Sunday, October 19, 2008

ആരോഗ്യസഞ്ചാരം

മെഡിക്കല്‍ടൂറിസമെന്ന പുത്തന്‍ മേഖല മുന്നോട്ടുവെയ്‌ക്കുന്ന സാധ്യതകളുടെ അപാരത മെല്ലയാണെങ്കിലും കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ലോകോത്തര നിലവാരമുള്ള ഒരുപിടി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്‌പത്രികള്‍.
മേരിക്കയില്‍ ഫ്‌ളോറിഡയിലെ സിറ്റിവാട്ടര്‍ സ്വദേശിയായ ബാര്‍ബറ സ്‌പെന്‍സറുടെ കാല്‍മുട്ടുകള്‍ക്കൊരു പ്രത്യേകതയുണ്ട്‌. അവയില്‍ ഒരെണ്ണം അമേരിക്കയില്‍ നിന്നും രണ്ടാമത്തേത്‌ ഇന്ത്യയില്‍ നിന്നും ഉള്ളതാണ്‌. രണ്ടും കൃത്രിമമുട്ടുകള്‍. അമേരിക്കന്‍മുട്ടിന്റെ ചെലവ്‌ 20 ലക്ഷം രൂപ. ഇന്ത്യയില്‍ നിന്നുള്ളതിന്‌ രണ്ടു ലക്ഷവും. രണ്ടാമത്തെ മുട്ടുമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ 64-കാരിയായ ബാര്‍ബറ, 12000 കിലോമീറ്ററിലേറെ യാത്രചെയ്‌ത്‌ കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്‌പത്രിയിലെത്തി. ലേക്‌ഷോറിലെ ഡോ. ലാസര്‍ ചാണ്ടി മാറ്റിവെച്ച മുട്ടിന്‌ ഒരു പ്രശ്‌നവുമില്ലെന്നും, തനിക്കിപ്പോള്‍ വേദന തിന്നാതെ നടക്കാന്‍ കഴിയുന്നുണ്ടെന്നും ആസ്‌പത്രി ജീവനക്കാര്‍ക്ക്‌ അയച്ച ആശംസാസന്ദേശത്തില്‍ ബാര്‍ബറ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

ബാര്‍ബറയുടെ കാല്‍മുട്ടുകള്‍ക്കു തമ്മില്‍ 12000 കിലോമീറ്റര്‍ ദൂരത്തിന്റെയും 18 ലക്ഷം രൂപയുടെയും വ്യത്യാസമുണ്ടായത്‌ യാദൃശ്ചികമായല്ല. സന്ധിവാതം മൂത്ത്‌ സ്വന്തം നാട്ടില്‍ വെച്ച്‌ ആദ്യകാല്‍മുട്ട്‌ മാറ്റിവെച്ചപ്പോള്‍ ആസ്‌പത്രി ചെലവ്‌ 20 ലക്ഷമായി. ഇന്‍ഷുറന്‍സ്‌ അതോടെ തീര്‍ന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത മുട്ടും പ്രശ്‌നമായി. മാറ്റിവെയ്‌ക്കാതെ നിവൃത്തിയില്ല എന്നു വന്നു. ഇന്‍ഷുറന്‍സ്‌ ബാക്കിയില്ലാത്തതിനാല്‍, ഭാരിച്ച തുക ബാര്‍ബറ സ്വന്തമായി മുടക്കണം എന്നായി. അതിനു പോന്നത്ര ധനികയല്ല അവര്‍. ഒടുവില്‍ ഇന്റര്‍നെറ്റ്‌ തുണയായി. ലേക്‌ഷോര്‍ ആസ്‌പത്രിയെപ്പറ്റി അറിയുന്നത്‌ വെബ്‌സൈറ്റ്‌ വഴിയാണ്‌. ബാര്‍ബറയുടെ യാത്രയും കൊച്ചിയിലെ ചികിത്സയും'ഗ്ലോബ്‌ ഹെല്‍ത്ത്‌ ടൂര്‍സ്‌' എന്ന ഏജന്‍സി ഏര്‍പ്പാടു ചെയ്‌തു. ആങ്ങനെ,ബാര്‍ബറയ്‌ക്ക്‌ രണ്ട്‌ രാജ്യത്തു നിന്നുള്ള കാല്‍മുട്ടുകളുണ്ടായി. അവരും ഒരു മെഡിക്കല്‍ ടൂറിസ്റ്റായി.

ചികിത്സാരംഗത്ത്‌ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയും, ആ പ്രതിസന്ധി കേരളം പോലുള്ള നാടുകള്‍ക്ക്‌ തുറന്നുതരുന്ന അവസരം സംബന്ധിച്ച സൂചനയും ബാര്‍ബറയുടെ അനുഭവത്തില്‍ അടങ്ങിയിരിക്കുന്നു. അമേരിക്കയില്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുള്ളവരെ അപേക്ഷിച്ച്‌ ഇരട്ടിയിലധികമാണ്‌ അതില്ലാത്തവര്‍ക്കുള്ള ചെലവ്‌ (ഇന്‍ഷുറന്‍സ്‌ ഉള്ളവര്‍ക്കു പോലും ചെലവ്‌ താങ്ങാനാകുന്നില്ല എന്ന്‌ ബാര്‍ബറയുടെ അനുഭവം വ്യക്തമാക്കുന്നു). ഇന്‍ഷുറന്‍സ്‌ ഇല്ലാത്ത 500 ലക്ഷം പേര്‍ അമേരിക്കയിലുണ്ടെന്നു മനസിലാക്കുമ്പോഴേ, അവിടുത്തെ ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്‌തി വ്യക്തമാകൂ. കാനഡയിലും ബ്രിട്ടനിലും രോഗികള്‍ നേരിടുന്ന പ്രശ്‌നം ഒടുങ്ങാത്ത കാത്തിരിപ്പാണ്‌. ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസ്‌(എന്‍.എച്ച്‌.എസ്‌) എന്ന പേരുതന്നെ കാത്തിരിപ്പിന്റെ പര്യായമായി മാറിയിരിക്കുന്നു. മുട്ടുമാറ്റിവെയ്‌ക്കലിനും ബൈപാസിനുമൊക്കെ അഞ്ചും ആറും വര്‍ഷം നീളുന്ന കാത്തിരിപ്പ്‌ ! പല്ലിന്‌ കേടുവന്നാല്‍ അത്‌ ദ്രവിച്ചു തീര്‍ന്നാലും ദന്റിസ്റ്റിനെ കാണാന്‍ കഴിയാത്ത അവസ്ഥ. അവിടുത്തെ സ്വകാര്യ ചികിത്സാരംഗത്തിന്റെ കാര്യമാണെങ്കിലോ, ഒരുവിധപ്പെട്ടവര്‍ക്കൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്തത്ര ചെലവേറിയതും.

ഇത്തരം ദുസ്ഥിതിയില്‍പെട്ട രോഗികള്‍ക്ക്‌, ലോകനിലവാരത്തിലുള്ള ചികിത്സ, അമേരിക്കയിലേതിന്റെ പത്തിലൊന്ന്‌ ചെലവില്‍ ലഭിക്കുമെന്നു വന്നാലോ. ആറുവര്‍ഷം കാത്തിരിക്കേണ്ട ശസ്‌ത്രക്രിയകള്‍ രണ്ടുമാസം കൊണ്ട്‌ സാധിക്കുമെന്ന്‌ വന്നാലോ. അതും, 'നാഷണല്‍ ജ്യോഗ്രഫിക്‌ മാഗസിന്‍' ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ്‌ സങ്കേതങ്ങളിലൊന്നായി അംഗീകരിച്ച സ്ഥലത്തുനിന്ന ്‌! കേരളത്തിന്‌ മുന്നില്‍ തുറക്കുന്ന അവസരം എത്ര വിശാലമാണെന്ന്‌ നോക്കുക. മെഡിക്കല്‍ടൂറിസമെന്ന പുത്തന്‍ മേഖല മുന്നോട്ടുവെയ്‌ക്കുന്ന സാധ്യതകളുടെ അപാരത മെല്ലയാണെങ്കിലും കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ലോകോത്തര നിലവാരമുള്ള ഒരുപിടി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്‌പത്രികള്‍. തിരുവനന്തപുരത്തെ കിംസും, കൊച്ചിയിലെ ലേക്‌ഷോറും, അമൃതയും, തൃപ്പൂണിത്തുറയിലെ ഡോ.രാജ്‌കൃഷ്‌ണന്‍സ്‌ ഡെന്റല്‍ ക്ലിനിക്കും, കോഴിക്കോട്ടെ മിംസുമെല്ലാം പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ട്‌. പല വിദേശഇന്‍ഷുറന്‍സ്‌ കമ്പനികളും ഈ ആസ്‌പത്രികളുമായി ധാരണാപത്രമുണ്ടാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രീസ്‌ (സി.ഐ.ഐ) മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ സാഹചര്യമൊരുക്കാന്‍ മുന്‍കൈയെടുക്കുന്നു; ഒപ്പം സംസ്ഥാന ടൂറിസം വകുപ്പുമുണ്ട്‌.
വിദഗ്‌ധചികിത്സയും ശസ്‌ത്രക്രിയയും തേടി മറ്റു സ്ഥലങ്ങളിലേക്ക്‌ യാത്രചെയ്യുന്നതിനെയാണ്‌ മെഡിക്കല്‍ടൂറിസമെന്ന പദംകൊണ്ട്‌ പൊതുവെ അര്‍ത്ഥമാക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ കേരളത്തില്‍ പുതുമയല്ല. ആയുര്‍വേദരംഗത്ത്‌ എത്രയോ കാലമായി കേരത്തിന്റെ പെരുമ ലോകമറിയുന്നു. ആയുര്‍വേദ ടൂറിസത്തിന്റെ കാര്യത്തില്‍ ലോകത്തെ ഒന്നാമത്തെ സങ്കേതം കേരളമാണ്‌. മിക്കവാറും എല്ലാ രാജ്യത്തുനിന്നും ആയുര്‍വേദത്തിന്റെ അനുഗ്രഹം തേടി ഇവിടെ രോഗികളെത്തുന്നു. കാലത്തിന്റെ ചുവരെഴുത്തു വായിച്ച്‌ സ്വയം നവീകരിക്കപ്പെടാന്‍ ആയുര്‍വേദരംഗം ശ്രമിച്ചിട്ടുമുണ്ട്‌. അതിന്റെ തെളിവാണ്‌ ഐ.എസ്‌.ഒ. നിലവാരം കാത്തു സൂക്ഷിക്കുന്ന ഒരുപിടി ആയുര്‍വേദ ചികിത്സാലയങ്ങള്‍. കൊട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയും, തൃശൂര്‍ ഒല്ലൂരിലെ വൈദ്യരത്‌നം നഴ്‌സിങ്‌ ഹോമും, എസ്‌.എന്‍.എ. ഔഷധശാലയും, പാലക്കാട്‌ ജില്ലയില്‍ മേഴത്തൂരിലെ വൈദ്യമഠം വൈദ്യശാല ആന്‍ഡ്‌ നഴ്‌സിങ്‌ ഹോമും, കുട്ടികള്‍ക്കുള്ള ആയുര്‍വേദചികിത്സയ്‌ക്ക്‌ പേരുകേട്ട മേഴത്തൂരിലെ സി.എന്‍.എസ്‌. ആയുര്‍വേദ ചികിത്സാലയം ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററും, കൂത്താട്ടുകുളത്തെ ആയുര്‍വേദ നേത്രചികിത്സാലയമായ 'ശ്രീധരീയ'വുമൊക്കെ ഇതില്‍ ചിലതു മാത്രം.

`ആയുര്‍വേദത്തില്‍ കേരളം നേടിയ വിശ്വാസ്യതയും പ്രശസ്‌തിയും ആധുനികചികിത്സയുടെ കാര്യത്തില്‍കൂടി സാധ്യമാക്കുക, അതാണ്‌ ഇപ്പോഴത്തെ ലക്ഷ്യം`-സംസ്ഥാന ടൂറിസം ഡയറക്ടര്‍ ബി.സുമന്‍ പറയുന്നു. മലേഷ്യയും തായ്‌ലന്‍ഡും ഇന്ത്യയുമാണ്‌ ഏഷ്യന്‍ മേഖലയില്‍ മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്‌. തായ്‌ലന്‍ഡില്‍ പ്രതിവര്‍ഷം ആറുലക്ഷം വിദേശികള്‍ ചികിത്സ തേടിയെത്തുന്നു. തായ്‌തലസ്ഥാനമായ ബാങ്കോക്കിലെ 'ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററി'ലെത്തിയാല്‍, 26 ഭാഷകളില്‍ നിങ്ങള്‍ക്കവിടെ സേവനം ലഭ്യമാണ്‌. ഇന്ത്യയില്‍ 2004-ല്‍ ഒന്നരലക്ഷം പേര്‍ വിദേശത്തുനിന്ന്‌ ചികിത്സ തേടിയെത്തിയെന്നാണ്‌ കണക്ക്‌. ഇന്ത്യയില്‍ മെഡിക്കല്‍ടൂറിസത്തിന്റെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക്‌ 15-30 ശതമാനമാണ്‌. പത്തുലക്ഷം ഡോക്ടര്‍മാരും 16000 ആസ്‌പത്രികളും 6000 ഫാര്‍മസ്യൂട്ടികലുകളും ഇന്ത്യയിലുണ്ട്‌. ഈ വിപുലമായ ശേഷി പ്രയോജനപ്പെടുത്തി, 2010 ആകുമ്പോഴേക്കും പതിനായിരം കോടിരൂപ വരുമാനമുള്ള ഒന്നായി ഇന്ത്യയിലെ മെഡിക്കല്‍ടൂറിസം വ്യവസായം മാറുമെന്നാണ്‌ പ്രതീക്ഷ.

കേരളത്തിന്റെ ലക്ഷ്യം

2010 ആകുമ്പോഴേക്കും രാജ്യത്തെ മെഡിക്കല്‍ടൂറിസത്തില്‍ 20 ശതമാനം സ്വന്തമാക്കുക -ഇതാണ്‌ കേരളത്തിന്റെ ലക്ഷ്യം. എന്നുവെച്ചാല്‍, അപ്പോഴേക്കും കേരളത്തിന്‌ മെഡിക്കല്‍ ടൂറിസത്തില്‍ നിന്ന്‌ 2000 കോടിരൂപ വരുമാനമുണ്ടാക്കാന്‍ കഴിയണം. `നിലവില്‍ വര്‍ഷംതോറും 15000 മെഡിക്കല്‍ടൂറിസ്‌റ്റുകള്‍ കേരളത്തിലെത്തുന്നു. വരുന്ന നാലുവര്‍ഷംകൊണ്ട്‌ അത്‌ പ്രതിവര്‍ഷം ഒരുലക്ഷമാക്കാനാണ്‌ ശ്രമം'-സി.ഐ.ഐ.കേരളസംസ്ഥാന ഓഫീസ്‌മേധാവി പി. രാധാകൃഷ്‌ണന്‍ അറിയിക്കുന്നു. ഈ ശ്രമത്തിന്റെ ഭാഗമായാണ്‌ 2006 മാര്‍ച്ചില്‍ കൊച്ചിയില്‍ 'കേരള ഹെല്‍ത്ത്‌ ടൂറിസം 2006'(കെ.എച്ച്‌.ടി 2006) എന്ന പേരില്‍ എക്‌സിബിഷനും അന്താരാഷ്ട്രസമ്മേളനവും നടത്തിയത്‌. സി.ഐ.ഐ.യുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രമുഖ ആസ്‌പത്രികളെയും, വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികളെയും, ടൂര്‍ ഏജന്‍സികളെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു അതിന്റെ സംഘാടനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ്‌ ഇത്തരമൊരു പരിപാടി നടന്നത്‌. എല്ലാ വര്‍ഷവും കെ.എച്ച്‌. ടി. തുടരാനാണ്‌ തീരുമാനം.

`സായ്‌വ്‌ വന്നാലേ മെഡിക്കല്‍ടൂറിസം ആകൂ എന്നില്ല'-തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി(കിംസ്‌)ന്റെ വൈസ്‌ ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍ അഭിപ്രായപ്പെടുന്നു. പ്രവാസി ഇന്ത്യക്കാരോ, അറബികളോ, മാള്‍ഡിവസ്‌, ബംഗ്ലാദേശ്‌ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരോ ചികിത്സയ്‌ക്കെത്തിയാലും അത്‌ മെഡിക്കല്‍ ടൂറിസം തന്നെയാണ്‌-അദ്ദേഹം പറയുന്നു. 'കിംസ്‌ ' മുഖ്യമായി ലക്ഷ്യമിടുന്നതും ഇത്തരം മെഡിക്കല്‍ടൂറിസ്റ്റുകളെയാണ്‌. 2006-ല്‍ ജൂലായ്‌ 31 വരെയുള്ള ഏഴുമാസത്തിനിടെ 'കിംസി'ല്‍ 3248 പേര്‍ വിദേശത്തു നിന്ന്‌ ചികിത്സയ്‌ക്കെത്തി. അതില്‍ 2994 പേര്‍ മാല്‍ഡിവസില്‍ നിന്നുള്ളവരാണ്‌. കൊച്ചിയിലെ ആസ്‌പത്രികളിലും വിദേശരോഗികളില്‍ നല്ലൊരു ശതമാനം മാല്‍ഡിവസ്‌ സ്വദേശികളാണ്‌.
മെഡിക്കല്‍ടൂറിസമെന്ന പദം പലരുടെയും പദാവലിയിലേക്ക്‌ കടന്നുവരും മുമ്പുതന്നെ, കേരളത്തില്‍ അത്‌ നടത്തി വിജയിപ്പിച്ച വ്യക്തിയാണ്‌ എറണാകുളത്ത്‌ തൃപ്പൂണിത്തുറയില്‍ ദന്തല്‍ ക്ലിനിക്‌ നടത്തുന്ന ഡോ.രാജ്‌കൃഷ്‌ണന്‍ സി. യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ടൂറിസത്തെ ഡോ.രാജ്‌കൃഷ്‌ണന്‍ കണ്ടെത്തിയതല്ല; ഡോ.രാജ്‌കൃഷ്‌ണനെ മെഡിക്കല്‍ ടൂറിസമാണ്‌ കണ്ടെത്തിയത്‌. 1998-മാര്‍ച്ചില്‍ മാതാ അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ ലോറന്‍സ്‌ സെഗോറിയെന്ന അമേരിക്കക്കാരന്‍ അതിന്‌ നിമിത്തമായി. സെഗോറിയെ കേരളത്തില്‍ വെച്ച്‌ പല്ലുവേദന പിടികൂടിയതില്‍ നിന്നാണ്‌ തുടക്കം. ഇന്ത്യക്കാരനായ ഡോക്ടറെ പല്ലുകാണിക്കുകയെന്നത്‌ അമേരിക്കന്‍ സായ്‌വിന്‌ സങ്കല്‍പ്പിക്കാനാവില്ലല്ലോ. അതുകൊണ്ട്‌ വേദന കുറെ സഹിച്ചു. ഒടുവില്‍ വേദന ജയിച്ചു, സായ്‌വ്‌ തോറ്റു. അങ്ങനെയാണ്‌ സെഗോറി 'ഡോ.രാജ്‌കൃഷ്‌ണന്‍സ്‌ ദന്തല്‍ ക്ലിനിക്കി'ലെത്തുന്നത്‌. ചികിത്സിച്ചു. വേദന മാറി. ചികിത്സാറിപ്പോര്‍ട്ട്‌ കൊടുത്തയച്ചു. അമേരിക്കയിലെത്തിയ സെഗോറി, അവിടുത്തെ ഡോക്ടറെ റിപ്പോര്‍ട്ടുകളും പല്ലും കാണിച്ചപ്പോള്‍ മികച്ച ചികിത്സയാണ്‌ കേരളത്തില്‍ നിന്ന്‌ കിട്ടിയതെന്ന്‌ തിരിച്ചറിഞ്ഞു. കേരളത്തിലെ ചികിത്സാചെലവ്‌ കണക്കുകൂട്ടി നോക്കിയപ്പോള്‍ മറ്റൊരു സംഗതികൂടി സെഗോറിയുടെ ശ്രദ്ധയില്‍ പെട്ടു. വിമാനക്കൂലി നല്‍കി കേരളത്തില്‍ വന്നു ചികിത്സിച്ചാലും, അത്‌ അമേരിക്കയിലേതിനെക്കാള്‍ ലാഭമാണ്‌ !

ആസ്‌പത്രികള്‍ സന്ദര്‍ശിച്ച്‌ ആളുകളെ രസിപ്പിക്കുകയെന്നത്‌ തൊഴിലാക്കിയ സെഗോറി, `ആ ഡിസംബറില്‍ കേരളത്തില്‍ തിരികെ വന്നു. അദ്ദേഹത്തോടൊപ്പം ദന്തചികിത്സയ്‌ക്കുള്ള നാല്‌ രോഗികളുമുണ്ടായിരുന്നു'-ഡോ.രാജ്‌കൃഷ്‌ണന്‍ ഓര്‍മിക്കുന്നു. സെഗോറിയാണ്‌ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യത ഡോ.രാജ്‌കൃഷ്‌ണന്‌ ആദ്യം ബോധ്യപ്പെടുത്തിക്കൊടുത്തത്‌. അങ്ങനെയാണ്‌ തുടക്കം. ചികിത്സ കഴിഞ്ഞു പോയവര്‍, വിമാനത്തിലും മറ്റും വെച്ച്‌ പരിചയപ്പെടുമ്പോള്‍, പരസ്‌പരം പറഞ്ഞ്‌ ഡോ.രാജ്‌കൃഷ്‌ണന്റെ സ്ഥാപനത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങി. 1999-ല്‍ ക്ലിനിക്കിന്റെ വെബ്‌സൈറ്റ്‌ ആരംഭിച്ചു. അതോടെ, അതു നോക്കി ആളെത്താന്‍ തുടങ്ങി. 2002 മുതല്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന്‌ സ്ഥിരമായി രോഗികളുടെ വരവ്‌ വര്‍ധിച്ചു. കൂടുതല്‍ വിദേശികള്‍ വന്നു തുടങ്ങിയതോടെ ക്ലിനിക്ക്‌ നവീകരിക്കേണ്ടി വന്നു. പുതിയ കെട്ടിടമായി. ഏറ്റവും മുന്തിയ ഉപകരണങ്ങള്‍ സജ്ജമാക്കി. ശുചിത്വവും കാര്യക്ഷമതയും ആപ്‌തവാക്യങ്ങളായി. ലോകോത്തര നിലവാരത്തിലുള്ള ദന്തല്‍ ക്ലിനിക്കായി ആ സ്ഥാപനം മാറിയത്‌ അങ്ങനെയാണ്‌.

`ശുചിത്വത്തിന്റെ കാര്യത്തില്‍ പാശ്ചാത്യ ക്ലിനിക്കുകള്‍ക്കു തുല്ല്യം; പെരുമാറ്റം കൂടുതല്‍ മികച്ചത്‌'-ഡോ. രാജ്‌കൃഷ്‌ണന്‍സ്‌ ക്ലിനിക്കിനെപ്പറ്റി ചോദിച്ചപ്പോള്‍ ബ്രിട്ടീഷ്‌ സ്വദേശി ജാന്‍ കാര്‍ട്ടര്‍ നല്‍കിയ മറുപടി ഇതാണ്‌. കൊച്ചി കണ്ടയ്‌നര്‍ ടെര്‍മിനലിന്റെ മേധാവി ഫ്രാങ്ക്‌ കാര്‍ട്ടറുടെ ഭാര്യയായ ജാന്‍, കഴിഞ്ഞ ഒന്‍പതു മാസമായി കേരളത്തിലുണ്ട്‌. മൂന്നുമാസം മുമ്പാണ്‌ ഡോ.രാജ്‌കൃഷ്‌ണന്റെ ക്ലിനിക്കില്‍ ആദ്യം ചികിത്സയ്‌ക്കെത്തിയത്‌. സാധാരണഗതിയില്‍ പല്ല്‌ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക്‌ ആസ്‌പത്രിയില്‍ കിടക്കേണ്ടി വരാറില്ല. ഒരു സിറ്റിങ്‌ കഴിഞ്ഞാല്‍ രണ്ടു ദിവസം കഴിഞ്ഞാകും അടുത്തത്‌. ആ ഇടവേളയില്‍ തേക്കടിയിലോ കുമരകത്തോ കഴിയാം. ടൂറിസവും ചികിത്സയും ഒരുമിച്ചു പോകും. യഥാര്‍ത്ഥ മെഡിക്കല്‍ടൂറിസം കേരളത്തില്‍ നടപ്പാക്കുന്നത്‌ ഡോ.രാജ്‌കൃഷ്‌ണനാണെന്ന്‌ ടൂറിസം ഡയറക്ടര്‍ ബി. സുമന്‍ പറയുന്നത്‌ വെറുതെയല്ല. ഇപ്പോള്‍, കൊച്ചിയിലെ ചില പഴയ തറവാടുകളിലെ മുറികള്‍ ഡോ.രാജ്‌കൃഷ്‌ണന്‍ തന്റെ രോഗികള്‍ക്കായി സജ്ജമാക്കുന്നു. നക്ഷത്ര ഹോട്ടലില്‍ കഴിയാന്‍ ഇഷ്ടപ്പെടാത്ത രോഗികള്‍ക്കായി, അല്ലെങ്കില്‍ അതിനു ശേഷിയില്ലാത്തവര്‍ക്കായി.
`കേരളം ടൂറിസത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ ഒരു സൂപ്പര്‍ബ്രാന്‍ഡാണ്‌. അത്‌ പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതി, മെഡിക്കല്‍ടൂറിസവും ഇവിടെ ശക്തിപ്പെടാന്‍'-കൊച്ചിയില്‍ ലേക്‌ഷോര്‍ ആസ്‌പത്രിയുടെ മാനേജിങ്‌ ഡയറക്ടറും, 'കേരള ഹെല്‍ത്ത്‌ ടൂറിസം 2006'-ന്റെ ചെയര്‍മാനുമായ ഡോ. ഫിലിപ്പ്‌ അഗസ്‌തിന്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയെടുത്താലും ഏറ്റവും കുറഞ്ഞ ചികിത്സാച്ചെലവ്‌ കേരളത്തിലാണ്‌. മാത്രമല്ല, ആഗോളവത്‌ക്കരണത്തിന്റെ ആനുകൂല്യങ്ങളും മെഡിക്കല്‍ ടൂറിസത്തിന്‌ അനുകൂലമാണ്‌. വിമാനയാത്രക്കൂലിയിലുണ്ടായ കുറവ്‌, ഏതു രാജ്യക്കാര്‍ക്കും എവിടെ വേണമെങ്കിലും എത്തി ചികിത്സ നടത്താമെന്ന സ്ഥിതി സംജാതമാക്കി. `മുമ്പോക്കെ, പല മരുന്നുകളും വിദേശത്തു നിന്ന്‌ വരുത്തണമായിരുന്നു. ഇന്ന്‌ ബ്രിട്ടനിലോ അമേരിക്കയിലോ വിപണിയിലിറങ്ങുന്ന അന്നു തന്നെ ഇന്ത്യയിലും ആ മരുന്നു കിട്ടും എന്ന സ്ഥിതിയായി'-കിംസിലെ ഡോ.വിജയരാഘവന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ മൂന്നു സംഗതികള്‍ ആവശ്യമാണെന്ന്‌ ഡോ. ഫിലിപ്പ്‌ അഗസ്‌തിന്‍ കരുതുന്നു. നിലവാരം ഉണ്ടെന്ന്‌ ഉറപ്പു വരുത്തുകയാണ്‌ അതില്‍ ഒന്നാമത്തേത്‌. വിശ്വാസ്യത രണ്ടാമത്തെ ഘടകം. മൂന്നാമത്‌, വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി ധാരണാപത്രം ഉണ്ടാക്കുക എന്നത്‌. ഇതില്‍ വിശ്വാസ്യതയ്‌ക്ക്‌ ടൂറിസം വകുപ്പുമായുള്ള സഹകരണം സഹായിക്കും. നിലവാരം ഉറപ്പുവരുത്താനാണ്‌, ആസ്‌പത്രികള്‍ക്ക്‌ അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്‌-അദ്ദേഹം പറയുന്നു.

അമേരിക്കക്ക്‌ പുറത്തുള്ള ആസ്‌പത്രികള്‍ക്ക്‌ നിലവാരം ഉണ്ടെന്ന്‌ ബോധ്യപ്പെടുത്തണമെങ്കില്‍ 'ജോയന്റ്‌ കൗണ്‍സില്‍ ഇന്റര്‍നാഷണല്‍'(ജെ.സി.ഐ) സര്‍ട്ടിഫിക്കറ്റ്‌ നേടണം. അമേരിക്കന്‍ മാനദണ്ഡങ്ങളാണ്‌ അതിന്‌ പാലിക്കേണ്ടത്‌. അതത്ര എളുപ്പമല്ല. വളരെയേറെ സാമ്പത്തികബാധ്യത വരുത്തുന്ന ദുഷ്‌ക്കരമായ ഏര്‍പ്പാടാണ്‌. അതിനു പകരം ഇന്ത്യയിലെ ആസ്‌പത്രികള്‍ക്ക്‌ നിലവാരമുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ പുതിയതായി ഏര്‍പ്പെടുത്തുന്നതാണ്‌ അക്രഡിറ്റേഷന്‍ സംവിധാനം. അതു നല്‍കുക കേന്ദ്രആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‌ കീഴിലുള്ള 'ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ'യാണ്‌; 'നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്‌ ഫോര്‍ ഹോസ്‌പിറ്റല്‍സ്‌ ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍'(എന്‍.എ.ബി.എച്ച്‌) മുഖേന. കേരളത്തില്‍ നിന്ന്‌ ഒരുപിടി ആസ്‌പത്രികള്‍ അക്രഡിറ്റേഷനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവയില്‍, എന്‍.എ.ബി.എച്ച്‌. ആദ്യം പരിഗണിക്കുന്നത്‌ കോഴിക്കേട്ടെ മലബാര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി (മിംസി) ന്റെ അപേക്ഷയാണ്‌. തങ്ങളുടെ സ്ഥാപനം അക്രഡിറ്റേഷന്‌ പോയത്‌ മെഡിക്കല്‍ ടൂറിസം മുന്നില്‍ കണ്ടല്ലെന്ന്‌ മിംസ്‌ അക്കാദമി ഡയറക്ടര്‍ ഡോ.കാര്‍ത്തികേയ വര്‍മ പറയുന്നു. `നിലവാരമുണ്ടെങ്കില്‍, നിങ്ങളെ തേടി ആളുകള്‍ വന്നു കൊള്ളും; വിദേശത്തുനിന്നു പോലും'-ഡോ.വര്‍മ പറയുന്നു.
ആയുര്‍വേദരംഗത്തും ഉണര്‍വ്‌

മെഡിക്കല്‍ടൂറിസവുമായി ബന്ധപ്പെട്ട്‌ ആധുനിക ചികിത്സാരംഗത്ത്‌ കേരളം ഒരു കുതിപ്പിന്‌ തയ്യാറെടുക്കുമ്പോള്‍ തന്നെ, ആയുര്‍വേദരംഗവും ശ്രദ്ധേയമായ ചില വഴിത്തിരിവുകളിലൂടെ കടന്നു പോവുകയാണ്‌. കേരളത്തിലെ പ്രമുഖ ആയുര്‍വേദ ചികിത്സാലയങ്ങളെല്ലാം, വിദേശത്തു നിന്നെത്തുന്നവര്‍ക്കു കൂടി മതിപ്പു തോന്നാവുന്ന വിധത്തില്‍ ആധുനിക മാനേജ്‌മെന്റ്‌ രീതികളിലേക്ക്‌ ചുവടുമാറ്റിക്കഴിഞ്ഞു. കഷായത്തിന്റെയും കുഴമ്പിന്റെയും മണം പരക്കുന്ന പരിചിത ഇടനാഴികള്‍ നിറഞ്ഞവയല്ല ഇന്ന്‌ പല ആയുര്‍വേദ ചികിത്സാലയങ്ങളും. ഇന്റര്‍നെറ്റു വഴി ബന്ധപ്പെടാവുന്ന, ക്രെഡിറ്റ്‌ കാര്‍ഡില്‍ കാശടയ്‌ക്കാവുന്ന ലോകോത്തര സ്ഥാപനങ്ങളാണ്‌ അവ. `വിദേശത്തുള്ള രോഗികള്‍ക്ക്‌ മുന്‍കൂട്ടി അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇവിടെ അയച്ചുതരാനും ചികിത്സ സംബന്ധിച്ച്‌ (എത്ര ദിവസം, ഏത്‌ ചികിത്സ എന്നിങ്ങനെ) സാമാന്യ ധാരണയുണ്ടാക്കാനും ഇ-മെയിലാണ്‌ സഹായമാകുന്നത്‌. അതനുസരിച്ച്‌ ലീവെടുത്ത്‌ വരാന്‍ കഴിയും. അഞ്ചുവര്‍ഷം മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി'-ഒല്ലൂരില്‍ വൈദ്യരത്‌നം നഴ്‌സിങ്‌ ഹോമിലെ മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. രാമന്‍കുട്ടി അറിയിക്കുന്നു. ആയുര്‍വേദ ചികിത്സ തേടി വിദേശത്തു നിന്ന്‌ എത്തുന്നവരുടെ കാഴ്‌ചപ്പാടിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാര്യമായ മാറ്റം കണ്ടുതുടങ്ങിയിട്ടുള്ളതായി, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലെ ഡെപ്യൂട്ടി ചീഫ്‌ ഫിസിഷ്യന്‍ ഡോ.കെ.മുരളീധരന്‍ പറയുന്നു. `മുമ്പൊക്കെ സുഖചികിത്സ ലാക്കാക്കിയാണ്‌ മിക്കവരും സമീപിച്ചിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ ശരിക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ്‌ ചികിത്സയ്‌ക്കെത്തുന്നവരില്‍ ഭൂരിപക്ഷവും'-അദ്ദേഹം പറയുന്നു. ഫലപ്രദമായ ഒരു ചികിത്സാരീതിയെന്ന നിലയ്‌ക്ക്‌ ആയുര്‍വേദം നേടിയ വിശ്വാസ്യതയ്‌ക്ക്‌ തെളിവാണിതെന്ന്‌ ഡോ. മുരളീധരന്‍ വിശ്വസിക്കുന്നു.
ആയുര്‍വേദ ഔഷധങ്ങളുടെ ഉത്‌പാദനം ആധുനികവത്‌ക്കരിച്ചതിന്റെ ചുക്കാന്‍ പിടിച്ചത്‌ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയാണ്‌. മറ്റ്‌ പല ഔഷധശാലകളും ആ രീതി പിന്തുടര്‍ന്നു. പുതിയ രീതിയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ, ലോകത്തെവിടെയും മരുന്നുകള്‍ എത്തിച്ചു കൊടുക്കാന്‍ അത്ര ബുദ്ധിമുട്ടില്ല എന്ന സ്ഥിതി വന്നു. ചികിത്സ കഴിഞ്ഞു പോയാല്‍ തുടര്‍ന്ന്‌ കഴിക്കാനുള്ള മരുന്ന്‌ ഇവിടെ വന്നുതന്നെ വാങ്ങണം എന്ന സ്ഥിതിക്ക്‌ മാറ്റമുണ്ടായി. ഐ.എസ്‌.ഒ. അംഗീകാരമുള്ള പീഡിയാട്രിക്‌ ആയുര്‍വേദ ആസ്‌പത്രിയാണ്‌ മേഴത്തൂരിലെ സി.എന്‍.എസ്‌. ചികിത്സാലയം. ചുഴലി, ജനിതകപ്രശ്‌നങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ച കുട്ടികളെയും കൊണ്ട്‌, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്‌ രക്ഷിതാക്കള്‍ ഇവിടെയെത്തുന്നു. ചികിത്സകഴിഞ്ഞു പോയാലും ഏറെക്കാലം തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ടി വരുന്ന രോഗികളാണ്‌ ഇവരില്‍ ഏറെയും. `ലോകത്തെവിടെയും മരുന്ന്‌ എത്തിച്ചു കൊടുക്കാന്‍ ഞങ്ങള്‍ക്ക്‌ സംവിധാനമുണ്ട്‌'-ചികിത്സാലയത്തിന്റെ അഡ്‌മിനിസ്‌ട്രേറ്റര്‍ കെ. ചന്ദ്രന്‍ പറയുന്നു. പാര്‍ക്കിന്‍സണ്‍സ്‌ പോലെ, ആധുനികവൈദ്യശാസ്‌ത്രം കൈയൊഴിഞ്ഞ രോഗങ്ങളുടെ ചികിത്സയ്‌ക്കു പോലും കേരളത്തില്‍ രോഗികളെത്തുന്നു. `ഇത്തരം പ്രശ്‌നം ഭേദമാക്കാനാവില്ല, പക്ഷേ, കൂടുതല്‍ വഷളാകാതെ നോക്കാന്‍ ആയുര്‍വേദത്തിനാകും'-ഇത്തരം രോഗികള്‍ പതിവായി എത്താറുള്ള തൃശൂരിലെ എസ്‌.എന്‍.എ. ഔഷധശാലയുടെ മാനേജിങ്‌ ഡയറക്ടര്‍ ഡോ.പി.ടി.എന്‍. വാസുദേവന്‍ മൂസ്‌ അറിയിക്കുന്നു.
ആയുര്‍വേദ ചികിത്സ തേടി കേരളത്തിലെത്തുന്നവര്‍ മുഴുവനും വിദേശികളല്ല. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ കഴിഞ്ഞ വര്‍ഷമെത്തിയവരില്‍ 32 ശതമാനം പേര്‍ മാത്രമാണ്‌ വിദേശത്തു നിന്ന്‌ ചികിത്സയ്‌ക്കെത്തിയവര്‍. അതില്‍ കൂടുതലും പ്രവാസിഇന്ത്യക്കാരാണ്‌-ആര്യവൈദ്യശാലയില്‍ ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷന്റെ ചുമതലയുള്ള സീനിയര്‍ മാനേജര്‍ സുധീര്‍ എസ്‌.വാരിയര്‍ അറിയിക്കുന്നു. 46 ശതമാനം പേര്‍ മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ വന്നവരാണ്‌. അവരും മെഡിക്കല്‍ ടൂറിസ്റ്റുകള്‍ തന്നെ. പക്ഷേ, ടൂറിസത്തിന്റെ മറവില്‍ നാടുനീളെ മുളച്ചു പൊങ്ങുന്ന മസാജ്‌പാര്‍ലറുകളും തിരുമ്മല്‍കേന്ദ്രങ്ങളും മെഡിക്കല്‍ ടൂറിസത്തിന്‌ ഭീഷണിയാണെന്ന്‌ ഈ രംഗത്തെ പലരും കരുതുന്നു. അതാണ്‌ ആയുര്‍വേദമെന്ന്‌ പലരും തെറ്റിദ്ധരിക്കുന്നു. `ഈ പ്രവണത അനുവദിച്ചു കൂടാ. ടൂറിസത്തിന്റെ പേരില്‍ ആയുര്‍വേദത്തെ ദുര്‍വിനിയോഗം ചെയ്യാന്‍ പാടില്ല`- ആയുര്‍വേദ ചികിത്സാരംഗത്തെ കുലപതികളിലൊരാളായ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരിയുടെ ഈ വാക്കുകളോട്‌, ആയുര്‍വേദത്തെ ഗൗരവപൂര്‍വം സമീപിക്കുന്ന ഏവരും യോജിക്കും.

ആയുര്‍വേദത്തിലായാലും ആധുനിക വൈദ്യശാസ്‌ത്രരംഗത്തായാലും മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിച്ചാല്‍ കേരളത്തില്‍ ചികിത്സാച്ചെലവ്‌ ക്രമേണ കൂടില്ലേയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്‌. മികച്ച ഡോക്ടര്‍മാരുടെ സേവനം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാകുമോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. `കേരളത്തില്‍ മെഡിക്കല്‍ മേഖലയിലെ അധികശേഷി ഉപയോഗപ്പെടുത്താന്‍ പുറത്തുനിന്ന്‌ ആളുകള്‍ വരുന്നത്‌ സ്വാഗതം ചെയ്യണ'മെന്ന അഭിപ്രായക്കാരനാണ്‌ തിരുവനന്തപുരത്തെ 'ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജി'യുടെ ഡയറക്ടര്‍ ഡോ.കെ.മോഹന്‍ദാസ്‌. കഴിവുള്ളവര്‍ കേരളം വിടുന്നതു മൂലം സംസ്ഥാനത്തിന്‌ സംഭവിച്ച മസ്‌തിഷ്‌കച്ചോര്‍ച്ച പോലെ, മെഡിക്കല്‍ ടൂറിസം വഴി ഒരു 'വിഭവശേഷി ചോര്‍ച്ച' സംഭവിച്ചു കൂടാ. അതുണ്ടാകാതെ നോക്കാനായാല്‍ മെഡിക്കല്‍ ടൂറിസം നല്ല സംഗതി തന്നെയാണ്‌-ഡോ.മോഹന്‍ദാസ്‌ പറയുന്നു. വിദേശത്തുനിന്ന്‌ ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക്‌ ചാര്‍ജ്ജ്‌ അല്‍പ്പം കൂടുതലായിരിക്കും. അങ്ങനെ അധികം ലഭിക്കുന്ന കാശ്‌ ഇവിടുത്തെ സാധാരണക്കാരായ രോഗികളുടെ ചികിത്സാചെലവ്‌ കുറയ്‌ക്കുന്നതിലേക്ക്‌ എത്തണം. അതാണ്‌ തങ്ങളുടെ കാഴ്‌ചപ്പാടെന്ന്‌ കോഴിക്കോട്‌ മിംസിലെ ഡോ.കാര്‍ത്തികേയ വര്‍മ പറയുമ്പോള്‍, മെഡിക്കല്‍ ടൂറിസത്തെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക്‌ ഒരു പരിധിവരെ മറുപടിയാകുന്നു.

-മാതൃഭൂമി വാരാന്തപ്പതിപ്പ്‌, സപ്‌തംബര്‍ 17, 2006

Friday, October 17, 2008

ഇരുപതാം നൂറ്റാണ്ടിനെ അതിജീവിച്ച വനസങ്കേതം

പെരിയാര്‍ വന്യജീവി സങ്കേതം ടൈഗര്‍ റിസര്‍വായി പ്രഖ്യാപിച്ചിട്ട്‌ 2008-ല്‍ 30 വര്‍ഷം തികയുകയാണ്‌. ഈ വനപ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ട്‌്‌ നൂറ്‌ വര്‍ഷം തികഞ്ഞ സമയത്ത്‌ തയ്യാറാക്കപ്പെട്ടതാണ്‌ ഈ ലേഖനം.

പെരിയാര്‍ വന്യജീവി സങ്കേതം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചിട്ട്‌ ഒരു നൂറ്റാണ്ട്‌ തികയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടു നിര്‍മിച്ച്‌ 26 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള തടാകത്തിന്‌ രൂപംനല്‍കുന്നത്‌ 1895-ലാണ്‌. തടാകത്തിന്‌ ചുറ്റുമുള്ള വനമേഖല 1899-ല്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. 'പെരിയാര്‍ കടുവാ സങ്കേതം' (Periyar Tiger Reserve) എന്ന്‌ ഇപ്പോള്‍ അറിയപ്പെടുന്ന, 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വനപ്രദേശത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌ നൂറുവര്‍ഷം മുമ്പ്‌ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത്‌ ഉള്‍പ്പെട്ടിരുന്നത്‌. അമൂല്യമായ മഴക്കാടുകള്‍ ഉള്‍പ്പെട്ട ഈ വനം വലിയ പരിക്കൊന്നുമേല്‍ക്കാതെ ഇപ്പോഴും അവശേഷിക്കാനിടയായ മുഖ്യഘടകങ്ങളിലൊന്ന്‌ ഒരു നൂറ്റാണ്ട്‌ മുമ്പ്‌ അന്നത്തെ ഭരണാധികാരികള്‍ കൈക്കൊണ്ട ഈ നടപടിയാണ്‌.

ഒരു വനത്തെ സംബന്ധിച്ചിടത്തോളം ഒരു നൂറ്റാണ്ട്‌ എന്നത്‌ അത്ര വലിയ കാലയളവല്ലായിരിക്കാം. പക്ഷേ, ഇരുപതാം നൂറ്റാണ്ടിനെ അതിജീവിച്ച വനമെന്ന്‌ പറയുമ്പോള്‍ അതിലല്‍പ്പം പ്രാധാന്യമുണ്ട്‌. നൂറുവര്‍ഷം മുമ്പ്‌ കേരളത്തില്‍ ഉണ്ടായിരുന്ന സ്വാഭാവിക വനത്തില്‍ എത്ര ശതമാനം ഇപ്പോള്‍ അവശേഷിക്കുന്നുവെന്നു പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. മാത്രമല്ല, വനനാശത്തിന്റെ തിക്തഫലങ്ങളെപ്പറ്റി നല്ല ബോധ്യം വന്നുകഴിഞ്ഞിട്ടും, മിക്കവാറും എല്ലാ രാജ്യങ്ങളും വനസംരക്ഷണം തങ്ങളുടെ ബാധ്യതയായി ഏറ്റെടുത്തു കഴിഞ്ഞിട്ടും, ശരാശരി 120 ലക്ഷം ഹെക്ടര്‍ വനം ഭൂമുഖത്തുനിന്ന്‌ വര്‍ഷം തോറും തുടച്ചു നീക്കപ്പെടുന്നു എന്ന കണക്ക്‌ (ലോകഭക്ഷ്യകാര്‍ഷിക സംഘടന-FAO) വെച്ചുനോക്കുമ്പോള്‍, ഒരു വനമേഖല ഇരുപതാംനൂറ്റാണ്ടിനെ അതിജീവിച്ചു എന്ന കാര്യം നിസ്സാരമല്ല.

പെരിയാര്‍ തടാകത്തിന്‌ ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന വനമേഖല കടുവാസങ്കേതം ആകുന്നത്‌ അടുത്ത കാലത്താണ്‌. 1933-ല്‍ തിരുവിതാംകൂര്‍ ഭരണകൂടം എസ്‌.സി.എച്ച്‌. റോബിന്‍സനെ ഇവിടെ ഗെയിം വാര്‍ഡനായി നിയമിക്കുന്നതോടെയാണ്‌ ഈ വനപ്രദേശത്തിന്റെ സംരക്ഷണത്തിന്‌ പുതിയ ദിശാബോധം കൈവരുന്നത്‌. 600 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം ഒരു സാങ്‌ച്വറിയായി 1934-ല്‍ വിജ്ഞാപനം ചെയ്‌തു. 'നെല്ലിക്കാംപെട്ടി സാങ്‌ച്വറി' എന്നായിരുന്നു പേര്‌. 1950-ല്‍ ഈ സാങ്‌ച്വറിയുടെ വിസ്‌തൃതി 777 ചതുരശ്ര കിലോമീറ്റര്‍ ആക്കുകയും പേര്‌ 'പെരിയാര്‍ വന്യജീവി സങ്കേതം' എന്ന്‌ മാറ്റുകയും ചെയ്‌തു. നാലു വ്യത്യസ്‌ത വിതാനങ്ങളിലുള്ള വനങ്ങള്‍ ഉള്‍പ്പെട്ട ഈ പ്രദേശം 'പ്രോജക്ട്‌ ടൈഗറി'ന്റെ ഭാഗമായുള്ള 'പെരിയാര്‍ കടുവാസങ്കേത'മായി 1978-ല്‍ പ്രഖ്യാപിച്ചു. ഇതില്‍ 350 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി വരുന്ന മുഖ്യവനമേഖല (core area) യെ ഒരു ദേശീയോദ്യാന (National Park)മാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രാഥമിക വിജ്ഞാപനം 1982-ല്‍ പുറത്തുവന്നു. ഇടുക്കി ജില്ലയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയിലെ മംഗളാദേവി മുതല്‍ ശബരിമല വരെ വ്യാപിച്ചു കിടക്കുന്ന ഈ വനപ്രദേശമാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ട്‌ നദികളായ പെരിയാറിനും പമ്പയ്‌ക്കും ഉയിരേകുന്നത്‌. തേക്കടിയാണ്‌ ഈ വന്യജീവി സങ്കേതത്തിലെ വിനോദസഞ്ചാര കേന്ദ്രം. പ്രതിവര്‍ഷം നാലുലക്ഷത്തിലേറെ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുവെന്നാണ്‌ കണക്ക്‌.
പശ്ചിമഘട്ട വനമേഖലയില്‍ പെരുമയുടെ കാര്യത്തില്‍ സൈലന്റ്‌ വാലിയാകാം ഒന്നാംസ്ഥാനത്ത്‌. എന്നാല്‍, ജൈവവൈവിധ്യത്തിന്റെ കാര്യം പരിഗണിച്ചാല്‍ പെരിയാര്‍ കടുവാസങ്കേതത്തിന്റെ സ്ഥാനം സൈലന്റ്‌ വാലിയെക്കാള്‍ ഒട്ടും പിന്നിലാവില്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ നടന്ന ഗവേഷണങ്ങളും പഠനങ്ങളും ഈ വനപ്രദേശത്തിന്റെ പാരിസ്ഥിതികവും ജൈവശാസ്‌ത്രപരവുമായ പ്രാധാന്യം ലോകത്തിന്‌ കാട്ടിക്കൊടുത്തു. വനമെന്നാല്‍ വന്‍മരങ്ങളും വന്യജീവികളും മാത്രമാണെന്ന സമീപനം ഇന്ന്‌ മാറിയിരിക്കുന്നു. സസ്യങ്ങളും സൂക്ഷ്‌മജീവികളും ഉള്‍പ്പെട്ട ജനിതക കലവറയായ ഒരു ആവാസവ്യവസ്ഥയാണ്‌ വനമെന്ന കാഴ്‌ചപ്പാടിന്‌ പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പെരിയാര്‍ കടുവാസങ്കേതത്തെപ്പറ്റി പറയുമ്പോള്‍ ഏറ്റവുമൊടുവില്‍ നടന്ന വന്യജീവി സെന്‍സസ്‌ പ്രകാരം ഈ കാട്ടില്‍ 600 ആനകളുണ്ടെന്നും, ഇവിടുത്തെ കടുവകളുടെ എണ്ണം 40 (ഇവയില്‍ രണ്ടെണ്ണം അസുഖം ബാധിച്ച്‌ അടുത്തയിടെ ചത്തു) ആണെന്നും മാത്രം പറഞ്ഞാല്‍ പോര. സൂക്ഷ്‌മജീവികളെയും ചെറുസസ്യങ്ങളെയും, അവ നേരിടുന്ന പ്രശ്‌നങ്ങളെയും ഒക്കെ പരിഗണിക്കേണ്ടി വരും.

കേരളത്തില്‍ അവശേഷിക്കുന്ന വനപ്രദേശത്തിന്റെ വിസ്‌തൃതി (ഫോറസ്‌റ്റ്‌ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കണക്കു പ്രകാരം) 10,300 ചതുരശ്ര കിലോമീറ്ററാണ്‌. ഏതു ഭൂപ്രദേശത്തിന്റെയും ആരോഗ്യകരമായ നിലനില്‌പിന്‌, മൊത്തം ഭൂവിസ്‌തൃതിയുടെ മൂന്നിലൊന്ന്‌ വനമായിരിക്കണമെന്നാണ്‌ കണക്ക്‌. ഈ മാനദണ്ഡപ്രകാരം, കേരളത്തിന്‌ ആവശ്യമായത്ര വനം ഇപ്പോള്‍ അവശേഷിച്ചിട്ടില്ല. അവശേഷിക്കുന്നതു തന്നെ, പശ്ചിമഘട്ടത്തിലെ കുറെ തുരുത്തുകളായാണ്‌ സംരക്ഷിക്കപ്പെടുന്നത്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ പെരിയാര്‍ കടുവാസങ്കേതം.

ഈ വനപ്രദേശത്ത്‌ 35 ഇനം സസ്‌തനികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. ആനയും, കടുവയും, കാട്ടുപോത്തും, അപൂര്‍വ ഇനം കുരങ്ങുകളും ഒക്കെ ഉള്‍പ്പെട്ടതാണ്‌ ഈ മൃഗസമ്പത്ത്‌. ബോംബെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി (BNHS) അടുത്തയിടെ നടത്തിയ സര്‍വെയില്‍ 150 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തുകയുണ്ടായി. അപൂര്‍വയിനം പക്ഷികളുടെ സാന്നിധ്യം കോണ്ട്‌, ലോകപ്രശസ്‌ത പക്ഷി ശാസ്‌ത്രജ്ഞനായ സാലിം അലിയുടെ മനംകവര്‍ന്ന വനമേഖലയാണിത്‌.
ഇന്ത്യയിലാകമാനം കണ്ടെത്തിയിട്ടുള്ള 205 ഇനം ഇഴജന്തുക്കളില്‍ 120 ഇനത്തെ പെരിയാര്‍ വനമേഖല ഉള്‍പ്പെട്ട പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവയില്‍ 85 ഇനം പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്‌. ഏതൊരു പ്രദേശത്തിന്റെയും ജൈവവൈവിധ്യ സൂചകങ്ങളായാണ്‌ ചിത്രശലഭങ്ങളുടെ എണ്ണം പരിഗണിക്കുന്നത്‌. പശ്ചിമഘട്ടത്തില്‍ ഇതുവരെ 350 ഇനം ചിത്രശലഭങ്ങളെയും 700 ഇനം നിശാശലഭങ്ങളെയും കണ്ടെത്തിയിട്ടുണ്ട്‌.

പെരിയാര്‍ വനമേഖലയിലെ സസ്യസമ്പത്തിനെപ്പറ്റി, പീച്ചിയില്‍ കേരള വനഗവേഷണകേന്ദ്ര (KFRI)ത്തിലെ ഡോ. എന്‍. ശശിധരന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ്‌ ഈ മേഖലയില്‍ അടുത്ത കാലത്ത്‌ നടന്ന ഏറ്റവും വലിയ പഠനം. സസ്യവൈവിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും അനുഗൃഹീതമായ വനങ്ങളിലൊന്നാണ്‌ ഇതെന്ന്‌ ഈ പഠനം തെളിയിച്ചു. 1993-97 ആയിരുന്നു പഠനകാലഘട്ടം. വ്യത്യസ്‌ത വിതാനങ്ങളില്‍ വളരുന്ന, പുഷ്‌പിക്കുന്ന 1965 ഇനം സസ്യങ്ങളെ ഡോ. ശശിധരനും കൂട്ടരും കണ്ടെത്തി. കേരളത്തില്‍ ഇത്തരം സസ്യയിനങ്ങളുടെ ആകെയെണ്ണം 3800 ആണെന്നോര്‍ക്കുക. അതുവെച്ചു നോക്കുമ്പോള്‍, വെറും 777 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത്‌ ഇതിന്റെ പകുതിയിലേറെ സസ്യയിനങ്ങള്‍ വളരുന്നുണ്ടെന്നു പറഞ്ഞാല്‍ ഈ വനമേഖലയുടെ സസ്യവൈവിധ്യം സംബന്ധിച്ച്‌ ധാരണ ലഭിക്കും.

ഡോ. ശശിധരനും സംഘവും കണ്ടെത്തിയ 1965 സസ്യയിനങ്ങളില്‍ നാലെണ്ണം ഇതുവരെ ഇന്ത്യയില്‍ ഒരിടത്തും കണ്ടെത്തിയിട്ടില്ലാത്തവയാണ്‌. ദക്ഷിണേന്ത്യയില്‍ ഒരിടത്തും കണ്ടെത്തിയിട്ടില്ലാത്ത ഒരിനം സസ്യവും പെരിയാര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തി. മാത്രമല്ല, കേരളത്തില്‍ ഉണ്ടെന്ന്‌ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത 25 ഇനം സസ്യങ്ങളും പെരിയാര്‍ വനമേഖലയിലുണ്ടെന്ന്‌ പഠനം തെളിയിച്ചു. ഒരിനം പുതിയ ഓര്‍ക്കിഡും കണ്ടെത്തിയവയില്‍ പെടുന്നു.

മരവാഴപോലുള്ള 'വാന്‍ഡേ ടൈ്വടേസി' (Vanda thwaitesii), പാച്ചോറ്റിയുടെ വര്‍ഗത്തില്‍പെടുന്ന 'സിംപ്ലോകോസ്‌ ഒബട്യൂസ പെഡിസെല്ലേറ്റ' (Symplocos Obtusa pedicellata), ആല്‍ വര്‍ഗത്തില്‍പെടുന്ന 'ഫിസ്‌ക്കസ്സ്‌ കോസ്‌റ്റാറ്റ' (Fiscus costata), 'ഫിസ്‌ക്കസ്സ്‌ കോളോകാര്‍പ്പ' (Ficus caulocarpa) എന്നിവയാണ്‌, പെരിയാറില്‍നിന്ന്‌ തിരിച്ചറിഞ്ഞ, എന്നാല്‍ ഇന്ത്യയില്‍ ഒരിടത്തും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തവ. 'യൂലോഫിയ സാംഗീനിയ' (Eulophia sanguina)യാണ്‌ ദക്ഷിണേന്ത്യയില്‍ നിന്ന്‌ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്‌. ഡോ. ശശിധരനും സംഘവും കണ്ടെത്തിയ പുതിയ ഓര്‍ക്കിഡ്‌ 'ഹാബനേറിയ പെരിയാറന്‍സിസ്‌' (Habenaria periyarensis) ആണ്‌.
പശ്ചിമഘട്ടത്തില്‍ ഏറ്റവുമധികം സസ്യവൈവിധ്യം രേഖപ്പെടുത്തിയിട്ടുള്ളത്‌, ദക്ഷിണ കേരളത്തില്‍ അഗസ്‌ത്യകൂടത്തിന്‌ ചുറ്റുമുള്ള വനപ്രദേശത്താണ്‌. 2000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി വരുന്ന ഈ വനമേഖലയില്‍ പുഷ്‌പിക്കുന്ന 2000 സസ്യയിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍, ഇതിന്റെ പകുതി പോലുമില്ലാത്ത പെരിയാര്‍ വനമേഖലയിലും ഏതാണ്ട്‌ ഇത്രയും തന്നെ സസ്യവൈവിധ്യം ഉണ്ടെന്നാണ്‌ പുതിയ പഠനം തെളിയിച്ചത്‌. (സൈലന്റ്‌ വാലിയില്‍ പുഷ്‌പിക്കുന്ന 963 ഇനം സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌). കേരളത്തില്‍ ആകെ കാണപ്പെടുന്ന 216 ഇനം ഓര്‍ക്കിഡുകളില്‍ 145 എണ്ണം പെരിയാര്‍ പ്രദേശത്തുണ്ട്‌. പശ്ചിമഘട്ടത്തിലെ 46 ഇനം കുറിഞ്ഞികളില്‍ 23 എണ്ണവും, 29 ആല്‍ ഇനങ്ങളില്‍ 18 ഇനവും, ഓരില വര്‍ഗത്തില്‍പെട്ട 26 ഇനം സസ്യങ്ങളില്‍ 20 എണ്ണവും, 33 ഇനം ഞാവലുകളില്‍ 15 എണ്ണവും പെരിയാര്‍ കടുവാ സങ്കേതത്തിലുണ്ടെന്ന്‌ നാലുവര്‍ഷം നീണ്ട ഈ പഠനം തെളിയിച്ചു.

മാത്രമല്ല, ഭൂമുഖത്ത്‌ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 1272 ഇനം സസ്യങ്ങളില്‍ 515 എണ്ണം ഈ വനപ്രദേശത്ത്‌ വളരുന്നു. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) ഭീഷണി നേരിടുന്ന സസ്യയിനങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ള 150 എണ്ണം പെരിയാര്‍ വനത്തില്‍ കാണപ്പെടുന്നു. കൂടാതെ ഐ.യു.സി.എന്‍. അതിന്റെ 'ചുവപ്പു പട്ടിക'യില്‍ പെടുത്തിയിട്ടുള്ള 17 ഇനം സസ്യങ്ങള്‍ ഇവിടെയുണ്ട്‌. (വംശനാശത്തിന്റെ വക്കിലെത്തിയ ജീവികളെയും സസ്യങ്ങളെയുമാണ്‌ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തുക). പെരിയാര്‍ വനമേഖലയിലെ 162 ഇനം പുല്‍വര്‍ഗങ്ങളില്‍ പലതും, താഴ്‌ന്ന വിതാനങ്ങളിലെ വനങ്ങള്‍ യൂക്കാലിപ്‌റ്റസിനും മറ്റ്‌ കൃത്രിമത്തോട്ടങ്ങള്‍ക്കുമായി വഴിമാറിയതുമൂലം, ഭീഷണിയിലാണെന്ന്‌ ഡോ. ശശിധരന്റെ പഠനം മുന്നറിയിപ്പ്‌ നല്‍കി.

ഇവിടുത്തെ ജൈവവൈവിധ്യത്തിന്റെ ആധിക്യം ഈ വനമേഖല നേരിടുന്ന വെല്ലുവിളികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഏതു ഭീഷണിയും ഈ ആവാസവ്യവസ്ഥയ്‌ക്ക്‌ ക്ഷീണം തട്ടാനേ സഹായിക്കൂ. പെരിയാര്‍ കടുവാസങ്കേതം നേരിടുന്ന സമ്മര്‍ദം പ്രധാനമായും രണ്ടുതരം സന്ദര്‍ശകരില്‍ നിന്നാണുണ്ടാകുന്നത്‌. ശബരിമല തീര്‍ഥാടകരില്‍ നിന്നും തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടകകേന്ദ്രങ്ങളിലൊന്നായ ശബരിമല ശാസ്‌താക്ഷേത്രം, ഈ കടുവാസങ്കേതത്തിന്റെ പരിധിക്കുള്ളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. എല്ലാ വര്‍ഷവും രണ്ടോ മൂന്നോ മാസ കാലയളവില്‍ ഇവിടെ ലക്ഷക്കണക്കിന്‌ തീര്‍ഥാടകരെത്തുന്നു. കുറഞ്ഞ കാലയളവില്‍ ഇത്രയും പേര്‍ എത്തുന്നതുകൊണ്ട്‌ വനത്തിനേല്‍ക്കുന്ന സമ്മര്‍ദം അതീവ ഗുരുതരമാണെന്ന്‌ പരിസ്ഥിതി വിദഗ്‌ധര്‍ പറയുന്നു. അതുപോലെ തന്നെയാണ്‌, തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ വനത്തിനേല്‍പ്പിക്കുന്ന പരിക്കും. മാത്രമല്ല, തമിഴ്‌നാട്‌ അതിര്‍ത്തിയില്‍, കാട്ടിനുള്ളില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ നടക്കുന്ന കഞ്ചാവ്‌ കൃഷി മൂലവും അമൂല്യമായ ഈ മഴക്കാടുകള്‍ ശോഷിക്കാന്‍ ഇടവരുന്നു. തേനും വയനത്തൊലിയും പോലുള്ള ചെറുവനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തുന്നവര്‍ സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതല്ല. ഇതിനൊക്കെ പുറമെയാണ്‌ കാട്ടുതീ വിതയ്‌ക്കുന്ന നാശം. ഡിസംബര്‍-മെയ്‌ കാലയളവില്‍, പശ്ചിമഘട്ടിത്തിലാകമാനം നാശം വിതയ്‌ക്കുന്ന കാട്ടുതീ പെരിയാര്‍ വന്യജീവിസങ്കേതത്തെയും വെറുതെ വിടാറില്ല.
ഇത്തരം ഭീഷണികള്‍ വഴി എന്നന്നേക്കുമായി നഷ്ടമാവുക, ഒരുപക്ഷേ മനുഷ്യന്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, പഠിച്ചുകഴിഞ്ഞിട്ടില്ലാത്ത, അമൂല്യ സസ്യങ്ങളോ ജീവികളോ ആകാം. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനുതകുന്ന ഒരു മരുന്നോ, ഭക്ഷ്യവസ്‌തുവോ ഈ വനപ്രദേശത്താകാം ഉള്ളത്‌. എന്തൊക്കെ ഇവിടെ ഉണ്ടെന്ന്‌ അറിഞ്ഞു വരുന്നതേയുള്ളൂ. എന്തിനൊക്കെ അവ പ്രയോജനപ്പെടുമെന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടാണ്‌, പെരിയാര്‍ കാടുകളുടെ സംരക്ഷണം 40 കടുവകളുടെ കാര്യം മാത്രമല്ലാതാകുന്നത്‌.

ആഗോളതലത്തില്‍, വനസംരക്ഷണത്തെ സംബന്ധിച്ച്‌ സമീപകാലത്തുണ്ടായ വീക്ഷണ വ്യതിയാനം ഈ കടുവാസങ്കേതത്തിന്റെ കാര്യത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്‌. വനത്തെ ആശ്രയിച്ച്‌, വനത്തിനുള്ളില്‍ ചെറുസെറ്റില്‍മെന്റുകളിലായി കഴിയുന്ന ആദിവാസികളെ കുടിയൊഴിപ്പിച്ചു നീക്കി, വനം സംരക്ഷിക്കുന്ന രീതിയാണ്‌ വനപാലകര്‍ അടുത്തകാലം വരെ അനുവര്‍ത്തിച്ചു പോന്നത്‌. ഈ കാഴ്‌ചപ്പാട്‌ മെല്ലെ മാറിവരികയാണ്‌. വനത്തെ ആശ്രയിച്ചു ജീവിക്കുന്ന പ്രാദേശിക ജനവിഭാഗങ്ങളെ അവിടെത്തന്നെ നിലനിര്‍ത്തിക്കൊണ്ട്‌, എന്നാല്‍ ഉപജീവനത്തിനായി അവര്‍ വനത്തെ അമിതമായി ആശ്രയിക്കുന്നത്‌ ഒഴിവാക്കി, വനസംരക്ഷണം സാധ്യമാക്കുകയാണ്‌ ഇപ്പോള്‍ പ്രബലമായിട്ടുള്ള രീതി. വനസംരക്ഷണത്തില്‍ ആദിവാസികള്‍ അടക്കമുള്ള പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമീപനമാണിത്‌.

പെരിയാര്‍ വന്യജീവിസങ്കേതത്തിലെ മുഖ്യവനമേഖലയില്‍ നിന്ന്‌ 1950-കളില്‍ മാറ്റിപ്പാര്‍പ്പിച്ച, എന്നാല്‍ ഇപ്പോഴും ഈ വനസങ്കേതത്തിന്റെ പരിധിക്കുള്ളില്‍ തന്നെ താമസിക്കുന്ന, നാല്‌ ആദിവാസി കോളനികളുണ്ട്‌. പതിറ്റാണ്ടുകളായി ഇടനിലക്കാര്‍ വഴി പുറമെ നിന്നുള്ളവര്‍ നടത്തുന്ന ചൂഷണത്തിന്റെ ഇരകളായി കഴിഞ്ഞവരാണ്‌ ഇവര്‍. ഇവരുടെ കുരുമുളക്‌ പോലുള്ള കാര്‍ഷികാദായം മുഴുവന്‍ ഒറ്റിക്കും പാട്ടത്തിനുമെടുത്ത്‌ നാട്ടുകാരാണ്‌ കൈകാര്യം ചെയ്‌തുവന്നത്‌. അതിനാല്‍, ഉപജീവനത്തിനായി ആദിവാസികള്‍ക്ക്‌ കാടിനെ കൂടുതലായി ആശ്രയിക്കേണ്ടി വന്നു. ഈ ആശ്രിതത്വം ഒരു പരിധിവരെ കാടിനെ പരിക്കേല്‍പ്പിക്കുന്ന തരത്തിലായിരിക്കുമെന്ന്‌ വ്യക്തമാണല്ലോ. ആദിവാസികളുടെ ഈ സ്ഥിതി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി വനംവകുപ്പ്‌. അന്യാധീനപ്പെട്ട കാര്‍ഷിക വിളകള്‍ വീണ്ടെടുത്തു നല്‍കി, കാടിന്റെ ആശ്രിതത്വത്തില്‍ നിന്ന്‌ ആദിവാസികളെ പരമാവധി മുക്തരാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇതിനായി, ആദിവാസികളെ സംഘടിപ്പിച്ച്‌ അവര്‍ക്കുവേണ്ട സാമ്പത്തിക പിന്തുണ പുറമെ നിന്ന്‌ ചെയ്യുക എന്നതാണ്‌ രീതി. അതോടൊപ്പം, വനസംരക്ഷണത്തില്‍ ആദിവാസികളുടെ ക്രിയാത്മകമായ പിന്തുണ ആര്‍ജിക്കുക. ആദിവാസികളെയും അവരുടെ സംസ്‌കാരത്തെയും കാടിന്റെ ഭാഗമായി കണ്ടുകൊണ്ടുള്ള ഈ സമീപന രീതി ഇനിയും പൂര്‍ണമായി വിജയിച്ചിട്ടില്ലെങ്കിലും, പ്രോത്സാഹജനകമായ ഫലമാണ്‌ പദ്ധതിയുടെ ആദ്യവര്‍ഷങ്ങളിലുണ്ടായതെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ പറയുന്നു.

കടുവാസങ്കേതത്തിന്‌ വെളിയില്‍, കാടിനോട്‌ ചേര്‍ന്നുള്ള രണ്ട്‌ കിലോമീറ്റര്‍ പരിധിയില്‍ ഏതാണ്ട്‌ രണ്ടേകാല്‍ ലക്ഷം ഗ്രാമീണര്‍ താമസിക്കുന്നുവെന്നാണ്‌ കണക്ക്‌. വിറകിനും കാലിവളര്‍ത്തലിനും മറ്റുമായി ഇത്രയും പേര്‍ ഒരു കാടിനെ ആശ്രയിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചില്ലറയല്ല. ബോധവത്‌ക്കരണം വഴി, വനസംരക്ഷണ പ്രവര്‍ത്തനത്തില്‍ ഗ്രാമീണരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യത്തില്‍ വനംവകുപ്പ്‌ ഇനിയും വിജയിച്ചിട്ടില്ല. പ്രാദേശികതല പദ്ധതികള്‍ ജനകീയാസൂത്രണം വഴിയാണ്‌ ഇപ്പോള്‍ നടപ്പാക്കുന്നത്‌. ഇതു മനസിലാക്കി, കാടിനോട്‌ ചേര്‍ന്നുള്ള ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം പങ്കാളികളാകാനും വനംവകുപ്പ്‌ അധികൃതര്‍ക്ക്‌ സാധിച്ചിട്ടില്ല.

ഇതൊക്കെയാണെങ്കിലും, ഈ മഴക്കാടുകള്‍ അടുത്ത നൂറ്റാണ്ടിനായി അവശേഷിപ്പിച്ചവരോട്‌ വരുംതലമുറകള്‍ നന്ദിയുള്ളവരായിരിക്കും. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന കുടിയേറ്റങ്ങളെയും, ഗ്രോമോര്‍ഫുഡ്‌ കാമ്പയിനെയും, വനംകൊള്ളയെയും, സാമൂഹ്യവനവത്‌ക്കരണമെന്ന വനനശീകരണത്തെയും, എത്രയോ തവണ ആവര്‍ത്തിച്ച കാട്ടുതീയെയും ഒക്കെ അതിജീവിച്ചാണ്‌ ഈ വനസങ്കേതം, അതിന്റെ അമൂല്യമായ ജനിതക കലവറ നിലനിര്‍ത്തിക്കൊണ്ട്‌, അവശേഷിക്കുന്നതെന്ന്‌ പറയുമ്പോള്‍ പ്രത്യേകിച്ചും.

-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ഒക്ടോബര്‍ 17-23, 1999

Monday, October 6, 2008

ദിനോസറുകളുടെ സഹചാരികള്‍ പശ്ചിമഘട്ടത്തില്‍

ഊതനിറവും ചെറുകാലുകളും ചീര്‍ത്ത ശരീരവുമുള്ള 'നാസികാബട്രാച്ചസ്‌ സാഹ്യാദ്രേന്‍സിസ്‌' എന്ന തവളയ്‌ക്ക്‌ വെറും മൂന്നിഞ്ച്‌ നീളമേയുള്ളൂ. എന്നാല്‍, 13 കോടി വര്‍ഷത്തെ പരിണാമകഥ അതിന്റെ ഡി.എന്‍.എ.യില്‍ എഴുതപ്പെട്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു ഫോസിലാണത്‌. കട്ടപ്പനയില്‍നിന്ന്‌ കണ്ടെത്തിയ ഈ തവളയുടെ ജനിതകചരിത്രം ചെന്നുനില്‍ക്കുന്നത്‌ ഗോണ്ട്വാനയുടെ തീരത്താണ്‌.
കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ഒരു ജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍ കണ്ടെത്തുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കുക. അത്ഭുതകരമായ ഒരു കണ്ടെത്തലാകുമത്‌. മലയാളി ഗവേഷകനായ ഡോ.എസ്‌.ഡി.ബിജുവും ബെല്‍ജിയംകാരന്‍ ഡോ.ഫ്രാങ്കി ബോസ്സയറ്റും ചേര്‍ന്ന്‌ ലോകത്തിന്‌ മുന്നിലവതരിപ്പിച്ച പുതിയൊരിനം തവള, ഈ അത്ഭുത്തെ യാഥാര്‍ഥ്യമാക്കുന്നു. കൂര്‍ത്ത മൂക്കുള്ള തവളയെ സഹ്യാദ്രിയില്‍നിന്നാണ്‌ കണ്ടെത്തിയത്‌ എന്നതിനാല്‍, 'നാസികാബട്രാച്ചസ്‌ സാഹ്യാദ്രേന്‍സിസ്‌' എന്നാണിതിന്‌ പേരിട്ടിട്ടുള്ളത്‌.

ഊതനിറവും ചെറുകാലുകളും ചീര്‍ത്ത ശരീരവുമുള്ള ഈ തവളയ്‌ക്ക്‌ വെറും മൂന്നിഞ്ച്‌ നീളമേയുള്ളൂ. എന്നാല്‍, 13 കോടി വര്‍ഷത്തെ പരിണാമകഥ അതിന്റെ ഡി.എന്‍.എ.യില്‍ എഴുതപ്പെട്ടിരിക്കുന്നു എന്ന്‌ കണ്ടെത്തിയിടത്താണ്‌ ഡോ.ബിജുവിന്റെയും ഡോ.ബോസ്സയറ്റിന്റെയും വിജയം. 'ജീവിച്ചിരിക്കുന്ന ഫോസില്‍' എന്ന വിശേഷത്തോടെയാണ്‌, 'നേച്ചര്‍' മാസികയുടെ പുതിയ ലക്കം ഈ തവളയെ അവതരിപ്പിക്കുന്നത്‌.

തിരുവനന്തപുരത്ത്‌ പാലോട്‌ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടി (ടി.ബി.ജി.ആര്‍.ഐ) ലെ ഗവേഷകനായ ഡോ.ബിജു, യാദൃശ്ചികമായാണ്‌ ഈ അപൂര്‍വ ജീവിയെ ആദ്യം കണ്ടത്‌. `1999-ലായിരുന്നു അത്‌. കോട്ടയം ജില്ലയില്‍ ഒരു കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍`-ഇപ്പോള്‍ ബ്രിട്ടീഷ്‌ നാച്വറല്‍ ഹിസ്‌റ്ററി മ്യൂസിയത്തില്‍ പരിശീലനം നേടുന്ന ഡോ.ബിജു, ലണ്ടനില്‍ നിന്നയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. പിന്നീട്‌ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്ന്‌ ഇതേയിനം തവളയെ കണ്ടുകിട്ടി. ബ്രസ്സല്‍സില്‍ ഫ്രീയൂണിവേഴ്‌സിറ്റിയിലെ പരിണാമജൈവശാസ്‌ത്രജ്ഞനായ ഡോ.ബോസ്സയറ്റിനൊപ്പം പുതിയ തവളയുടെ ജനിതക സവിശേഷത പഠിച്ചപ്പോഴാണ്‌, താന്‍ കണ്ടെത്തിയിരിക്കുന്നത്‌ ഒരു സാധാരണ തവളയെയല്ല എന്ന്‌ ഡോ.ബിജുവിന്‌ ബോധ്യമായത്‌.

ലോകത്ത്‌ 4800 തവളയിനങ്ങളെ ശാസ്‌ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. 29 കുടുംബങ്ങളിലായി അവ വര്‍ഗീകരിക്കപ്പെട്ടിരിക്കുന്നു. പുതിയൊരു തവള കുടുംബത്തെ ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്‌ 1926-ലാണ്‌. അറിയപ്പെടുന്ന ഒരു തവളകുടുംബമായും, 'സഹ്യാദ്രേന്‍സിസി'ന്‌ സാമ്യമില്ല എന്ന തിരിച്ചറിവ്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ വഴിവെച്ചു. ഒടുവില്‍ പുതിയ തവളയുമായി വിദൂരമായി ജനിതകസാമ്യമുള്ള ഒരിനം, കേരളതീരത്തുനിന്ന്‌ 3000 കിലോമീറ്റര്‍ അകലെ ഇന്ത്യാമഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന സെയ്‌ഷെല്‍സ്‌ ദ്വീപസമൂഹത്തിലുണ്ടെന്ന്‌ ഡോ.ബിജുവും ഡോ.ബോസ്സയറ്റും കണ്ടെത്തി. 'സൂഗ്ലോസ്സിഡെ'യെന്ന ആ തവളവര്‍ഗവും സാഹ്യാദ്രേന്‍സിസും ഏതാണ്ട്‌ 13 കോടിവര്‍ഷം മുമ്പാണ്‌ വേര്‍പിരിഞ്ഞതെന്നും പഠനങ്ങള്‍ സൂചന നല്‍കി. ദിനോസറുകള്‍ ഭൂമിയില്‍ വിഹരിച്ചിരുന്ന ആ കാലം മുതല്‍, ഡോ.ബിജു കണ്ടെത്തിയ തവളവര്‍ഗം വലിയ മാറ്റമൊന്നും കൂടാതെ നിലനിന്നു.

നിലവിലുള്ളതില്‍ നിന്നെല്ലാം വിഭിന്നമായ ഒരു കുടുംബത്തില്‍ പെടുന്നതാണ്‌ പുതിയ തവളയെന്ന്‌ ഗവേഷകര്‍ തീരുമാനത്തിലെത്തി. അങ്ങനെ ഡോ.ബിജുവിന്റെ കണ്ടെത്തല്‍ വഴി, ഭൂമുഖത്തെ അറിയപ്പെടുന്ന തവള കുടുംബങ്ങളുടെ എണ്ണം 30 ആയി. 'നാസികബട്രാച്ചിഡേ'യെന്നാണ്‌ പുതിയ കുടുംബത്തിന്റെ പേര്‌. `പലരും ഈ തവളയെ കണ്ടിട്ടുണ്ടാകാം. പക്ഷേ, ആരും അതിനെപ്പറ്റി പഠിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല`-നേച്ചറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. `ഈ തവള അങ്ങനെ പുറത്തിറങ്ങാറില്ല. മണ്‍സൂണ്‍ കാലത്ത്‌ വെറും രണ്ടാഴ്‌ച മാത്രമാണ്‌ ഇവയെ പുറത്തുകാണുക. അതു കഴിഞ്ഞാല്‍ ഇവ മുങ്ങും`. അതുകൊണ്ടാവാം ശാസ്‌ത്രത്തിന്റെ കണ്ണില്‍പ്പെടാതെ ഇത്രകാലവും ഈ തവളയ്‌ക്ക്‌ കഴിയാന്‍ സാധിച്ചിട്ടുണ്ടാവുക.

ഗോണ്ട്വാനയിലേക്ക്‌ നീളുന്ന ജനിതകവഴികള്‍

പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ തവളയുടെ അകന്ന ബന്ധുക്കള്‍ ആയിരക്കണക്കിന്‌ കിലോമീറ്റര്‍ അകലെ സെയ്‌ഷെല്‍സ്‌ ദ്വീപുകളില്‍ എങ്ങനെയെത്തി ? ഈ ചോദ്യത്തിന്‌ ഉത്തരം തേടുമ്പോഴാണ്‌, ഡോ.ബിജുവിന്റെ കണ്ടെത്തല്‍ ജൈവശാസ്‌ത്രപരമായ ഒന്ന്‌ എന്നതിലുപരി, ഒരു ഭൗമശാസ്‌ത്രസിദ്ധാന്തത്തിന്റെ സുപ്രധാന തെളിവായി മാറുന്നത്‌. കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ദക്ഷിണാര്‍ധഗോളത്തിലെ 'ഗോണ്ട്വാന'യെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യ. 16 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗോണ്ട്വാന രണ്ടായി പിളര്‍ന്നു വേര്‍പെട്ടു. അതില്‍ ഒരുഭാഗം വീണ്ടും പിളര്‍ന്ന്‌ ഒഴുകി നീങ്ങി തെക്കെ അമേരിക്കയും ആഫ്രിക്കയും ആയി രൂപപ്പെട്ടു.

ഗോണ്ട്വാനയുടെ രണ്ടാമത്തെ ഭാഗം ഓസ്‌ട്രേലിയ, അന്റാര്‍ട്ടിക്ക, ഇന്തോ-മഡഗാസ്‌ക്കര്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു. 13 കോടിവര്‍ഷം മുമ്പ്‌ ഈ ഖണ്ഡത്തില്‍ നിന്ന്‌ ഓസ്‌ട്രേലിയയും അന്റാര്‍ട്ടിക്കയും അടര്‍ന്നു വേര്‍പെട്ടു. (തവളവര്‍ഗമായ നാസികബട്രാച്ചിഡെയും സൂഗ്ലോസ്സിഡെയും ഇന്തോ-മഡഗാസ്‌ക്കര്‍ ഖണ്ഡത്തിലാണ്‌ കാണപ്പെട്ടിരുന്നത്‌). അവശേഷിച്ച ഭാഗത്തുനിന്ന്‌ ഒന്‍പതുകോടി വര്‍ഷം മുമ്പ്‌ മഡഗാസ്‌ക്കര്‍ വേര്‍പെട്ടു. ഇന്ത്യയും സെയ്‌ഷെല്‍സും ഒന്നായി അവശേഷിച്ചു. ഇവ വേര്‍പെടുന്നത്‌ ആറരക്കോടി വര്‍ഷം മുമ്പാണ്‌. സെയ്‌ഷെല്‍സ്‌ ഇന്ത്യാമാഹാസമുദ്രത്തില്‍ തന്നെ നിലയുറപ്പിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ടുള്ള യാത്ര തുടര്‍ന്നു. അഞ്ചരക്കോടി വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യന്‍ വന്‍കരയില്‍ അമര്‍ന്നു. ആ സമ്മര്‍ദഫലമായാണ്‌ ഹിമാലയം രൂപപ്പെടാനാരംഭിച്ചത്‌.

സെയ്‌ഷെല്‍സ്‌ ദ്വീപുകളിലും സഹ്യപര്‍വതത്തിലും കാണപ്പെടുന്ന തവളകള്‍ക്ക്‌ ജനിതകബന്ധം ഉണ്ടായതെങ്ങനെയെന്ന്‌ ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ പൊട്ടിയടരല്‍ സൂചന നല്‍കുന്നു. തിരിച്ചു ചിന്തിച്ചാല്‍ ഗോണ്ട്വാനയെ സംബന്ധിച്ച ഭൗമശാസ്‌ത്ര സിദ്ധാന്തത്തിന്‌ പുതിയ തവളയുടെ കണ്ടെത്തല്‍ ശക്തമായ പിന്തുണ നല്‍കുന്നു എന്നാണര്‍ഥം. കട്ടപ്പനയില്‍നിന്ന്‌ കണ്ടെത്തിയ തവളയുടെ ജനിതകചരിത്രം ചെന്നുനില്‍ക്കുന്നത്‌ ഗോണ്ട്വാനയുടെ തീരത്താണ്‌. ഡോ.ബിജുവിന്റെ കണ്ടെത്തലിനെ 'അസാധാരണം' എന്ന്‌ വിശേഷിപ്പിക്കാന്‍ ലോകമാധ്യമങ്ങള്‍ മത്സരിച്ചതിന്‌ കാരണം മറ്റൊന്നല്ല. (ഫോട്ടോ കടപ്പാട്‌: സാലി പാലോട്‌).

-മാതൃഭൂമി വാരാന്തപ്പതിപ്പ്‌, നവംബര്‍2, 2003

കാണുക: പശ്ചിമഘട്ടത്തിലെ തവളകളെത്തേടി, ഡോ.എസ്‌.ഡി.ബിജുവിന്‌ അന്താരാഷ്ട്ര ബഹുമതി

Friday, October 3, 2008

പക്ഷിക്കൂട്‌ സൂപ്പ്‌ ഒളിമ്പിക്‌സ്‌ സ്വര്‍ണം നേടിത്തരുമോ

മോഹമരുന്നുകളുടെ പട്ടികയിലാണ്‌ പക്ഷിക്കൂട്‌ സൂപ്പിന്റെ സ്ഥാനം. ഈ സൂപ്പിന്‌ ആരോഗ്യവും ലൈംഗീക ഉത്തേജനവും നല്‍കാനാകുമെന്ന്‌ പലരും വിശ്വസിക്കുന്നു. എന്നാല്‍, രാസവിശകലനങ്ങളില്‍ പക്ഷിക്കൂട്‌ സൂപ്പിന്‌ എന്തെങ്കിലും പോഷക, ഔഷധ ഗുണങ്ങളുണ്ടെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ല.
ആതന്‍സില്‍ ഭാരോദ്വഹന മത്സരത്തില്‍ തായ്‌ലന്‍ഡിനുവേണ്ടി ഒളിമ്പിക്‌സ്‌ സ്വര്‍ണം നേടിയ ഉഡോമ്പോണ്‍ പോള്‍സാക്ക്‌ തന്റെ വിജയത്തിന്റെ രഹസ്യമായി രണ്ടു സംഗതികള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷിക്കൂട്‌ സൂപ്പും (നെസ്റ്റ്‌ സൂപ്പ്‌) ചോക്കലേറ്റും. പ്രലോഭനീയമായ ഒരു വെളിപ്പെടുത്തലാണ്‌ ഇതെന്നതില്‍ സംശയമില്ല. ഒളിമ്പിക്‌സ്‌ ചാമ്പ്യന്റെ പാത പിന്തുടര്‍ന്ന്‌ കരുത്തുനേടാന്‍ കൂടുതല്‍ പേര്‍ പക്ഷിക്കൂട്‌ സൂപ്പ്‌ കഴിച്ചു തുടങ്ങിയാല്‍ അത്ഭുതമില്ല. ചൈന, തായ്‌ലന്‍ഡ്‌ മുതലായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആയിരങ്ങളുടെ ഇഷ്ടവിഭവമായ പക്ഷിക്കൂട്‌ സൂപ്പിന്‌ പക്ഷേ, കരുത്തും ആരോഗ്യവും നല്‍കാന്‍ കഴിയുമോ ?

ഇന്ത്യയിലും ബാംഗ്ലൂര്‍ പോലുള്ള വന്‍ നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പക്ഷിക്കൂട്‌ സൂപ്പ്‌ ഒരു അപൂര്‍വ വിഭവമായി വിളമ്പാറുണ്ട്‌. ഈ വിഭവത്തിനുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന ഔഷധശേഷിയും വാജീകരണ ഗുണവുമാണ്‌ വന്‍ വിലകൊടുത്ത്‌ ഇത്‌ വാങ്ങിക്കഴിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്‌. ഈ സൂപ്പിന്‌ അത്ഭുതസിദ്ധികളുണ്ടെന്ന്‌ പലരും വിശ്വസിക്കുന്നുണ്ടെങ്കിലും രാസവിശകലനത്തിന്‌ വിധേയമാക്കി നടത്തിയ പഠനങ്ങളിലൊന്നും പക്ഷിക്കൂട്‌ സൂപ്പിന്‌ എന്തെങ്കിലും ഔഷധശേഷിയോ പോഷക ഗുണങ്ങളോ ഉള്ളതായി തെളിഞ്ഞിട്ടില്ല. കരിങ്കുരങ്ങ്‌ രസായനം പോലൊരു ഏര്‍പ്പാടാണിതെന്നു സാരം.

പക്ഷിക്കൂട്‌ സൂപ്പെന്നാണ്‌ പേരെങ്കിലും എല്ലാ പക്ഷികളുടെയും കൂട്‌ സൂപ്പുണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. പനങ്കൂളന്റെ (പാം സ്വിഫ്‌റ്റ്‌) വര്‍ഗത്തില്‍പ്പെട്ട ചിത്രകൂടന്‍ ശരപ്പക്ഷികളുടെ (സ്വിഫ്‌റ്റ്‌ലെറ്റ്‌സ്‌) കൂടുകളാണ്‌ സൂപ്പുണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌. കൊളോക്കാലിയ (Collocalia) ജനുസില്‍പ്പെട്ട പക്ഷികളാണിവ. നേര്‍ത്ത തൂവലുകളും അപ്പൂപ്പന്‍താടിപോലെ മൃദുവായ വസ്‌തുക്കളുമുപയോഗിച്ച്‌ ഈ പക്ഷികള്‍ നിര്‍മിക്കുന്ന കൂടുകള്‍ക്ക്‌ കോപ്പയുടെ ആകൃതിയാണുള്ളത്‌. കൂടിനെ ഈ ആകൃതിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പക്ഷികള്‍ അവയുടെ വായില്‍നിന്ന്‌ ഊറിവരുന്ന പശയടങ്ങിയ ദ്രാവകമാണ്‌ ഉപയോഗിക്കുന്നത്‌. ചെങ്കുത്തായ പാറപ്പുറങ്ങളിലും ഗുഹകളിലുമൊക്കെ ചിത്രകൂടന്‍ പക്ഷികള്‍ അവയുടെ കൂടുകള്‍ ഒട്ടിച്ചുവെക്കുന്നു.
പക്ഷിക്കൂടുപയോഗിച്ച്‌ സൂപ്പുണ്ടാക്കുന്ന രീതി ഏതാണ്ട്‌ ആയിരം വര്‍ഷം മുമ്പ്‌ ചൈനക്കാരാണ്‌ ആദ്യം പരീക്ഷിച്ചത്‌. ഈ സൂപ്പിന്‌ അസാധാരണ സിദ്ധികളുണ്ടെന്ന്‌ അവര്‍ ഇന്നും വിശ്വസിക്കുന്നു. പല പരമ്പരാഗത ചൈനീസ്‌ ഔഷധങ്ങളിലും പക്ഷിക്കൂടുകള്‍ ഒരു പ്രധാന ഘടകമാണ്‌. ലൈംഗീകശേഷി വര്‍ധിപ്പിക്കാന്‍ ഇതിനു കഴിവുണ്ടെന്ന വിശ്വാസത്താല്‍ ചൈനയിലും തായ്‌ലന്‍ഡിലുമുള്ള അനേകം പേര്‍ ഇതുപയോഗിക്കാറുണ്ട്‌. ഇത്തരം വിശ്വാസങ്ങള്‍ മുതലെടുത്താണ്‌ ഹോങ്കോങ്ങിലും മറ്റുമുള്ള വന്‍കിട ഹോട്ടലുകള്‍ പക്ഷിക്കൂട്‌ സൂപ്പ്‌ വന്‍ലാഭം കൊയ്യാനുള്ള ഉപാധിയാക്കി മാറ്റുന്നത്‌. അവിടെ ചില ഹോട്ടലുകളില്‍ ഇത്തരം ഒരു കപ്പ്‌ സൂപ്പിന്‌ 60 ഡോളറിലേറെ (2700 രൂപ) വില നല്‍കണം.

വന്‍വില കൊടുത്ത്‌ മോഹമരുന്നുകള്‍ വാങ്ങി ആരോഗ്യം വര്‍ധിപ്പിക്കാനുള്ള ആളുകളുടെ പ്രവണതയെ ചൂഷണം ചെയ്യുന്നതിനൊപ്പം പക്ഷിക്കൂട്‌ സൂപ്പ്‌ വിപണി ഒരു വന്‍പരിസ്ഥിതി പ്രശ്‌നം കൂടിയാണ്‌. കൂടുകള്‍ ആളുകളുടെ തീന്‍മേശയിലെത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത്‌ ചിത്രകൂടന്‍ ശരപ്പക്ഷിയുടെ നിലനില്‍പ്പാണ്‌. ഹോങ്കോങില്‍ 1992-1998 കാലയളവില്‍ മാത്രം 70 കോടി ഡോളര്‍ വിലമതിക്കുന്ന 985 ടണ്‍ പക്ഷിക്കൂടുകള്‍ ഇറക്കുമതി ചെയ്‌തതായി വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ ഫോര്‍ നേച്ചര്‍ (ഡബ്ല്യു. ഡബ്ല്യു. എഫ്‌) പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വിലയാണ്‌ ഇത്തരം പക്ഷിക്കൂടിനുള്ളത്‌. ഒരു കിലോ പക്ഷിക്കൂടിന്‌ ഒരുകിലോ വെള്ളിയുടെ വില കിട്ടുമെന്ന്‌ സാരം. ബോര്‍ണിയോ ദ്വീപുകളിലെ ആളുകളുടെ മുഖ്യ വരുമാനമാര്‍ഗങ്ങളിലൊന്ന്‌ തന്നെ സൂപ്പിനുള്ള പക്ഷിക്കൂടുകള്‍ ശേഖരിച്ച്‌ കയറ്റിയയ്‌ക്കുക എന്നതാണ്‌. ചിത്രകൂടന്‍ ശരപ്പക്ഷികള്‍ വന്‍തോതില്‍ കൂടുകൂട്ടുന്ന ഗുഹകള്‍ ബോര്‍ണിയോ അധികൃതര്‍ ലേലം ചെയ്‌ത്‌ കൊടുക്കാറുമുണ്ട്‌.

പക്ഷിക്കൂട്‌ സൂപ്പിനോടുള്ള ആളുകളുടെ ഭ്രമം കൂടുന്നതിനനുസരിച്ച്‌ ചിത്രകൂടന്‍ ശരപ്പക്ഷികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നതാണ്‌ വാസ്‌തവം. 1962-1990 കാലയളവില്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ ഈ പക്ഷികളുടെ സംഖ്യ 73 ശതമാനം കുറഞ്ഞതായി സിങ്കപ്പൂര്‍ നാഷണല്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കി. ഇക്കാരണങ്ങളാല്‍ പക്ഷിക്കൂടിന്റെ വിപണനം വംശനാശം നേരിടുന്ന വന്യജീവികളുടെ വിപണനം തടയാനുള്ള 'സൈറ്റ്‌സ്‌' (CITES) പ്രകാരം നിരോധിച്ചിട്ടുള്ളതാണ്‌.

കേരളത്തില്‍ വയനാട്ടില്‍നിന്ന്‌ ചിത്രകൂടന്‍ ശരപ്പക്ഷികളുടെ കൂടുകള്‍ വന്‍തോതില്‍ കൊള്ളയടിക്കപ്പെടുന്നുണ്ട്‌. തിരുനെല്ലിക്കടുത്തുള്ള പക്ഷിപാതാളത്തില്‍ നിന്നാണ്‌ പക്ഷിക്കൂടുകള്‍ മോഷ്ടിക്കപ്പെടുന്നത്‌. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ പക്ഷിക്കൂടുകള്‍ പക്ഷിപാതാളത്തില്‍നിന്നുള്ളതായിരുന്നു. മഹാരാഷ്ട്രയില്‍ വെങ്കുര്‍ളാ പാറകളിലും ചിത്രകൂടന്‍ ശരപക്ഷികള്‍ ധാരാളമായി കൂടുകൂട്ടുന്നുണ്ട്‌.

പക്ഷിക്കൂട്‌ സൂപ്പ്‌ മനുഷ്യന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നു മാത്രമല്ല, അത്‌ ഭൂമിയുടെ ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യുന്നു എന്നാണ്‌ ഈ മേഖലയില്‍ നടക്കുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌.

-മാതൃഭൂമി ആരോഗ്യരംഗം, ആഗസ്‌ത്‌ 22, 2004