Friday, November 28, 2008

ജൂതരുടെ `ഹിറ്റ്‌ലര്‍' (ഒരു സ്‌കൂപ്പിന്റെ കഥ)

അമേരിക്കന്‍ നാസിഭീകരസംഘടനയാണ്‌ `കൂ ക്ലക്‌സ്‌ ക്ലാന്‍'(കെ.കെ.കെ). കറുത്തവര്‍ഗ്ഗക്കാരെയും ജൂതരെയും ഉന്മൂലനം ചെയ്യുകയെന്നത്‌ പ്രഖ്യാപിത ലക്ഷ്യമായി കണ്ട ആ സംഘടനയുടെ നേതാവ്‌ തന്നെ ജൂതനാണെന്നു വന്നാലോ? ഒരു സൂചനയുടെ അടിസ്ഥാനത്തില്‍ അത്തരമൊരു വിവരം തേടിയിറങ്ങിയ റിപ്പോര്‍ട്ടറുടെ അനുഭവം, ഒരുപക്ഷേ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായിരിക്കും.

``നിങ്ങളുടെ ഒരു നല്ല ഫോട്ടോയും മുന്‍കൂര്‍ ചരമക്കുറിപ്പും നല്‍കാതെ ഇന്ന്‌ രാത്രി വീട്ടില്‍ പോകരുത്‌, ഞങ്ങള്‍ക്കത്‌ ആവശ്യം വന്നേക്കും'', കുസൃതി നിറഞ്ഞ സ്വരത്തില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ പറയുമ്പോള്‍ `ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ മുതിര്‍ന്ന ലേഖകന്‍ മക്‌കാന്‍ഡലിഷ്‌ ഫിലിപ്പ്‌സ്‌ അത്‌ തമാശയായേ എടുത്തുള്ളൂ. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വാര്‍ത്ത അദ്ദേഹം ഡെസ്‌കില്‍ ഏല്‍പ്പിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ സഹപ്രവര്‍ത്തകന്റെ ഈ ഉപദേശം.

അല്‍പ്പ സമയം കഴിഞ്ഞ്‌ ന്യൂയോര്‍ക്കിന്റെ തണുത്ത തെരുവിലേക്കിറങ്ങുമ്പോള്‍ പക്ഷേ, ഫിലിപ്പ്‌സിന്‌ അല്‍പ്പം മുമ്പ്‌ തോന്നിയ ധൈര്യം അനുഭവപ്പെട്ടില്ല. അനിര്‍വചനീയമായ ഒരു ഭയം നട്ടെല്ലിലൂടെ അരിച്ചു കയറും പോലെ. തന്നോടൊപ്പം രണ്ട്‌ സുരക്ഷ ഉദ്യോഗസ്ഥരെ `ടൈംസ്‌' വിട്ടിട്ടുണ്ടെങ്കിലും അതിന്‌ ഉറപ്പു പോരാത്തതു പോലെ. വീട്ടിലെത്തുമ്പോള്‍ അവിടെയും സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം. പത്രത്തിന്റെ ചെലവില്‍ നഗരം വിട്ട്‌ മറ്റെവിടെയെങ്കിലും ഏതാനും ദിവസം കഴിയാന്‍ മേലധികാരികള്‍ ആവശ്യപ്പെട്ടെങ്കിലും, അതിന്‌ കൂട്ടാക്കാതിരുന്ന ഫിലിപ്പ്‌സിന്റെ ശാഠ്യത്തിനുള്ള മറുപടിയായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം.

ഫിലിപ്പ്‌സിന്റെ വേവലാതികളുടെ തുടക്കം, മറ്റു പല വാര്‍ത്തകളുടെയും കാര്യത്തിലെന്ന പോലെ, അപ്രതീക്ഷിതമായ ഒരു സംഭവത്തില്‍ നിന്നായിരുന്നു. കുപ്രസിദ്ധ അമേരിക്കന്‍ നാസി ഭീകരസംഘടനയായ `കു ക്ലക്‌സ്‌ ക്ലാനി'(കെ.കെ.കെ)ന്റെ ന്യൂയോര്‍ക്ക്‌ മേധാവിയായി, ന്യൂയോര്‍ക്കില്‍ ക്വീന്‍സില്‍ നിന്നുള്ള 28-കാരനായ ദാനിയേല്‍ ബുരോസ്‌ തിരഞ്ഞെടുക്കപ്പെട്ടെന്ന്‌ യു.എസ്‌.കോണ്‍ഗ്രസ്‌ സമിതി കണ്ടെത്തി. 1965 ഒക്‌ടോബര്‍ 19-നായിരുന്നു അത്‌. ദാനിയേല്‍ ബുരോസ്‌ ജൂതവംശജനാണെന്ന അമ്പരിപ്പിക്കുന്ന സൂചന `ടൈംസി'ന്റെ മെട്രോ എഡിറ്ററായിരുന്ന എ.എം. റോസെന്താളിന്‌ കിട്ടിയതോടെയാണ്‌, ഫിലിപ്പ്‌സ്‌ ഈ സംഭവത്തില്‍ ഉള്‍പ്പെടുന്നത്‌. ജൂതരെയും കറുത്തവര്‍ഗ്ഗക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള ഭീകരസംഘടനയുടെ മേധാവി ജൂതനാണെന്നു തെളിഞ്ഞാല്‍ അതൊരു വന്‍വാര്‍ത്ത തന്നയാകും. `ടൈംസി'ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൗതുകമാര്‍ന്ന സ്‌കൂപ്പുകളിലൊന്നാകുമത്‌.

ഇക്കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ റോസെന്താള്‍ ചുമതലപ്പെടുത്തുമ്പോള്‍, അത്‌ ശ്രമകരമായ ഒന്നായി ഫിലിപ്പ്‌സിന്‌ തോന്നിയില്ല. ദാനിയേല്‍ ബുരോസിന്റെ വിവരങ്ങള്‍ ലഭിക്കാനിടയുള്ള ഒന്‍പത്‌ കേന്ദ്രങ്ങളുടെ പട്ടിക പെട്ടന്ന്‌ തയ്യാറാക്കി. ഒരു സംഘം ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരെ ഒരേ സമയം എല്ലായിടത്തേയ്‌ക്കും `വേട്ട'യ്‌ക്കയച്ചു. മറ്റാരെങ്കിലും അറിയും മുമ്പ്‌ വാര്‍ത്ത `ടൈംസി'ല്‍ വരണം. ഭാഗ്യമുണ്ടെങ്കില്‍ രാത്രിയിലെ എഡിഷനില്‍ തന്നെ കൊടുക്കാനാകും. പക്ഷേ, കാത്തിരിക്കുന്തോറും കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന്‌ ഫിലിപ്പ്‌സിന്‌ ബോധ്യമായി. അന്വേഷണത്തിന്‌ പോയ ഒരാളില്‍ നിന്നും ഒരു വിവരവുമില്ല.

ഒരു ജൂതസംഘടനയുമായി ബന്ധപ്പെട്ടപ്പോള്‍, ക്വീന്‍സില്‍ ബുരോസ്‌ താമസിക്കുന്ന സ്ഥലത്തിന്റേതാകാന്‍ സാധ്യതയുള്ള രണ്ട്‌ വിലാസങ്ങള്‍ കിട്ടി. ബുരോസിന്‌ ഫോണ്‍ നമ്പറില്ല. അതിനാല്‍ വിലാസത്തില്‍ നേരിട്ട്‌ അന്വേഷിക്കാന്‍ തീരുമാനിച്ചു. അക്രമത്തിന്റെയും മാരകായുധങ്ങള്‍ കൈവശം വെച്ചതിന്റെയും പേരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടേയുള്ളൂ ബുരോസ്‌ എന്ന വിവരം അറിയാമായിരുന്നു. അന്വേഷിച്ച സ്ഥലത്ത്‌ അങ്ങനെയൊരാള്‍ താമസിക്കുന്നുണ്ടെന്ന്‌ ചില സൂചനകള്‍ ലഭിച്ചതല്ലാതെ, ആളെ കണ്ടു കിട്ടിയില്ല. ബുരോസ്‌ താമസിക്കുന്നതായി അയല്‍ക്കാര്‍ കാട്ടിക്കൊടുത്ത പഴയ കെട്ടിടത്തിലെ അപ്പാര്‍ട്ടുമന്റിന്റെ വാതിലിനടിയില്‍ തന്നെ വിളിക്കണമെന്നു കാണിച്ച്‌ കുറിപ്പെഴുതി വെച്ച്‌ ഫിലിപ്പ്‌സ്‌ പോന്നു.

ആദ്യദിനം അങ്ങനെ കഴിഞ്ഞു. അന്വേഷണത്തിന്‌ പോയവര്‍ നിര്‍ണ്ണായകമായ ഒട്ടേറെ വിവരങ്ങള്‍ കണ്ടെത്തി. പക്ഷേ, അതിന്‌ ദിവസങ്ങളെടുത്തു. അന്വേഷണം മുറുകിയതിനൊപ്പം വാര്‍ത്ത ചോരാനുള്ള സാധ്യതയും ഏറി. അഞ്ചാം ദിവസമായപ്പോഴേക്കും ബുരോസിനെ സംബന്ധിച്ച ഒരുവിധം എല്ലാ വിവരങ്ങളും ഫിലിപ്പ്‌സിന്റെ മുന്നിലുണ്ടെന്ന സ്ഥിതിയായി. അയാള്‍ ജൂതനാണെന്നു തെളിയിക്കുന്ന ചില രേഖകളും കിട്ടിക്കഴിഞ്ഞു. വേണമെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാം. പക്ഷേ, ഒരു കാര്യം കൂടി വേണമെന്ന്‌ ഫിലിപ്പ്‌സ്‌ നിശ്ചയിച്ചു. ബുരോസുമായി നേരിട്ടുള്ള അഭിമുഖം.

ആറാം ദിവസം അതിരാവിലെ ക്വീന്‍സിലെത്തി ബുരോസിന്റേതെന്നു കരുതുന്ന അപ്പാര്‍ട്ടുമെന്റിലേക്കു നടക്കുമ്പോള്‍, റോഡരികിലെ ബാര്‍ബര്‍ ഷോപ്പിലേക്കു കയറുന്ന ബുരോസിനെ ഫിലിപ്പ്‌സ്‌ ഒരു നിമിഷം കണ്ടു. നേരിട്ടു പരിചയമില്ലെങ്കിലും, ഫോട്ടോ കണ്ടിട്ടുള്ളതിനാല്‍ അത്‌ ബുരോസ്‌ തന്നെയാണെന്ന്‌ ഫിലിപ്പ്‌സ്‌ ഉറപ്പിച്ചു. അയാള്‍ പുറത്തിറങ്ങും വരെ കാത്തു. ഷോപ്പില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ വഴിയോരത്തു വെച്ചു തന്നെ ഫിലിപ്പ്‌സ്‌ അയാളെ പരിചയപ്പെട്ടു. താന്‍ വെച്ചിട്ടുപോന്ന ഫോണ്‍ നമ്പറും മറ്റും കിട്ടിയിരുന്നോ എന്ന്‌ അന്വേഷിച്ചു. ഫിലിപ്പ്‌സ്‌ ഒരു ഫെഡറല്‍ ഓഫീസറല്ലെന്നു മനസിലായപ്പോള്‍ ബുരോസിന്‌ ആശ്വാസമായതു പോലെ തോന്നി.

``നോക്കൂ, എനിക്ക്‌ നിങ്ങളോട്‌ ചിലത്‌ സംസാരിക്കാനുണ്ട്‌''-ഫിലിപ്പ്‌സ്‌ പറഞ്ഞു. ``ഒ.കെ''-ബാരോസ്‌ സമ്മതിച്ചു. കുറെനെരം ഫുഡ്‌പാത്തിലൂടെ നടന്നു കഴിഞ്ഞപ്പോള്‍, എവിടെയെങ്കിലും ഇരിക്കാം എന്ന്‌ ബുരോസ്‌ തന്നെ നിര്‍ദ്ദേശിച്ചു. അങ്ങനെ ഇരുവരും ഒരു ചെറു റെസ്റ്റോറണ്ടിന്റെ ഒഴിഞ്ഞ മേശയ്‌ക്കിരുവശവും സ്ഥാനം പിടിച്ചു. അത്ര ഉയരമില്ലാത്ത, മെലിഞ്ഞിട്ടല്ലാത്ത, ഒരുപാട്‌ പ്രശ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്ന ഒരു മനുഷ്യനാണ്‌ തനിക്കു മുന്നിലിരിക്കുന്നതെന്ന്‌ ഫിലിപ്പ്‌സിന്‌ തോന്നി. നേരെ നോക്കുന്നതിനു പകരം, കഴിയുന്നത്ര മറ്റ്‌ ഭാഗങ്ങളിലേക്കു നോക്കാനാണ്‌ ബുരോസ്‌ ശ്രമിക്കുന്നത്‌.

അമേരിക്ക ഏറ്റവുമധികം ഭയപ്പെടുന്ന നാസിസംഘടനയുടെ നേതാവാണ്‌ മുന്നിലിരിക്കുന്നതെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. പക്ഷേ, അയാളുടെ വിധി തന്റെ കൈയിലാണിപ്പോഴെന്ന്‌ ഫിലിപ്പ്‌സിനറിയാം. ജൂതരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സംഘടനയുടെ നേതാവായ അയാളൊരു ജൂതനാണെന്ന്‌ ലോകം അറിയാന്‍ പോകുന്നു. ഇക്കാര്യം അയാളോട്‌ പറയാനാണ്‌ ഫിലിപ്പ്‌സ്‌ അതിരാവിലെ അയാളെ തേടിയെത്തിയത്‌. അതറിയുമ്പോഴുള്ള അയാളുടെ പ്രതികരണം അറിയാന്‍!

മുഖവുരയോടെ തുടങ്ങി. ബുരോസ്‌ വളരെ സൗഹൃദത്തോടെയാണ്‌ പെരുമാറിയത്‌. കെ.കെ.കെയില്‍ അയാളെ തിരിച്ചറിയാനുള്ള അടയാളമായ ചെറുചിത്രം പോലും(തലയിലൂടെ തുണിയിട്ട്‌ കണ്ണുകളുടെ ഭാഗത്ത്‌ മാത്രം ദ്വാരമുള്ള ചിത്രം) ഫിലിപ്പ്‌സിന്‌ കാട്ടിക്കൊടുത്തു. ഫാസിസ്റ്റ്‌ തീവ്രവാദത്തിന്റെ അടിമയായി മാറിയിരിക്കുന്ന ആ ചെറുപ്പക്കാരനോട്‌ ഫിലിപ്പ്‌സിന്‌ സഹതാപം തോന്നി. ഒടുവില്‍ അഭിമുഖത്തിലെ നിര്‍ണ്ണായകമായ ചോദ്യത്തിലെത്തി. ``മി. ബുരോസ്‌, നിങ്ങളുടെ ജീവിതത്തിന്റെ പൊതുചിത്രവുമായി ഒത്തുപോകാത്ത ഒരു വിവരം എന്റെ പക്കലുണ്ട്‌. അതിനൊരു വിശദീകരണം ലഭിക്കാനാണ്‌ ഞാന്‍ നിങ്ങളെ അന്വേഷിച്ചത്‌''- ഭാവഭേദം കൂടാതെ ഫിലിപ്പ്‌സ്‌ പറഞ്ഞു. അതിനിടെ പലതവണ ബുരോസ്‌ വാച്ചില്‍ നോക്കിയിരുന്നു. തനിക്ക്‌ അത്യാവശ്യമായി പെന്‍സില്‍വാനിയയ്‌ക്കുള്ള ബസ്‌ പിടിക്കണമെന്ന്‌ ഇടയ്‌ക്ക്‌ പറയുകയും ചെയ്‌തു. ``നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹം നടത്തിക്കൊടുത്തത്‌ ബ്രോന്‍ക്‌സില്‍ വെച്ച്‌ റവ. ബര്‍ണാഡ്‌ കല്ലെന്‍ബര്‍ഗ്‌ ആണ്‌, ജൂത ആചാര പ്രകാരം''-ഫിലിപ്പ്‌സ്‌ പറഞ്ഞു.

``നിങ്ങളിക്കാര്യം പ്രസിദ്ധീകരിക്കാന്‍ പോകുകയാണോ''-ബുരോസ്‌ ചോദിച്ചു.

ഈ വിവരം ബ്രോന്‍ക്‌സിലെ സുപ്രീം കോടതി ഹൗസിലുള്ള രേഖയാണ്‌. അതിനാല്‍ ഈ വിവരം പൊതുജനങ്ങള്‍ക്കു ലഭ്യമായ ഒന്നാണ്‌. അതുകൊണ്ടു തന്നെ അത്‌ പ്രസിദ്ധീകരിക്കുന്നത്‌ തടയാനുള്ള അധികാരം തനിക്കില്ലെന്ന്‌ ഫിലിപ്പ്‌സ്‌ അറിയിച്ചു. ആ നിമിഷം പരവശനായ ഒരു മനുഷ്യനായി ബുരോസ്‌ മാറി. എത്രയോ വര്‍ഷമായി താന്‍ മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ച വിവരമാണിത്‌. ഇപ്പോള്‍ ഫിലിപ്പ്‌സ്‌ അത്‌ പ്രസിദ്ധീകരിക്കാന്‍ പോകുന്നു. ഈ ഒറ്റ വിവരം മതി തന്റെ ജീവിതം മുഴുവന്‍ തകര്‍ന്നടിയാന്‍. റെസ്റ്റോറണ്ട്‌ വിടുംമുമ്പു നിങ്ങളെ കൊല്ലാന്‍ പോകുകയാണെന്ന്‌ അയാള്‍ ഫിലിപ്പ്‌സിനോട്‌ പറഞ്ഞു. പ്രഭാതത്തിന്റെ ശാന്തമായ അന്തരീക്ഷം പെട്ടന്നു കനത്തു. താന്‍ കടന്നു വന്നപ്പോഴത്തെ റെസ്റ്റോറണ്ടല്ല ഇപ്പോഴത്തേതെന്ന്‌ ഫിലിപ്പ്‌സിന്‌ ഒരു നിമിഷം തോന്നി. തന്റെ അന്ത്യം അടുത്തു എന്നു തന്നെ ഫിലിപ്പ്‌സിന്‌ അനുഭവപ്പെട്ടു. പക്ഷേ, ഫിലിപ്പ്‌സ്‌ ശാന്തത കൈവെടിഞ്ഞില്ല (തന്റെ എതിരെയിരിക്കുന്നയാള്‍ പ്രഗത്ഭനായ ഒരു കരാട്ടെ വിദഗ്‌ധനാണെന്ന കാര്യം അറിയാമായിരുന്നെങ്കില്‍, തനിക്കത്ര ശാന്തനായിരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന്‌ ഫിലിപ്പ്‌സ്‌ ഓര്‍ക്കുന്നു).

തന്റെ കൈവശം ഒരു കുപ്പി ആസിഡുണ്ടെന്ന്‌ ബുരോസ്‌ പറഞ്ഞു. അത്‌ ഫിലിപ്പ്‌സിന്‌ മേല്‍ പ്രയോഗിക്കാന്‍ പോവുകയാണ്‌. പക്ഷേ, അത്രയും രാവിലെ ആസിഡുമായി ഒരാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറില്ലെന്ന്‌ ഫിലിപ്പ്‌സിന്‌ ഉറപ്പുണ്ടായിരുന്നു. ബുരോസ്‌ പക്ഷേ, ശബ്‌ദമുയര്‍ത്തിയില്ല. കൂട്ടക്കൊല നടത്തുന്നതിന്‌ നേതൃത്വം കൊടുക്കേണ്ടയാള്‍, ഒരു വ്യക്തിയെ കൊല്ലുമെന്ന്‌ വിളിച്ചു കൂവേണ്ട കാര്യമില്ലല്ലോ. ആ വിവരം പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പു നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന്‌ അയാള്‍ ആവര്‍ത്തിച്ചു. വീണ്ടും ഒരിക്കല്‍കൂടി തമ്മില്‍ കാണും മുമ്പ്‌ അത്‌ പ്രസിദ്ധീകരിക്കില്ലെന്ന്‌ ഉറപ്പുനല്‍കാമെന്ന്‌ ഫിലിപ്പ്‌സ്‌ പറഞ്ഞു. ഓരോ തവണ വധഭീഷണി മുഴക്കുമ്പോഴും അയാളുടെ സ്വരത്തിലുണ്ടായ വ്യത്യാസം ഫിലിപ്പ്‌സ്‌ ശ്രദ്ധിച്ചു. ഒടുവില്‍ ഇരുവരും റെസ്റ്റോറണ്ടിന്‌ പുറത്തു കടന്നു. പിരിയുന്നതിന്‌ മുമ്പ്‌ ആറു തവണ ബുരോസ്‌ വധഭീഷണി മുഴക്കിയിരുന്നു. അവസരം എപ്പോഴാണ്‌ മുതലാക്കേണ്ടതെന്ന്‌ തനിക്ക്‌ അറിയാമെന്നും അയാള്‍ പറഞ്ഞു. കു ക്ലക്‌സ്‌ ക്ലാനിന്റെ നേതാവ്‌ വെറും വാക്ക്‌ പറയില്ലെന്ന്‌ ഫിലിപ്പ്‌സിന്‌ നിശ്ചയമുണ്ടായിരുന്നു.

ബുറോസിനെപ്പറ്റി ആറുപേജുള്ള റിപ്പോര്‍ട്ടാണ്‌ ഫിലിപ്പ്‌സ്‌ തയ്യാറാക്കിയത്‌. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. വാര്‍ത്ത ഫയല്‍ ചെയ്‌തു കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകന്റെ ഉപദേശം കിട്ടി ചരമക്കുറിപ്പും ഫോട്ടോയും കൊടുത്തിട്ടേ പോകാവൂ എന്ന്‌. ഫിലിപ്പ്‌സിന്റെ വീട്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലുമായി. ബുറോസിന്റെ ജൂതവേരുകള്‍ സംബന്ധിച്ച്‌ ശേഖരിച്ച രേഖകള്‍ക്ക്‌ നിയമപരമായി നിലനില്‍പ്പുണ്ടോ എന്ന്‌ അവസാന നിമിഷം സംശയമായി. പത്രാധിപസമിതിയാണ്‌ സംശയം ഉന്നയിച്ചത്‌. ബുറോസിന്റെ താമസസ്ഥലത്തിനു രണ്ട്‌ മൈല്‍ ചുറ്റളവിലുള്ള സിനഗോഗുകള്‍ മുഴുവന്‍ ശരിക്കൊരു രേഖയ്‌ക്കായി പരിശോധിക്കാന്‍ ഒടുവില്‍ തീരുമാനമായി. ജൂതകാര്യ ലേഖകന്‍ ഇര്‍വിങ്‌ സ്‌പീഗലിനെയാണ്‌ ചുമതലയേല്‍പ്പിച്ചത്‌. പിറ്റേന്ന്‌ ഉച്ചയ്‌ക്ക്‌ സ്‌പീഗലിന്റെ ഫോണ്‍ വന്നു.``ജര്‍മന്‍കാര്‍ക്കൊരു ഹിറ്റ്‌ലര്‍ ഉള്ളതുപോലെ, ജൂതര്‍ക്കും ഒരു ഹിറ്റ്‌ലറുണ്ട്‌''. വാര്‍ത്ത അന്നു രാത്രിയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടു.

ഞായറാഴ്‌ച ഉച്ചയായപ്പോള്‍ `ടൈംസി'ന്റെ ഓഫീസില്‍ നിന്ന്‌ ഫിലിപ്പ്‌സിന്‌ ഫോണ്‍ വന്നു. ഒരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌, പെന്‍സില്‍വാനിയയില്‍ നിന്നാണ്‌. ദാനിയല്‍ ബുറോസ്‌ സ്വയം വെടിവെച്ചു മരിച്ചു.

കടപ്പാട്‌: The Working Press, The New York Times, Edited by Ruth Adler, 1966

(2005 നവംബറില്‍ മാതൃഭൂമി തൊഴില്‍വാര്‍ത്ത, 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്‌)

Wednesday, November 26, 2008

നടന്നു തുടങ്ങുന്ന കേരളം: അനുബന്ധം

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയവ കേരളത്തില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണ്‌. വ്യായാമമില്ലായ്‌മയും ഭക്ഷണശീലത്തിലുണ്ടായ മാറ്റവുമാണ്‌ ഇതിന്‌ മുഖ്യകാരണമായി പറയപ്പെടുന്നത്‌. അതിനെതിരെ കേരളം എങ്ങനെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്‌ ഈ പരമ്പരയുടെ മുന്‍ലക്കങ്ങളില്‍ പരിശോധിച്ചത്‌. ഇത്തരം രോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തുചെയ്യണം-അതാണ്‌ ഈ അനുബന്ധത്തിന്റെ ഉള്ളടക്കം.

1. പ്രമേഹം അകറ്റിനിര്‍ത്താന്‍

ജീവിതശൈലി, പാരമ്പര്യം - ഈ രണ്ട്‌ ഘടകങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്‌ പ്രമേഹം. ടൈപ്പ്‌-1 പ്രമേഹം ചികിത്സകൊണ്ടേ നിയന്ത്രിക്കാന്‍ കഴിയൂ. എന്നാല്‍, ജീവിതശൈലീരോഗമായി പടര്‍ന്നു പിടിക്കുന്ന ടൈപ്പ്‌-2 പ്രമേഹം, ആവശ്യമായ മുന്‍കരുതല്‍കൊണ്ട്‌ ഒഴിവാക്കാന്‍ കഴിയും. പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ബീറ്റാ കോശങ്ങളുടെ അപചയമാണ്‌ മധ്യവയസ്‌ക്കരില്‍ ഈ പ്രശ്‌നം രൂക്ഷമാവാന്‍ കാരണം. പാരമ്പര്യം, പൊണ്ണത്തടി, പുകവലി, ആവശ്യത്തിന്‌ വ്യായാമമില്ലായ്‌മ, കടുത്ത മാനസിക സമ്മര്‍ദം, ഉറക്കമിളപ്പ്‌ എന്നിങ്ങനെ അനേകം സംഗതികള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രമേഹം വരാതെ നോക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ശരീരത്തിന്‌ ആവശ്യമായ വ്യായാമം കിട്ടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയാണ്‌. നടത്തം, നീന്തല്‍, സൈക്ലിങ്‌ ഇങ്ങനെ ഏതുതരം വ്യായാമവുമാകാം. ശരീരത്തില്‍ ദുര്‍മേദസ്സുണ്ടാകാതെ ശ്രദ്ധിക്കാനും വ്യായാമം സഹായിക്കും. ദുര്‍മേദസ്സ്‌ അഥവാ പൊണ്ണത്തടി എന്നത്‌ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്നോര്‍ക്കുക. പുകവലിയും പുകയിലയുടെ ഉപയോഗവും പാടെ ഉപേക്ഷിക്കുക. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവര്‍ ഇടയ്‌ക്കിടെ രക്തത്തിലെ ഷുഗര്‍നില നോക്കി, കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന്‌ ഉറപ്പുവരുത്തണം.

രക്തത്തിലെ ഷുഗര്‍നില വളരെപ്പെട്ടെന്ന്‌ വര്‍ധിക്കാനും അതുവഴി ആവശ്യമില്ലാത്ത സമയത്ത്‌ കണക്കിലേറെ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാക്കുകവഴി ബീറ്റാ കോശങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാനും ഇടയാക്കുന്ന ഫാസ്റ്റ്‌ഫുഡ്‌, ബേക്കറി സാധനങ്ങള്‍ കഴിവതും ഭക്ഷണത്തില്‍ നിന്ന്‌ ഒഴിവാക്കുക. നാരുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യജീവിതത്തിന്റെ ഭാഗമാക്കുക. (കടപ്പാട്‌: ഡോ. കെ. പി. പൗലോസ്‌, ചീഫ്‌ ഫിസിഷ്യന്‍, ശ്രീ ഉത്രാടം തിരുന്നാള്‍ ഹോസ്‌പിറ്റല്‍, തിരുവനന്തപുരം).

2. ഹൃദ്രോഗഭീഷണി ചെറുക്കാന്‍

ആഴ്‌ചയില്‍ മൂന്നോ നാലോ ദിവസം അരമണിക്കൂര്‍ വീതം വ്യായാമം പതിവാക്കുക. പുകവലി പാടെ ഒഴിവാക്കുക. പൂരിതകൊഴുപ്പ്‌ കൂടുതലടങ്ങിയ മാട്ടിറച്ചി, നെയ്യ്‌ മുതലായവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ്‌ കൂടിയ ചിപ്‌സുകളും എണ്ണയില്‍ വരുത്ത ഭക്ഷ്യവസ്‌തുക്കളും ഉണര്‍ത്തുന്ന പ്രലോഭനത്തെ കഴിവതും അതിജീവിക്കുക. വിവാഹിതരാണെങ്കില്‍ നല്ല ലൈംഗികജീവിതം നയിക്കുക. ഭാവിയില്‍ ഹൃദ്രോഗം വരരുത്‌ എന്നാഗ്രഹിക്കുന്നവര്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.

നടത്തം, നീന്തല്‍, സൈക്ലിങ്‌ മുതലായ എയ്‌റോബിക്‌ വ്യായാമങ്ങളാണ്‌ ഹൃദയാരോഗ്യത്തിന്‌ നന്ന്‌. ഭാരോദ്വഹനം പോലുള്ള അണ്‍എയ്‌റോബിക്‌ വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ ചെയ്യാന്‍ പാടില്ല. പ്രായം കൂടിയവര്‍ പെട്ടെന്ന്‌ വ്യായാമം തുടങ്ങുന്ന പക്ഷം, അത്‌ ഡോക്ടറെ കണ്ടശേഷമേ ആകാവൂ.

പാരമ്പര്യമായി കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുള്ളവര്‍ കൂടുതല്‍ മുന്‍കരുതലെടുക്കണം. ഇത്തരക്കാര്‍ 20 വയസ്സ്‌ പിന്നിടുമ്പോള്‍ മുതല്‍ രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ നിലയും ഇടയ്‌ക്കിടെ പരിശോധിക്കണം. ചീത്ത കൊളസ്‌ട്രോള്‍ (എല്‍. ഡി. എല്‍), പ്രമേഹം, പൊണ്ണത്തടി എന്നിവയ്‌ക്കൊപ്പം രക്തത്തിലെ ഹോമോസിസ്‌റ്റീനിന്റെ ആധിക്യവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. അതിനാല്‍, പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളവര്‍ ഹോമോസിസ്‌റ്റീന്‍ നിര്‍ണയ ടെസ്‌റ്റും നടത്തേണ്ടതുണ്ട്‌. (കടപ്പാട്‌: ഡോ. ജോര്‍ജ്‌ തയ്യില്‍, ചീഫ്‌ കാര്‍ഡിയോളജിസ്‌റ്റ്‌, ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍, എറണാകുളം).

3. പൊണ്ണത്തടി ഒഴിവാക്കാന്‍

ദുര്‍മേദസ്‌ ദുസ്സൂചനയാണ്‌. ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുടെ തുടക്കം മിക്കപ്പോഴും പൊണ്ണത്തടിയില്‍ നിന്നായിരിക്കും. നിങ്ങള്‍ക്ക്‌ എത്ര സെന്റിമീറ്റര്‍ ഉയരമുണ്ടോ അതില്‍നിന്ന്‌ 100 കുറച്ചാല്‍ കിട്ടുന്ന അത്രയും കിലോഗ്രാമാണ്‌, നിങ്ങള്‍ക്ക്‌ ആവശ്യമായ ശരീരഭാരമെന്ന്‌ പൊതുവെ പറയാം. ഇതനുസരിച്ച്‌, 170 സെന്റിമീറ്റര്‍ ഉയരമുള്ള ഒരാള്‍ക്ക്‌ 70 കിലോഗ്രാം ശരീരഭാരമുണ്ടാകണം. അതില്‍ കൂടിയാല്‍ അമിതഭാരമായി. മരുന്ന്‌ കഴിച്ചു മാത്രം ദുര്‍മേദസ്‌ ഒഴിവാക്കാനാവില്ല. അതിന്‌ ഏറ്റവും പ്രധാനം വ്യായാമം തന്നെയാണ്‌. രാവിലെയും വൈകുന്നേരവും നല്ല വേഗത്തില്‍ ഒരു മണിക്കൂര്‍ വീതം നടക്കുക.

വറുത്തതും പൊരിച്ചതും ഭക്ഷണത്തില്‍നിന്ന്‌ ഒഴിവാക്കുക; ഇടയ്‌ക്കിടെയുള്ള കൊറിക്കലും. മാംസാഹാരവും ഒഴിവാക്കുകയാണ്‌ ഉത്തമം. പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത്‌ വെറുംവയറ്റില്‍ രാവിലെ കഴിക്കുന്നത്‌ നല്ലതാണ്‌. പൊണ്ണത്തടി ഒഴിവാക്കാന്‍ വ്യായാമത്തോടൊപ്പം ചില ഔഷധങ്ങളും ആയുര്‍വേദത്തില്‍ ലഭ്യമാണ്‌. (കടപ്പാട്‌: ഡോ. കെ. മുരളീധരന്‍പിള്ള, മുന്‍പ്രിന്‍സിപ്പല്‍, വൈദ്യരത്‌നം ആയുര്‍വേദ കോളേജ്‌, ഒല്ലൂര്‍, തൃശ്ശൂര്‍).

4. സന്ധിവാതം പ്രശ്‌നമാകാതിരിക്കാന്‍

ജീവിതശൈലീരോഗങ്ങളില്‍ പ്രമുഖമായ ഒന്നാണ്‌ സന്ധിവാതം. നാല്‌പത്‌ വയസ്സ്‌ കഴിയുന്നതോടെ സന്ധികളിലുണ്ടാകുന്ന തേയ്‌മാനമാണ്‌ ഇതിന്‌ പ്രധാന കാരണം. ശരീരത്തിന്റെ അമിതഭാരം സന്ധിവാതത്തിന്‌ ആക്കം കൂട്ടുന്നു. പാരമ്പര്യവും രോഗംവരാന്‍ അനുകൂല ഘടകമാണ്‌. ശരീരഭാരം അഞ്ചുശതമാനം വര്‍ധിക്കുമ്പോള്‍, രോഗമുള്ളവരില്‍ സന്ധിയുടെ വേദന 15 മടങ്ങ്‌ രൂക്ഷമാകും എന്നാണ്‌ കണക്ക്‌. അതിനാല്‍, ശരീരഭാരം കൂടുതല്‍ വര്‍ധിക്കാതെ നോക്കുകയാണ്‌ സന്ധിവാതം തടയാനുള്ള മുഖ്യമാര്‍ഗം. അവിടെയാണ്‌ വ്യായാമത്തിന്റെ പ്രസക്തി. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഒഴിവാക്കുകയും വേണം.

ചമ്രം പടിഞ്ഞിരിക്കുന്ന ശീലമുള്ളവരാണ്‌ കേരളീയര്‍. കാല്‍മുട്ടുകള്‍ക്ക്‌ വല്ലാതെ സമ്മര്‍ദമേല്‍പ്പിക്കുന്ന ശീലമാണിത്‌. നിലത്തുള്ള കക്കൂസ്‌ (ഇന്ത്യന്‍ സ്റ്റൈല്‍) പതിവായി ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്‌നമുണ്ടാകുന്നു. ചുമടെടുക്കുന്നതവരിലും സന്ധികളിലെ സമ്മര്‍ദം കൂടുതലായിരിക്കും. ഇതെല്ലാം രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്‌. ശരീരഭാരം വര്‍ധിക്കാതെ നോക്കുന്നതിനൊപ്പം കാല്‍സ്യം കൂടുതലടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത്‌, സന്ധിവാതം ഒഴിവാക്കാന്‍ സഹായിക്കും. എരിവ്‌, പുളി മുതലായവ കുറയ്‌ക്കുന്നതും നന്ന്‌. (കടപ്പാട്‌: ഡോ. രമേഷ്‌ ഭാസി, കണ്‍സള്‍ട്ടന്റ്‌ റുമാറ്റോളജിസ്‌റ്റ്‌, മലബാര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ (മിംസ്‌), കോഴിക്കോട്‌).

5. അര്‍ബുദത്തെ നേരിടാന്‍

ഏത്‌ തരത്തിലുള്ള വ്യായാമമാണെങ്കിലും അത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. സ്വാഭാവികമായും അര്‍ബുദസാധ്യത കുറയാന്‍ ഇത്‌ സഹായിക്കും. ശുഭാപ്‌തിവിശ്വാസം നിലനിര്‍ത്താനും വിഷാദവും മറ്റും പിടികൂടുന്നത്‌ ഒഴിവാക്കാനും വ്യായാമം സഹായിക്കും. അതും അര്‍ബുദസാധ്യത കുറയ്‌ക്കുന്ന സംഗതിയാണെന്ന്‌ ആധുനിക പഠനങ്ങള്‍ പറയുന്നു.

സാധാരണഗതിയില്‍, അര്‍ബുദം ബാധിച്ചാല്‍ അതോടെ ജീവിതം കഴിഞ്ഞു എന്ന്‌ കരുതുന്നവരാണ്‌ ഏറെയും. അര്‍ബുദബാധയെ മൂന്നായാണ്‌ വൈദ്യശാസ്‌ത്ര വിദഗ്‌ധര്‍ തരംതിരിക്കാറ്‌. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുകയും പുകവലി മുതലായ ശീലങ്ങള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്‌താല്‍ വരാതെ ഒഴിവാക്കാന്‍ കഴിയുന്നവയാണ്‌ മൂന്നിലൊന്ന്‌ ഭാഗം കാന്‍സറുകളും. ശരിയായ വ്യായാമം ഇതിന്‌ സഹായിക്കുന്ന ഘടകമാണ്‌. നാരുകൂടിയ ഭക്ഷ്യവസ്‌തുക്കള്‍ കൂടുതല്‍ കഴിക്കണം. ഫാസ്റ്റ്‌ഫുഡും വറുത്തതും പൊരിച്ചതും ഉപ്പ്‌ അധികമുള്ളതുമായ ഭക്ഷ്യവസ്‌തുക്കള്‍ പരമാവധി ഒഴിവാക്കണം.

മുന്‍കൂട്ടി കണ്ടുപിടിച്ചാല്‍ ചികിത്സിച്ച്‌ ഭേദമാക്കാനാവുന്നതാണ്‌ അടുത്ത മൂന്നിലൊന്ന്‌ ഭാഗം കാന്‍സറുകള്‍. സ്‌തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം പോലുള്ളവ ഇതില്‍പെടുന്നു. 30 വയസ്സ്‌ കഴിഞ്ഞ സ്‌ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ വീതം ശരിയായ പരിശോധനയ്‌ക്ക്‌ വിധേയരായാല്‍ രോഗബാധ നേരത്തെ കണ്ടെത്താനും വേണ്ട ചികിത്സ ലഭ്യമാക്കാനുമാകും. ബാക്കി മൂന്നിലൊന്ന്‌ ഭാഗം കാന്‍സര്‍ബാധയാണ്‌ വന്നുകഴിഞ്ഞാല്‍ ഭേദമാക്കാന്‍ കഴിയാത്തത്‌. (കടപ്പാട്‌: ഡോ. ജയകൃഷ്‌ണന്‍, ലക്‌ച്ചറര്‍, കമ്മ്യൂണിറ്റി ഓങ്കോളജി, ആര്‍. സി. സി., തിരുവനന്തപുരം).

-മാതൃഭൂമി, ജൂണ്‍ 29 - ജൂലായ്‌ 4, 2008

Monday, November 24, 2008

നാല്‌പതു കഴിയാന്‍ കാക്കണോ

കോഴിക്കോട്‌ ഈസ്‌റ്റ്‌ഹില്ലില്‍ താമസിക്കുന്ന വീട്ടമ്മയായ വത്സല ഗോപിനാഥ്‌, അമേരിക്കയില്‍ ഡാലസിലുള്ള മകള്‍ റാണിയുമായി ടെലിഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യം തിരക്കുക വ്യായാമക്കാര്യമാണ്‌. ദിവസവും രാവിലെ ഭര്‍ത്താവ്‌ ഗോപിനാഥിനൊപ്പം ഒരു മണിക്കൂര്‍ നടക്കുകയെന്ന സ്വന്തം ശീലത്തിന്റെ അടിസ്ഥാനത്തിലാണ്‌ മക്കളുടെ വ്യായാമക്കാര്യം അവര്‍ തിരക്കുന്നത്‌. `മക്കള്‍ക്ക്‌ ആവശ്യത്തിന്‌ വ്യായാമം കിട്ടുന്നുണ്ടോ എന്ന കാര്യം അമ്മമാരല്ലാതെ മറ്റാരാണ്‌ ഉറപ്പുവരുത്തേണ്ടതെ'ന്ന്‌ വത്സല ഗോപിനാഥ്‌ ചോദിക്കുന്നു. പക്ഷേ, ഇത്തരത്തില്‍ ഉത്‌ക്കണ്‌ഠാകുലരാകുന്ന എത്ര അമ്മമാര്‍ നമുക്കിടയിലുണ്ട്‌ ?

കുത്തക കമ്പനികളെപ്പോലെയാണ്‌ മാരകരോഗങ്ങളും. 'ചെറുപ്പത്തിലേ പിടികൂടുക'യെന്നതാണ്‌ കുത്തകകളുടെ വിപണന തന്ത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ മാരകരോഗങ്ങളും നമ്മളെ ചെറുപ്പത്തിലേ പിടികൂടുന്നു. അതിന്‌ പറ്റിയ ചില ജനിതക സവിശേഷതകള്‍ നമുക്കുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. ചെറുപ്പത്തിലേ ആരംഭിക്കുന്ന മേലനങ്ങാശീലം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ആഴ്‌ചയില്‍ വെറും മൂന്നുമണിക്കൂര്‍ മാത്രം വീടിന്‌ പുറത്ത്‌ ചെലവിടുന്ന കൂട്ടികളെ സങ്കല്‍പ്പിച്ചു നോക്കൂ. എന്തുതരം വ്യായാമമാണ്‌ അവര്‍ക്ക്‌ ലഭിക്കുക ? തിരുവനന്തപുരം അച്യുതമേനോന്‍ സെന്ററില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്‌ കേരളത്തില്‍ നഗരങ്ങളിലെ കുട്ടികള്‍ ഈ അവസ്ഥയിലാണെന്നാണ്‌. അതേസമയം, ആഴ്‌ചയില്‍ 7-8 മണിക്കൂര്‍ ടിവിക്ക്‌ മുന്നില്‍ കുട്ടികള്‍ ചെലവിടുന്നു.

മറ്റ്‌ രാജ്യങ്ങളില്‍ 40 വയസ്സിന്‌ ശേഷം ആരംഭിക്കുന്ന പല ജീവിതശൈലീരോഗങ്ങളും കേരളീയരെ 10 വര്‍ഷം മുമ്പേ പിടികൂടുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍. `നാല്‌പത്‌ കഴിഞ്ഞ്‌ രക്താതിസമ്മര്‍ദവും പ്രമേഹവുമൊക്കെ ആയിക്കഴിഞ്ഞ്‌ നടത്തമോ യോഗയോ ആരംഭിക്കാം. ഇതാണ്‌ പലരുടെയും കണക്കുകൂട്ടല്‍. പക്ഷേ, ഒറ്റ ദിവസം കൊണ്ട്‌ വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല ഈ ശീലം'-വത്സല ഗോപിനാഥ്‌ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ പറയുന്നത്‌.

കേരളീയരെ സംബന്ധിച്ചിടത്തോളം ഷുഗറും കൊളസ്‌ട്രോളുമൊക്കെ നേരത്തെ ആരംഭിക്കുന്നതിനാല്‍, ഏതു തരത്തിലുള്ള വ്യായാമവും നേരത്തെ തുടങ്ങണം എന്ന്‌ അച്യുതമേനോന്‍ സെന്ററിലെ അഡീഷണല്‍ പ്രൊഫസറായ ഡോ. കെ. ആര്‍. തങ്കപ്പന്‍ പറയുന്നു. `ഭാവിയില്‍ നിങ്ങള്‍ക്ക്‌ അസുഖം വരില്ല എന്ന്‌ പറഞ്ഞ്‌ കഴിക്കാവുന്ന ഒരു മരുന്നുമില്ല. എന്നാല്‍, വ്യായാമം അതാണ്‌'-ബോഡി ബില്‍ഡര്‍ വി. എം. ബഷീറിന്റെ നിരീക്ഷണത്തെ ആധുനികശാസ്‌ത്രം ശരിവെക്കുന്നു.

വ്യായാമവേളയില്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലിന്റെ അളവ്‌ കുറയും. നല്ല കൊളസ്‌ട്രോളിന്റെ (എച്ച്‌.ഡി.എല്‍) ആധിക്യമേറും. കൂടുതല്‍ രക്തചംക്രമണം നടക്കുന്നതിനാല്‍ ധമനികള്‍ വികസിക്കും. കൊഴുപ്പു നിക്ഷേപം വര്‍ധിച്ച്‌ ധമനികളില്‍ തടസ്സമുണ്ടാകാന്‍ സാധ്യത കുറയും. ഹൃദ്രോഗസാധ്യതയാണ്‌ ഇതുവഴി ഇല്ലാതാവുക. പ്രമേഹസാധ്യത അകന്നുപോകും. ചര്‍മത്തിന്റെ സൗന്ദര്യം കാക്കാന്‍ വ്യായാമം പോലെ മറ്റൊരു മാര്‍ഗമില്ല. ലൈംഗികാരോഗ്യം നിലനിര്‍ത്താനും വ്യായാമം ഉത്തമം. അതുവഴി ചെറുപ്പം നിലനിര്‍ത്താം.

വ്യായാമത്തിനൊപ്പം ഭക്ഷണശീലത്തിലും ചില കരുതലുകള്‍ കൈക്കൊള്ളാന്‍ നമുക്കിടയില്‍ ഒരു വിഭാഗം ഇപ്പോള്‍ ശ്രദ്ധിക്കുന്നു. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നവരുടെ സംഖ്യ സമീപകാലത്ത്‌ ഏറിയിട്ടുണ്ട്‌. രുചി കൂട്ടുന്ന എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്‌ക്കാന്‍ പലരും ശ്രദ്ധിക്കുന്നു. `ദിവസം ഒരു നേരം വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കിയ കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്‌'-തൃശ്ശൂര്‍ കണിമംഗലത്ത്‌ പ്രവര്‍ത്തിക്കുന്ന ഗാന്ധിജി പ്രകൃതി ചികിത്സാകേന്ദ്രത്തിലെ കല്യാണ്‍ ഉല്‌പലാക്ഷന്‍ പറയുന്നു.

ഏതായാലും, തിന്നും കുടിച്ചും മേലനങ്ങാതെയും നമ്മള്‍ നേടിയ സമ്പാദ്യത്തിന്‌ നാമിപ്പോള്‍ പ്രായശ്ചിത്തം ചെയ്‌തുതുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ, അതായിരിക്കാം, ആരോഗ്യരംഗത്തെ പുതിയ കേരളമാതൃകയുടെ അടിത്തറ. (പരമ്പര അവസാനിച്ചു).

-മാതൃഭൂമി, ജൂലായ്‌ 4, 2003

Tuesday, November 18, 2008

പിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍

യോഗയുടെ കാര്യത്തിലും നമ്മള്‍ പതിവു തെറ്റിച്ചില്ല. സായിപ്പ്‌ അംഗീകരിച്ച ശേഷം മാത്രമേ യോഗയെ ഗൗനിക്കാന്‍ നമ്മള്‍ തയ്യാറായുള്ളു. യോഗയ്‌ക്ക്‌ ചില അത്ഭുതസിദ്ധികളുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല. സ്‌പോണ്ടിലോസിസിന്‌ ആശ്വാസം ലഭിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ചെയ്‌തതുപോലെ, ചില ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ തുടങ്ങുകയും പിന്നീടത്‌ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്‌ത ധാരാളം പേര്‍ കേരളത്തിലുണ്ട്‌. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി യോഗ കോര്‍പ്പറേറ്റ്‌ ശൈലിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുണ്ട്‌. ഏകാഗ്രത വര്‍ധിപ്പിക്കാനും പഠന നിലവാരം ഉയര്‍ത്താനും മക്കളെ യോഗ പരിശീലനത്തിനയയ്‌ക്കുന്ന മാതാപിതാക്കളുണ്ട്‌. അതോടൊപ്പം, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ലക്ഷ്യംവെച്ച്‌ പ്രതിബദ്ധതയോടെ യോഗ കേന്ദ്രങ്ങളിലെത്തുന്നവരുടെ സംഖ്യയും കാര്യമായി വര്‍ധിച്ചിരിക്കുന്നു. ഭാവിയില്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌ തടയാന്‍ യോഗയും മലയാളികള്‍ ഒരു അഭയകേന്ദ്രമായി കണ്ടുതുടങ്ങിയിരിക്കുന്നു എന്ന്‌ സാരം.

പുത്തന്‍ ജീവിതശൈലിയുടെ മുഖമുദ്രയെന്താണ്‌ ? സംശയം വേണ്ട, മാനസിക സമ്മര്‍ദവും ടെന്‍ഷനും തന്നെ. അതിന്റെ ഭാഗമായി രക്തസമ്മര്‍ദം ഏറുന്നു. തിരുവനന്തപുരത്തെ 'ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍' (ഹാപ്പ്‌) നടത്തിയ പഠനം വ്യക്തമാക്കുന്നത്‌ 20 വയസ്സ്‌ കഴിഞ്ഞ മലയാളികളില്‍ 35 ശതമാനത്തിനും രക്തസമ്മര്‍ദം കൂടുതലാണെന്നാണ്‌. ഈ പ്രശ്‌നമുള്ളവരില്‍ 75 ശതമാനത്തിനും തങ്ങള്‍ക്ക്‌ രക്താതിസമ്മര്‍ദമുള്ള വിവരം അറിയില്ലെന്നും പഠനം പറയുന്നു. മാനസിക പിരിമുറുക്കം അകറ്റാന്‍ എന്താണ്‌ വഴി ? പുകവലി ! മദ്യപാനം ! അതോടെ മനസ്സിന്റെയും ശരീരത്തിന്റെയും താളം തെറ്റുന്നു. 'ഇവിടെയാണ്‌ യോഗയുടെ പ്രസക്തി'-തിരുവനന്തപുരത്ത്‌ പടിഞ്ഞാറെക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ശിവാനന്ദ യോഗ വേദാന്തകേന്ദ്രത്തിലെ മനുചൈതന്യ പറയുന്നു. ഏത്‌ തിരക്കിനിടയിലും മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ നോക്കാന്‍ യോഗ സഹായിക്കും. ഏത്‌ പ്രായത്തിലുള്ളവര്‍ക്കും യോഗ പരിശീലിക്കാം. 'യോഗ വഴി ജീവിതത്തെ സംബന്ധിച്ച ഒരു പ്രസാദാത്മക (പോസിറ്റീവ്‌) സമീപനം വളര്‍ത്തിയെടുക്കാനും കഴിയും`-മനു ചൈതന്യ അഭിപ്രായപ്പെടുന്നു.

വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനായി പ്രായമേറിയവരാണ്‌ മുമ്പൊക്കെ യോഗ കേന്ദ്രങ്ങളില്‍ എത്തിയിരുന്നതെങ്കില്‍, ഇന്ന്‌ പരിസ്ഥിതി മാറിയിരിക്കുന്നു. 25-35 പ്രായപരിധിയിലുള്ള യുവാക്കളും വീട്ടമ്മമാരും ഇപ്പോള്‍ യോഗ പരിശീലനത്തിന്‌ സന്നദ്ധരായി എത്തുന്നുവെന്ന്‌, പ്രമുഖ യോഗ പരീശീലകനും തൃശ്ശൂര്‍ ജില്ലാ യോഗ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റുമായ ഗോപിനാഥ്‌ ഇടക്കുന്നി പറയുന്നു. ഹെല്‍ത്ത്‌ക്ലബ്ബുകളിലേതുപോലെ, മിക്ക യോഗ കേന്ദ്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ മാത്രമായി പ്രത്യേക പരിശീലനമുണ്ട്‌. മൂന്ന്‌ മാസം വരെ നീളുന്ന പരിശീലനമാണ്‌ യോഗ കേന്ദ്രങ്ങള്‍ നല്‍കുന്നത്‌. അത്‌ പൂര്‍ത്തിയാക്കുന്നയാള്‍ക്ക്‌ വീട്ടിലിരുന്ന്‌ യോഗ തുടരാം.

കോഴിക്കോട്ട്‌ നടക്കാവില്‍ താമസിക്കുന്ന വീട്ടമ്മയായ ഷീന, നടുവേദന സഹിക്കാനാവാതെ വന്നപ്പോഴാണ്‌ രണ്ട്‌ വര്‍ഷംമുമ്പ്‌ യോഗയില്‍ അഭയം കണ്ടെത്തിയത്‌. അസുഖത്തിന്‌ ആശ്വാസമുണ്ടായി എന്നു മാത്രമല്ല, തടികുറയ്‌ക്കാനും യോഗ വഴി കഴിഞ്ഞു. വീട്ടിലെ തിരക്കുമൂലം സ്ഥിരമായി യോഗ ചെയ്യാറില്ലെങ്കിലും സൂര്യനമസ്‌ക്കാരം മുടക്കാറില്ലെന്ന്‌ ഷീന പറയുന്നു. നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പെട്ടന്ന്‌ ആശ്വാസം നല്‍കുന്നു എന്നതാണ്‌ യോഗയുടെ സവിശേഷതകളിലൊന്നായി മനു ചൈതന്യ ചൂണ്ടിക്കാട്ടുന്നത്‌. മാത്രമല്ല, മറ്റ്‌ വ്യായാമമുറകളെപ്പോലെ, യോഗകൊണ്ട്‌ ആരും പെട്ടന്ന്‌ ക്ഷീണിക്കാറില്ല. `രണ്ടു മണിക്കൂര്‍ യോഗ കഴിഞ്ഞാലും നമ്മള്‍ ഫ്രഷ്‌ ആയിരിക്കും'-ഗോപിനാഥ്‌ ഇടിക്കുന്നി പറയുന്നു.

തിരുവനന്തപുരം എന്‍ജിനിയറിങ്‌ കോളേജില്‍നിന്ന്‌ പ്രൊഫസറായി വിരമിച്ച ഗ്രിസല്‍ ആലഞ്ചേരി ദിവസവും രാവിലെ ഒരു മണിക്കൂര്‍ നടക്കാറുണ്ട്‌. അടുത്തയിടെയാണ്‌ യോഗയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. കുടുംബത്തിലെ ചില ദുരന്തങ്ങള്‍ മൂലം, വ്യക്തിപരമായി കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെടേണ്ട സമയമായിരുന്നു ഇത്‌. പക്ഷേ, 58-കാരിയായ തനിക്ക്‌ 'ആ ടെന്‍ഷന്‍ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ കഴിയുന്നത്‌ യോഗമൂലമാകാ'മെന്ന്‌ പ്രൊഫസര്‍ കരുതുന്നു. തനിക്ക്‌ 'രാവിലെ ഉണരാന്‍ കഴിയുന്നുണ്ടെന്നാ'ണ്‌ യോഗ അഭ്യസിച്ചു തുടങ്ങിയ ശേഷം വിദ്യാര്‍ഥിയായ എം. വി. സുനില്‍കുമാര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്‌. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്‌ സുനില്‍കുമാര്‍.

ശരീരത്തിനൊപ്പം മനസ്സിനുകൂടി പ്രാധാന്യം നല്‍കുന്നു എന്നതാണ്‌ മറ്റ്‌ വ്യായാമങ്ങളില്‍നിന്ന്‌ യോഗയെ വ്യത്യസ്‌തമാക്കുന്ന മുഖ്യഘടകം. ആത്മവിശ്വാസം വര്‍ധിപ്പിക്കുക മാത്രമല്ല, നന്മ, സ്‌നേഹം, സാഹോദര്യം മുതലായ ഗുണങ്ങള്‍ പ്രചോദിപ്പിക്കുക വഴി സാത്വികമായ ഒരു ചിന്താഗതി വളര്‍ത്തിയെടുക്കാനും യോഗ കാരണമാകാറുണ്ടെന്ന്‌ ഗോപിനാഥ്‌ ഇടക്കുന്നി പറയുന്നു. പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാനും യോഗ പ്രേരകമാകാറുണ്ട്‌. പക്ഷേ, ആവേശം കൊണ്ട്‌ യോഗ അഭ്യസിച്ചു തുടങ്ങുകയും പാതിവഴിക്ക്‌ ഉപേക്ഷിച്ചുപോകുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്‌. മാത്രമല്ല, ശരിയായ വൈദഗ്‌ധ്യം ഇല്ലാത്ത 'മുറി ആചാര്യന്മാര്‍' യോഗ കേന്ദ്രങ്ങള്‍ തുടങ്ങുന്നതും ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുകയെന്ന്‌ ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

-മാതൃഭൂമി, ജൂലായ്‌ 3, 2003

അടുത്തം ലക്കം: നാല്‌പതു കഴിയാന്‍ കാക്കണോ

Friday, November 14, 2008

നടക്കാതെ നടക്കാം, ഓടാതെ ഓടാം

നടക്കാതെ നടക്കാന്‍ കഴിയുക. അതിനുള്ളതാണ്‌ ട്രെഡ്‌മില്‍. ഓടാതെ ഓടിക്കാനാവുക. അതിനാണ്‌ സ്‌റ്റേഷനറി ബൈക്ക്‌. നടത്തവും സൈക്കിള്‍ ഓടിക്കലും ഉപേക്ഷിച്ച മലയാളിക്ക്‌ ലഭിക്കാവുന്ന ഏറ്റവും നല്ല ശിക്ഷ! ആധുനിക ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ വ്യായാമം തേടിയെത്തുന്നവര്‍ യഥാര്‍ഥത്തില്‍ അവിടെ നടക്കുകയും മലകയറുകയും സൈക്കിള്‍ ചവിട്ടുകയുമൊക്കെയാണ്‌ ചെയ്യുന്നത്‌. തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ സൗകര്യപൂര്‍വം ഉപേക്ഷിച്ച ശീലങ്ങള്‍, വിലകൂടിയ ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ സഹായത്തോടെ ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു.

വളരെ പെട്ടന്നാണ്‌ കേരളം ഹെല്‍ത്ത്‌ക്ലബ്ബ്‌ യുഗത്തിലേക്ക്‌ കടന്നത്‌. ജിംനേഷ്യം എന്ന പഴയ വീഞ്ഞിനെ ഹൈടെക്‌ ഉപകരണങ്ങളുടെ കുപ്പിയില്‍ അടച്ച ശേഷം അതില്‍ ഹെല്‍ത്ത്‌ക്ലബ്ബ്‌ എന്ന ലേബലൊട്ടിക്കുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളിയുടെ മാറുന്ന ആരോഗ്യ അവബോധത്തെ ചൂഷണം ചെയ്യാനുള്ള നല്ലൊരു ബിസിനസ്‌ സാധ്യതയായി ഹെല്‍ത്ത്‌ക്ലബ്ബ്‌ രംഗം മാറിക്കഴിഞ്ഞു. അഫിലിയേറ്റ്‌ ചെയ്‌ത്‌ 200 ഓളം ക്ലബ്ബുകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. അതില്‍ കൂടുതലും തൃശ്ശൂര്‍ ജില്ലയിലാണ്‌-60 എണ്ണം. രൂപംമാറിയ ജിംനേഷ്യങ്ങളും അഫിലിയേറ്റ്‌ ചെയ്യപ്പെടാത്ത ഹെല്‍ത്ത്‌ക്ലബ്ബുകളും കൂടി ഏതാണ്ട്‌ 500-ന്‌ മേല്‍ വരും.

മുമ്പൊക്കെ ബോഡിബില്‍ഡിങ്‌ പോലുള്ള കായിക പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ചെറുപ്പക്കാര്‍ ജിംനേഷ്യങ്ങളെ ആശ്രയിച്ചിരുന്നത്‌. ഇന്നത്‌ മാറിയിരിക്കുന്നു. ശരീരത്തിന്റെ ഫിറ്റ്‌നെസ്‌ ആണ്‌ ഹെല്‍ത്ത്‌ക്ലബ്ബുകളില്‍ പോകുന്നവരില്‍ ഭൂരിപക്ഷത്തിന്റെയും മുഖ്യ പരിഗണന. കോഴിക്കോട്‌ മാവൂര്‍ റോഡിലുള്ള നവീന്‍ ട്രാവല്‍സിന്റെ പാര്‍ട്‌ണറായ മധുമോഹന്‍ പ്രഭു ഇതേ ഉദ്ദേശ്യത്തോടെ ഹെല്‍ത്ത്‌ക്ലബ്ബിനെ ആശ്രയിക്കുന്ന വ്യക്തിയാണ്‌. നടക്കാവ്‌ വണ്ടിപ്പേട്ടയിലുള്ള 'പ്രൈം ബോഡി' ഹെല്‍ത്ത്‌ക്ലബ്ബില്‍ അദ്ദേഹം എല്ലാ വൈകുന്നേരങ്ങളിലും ഒരു മണിക്കൂര്‍ വീതം ചെലവിടുന്നു. `വ്യായാമത്തിന്‌ ചെലവഴിക്കുന്ന സമയത്തിന്റെ പൂര്‍ണ പ്രയോജനം ലഭിക്കാന്‍ ഹെല്‍ത്ത്‌ക്ലബ്ബാണ്‌ നല്ലത്‌'-മധുമോഹന്‍ പ്രഭു പറയുന്നു. നടത്തം പോലുള്ള മറ്റ്‌ വ്യായാമ പദ്ധതികള്‍ക്ക്‌ പകരം അദ്ദേഹം ഹെല്‍ത്ത്‌ക്ലബ്ബ്‌ തിരഞ്ഞെടുത്തതിന്റെ കാരണം ഇതാണ്‌.

മഴയാണെങ്കില്‍ നടത്തം മുടങ്ങും. ഹെല്‍ത്ത്‌ക്ലബ്ബിലാകുമ്പോള്‍ ആ പ്രശ്‌നമില്ല. ഹെല്‍ത്ത്‌ക്ലബ്ബിലെ അന്തരീക്ഷം മറ്റൊരിടത്തും ലഭിക്കില്ലെന്ന്‌ കരുതുന്നവരും കുറവല്ല. 'വ്യായാമത്തിന്‌ ഒരു സ്ഥിരം സ്വഭാവം ലഭിക്കാന്‍ ഹെല്‍ത്ത്‌ക്ലബ്ബാണ്‌ നല്ലത്‌' എന്ന അഭിപ്രായക്കാരനാണ്‌ തൃശ്ശൂര്‍ കാനാട്ടുകരയിലെ ബിസിനസ്സുകാരനായ ബജു എ. എസ്‌. ദിവസവും രണ്ടു മണിക്കൂര്‍ വീതം ബിജു ഹെല്‍ത്ത്‌ക്ലബ്ബില്‍ ചെലവിടുന്നു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ രംഗത്തുള്ള വ്യക്തിയാണ്‌ തൃശ്ശൂര്‍ അക്വാട്ടിക്‌ കോംപ്ലക്‌സിലെ 'ലൈഫ്‌ സ്റ്റൈല്‍ ഫിറ്റ്‌നെസ്‌' എന്ന ഹെല്‍ത്ത്‌ക്ലബ്ബ്‌ നടത്തുന്ന റെയില്‍വെ ഉദ്യോഗസ്ഥനായ വി. എം. ബഷീര്‍. ബോഡി ബില്‍ഡിങിനും അതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന്‍. 1999-ല്‍ 'മിസ്റ്റര്‍ സൗത്ത്‌ഏഷ്യ'യായി തിരഞ്ഞെടുക്കപ്പെട്ട ബഷീറിന്റെ കാഴ്‌ചപ്പാടില്‍, `ശരീരപേശികളുടെ സമ്പൂര്‍ണ വികാസങ്ങള്‍ സാധ്യമാക്കുന്ന ഒന്നാണ്‌ ഹെല്‍ത്ത്‌ക്ലബ്ബിലെ പരിശീലനം. ഹെല്‍ത്ത്‌ക്ലബ്ബില്‍ ഒരു നിശ്ചിത സയമത്ത്‌ നിശ്ചിത പ്രോഗ്രാം ചെയ്‌തു തീര്‍ക്കണം'-മറ്റ്‌ വ്യായാമപദ്ധതികളില്‍ നിന്ന്‌ ഹെല്‍ത്ത്‌ക്ലബ്ബുകളെ വ്യത്യസ്‌തമാക്കുന്നത്‌ ഇതാണെന്ന്‌ ബഷീര്‍ അഭിപ്രായപ്പെടുന്നു.

ജിംനേഷ്യത്തില്‍ പോകുന്ന സ്‌ത്രീകളെ കേരളത്തില്‍ സങ്കല്‍പ്പിക്കാനാകുമോ ? എന്നാല്‍ പേര്‌ 'ഹെല്‍ത്ത്‌ക്ലബ്ബ്‌' എന്നായതോടെ സ്‌ത്രീകളുടെ മടി മാറിത്തുടങ്ങിയിരിക്കുന്നു. മലയാളി വനിതകളുടെ ഈ മനംമാറ്റം നേരിട്ടറിഞ്ഞ വ്യക്തിയാണ്‌, തിരുവനന്തപുരം വെള്ളയമ്പലത്തിനടുത്ത്‌ 'ബോഡി ആര്‍ട്ട്‌' എന്ന പേരില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഹെല്‍ത്ത്‌ക്ലബ്ബ്‌ നടത്തുന്ന ബിന്ദുനായര്‍. ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തിയ ബിന്ദുനായര്‍, നാലുവര്‍ഷം മുമ്പ്‌ ആ സ്ഥാപനം തുടങ്ങുമ്പോള്‍ സ്‌ത്രീകളാരും അങ്ങോട്ട്‌ വരാന്‍ കൂട്ടാക്കിയില്ല. `ആറുമാസം അതായിരുന്നു സ്ഥിതി. പരസ്യം വഴി ഞങ്ങള്‍ക്ക്‌ ആളെ ആകര്‍ഷിക്കേണ്ടി വന്നു'-ബിന്ദുനായര്‍ പറയുന്നു. ഇപ്പോള്‍ 250 സ്‌ത്രീകള്‍ 'ബോഡി ആര്‍ട്ടി'ലെത്തുന്നു. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വരുന്ന വീട്ടമ്മമാരാണ്‌ അതില്‍ ഭൂരിപക്ഷവും. ശരാശരി 50 സ്‌ത്രീകളെങ്കിലുമെത്താത്ത ഹെല്‍ത്ത്‌ക്ലബ്ബുകള്‍ കൊച്ചിയിലും തൃശ്ശൂരും കോഴിക്കോട്ടുമൊക്കെ കുറവാണ്‌. മിക്ക ഹെല്‍ത്ത്‌ക്ലബ്ബുകളിലും സ്‌ത്രീകള്‍ക്ക്‌ പരിശീലനത്തിന്‌ പ്രത്യേക സമയവും വനിതാ പരിശീലകരുമുണ്ട്‌.

''കാശുള്ളവര്‍ മിനിഹെല്‍ത്ത്‌ക്ലബ്ബുകള്‍ വീടുകളില്‍ തന്നെ സ്ഥാപിക്കുന്നതാണ്‌ ഈ രംഗത്തെ ഏറ്റവും പുതിയ പ്രവണത''യെന്ന്‌ വി. എം. ബഷീര്‍ പറയുന്നു. ഹെല്‍ത്ത്‌ക്ലബ്ബുകളെ പുച്ഛത്തോടെ കണ്ടിരുന്ന പലരും ഇപ്പോള്‍ ട്രെഡ്‌മില്ലും മറ്റും സ്വന്തമായി വാങ്ങിവെച്ച്‌ പരിശീലിക്കുന്നു. അതേസയമം, പൊങ്ങച്ചത്തിന്റെ ഭാഗമായി ഹെല്‍ത്ത്‌ക്ലബ്ബില്‍ പോകുന്നവരും കുറവല്ല.

കുറഞ്ഞത്‌ എട്ടുലക്ഷം രൂപ മുടക്കിയാല്‍ ഇപ്പോഴൊരു ഹെല്‍ത്ത്‌ക്ലബ്ബ്‌ തുടങ്ങാനാകും. പ്രതിമാസം 400 രൂപാവരെ ഫീസ്‌ ഈടാക്കുന്ന ഹെല്‍ത്ത്‌ക്ലബ്ബുകളുണ്ട്‌. 200 പേര്‍ സ്ഥിരമായെത്തുന്ന ഇത്തരമൊരു ക്ലബ്ബില്‍ പ്രതിമാസം 80,000 രൂപ വരുമാനമുണ്ടാകും. ഈ രംഗത്ത്‌ പ്രതിബദ്ധതയുള്ളവരാണ്‌ മുമ്പോക്കെ ജിംനേഷ്യങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തിരുന്നതെങ്കില്‍, ഇന്ന്‌ കച്ചവടക്കണ്ണോടെ പലരും ഹെല്‍ത്ത്‌ക്ലബ്ബുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നതിന്‌ പിന്നില്‍ ഈ ലാഭക്കണക്കാണുള്ളത്‌. ഏതായാലും, മേലനങ്ങാതെ നമ്മള്‍ സമ്പാദിക്കുന്ന ദുര്‍മേദസ്സ്‌ മറ്റ്‌ പലര്‍ക്കുമിപ്പോള്‍ ഒരു നല്ല കച്ചവടസാധ്യതയായി മാറിയിരിക്കുന്നു.

-മാതൃഭൂമി, ജൂലായ്‌ 2, 2003

അടുത്ത ലക്കം: പിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍

Sunday, November 9, 2008

കലോറിയെ ആര്‍ക്കാണ്‌ പേടി

കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും 'ചെറുപ്പക്കാരനായ' നേതാവാരാണ്‌ ? സംശയിക്കേണ്ട, പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ തന്നെ. മതികെട്ടാനും പൂയംകുട്ടിയും കയറി 78-ാം വയസ്സില്‍ അദ്ദേഹമത്‌ തെളിയിച്ചതുമാണ്‌. ഈ ചെറുപ്പത്തിന്റെ രഹസ്യമെന്താണെന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം തന്ന മറുപടി ഇതാണ്‌: `രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതം നടത്തം. രാവിലത്തെ നടത്തം കഴിഞ്ഞാല്‍ മൂന്നുനാല്‌ യോഗാസനങ്ങള്‍. അത്‌ അരമണിക്കൂര്‍. ഇത്രേയുള്ളൂ'. ഒപ്പം ചിട്ടയായ, മിതമായ ഭക്ഷണക്രമം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.

മഴയൊഴിഞ്ഞ സമയമാണെങ്കില്‍ പുലര്‍ച്ചെ അഞ്ചിന്‌ മുമ്പുണര്‍ന്ന്‌ കന്റോണ്‍മെന്റ്‌ ഹൗസിന്റെ വളപ്പില്‍ വി. എസ്‌. നടന്നുതുടങ്ങുന്ന സമയത്ത്‌ അരകിലോമീറ്റര്‍ അകലെ മ്യൂസിയത്തിലും കനകക്കുന്നിലും മറ്റൊരു രംഗം അരങ്ങേറുകയായിരിക്കും. കാറുകളിലും ടൂവീലറുകളിലുമായി ആളുകള്‍ വന്നിറങ്ങുന്നു. വാഹനങ്ങള്‍ റോഡരികില്‍ വെച്ച്‌ രണ്ടു സ്ഥലങ്ങളിലുമായി അവര്‍ നടത്തം തുടരുന്നു. കൂടുതല്‍ പേരും മ്യൂസിയത്തിനകത്തെ ചുറ്റുറോഡാണ്‌ തിരഞ്ഞെടുക്കുക. പരിചയമുള്ളവര്‍ പരസ്‌പരം അഭിവാദ്യം ചെയ്‌ത്‌ നടപ്പ്‌ തുടരുന്നു. 800 മീറ്റര്‍ നീളമുള്ള ആ ചുറ്റുറോഡ്‌ ചലിക്കുന്ന ഒരു മനുഷ്യവലയമായി വളരെ വേഗം രൂപപ്പെടുന്നു. പുലര്‍ച്ചെ അഞ്ചരയോടെ മ്യൂസിയംറോഡ്‌ അതിന്റെ ഏറ്റവും വലിയ തിരക്കിലാവുകയാണ്‌. നൂറുകണക്കിനാളുകള്‍......അതില്‍ വീട്ടമ്മമാരുണ്ട്‌, റിട്ടയര്‍ ചെയ്‌ത കേണല്‍മാരുണ്ട്‌, ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, തെന്നല ബാലകൃഷ്‌ണപിള്ളയെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍, യുവതികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തട്ടുകടക്കാര്‍ ഒക്കെയുണ്ട്‌.....തലസ്ഥാന നഗരിയുടെ ശരിയായ ഒരു പരിച്ഛേദം !

അരമണിക്കൂര്‍ കൊണ്ട്‌ നാല്‌ തവണ മ്യൂസിയം വലംവെക്കുന്നവര്‍ അപ്പോഴേക്കും 3.2 കിലോമീറ്റര്‍ നടന്നിട്ടുണ്ടാകും. ഒരു മിനിറ്റ്‌ നടക്കാന്‍ ഏഴ്‌ കലോറി ഊര്‍ജം എന്ന കണക്കില്‍ 210 കലോറി ശരീരത്തില്‍നിന്ന്‌ എരിഞ്ഞു തീര്‍ന്നിട്ടുണ്ടാകും. ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനാവശ്യമായ പ്രാണവായു ശരീരകോശങ്ങളില്‍ എത്തിയിട്ടുണ്ടാകും. അനാവശ്യ ചിന്തകളകറ്റി തങ്ങള്‍ വ്യാപരിക്കുന്ന മേഖലകളില്‍ കൂടുതല്‍ ഏകാഗ്രത കാട്ടാനുള്ള ഊര്‍ജം മനസ്സിനും ശരീരത്തിനും ലഭിച്ചിട്ടുണ്ടാകും.

മ്യൂസിയം റോഡ്‌ മനുഷ്യവലയമായി രൂപപ്പെടുന്ന അതേ സമയത്ത്‌ തന്നെ കേരളത്തിലെ മറ്റ്‌ പ്രധാന നഗരങ്ങളിലെയും പട്ടണങ്ങളിലെയും ശുദ്ധവായു ലഭിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും നടക്കുന്നവര്‍ കയ്യേറിയിട്ടുണ്ടാകും. തിരുവനന്തപുരത്തു തന്നെ ചാക്ക-തിരുവല്ലം ബൈപാസ്‌ റോഡും മെഡിക്കല്‍കോളേജ്‌ ഗ്രൗണ്ടും വഞ്ചിയൂര്‍ കോടതി പരിസരവും ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ടുമൊക്കെ രാവിലെ നടക്കാനിറങ്ങുന്നവരുടെ ആശ്രയകേന്ദ്രങ്ങളാണ്‌. വ്യായാമത്തിനൊപ്പം ദൈവാനുഗ്രഹം കൂടി പ്രതീക്ഷിക്കുന്നവര്‍ പത്മനാഭസ്വാമി ക്ഷേത്രത്തെ വലംവെക്കുന്നു.

കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‌ ചുറ്റുമായാണ്‌ മുഖ്യമായും ടകലോറി മരിച്ചു വീഴുന്നത്‌'. മറൈന്‍ ഡ്രൈവും പനമ്പള്ളി നഗറും ഫോര്‍ട്ട്‌ കൊച്ചിയും പിന്നിലല്ല. കോഴിക്കോട്ടാണെങ്കില്‍ ബീച്ച്‌ റോഡും വെസ്‌റ്റ്‌ഹില്‍ റോഡും എരഞ്ഞിപ്പാലം ബൈപ്പാസുമൊക്കെ രാവിലെ നടത്തത്തിന്റെ വേദിയാകുന്നു. തൃശ്ശൂരില്‍ സര്‍വമതസ്ഥരും വലംവെക്കുന്നത്‌ വടക്കുംനാഥനെയാണ്‌.

പക്ഷേ, തിരുവനന്തപുരം നഗരം തന്നെയാണ്‌ നടത്തക്കാരുടെയും തലസ്ഥാനം. രാവിലെ നടത്തം ശീലമാക്കിയവരുടെ അരഡസണ്‍ സംഘടനകള്‍ തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ വ്യാപ്‌തി മനസിലാകുമല്ലോ. 'വാക്കേഴ്‌സ്‌ ക്ലബ്ബുകള്‍', 'ഹെല്‍ത്ത്‌ ക്ലബ്ബുകള്‍' എന്നൊക്കെയാണ്‌ ഇവയുടെ പേരുകള്‍. 15 വര്‍ഷം മുമ്പ്‌ രജിസ്റ്റര്‍ ചെയ്‌ത 'ട്രിവാന്‍ഡ്രം ഹെല്‍ത്ത്‌ ക്ലബ്ബി'ല്‍ സംസ്ഥാന വെറ്ററന്‍സ്‌ മീറ്റില്‍ ചാമ്പ്യനായിട്ടുള്ള 75 കാരന്‍ ഗോപിനാഥന്‍ നായര്‍ മുതല്‍ തെരുവ്‌ കച്ചവടക്കാര്‍ വരെ അംഗങ്ങളാണ്‌. `25 അംഗങ്ങളുള്ള ക്ലബ്ബിലാര്‍ക്കും അസുഖമൊന്നും വരാറില്ല. ഗോപിനാഥന്‍ നായര്‍ കടുത്ത പ്രമേഹമുള്ള ആളാണ്‌. അത്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ ക്ലബ്ബിലെ വ്യായാമം കൊണ്ട്‌ കഴിയുന്നു'-സംഘടനയുടെ മുന്‍സെക്രട്ടറിയായ സൂര്യ ഗോപാലകൃഷ്‌ണപിള്ള പറയുന്നു. വൈദ്യുതിബോര്‍ഡില്‍ നിന്ന്‌ ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനിയറായി വിരമിച്ചയാളാണ്‌ അദ്ദേഹം.

കൊച്ചിയില്‍ നൂറിലേറെ അംഗങ്ങളുള്ള ഒരു 'വാക്കേഴ്‌സ്‌ ടീം' ഉണ്ട്‌. മൂന്ന്‌ വര്‍ഷം മുമ്പ്‌ തുടങ്ങിയ ഈ സംഘടന ഫോര്‍ട്ട്‌ കൊച്ചി കേന്ദ്രമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ശ്രീലേഖ ഐ.പി.എസ്‌. മുതല്‍ ഡോക്ടര്‍മാരും സാധാരണക്കാരും വരെ ഇതില്‍ അംഗങ്ങളാണ്‌. ദിവസവും നടക്കുന്നതിനൊപ്പം, എല്ലാ ഞായറാഴ്‌ചയും വാക്കേഴ്‌സ്‌ ടീം അംഗങ്ങള്‍ കൂവപ്പാടം മുതല്‍ ഫോര്‍ട്ട്‌ കൊച്ചി ബീച്ച്‌ വരെ കൂട്ടനടത്തം സംഘടിപ്പിക്കുന്നു. `മഴയാണെങ്കിലും വെയിലാണെങ്കിലും ഇതുവരെ ഒരു ഞായറാഴ്‌ചയും കൂട്ടനടത്തം ഒഴിവാക്കിയിട്ടില്ലെ'ന്ന്‌ വാക്കേഴ്‌സ്‌ ടീമിന്റെ പ്രസിഡന്റായ മജീദ്‌ മക്കാര്‍ അറിയിക്കുന്നു.

നടക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത്‌ വന്‍വര്‍ധന ഉണ്ടായിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ നടക്കാനെത്തുന്നവരില്‍ ഏറപ്പേരും ചെറുപ്പക്കാരാണ്‌. എന്നാല്‍, മറ്റ്‌ സ്ഥലങ്ങളില്‍ ചെറുപ്പക്കാര്‍ അത്ര കാര്യമായി നടക്കാന്‍ തുടങ്ങിയിട്ടില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടക്കാനെത്തുന്നയാളാണ്‌, മുമ്പ്‌ സൈന്യത്തിലായിരുന്ന ഡോ. എം. ആര്‍. ബാലചന്ദ്രന്‍നായര്‍. `ഇവിടെ രാവിലെയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. പക്ഷേ, അവരില്‍ മിക്കവരും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ്‌'-കൊച്ചി മെഡിക്കല്‍ സെന്ററില്‍ ഇപ്പോള്‍ റേഡിയോളജിസ്‌റ്റായി പ്രവര്‍ത്തിക്കുന്ന ഡോ. ബാലചന്ദ്രന്‍നായര്‍ പറയുന്നു.

മരുന്നും പണവും കൊണ്ടുമാത്രം ആരോഗ്യം സംരക്ഷിക്കാനാവില്ലെന്ന പുതിയൊരു അവബോധമാണ്‌ നടത്തം പതിവാക്കുന്നവരുടെ സംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന്‌, കോഴിക്കോട്‌ ഈസ്‌റ്റ്‌ഹില്ലിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന റിട്ടയേര്‍ഡ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ പി. ഗോപിനാഥ്‌ വിലയിരുത്തുന്നു.

നടത്തം മാത്രമല്ല, മറ്റ്‌ വ്യായാമങ്ങളിലേര്‍പ്പെടുന്നവരുടെ സംഖ്യയും നമുക്കിടയില്‍ ഏറിവരികയാണ്‌. തിരുവനന്തപുരത്ത്‌ വെള്ളയമ്പലത്തെ വാട്ടര്‍ വര്‍ക്കേഴ്‌സ്‌ കോമ്പൗണ്ടിലുള്ള സ്വിമ്മിങ്‌പൂളിലിപ്പോള്‍ ദിവസവും 500-ഓളം പേരാണ്‌ നീന്താനെത്തുന്നത്‌. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സമയമുണ്ട്‌. `മുമ്പ്‌ അവധിക്കാലത്ത്‌ മാത്രമേ ഇത്രയും തിരക്ക്‌ അനുഭവപ്പെട്ടിരുന്നുള്ളൂ' എന്ന്‌ നീന്തല്‍ കോച്ചായ സുബി ജി. പറയുന്നു. സംസ്ഥാനത്ത്‌ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള എല്ലാ നീന്തല്‍ക്കുളങ്ങളിലും ഇതുതന്നെയാണ്‌ സ്ഥിതി.
-മാതൃഭൂമി, ജൂലായ്‌ 1, 2003

അടുത്ത ലക്കം: നടക്കാതെ നടക്കാം, ഓടാതെ ഓടാം

Wednesday, November 5, 2008

അമേരിക്കയ്‌ക്ക്‌ ഒപ്പമെത്താന്‍ എന്തെളുപ്പം

മധുരയ്‌ക്കടുത്ത്‌ വിഥുനഗര്‍ സ്വദേശിയായ വി. ബാലന്‍ തമിഴ്‌നാട്‌ മെര്‍ക്കന്റൈന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്‌. രണ്ടര വര്‍ഷം മുമ്പ്‌ ബാലന്‌ ബാങ്കിന്റെ കോഴിക്കോട്‌ ശാഖയിലേക്ക്‌ മാറ്റം കിട്ടി. ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ഒരു വാടക ഫ്‌ളാറ്റില്‍ ബാലനും ഭാര്യ ഗിരിജയും താമസമാക്കി. തന്റെ സന്തതസഹചാരിയായ സൈക്കിളും ആ 28-കാരന്‍ കൂടെ കൊണ്ടുപോന്നിരുന്നു. ബാങ്കില്‍ പോക്കും വരവും സൈക്കിളില്‍ തന്നെ. വൈകിട്ട്‌ അമ്പലത്തില്‍ പോകാനും മാറ്റും ഭാര്യയെ സൈക്കിളിന്റെ പിന്നിലിരുത്തിയായി സവാരി. ചെറുപ്പക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥന്‍ സൈക്കിളില്‍ സ്ഥിരമായി സഞ്ചരിക്കുന്ന 'അസാധാരണമായ' കാഴ്‌ച കോളനി നിവാസികള്‍ കണ്ടു.

കാറ്‌, ബൈക്ക്‌ അതല്ലെങ്കില്‍ ഓട്ടോറിക്ഷ-ഇതില്‍ കുറഞ്ഞ ഒന്നും വിഭാവനം ചെയ്യാനാകാത്ത പലര്‍ക്കും ബാലന്റെയും ഭാര്യയുടെയും സൈക്കിള്‍ സവാരി അവിശ്വസനീയമായിരുന്നു. രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും കൊളസ്‌ട്രോളിനുമൊക്കെ ചികിത്സ തേടി ആസ്‌പത്രികള്‍ കയറിയിറങ്ങുന്നവരായിരുന്നു ബാലന്റെ യാത്രയെ അത്ഭുതത്തോടെ വീക്ഷിച്ചിരുന്നവരില്‍ പലരും. പക്ഷേ. തങ്ങളിങ്ങനെ ആസ്‌പത്രി കയറിയിറങ്ങുന്നതില്‍ അവര്‍ക്കാര്‍ക്കും തെല്ലും അത്ഭുതം തോന്നിയില്ല !

മേലനങ്ങാന്‍ മടിയുള്ളവരായി നമ്മള്‍ എത്ര വേഗമാണ്‌ മാറിയത്‌. ബാലന്‌ കഴിയുന്നതുപോലെ സൈക്കിളില്‍ ഓഫീസില്‍ പോകാന്‍ നമുക്ക്‌ തോന്നാത്തതെന്തുകൊണ്ട്‌ ? സൈക്കിളെന്തുകൊണ്ട്‌ മലയാളിയുടെ മുഖ്യ വാഹനമായില്ല ? ടൂ വീലറോ കാറോ ഇല്ലാത്ത ചെറുവരുമാനക്കാര്‍ പോലും കേരളത്തില്‍ ഇല്ല എന്ന സ്ഥിതിയാണിപ്പോള്‍. നടത്തത്തെ നമ്മള്‍ നിത്യജീവിതത്തില്‍ നിന്ന്‌ നാടുകടത്തിയിരിക്കുന്നു.

മലയാളിയുടെ പുത്തന്‍ ജീവിതശൈലിയുടെ ഭാഗമാണ്‌ ഈ വാഹനപ്രേമം. സംസ്ഥാനത്ത്‌ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിനിടയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുറഞ്ഞത്‌ ഇരുപത്‌ മടങ്ങ്‌ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ഒരു വാഹനത്തിന്‌ ശരാശരി രണ്ടാള്‍ എന്ന്‌ കണക്കാക്കിയാല്‍, അത്യാവശ്യം നടത്തം പോലും ഉപേക്ഷിച്ച മലയാളികളുടെ എണ്ണം ഈ കാലയളവില്‍ 40 മടങ്ങ്‌ വര്‍ധിച്ചു എന്നര്‍ഥം. മേലനങ്ങാതിരിക്കാന്‍ മറ്റ്‌ ചില സംഗതികളും രംഗത്തെത്തി. ടി.വി.യാണതില്‍ പ്രധാനം. ടെലിവിഷന്‌ മുന്നിലിരുന്ന്‌ നമ്മള്‍ സര്‍വതും മറക്കുന്നു. മറ്റൊന്നിനും സമയമില്ലാതായി. ആവശ്യത്തിന്‌ ഭക്ഷണം പാകം ചെയ്യാന്‍ പോലും ! അങ്ങനെ ഫാസ്റ്റ്‌ഫുഡിലേക്കും ബേക്കറി സാധനങ്ങളിലേക്കും നാം നമ്മുടെ രുചിയെ മാറ്റി സ്ഥാപിച്ചു. മറ്റൊന്നിനും സമയമില്ലാതായതോടെ ടെന്‍ഷന്‍ വര്‍ധിച്ചു. മാനസികസമ്മര്‍ദം പുത്തന്‍ ജീവിതരീതിയുടെ മുഖമുദ്രയായി മാറി.

ഇതെല്ലാം ചേര്‍ന്ന്‌ നമുക്ക്‌ സമ്മാനിക്കുന്നതെന്തെന്ന്‌ നോക്കുക. ദുര്‍മേദസ്‌, പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, അള്‍സര്‍, സന്ധിവാതം, മസ്‌തിഷ്‌കാഘാതം.........പട്ടിക നീളുകയാണ്‌. ജീവിതശൈലീരോഗങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്‌. `നമുക്കിടയില്‍ വേരുറപ്പിച്ചു കഴിഞ്ഞ ഉപഭോഗസംസ്‌ക്കാരത്തിന്റെ ഭാഗമാണ്‌ പുത്തന്‍ ജീവിതശൈലി. അതിന്റെ അനന്തരഫലം ഈ രോഗങ്ങളും'-തിരുവനന്തപുരത്ത്‌ 'അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസി'ലെ ശാസ്‌ത്രജ്ഞനായ ഡോ. വി. മോഹന്‍നായര്‍ അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല പഞ്ചായത്തില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി നടക്കുന്ന ഒരു പഠനം നടുക്കമുളവാക്കുന്ന ചില വിവരങ്ങളാണ്‌ പുറത്തുകൊണ്ടുവന്നിട്ടുള്ളത്‌. മരണകാരണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഏതൊക്കെയാണെന്ന്‌ പരിശോധിക്കുകയാണ്‌, 'ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍' (ഹാപ്പ്‌) എന്ന സംഘടന നടത്തിയ പഠനത്തില്‍ ചെയ്‌തത്‌. ആകെ മരിച്ചവരില്‍ 48 ശതമാനം പേരും ഹൃദയാഘാതം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ കൊറോണറി പ്രശ്‌നങ്ങള്‍ (ധമനികളുടെ ജരിതാവസ്ഥ) മൂലമാണ്‌ മരിച്ചതെന്ന്‌ പഠനത്തില്‍ കണ്ടെത്തി. ശരീരത്തിനാവശ്യമായ വ്യായാമം ലഭിക്കാതിരിക്കുകയും കൊഴുപ്പും എണ്ണയും ധാരാളമടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്‌ 48 ശതമാനം പേരുടെ മരണത്തിനിടയാക്കിയതെന്ന്‌ സാരം ! `ഇക്കാര്യത്തില്‍ നമ്മള്‍ അമേരിക്കയ്‌ക്കൊപ്പമെത്തിയിരിക്കുന്നു'-ഹാപ്പിന്റെ മുഖ്യസാരഥി ഡോ. സി. ആര്‍. സോമന്‍ പറയുന്നു.

പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ജീവിതശൈലീരോഗങ്ങളും പടര്‍ന്നുപിടിക്കുന്ന നാടായി മാറിയിരിക്കുന്നു കേരളം. `രോഗങ്ങളുടെ കാര്യത്തില്‍, ഒരു ദരിദ്രരാജ്യത്തിന്റെ സ്വഭാവത്തില്‍നിന്ന്‌ വികസിത രാജ്യത്തിന്റെ സ്ഥിതിയിലേക്കുള്ള പരിവര്‍ത്തനമാണ്‌ കേരളത്തിലിപ്പോള്‍ നടന്നു വരുന്നത്‌'-ഡോ. മോഹന്‍നായര്‍ വിലയിരുത്തുന്നു. വികസിത രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കാണാറില്ല. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളാണ്‌ അവര്‍ക്ക്‌ തലവേദനയാകുന്നത്‌. കേരളത്തിലിപ്പോള്‍ ഇവ രണ്ടുമുണ്ട്‌. അതുകൊണ്ടാണ്‌ കേരളം ഒരു പരിവര്‍ത്തന കാലഘട്ടത്തിലാണെന്ന്‌ പറയാന്‍ കാരണം.

ജീവിതശൈലീരോഗങ്ങള്‍ വന്‍സാമ്പത്തിക ബാധ്യതയാണ്‌ ഏതു സമൂഹത്തിനും സമ്മാനിക്കുക. 2000-ത്തിലെ കണക്ക്‌ പ്രകാരം, അമേരിക്കക്കാരുടെ പൊണ്ണത്തടി ആ രാജ്യത്തിന്‌ വരുത്തിയ സാമ്പത്തിക ബാധ്യത 11500 കോടി ഡോളറാണ്‌ (ഏതാണ്ട്‌ 5.7 ലക്ഷം കോടി രൂപ). ഹൃദയശസ്‌ത്രക്രിയകളുടെയും ബൈപാസ്‌ ശസ്‌ത്രക്രിയകളുടെയും ചെലവ്‌ സ്വന്തം നാട്ടില്‍ താങ്ങാനാവാതെ, സായ്‌വിപ്പോള്‍ സിങ്കപ്പൂരിലെയും ഹോങ്കോങിലെയും ആസ്‌പത്രികള്‍ തേടിയെത്തുന്ന സ്ഥിതിയാണ്‌. സായിപ്പിന്റെ അവസ്ഥ ഇതാണെങ്കില്‍ വര്‍ധിച്ചു വരുന്ന ഇത്തരം രോഗങ്ങള്‍ മലയാളിക്ക്‌ താങ്ങാനാകുമോ ? ഒരു ബൈപാസ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നമ്മള്‍ ഒന്നേകാല്‍ ലക്ഷം രൂപാവരെ ചെലവിടണം. വ്യക്തിയോ സമൂഹമോ ഇത്‌ വഹിച്ചേ ഒക്കൂ. ജീവിതശൈലീരോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുന്നു എന്ന്‌ പറഞ്ഞാല്‍, കേരളം ഒരു വന്‍ പ്രതിസന്ധിയിലേക്ക്‌ നീങ്ങിത്തുടങ്ങുന്നു എന്നാണര്‍ഥം.

പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന ഏത്‌ സമൂഹവും അതിനോട്‌ ഏതെങ്കിലും വിധത്തില്‍ പ്രതികരിക്കാതെ വയ്യ. രോഗം വന്നാല്‍ ചികിത്സിച്ചേ തീരൂ എന്ന നിലയില്‍ വാര്‍ത്തെടുത്തതാണ്‌ ശരാശരി മലയാളിയുടെ ആരോഗ്യ അവബോധം. കേരളത്തിലെ ഉയര്‍ന്ന രോഗാതുരതയുടെ മുഖ്യകാരണം ഈ അവബോധമാണ്‌. രോഗം വരാതെ നോക്കാന്‍ എന്തുചെയ്യണം എന്നൊരു ചിന്താഗതിയിലേക്ക്‌ മലാളി മാറേണ്ട സമയമായിരിക്കുന്നു. വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങള്‍ അത്തരമൊരു അനിവാര്യതയിലേക്കാണ്‌ നമ്മെ കൊണ്ടെത്തിക്കുന്നത്‌.
-മാതൃഭൂമി, ജൂണ്‍ 30, 2003

അടുത്തലക്കം: കലോറിയെ ആര്‍ക്കാണ്‌ പേടി

Monday, November 3, 2008

നടന്നു തുടങ്ങുന്ന കേരളം

മേലനങ്ങാതെ ജീവിക്കുക. ശരാശരി മലയാളിയുടെ ഈ ജീവിതരീതി അവനെ പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയുമൊക്കെ രൂപത്തില്‍ വേട്ടയാടാനാരംഭിച്ചിരിക്കുന്നു. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ കേരളത്തില്‍ പകര്‍ച്ചവ്യാധിപോലെ പടരുകയാണ്‌. സമ്പന്ന രാഷ്ട്രങ്ങള്‍ക്കു പോലും താങ്ങാനാവാത്ത ജീവിതശൈലീ രോഗങ്ങള്‍ നമ്മെ ഒരു വന്‍ പ്രതിസന്ധിയിലേക്കാണ്‌ നയിക്കുക. ഇതിനെതിരെ മലയാളികള്‍ എങ്ങനെയാണ്‌ പ്രതികരിച്ചു തുടങ്ങിയിട്ടുള്ളത്‌ ? ഒരന്വേഷണം...(2003 ജൂണ്‍ 29 മുതല്‍ ജൂലായ്‌ നാല്‌ വരെ 'മാതൃഭൂമി' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരമ്പര).

പേര്‌ എ.കെ.ആന്റണി. വയസ്സ്‌ 62. ജോലി സംസ്ഥാന ഭരണം. തിരുവനന്തപുരത്ത്‌ ഉള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക്‌ കൃത്യമായി ഉണരും. ക്ലിഫ്‌ഹൗസിന്റെ കോംപൗണ്ടിലൂടെ നടത്തം തുടങ്ങും. നാല്‌പതു മിനിറ്റ്‌ നേരത്തെ നടത്തം. അത്‌ കഴിഞ്ഞാല്‍ അര മണിക്കൂര്‍ യോഗ. 'യാത്രയിലാണെങ്കില്‍ നടത്തം ഒഴിവാക്കും. യോഗ മുടക്കില്ല'-അദ്ദേഹം പറയുന്നു. കഴുത്തിന്‌ സ്‌പോണ്ടിലോസിസിന്റെ പ്രശ്‌നം തുടങ്ങിയപ്പോഴാണ്‌ യോഗ ആരംഭിച്ചത്‌. സ്‌പോണ്ടിലോസിസിന്‌ മാത്രമല്ല, മനസ്സിന്റെ ക്ഷേമാവസ്ഥയ്‌ക്കും യോഗ നന്നെന്ന്‌ കണ്ടപ്പോള്‍, അത്‌ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.

ഇനി മറ്റൊരാളെ പരിചയപ്പെടാം. രവിപ്രസാദ്‌. വയസ്സ്‌ 53. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ താമസം. പതിനെട്ട്‌ വര്‍ഷം ഗള്‍ഫിലായിരുന്നു. തിരികെ നാട്ടിലെത്തി ബിസിനസ്സും എസ്റ്റേറ്റ്‌ കാര്യങ്ങളുമായി കഴിയുന്നു. രാവിലെ 4.45ന്‌ ഉണരും. 5.25ന്‌ കൂര്‍ക്കഞ്ചേരി തായങ്കോട്ട്‌ ഹൗസില്‍ നിന്ന്‌ ഭാര്യയുമൊത്ത്‌ നടക്കാനിറങ്ങും. തൃശ്ശൂര്‍-തൃപ്രയാര്‍ റോഡിലൂടെ പുതിയ ബൈപ്പാസ്‌ വരെ പോയശേഷം തിരിച്ച്‌ കൂര്‍ക്കഞ്ചേരി അമ്പലത്തിലെത്തി, വീട്ടിലേക്ക്‌ മടങ്ങും. വീട്ടിലെത്തുമ്പോള്‍ സമയം 6.05. ആകെ 40 മിനിറ്റ്‌. പിന്നെ പത്രവായന, കുളി. ഏഴുമണിക്ക്‌ തൃശ്ശൂര്‍ അക്വാട്ടിക്ക്‌ കോംപ്ലക്‌സില്‍ താന്‍ കൂടി പാര്‍ട്‌ണറായ 'ലൈഫ്‌സ്റ്റൈല്‍ ഫിറ്റ്‌നെസ്‌' എന്ന ഹെല്‍ത്ത്‌ ക്ലബ്ബിലെത്തുന്നു. രണ്ട്‌ മണിക്കൂര്‍ നേരം അവിടെ പരിശീലനം. അതു കഴിഞ്ഞാല്‍ ബിസിനസ്സിന്റെ തിരക്ക്‌ ആരംഭിക്കുകയായി.

മേല്‍പ്പറഞ്ഞ രണ്ട്‌ വ്യക്തികളും തികച്ചും വ്യത്യസ്‌ത കര്‍മമണ്ഡലങ്ങളിലാണ്‌ വിഹരിക്കുന്നതെങ്കിലും ഇരുവരുടെയും പ്രഭാതങ്ങള്‍ക്ക്‌ ചില സമാനതകളുണ്ട്‌. അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും രണ്ടാളും നടത്തുന്ന വ്യായാമ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഒന്നുതന്നെ. ആ ലക്ഷ്യത്തെ വൈദ്യശാസ്‌ത്രപരമായി വേണമെങ്കില്‍ ഇങ്ങനെ വിവരിക്കാം: ശരീരഭാരം അമിതമായി വര്‍ധിക്കരുത്‌, രക്തസമ്മര്‍ദം നോര്‍മലായി (120/80 പരിധിയില്‍) നില്‍ക്കണം, രക്തത്തിലെ ഷുഗറിന്റെ തോത്‌ (ആഹാരത്തിന്‌ മുമ്പ്‌ 110, ആഹാരത്തിന്‌ ശേഷം 140 എന്ന പരിധിയില്‍) കൂടരുത്‌, കൊളസ്‌ട്രോളിനെ 200 മില്ലിഗ്രാം നിരക്കില്‍ കടിഞ്ഞാണിട്ട്‌ നിര്‍ത്തണം. ഒന്നുകൂടി വ്യക്തമാക്കിയാല്‍, മാസിക സമ്മര്‍ദം ഒഴിവാക്കാനും തിരക്കുകളെ സമചിത്തതയോടെ നേരിടാനും ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നത്‌ തടയാനും വേണ്ടിയുള്ള പ്രവര്‍ത്തനമാണ്‌ ഇരുവരും പ്രഭാതങ്ങളില്‍ നടത്തുന്നത്‌.

കെ. കരുണാകരന്റെ നേതൃത്വത്തില്‍ 'ഐ' ഗ്രൂപ്പ്‌ നടത്തുന്ന പ്രകോപനങ്ങളെ അങ്ങേയറ്റം നിസ്സംഗതയോടെ നേരിടാന്‍ എ.കെ.ആന്റണിക്ക്‌ കഴിയുന്നതിന്‌ പിന്നില്‍ ഹൈക്കാമാണ്ടിന്റെ കറയറ്റ പിന്തുണ മാത്രമാണോ ഉള്ളത്‌ ? രാവിലത്തെ നടത്തവും യോഗയും കൂടി ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‌ സഹായകമാകുന്നുവെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ തനിക്ക്‌ 'മുമ്പത്തക്കാളും ടെന്‍ഷന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടെ'ന്നാണ്‌ തന്റെ വ്യായാമ പദ്ധതിയുടെ ഗുണത്തെപ്പറ്റി മുഖ്യമന്ത്രി പറയുന്നത്‌. അല്‍പ്പം പ്രഷറുണ്ട്‌. സ്‌പോണ്ടിലോസിസിന്റെ അനുബന്ധമായി കിട്ടിയതാണ്‌. എന്നാല്‍ രവിപ്രസാദിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു പ്രശ്‌നവുമില്ല. നടത്തവും ഹെല്‍ത്ത്‌ ക്ലബ്ബിലെ പരിശീലനവുമാണ്‌ അതിന്‌ മുഖ്യകാരണമായി രവിപ്രസാദ്‌ ചൂണ്ടിക്കാട്ടുന്നത്‌.

ഇവര്‍ രണ്ടുപേരുടെയും പ്രഭാത ജീവിതചര്യ, കേരളത്തില്‍ വളരെ വേഗം വേരുപിടിച്ചു തുടങ്ങിയിരിക്കുന്ന ഒരു പുത്തന്‍ പ്രവണതയിലേക്കുള്ള ചൂണ്ടുപലകയാണ്‌. വ്യായാമത്തിന്റെ അഭാവം കൊണ്ടും ജീവിതശൈലിയില്‍ വന്ന മാറ്റം കൊണ്ടും ഉണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങളും മരുന്നുകൊണ്ട്‌ മാത്രം ഒഴിവാക്കാനാവില്ല എന്നൊരു അവബോധം മലയാളികള്‍ക്കിടയില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു.

സംസ്ഥാനത്തുടനീളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പൊന്തിവന്നിട്ടുള്ള നൂറുകണക്കിന്‌ ഹെല്‍ത്ത്‌ ക്ലബ്ബുകളും യോഗ പരിശീലന കേന്ദ്രങ്ങളും ഇതിന്‌ തെളിവാണ്‌. പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള നീന്തല്‍ക്കുളങ്ങളിലെല്ലാം ഇപ്പോള്‍ മുമ്പെങ്ങുമില്ലാത്തത്ര തിരക്കാണ്‌. രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്നവരുടെ സംഖ്യ ഏറെ വര്‍ധിച്ചിരിക്കുന്നു. ഇത്രകാലവും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ കൂട്ടമായി ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ തേടിയെത്തുന്നു. നീന്താന്‍ അവര്‍ക്ക്‌ മടിയില്ലാതായിരിക്കുന്നു. യോഗയുടെ ഗുണങ്ങളും നുകരുന്നു......മെല്ലെയാണെങ്കിലും, ഒരര്‍ഥത്തില്‍ കേരളം നടന്നു തുടങ്ങിയിരിക്കുന്നു എന്ന്‌ സാരം !
-മാതൃഭൂമി, ജൂണ്‍ 29, 2003, വര: മദനന്‍

അടുത്ത ലക്കം: അമേരിക്കയ്‌ക്ക്‌ ഒപ്പമെത്താന്‍ എന്തെളുപ്പം