Tuesday, November 18, 2008

പിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍

യോഗയുടെ കാര്യത്തിലും നമ്മള്‍ പതിവു തെറ്റിച്ചില്ല. സായിപ്പ്‌ അംഗീകരിച്ച ശേഷം മാത്രമേ യോഗയെ ഗൗനിക്കാന്‍ നമ്മള്‍ തയ്യാറായുള്ളു. യോഗയ്‌ക്ക്‌ ചില അത്ഭുതസിദ്ധികളുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല. സ്‌പോണ്ടിലോസിസിന്‌ ആശ്വാസം ലഭിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ചെയ്‌തതുപോലെ, ചില ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ തുടങ്ങുകയും പിന്നീടത്‌ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്‌ത ധാരാളം പേര്‍ കേരളത്തിലുണ്ട്‌. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി യോഗ കോര്‍പ്പറേറ്റ്‌ ശൈലിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുണ്ട്‌. ഏകാഗ്രത വര്‍ധിപ്പിക്കാനും പഠന നിലവാരം ഉയര്‍ത്താനും മക്കളെ യോഗ പരിശീലനത്തിനയയ്‌ക്കുന്ന മാതാപിതാക്കളുണ്ട്‌. അതോടൊപ്പം, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ലക്ഷ്യംവെച്ച്‌ പ്രതിബദ്ധതയോടെ യോഗ കേന്ദ്രങ്ങളിലെത്തുന്നവരുടെ സംഖ്യയും കാര്യമായി വര്‍ധിച്ചിരിക്കുന്നു. ഭാവിയില്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌ തടയാന്‍ യോഗയും മലയാളികള്‍ ഒരു അഭയകേന്ദ്രമായി കണ്ടുതുടങ്ങിയിരിക്കുന്നു എന്ന്‌ സാരം.

പുത്തന്‍ ജീവിതശൈലിയുടെ മുഖമുദ്രയെന്താണ്‌ ? സംശയം വേണ്ട, മാനസിക സമ്മര്‍ദവും ടെന്‍ഷനും തന്നെ. അതിന്റെ ഭാഗമായി രക്തസമ്മര്‍ദം ഏറുന്നു. തിരുവനന്തപുരത്തെ 'ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍' (ഹാപ്പ്‌) നടത്തിയ പഠനം വ്യക്തമാക്കുന്നത്‌ 20 വയസ്സ്‌ കഴിഞ്ഞ മലയാളികളില്‍ 35 ശതമാനത്തിനും രക്തസമ്മര്‍ദം കൂടുതലാണെന്നാണ്‌. ഈ പ്രശ്‌നമുള്ളവരില്‍ 75 ശതമാനത്തിനും തങ്ങള്‍ക്ക്‌ രക്താതിസമ്മര്‍ദമുള്ള വിവരം അറിയില്ലെന്നും പഠനം പറയുന്നു. മാനസിക പിരിമുറുക്കം അകറ്റാന്‍ എന്താണ്‌ വഴി ? പുകവലി ! മദ്യപാനം ! അതോടെ മനസ്സിന്റെയും ശരീരത്തിന്റെയും താളം തെറ്റുന്നു. 'ഇവിടെയാണ്‌ യോഗയുടെ പ്രസക്തി'-തിരുവനന്തപുരത്ത്‌ പടിഞ്ഞാറെക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ശിവാനന്ദ യോഗ വേദാന്തകേന്ദ്രത്തിലെ മനുചൈതന്യ പറയുന്നു. ഏത്‌ തിരക്കിനിടയിലും മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ നോക്കാന്‍ യോഗ സഹായിക്കും. ഏത്‌ പ്രായത്തിലുള്ളവര്‍ക്കും യോഗ പരിശീലിക്കാം. 'യോഗ വഴി ജീവിതത്തെ സംബന്ധിച്ച ഒരു പ്രസാദാത്മക (പോസിറ്റീവ്‌) സമീപനം വളര്‍ത്തിയെടുക്കാനും കഴിയും`-മനു ചൈതന്യ അഭിപ്രായപ്പെടുന്നു.

വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനായി പ്രായമേറിയവരാണ്‌ മുമ്പൊക്കെ യോഗ കേന്ദ്രങ്ങളില്‍ എത്തിയിരുന്നതെങ്കില്‍, ഇന്ന്‌ പരിസ്ഥിതി മാറിയിരിക്കുന്നു. 25-35 പ്രായപരിധിയിലുള്ള യുവാക്കളും വീട്ടമ്മമാരും ഇപ്പോള്‍ യോഗ പരിശീലനത്തിന്‌ സന്നദ്ധരായി എത്തുന്നുവെന്ന്‌, പ്രമുഖ യോഗ പരീശീലകനും തൃശ്ശൂര്‍ ജില്ലാ യോഗ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റുമായ ഗോപിനാഥ്‌ ഇടക്കുന്നി പറയുന്നു. ഹെല്‍ത്ത്‌ക്ലബ്ബുകളിലേതുപോലെ, മിക്ക യോഗ കേന്ദ്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ മാത്രമായി പ്രത്യേക പരിശീലനമുണ്ട്‌. മൂന്ന്‌ മാസം വരെ നീളുന്ന പരിശീലനമാണ്‌ യോഗ കേന്ദ്രങ്ങള്‍ നല്‍കുന്നത്‌. അത്‌ പൂര്‍ത്തിയാക്കുന്നയാള്‍ക്ക്‌ വീട്ടിലിരുന്ന്‌ യോഗ തുടരാം.

കോഴിക്കോട്ട്‌ നടക്കാവില്‍ താമസിക്കുന്ന വീട്ടമ്മയായ ഷീന, നടുവേദന സഹിക്കാനാവാതെ വന്നപ്പോഴാണ്‌ രണ്ട്‌ വര്‍ഷംമുമ്പ്‌ യോഗയില്‍ അഭയം കണ്ടെത്തിയത്‌. അസുഖത്തിന്‌ ആശ്വാസമുണ്ടായി എന്നു മാത്രമല്ല, തടികുറയ്‌ക്കാനും യോഗ വഴി കഴിഞ്ഞു. വീട്ടിലെ തിരക്കുമൂലം സ്ഥിരമായി യോഗ ചെയ്യാറില്ലെങ്കിലും സൂര്യനമസ്‌ക്കാരം മുടക്കാറില്ലെന്ന്‌ ഷീന പറയുന്നു. നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പെട്ടന്ന്‌ ആശ്വാസം നല്‍കുന്നു എന്നതാണ്‌ യോഗയുടെ സവിശേഷതകളിലൊന്നായി മനു ചൈതന്യ ചൂണ്ടിക്കാട്ടുന്നത്‌. മാത്രമല്ല, മറ്റ്‌ വ്യായാമമുറകളെപ്പോലെ, യോഗകൊണ്ട്‌ ആരും പെട്ടന്ന്‌ ക്ഷീണിക്കാറില്ല. `രണ്ടു മണിക്കൂര്‍ യോഗ കഴിഞ്ഞാലും നമ്മള്‍ ഫ്രഷ്‌ ആയിരിക്കും'-ഗോപിനാഥ്‌ ഇടിക്കുന്നി പറയുന്നു.

തിരുവനന്തപുരം എന്‍ജിനിയറിങ്‌ കോളേജില്‍നിന്ന്‌ പ്രൊഫസറായി വിരമിച്ച ഗ്രിസല്‍ ആലഞ്ചേരി ദിവസവും രാവിലെ ഒരു മണിക്കൂര്‍ നടക്കാറുണ്ട്‌. അടുത്തയിടെയാണ്‌ യോഗയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. കുടുംബത്തിലെ ചില ദുരന്തങ്ങള്‍ മൂലം, വ്യക്തിപരമായി കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെടേണ്ട സമയമായിരുന്നു ഇത്‌. പക്ഷേ, 58-കാരിയായ തനിക്ക്‌ 'ആ ടെന്‍ഷന്‍ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ കഴിയുന്നത്‌ യോഗമൂലമാകാ'മെന്ന്‌ പ്രൊഫസര്‍ കരുതുന്നു. തനിക്ക്‌ 'രാവിലെ ഉണരാന്‍ കഴിയുന്നുണ്ടെന്നാ'ണ്‌ യോഗ അഭ്യസിച്ചു തുടങ്ങിയ ശേഷം വിദ്യാര്‍ഥിയായ എം. വി. സുനില്‍കുമാര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്‌. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്‌ സുനില്‍കുമാര്‍.

ശരീരത്തിനൊപ്പം മനസ്സിനുകൂടി പ്രാധാന്യം നല്‍കുന്നു എന്നതാണ്‌ മറ്റ്‌ വ്യായാമങ്ങളില്‍നിന്ന്‌ യോഗയെ വ്യത്യസ്‌തമാക്കുന്ന മുഖ്യഘടകം. ആത്മവിശ്വാസം വര്‍ധിപ്പിക്കുക മാത്രമല്ല, നന്മ, സ്‌നേഹം, സാഹോദര്യം മുതലായ ഗുണങ്ങള്‍ പ്രചോദിപ്പിക്കുക വഴി സാത്വികമായ ഒരു ചിന്താഗതി വളര്‍ത്തിയെടുക്കാനും യോഗ കാരണമാകാറുണ്ടെന്ന്‌ ഗോപിനാഥ്‌ ഇടക്കുന്നി പറയുന്നു. പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാനും യോഗ പ്രേരകമാകാറുണ്ട്‌. പക്ഷേ, ആവേശം കൊണ്ട്‌ യോഗ അഭ്യസിച്ചു തുടങ്ങുകയും പാതിവഴിക്ക്‌ ഉപേക്ഷിച്ചുപോകുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്‌. മാത്രമല്ല, ശരിയായ വൈദഗ്‌ധ്യം ഇല്ലാത്ത 'മുറി ആചാര്യന്മാര്‍' യോഗ കേന്ദ്രങ്ങള്‍ തുടങ്ങുന്നതും ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുകയെന്ന്‌ ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

-മാതൃഭൂമി, ജൂലായ്‌ 3, 2003

അടുത്തം ലക്കം: നാല്‌പതു കഴിയാന്‍ കാക്കണോ

1 comment:

Joseph Antony said...

യോഗയുടെ കാര്യത്തിലും നമ്മള്‍ പതിവു തെറ്റിച്ചില്ല. സായിപ്പ്‌ അംഗീകരിച്ച ശേഷം മാത്രമേ യോഗയെ ഗൗനിക്കാന്‍ നമ്മള്‍ തയ്യാറായുള്ളു. യോഗയ്‌ക്ക്‌ ചില അത്ഭുതസിദ്ധികളുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല.