Wednesday, January 20, 2010

മാനവജിനോം -1 : സൃഷ്ടിയുടെ എട്ടാംദിനം

ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷ മനുഷ്യന് കരഗതമായിരിക്കുന്നു. ഡി.എന്‍.എ.യുടെ സങ്കീര്‍ണമായ ചുരുളുകള്‍ നിവര്‍ത്തി മനുഷ്യന്‍ വായിച്ചെടുത്ത പുതിയ ഭാഷയുടെ ബലത്തിലാണ് ജീവശാസ്ത്രവും വൈദ്യശാസ്ത്രവും ഇനി മുന്നോട്ട് ചരിക്കുക - സമ്പൂര്‍ണ ജനിതക മാപ്പ് തയ്യാറാക്കാന്‍ ശാസ്ത്രലോകം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട തപസ്യയെക്കുറിച്ചാണ് ഈ ലേഖനം

എഴുപതുകളിലാണ് - മോളിക്യുലാര്‍ ബയോളജിയുടെ ബാല്യകാലത്തെപ്പറ്റി ഹൊരാസ് ഫ്രീലാന്‍ഡ് ജഡ്‌സന്‍ ഒരു പുസ്തകം രചിച്ചു. ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ഡി.എന്‍.എ. മാതൃകയുടെ പ്രാഥമിക സാധ്യതകളുമായി മുന്നേറിക്കൊണ്ടിരുന്ന കാലഘട്ടത്തെപ്പറ്റിയുള്ള ആ ഗ്രന്ഥത്തിന്റെ പേര് ഇതായിരുന്നു: 'ദി എയ്ത് ഡേ ഓഫ് ക്രിയേഷന്‍'-സൃഷ്ടിയുടെ എട്ടാംദിനം.

എന്നാല്‍, സൃഷ്ടിയുടെ ആ പുതുദിനത്തിലേക്ക് മനുഷ്യന്‍ ശരിക്കും ചുവടുവെച്ചത് 2000 ജൂണ്‍ 26-നായിരുന്നു. മനുഷ്യജീവിയുടെ സമ്പൂര്‍ണ ജനിതകമാപ്പ് തയ്യാറായ വിവരം പ്രഖ്യാപിക്കപ്പെട്ടത് അന്നാണ്. മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധാരമായ രാസസംജ്ഞകള്‍ കോഡു ചെയ്യപ്പെട്ടിരിക്കുന്ന ഡി.എന്‍.എ. ഇനിയൊരു രഹസ്യമല്ലെന്നായിരുന്നു ആ പ്രഖ്യാപനത്തിന്റെ കാതല്‍.

18 രാജ്യങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ ആയിരത്തിലേറെ ഗവേഷകര്‍ പത്തുവര്‍ഷം നടത്തിയ ശ്രമകരമായ കൂട്ടായ്മയുടെ ഫലമായിരുന്നു ആ പ്രഖ്യാപനം. 'ഹ്യുമന്‍ ജിനോം പ്രോജക്ട്' എന്ന ബഹുരാഷ്ട്ര സംരംഭമാണ് ഡി.എന്‍.എ.യുടെ സങ്കീര്‍ണ ചുരുളുകള്‍ നിവര്‍ത്തി, ജീവന്റെ രഹസ്യം കുറിച്ചിട്ടിരിക്കുന്ന ആ മഹാഗ്രന്ഥത്തെ വായനക്ക് പാകമാക്കിയത്. അമേരിക്കയിലെ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ നേതൃത്വത്തില്‍ 1990-ല്‍ ആരംഭിച്ച 'ജിനോം പ്രോജക്ടി'നൊപ്പം, 1998-ല്‍ മാത്രം ഈ മേഖലയിലേക്കു കടന്നുവന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യസ്ഥാപനവും ഡി.എന്‍.എ. സാരം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

മനുഷ്യന്‍ സംസാരിക്കുന്ന നാലായിരത്തിലേറെ ഭാഷകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു ഭാഷ ശാസ്ത്രത്തിന്റെ സരണിയിലേക്ക് കടന്നുവരികയായിരുന്നു. 'ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷയാണ് മനുഷ്യന് കരഗതമായിരിക്കുന്നതെ'ന്ന് ഒരു ഉപഗ്രഹ വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പറഞ്ഞു. ഈ പുതിയ ഭാഷയുടെ ബലത്തിലാണ് ജീവശാസ്ത്രവും വൈദ്യശാസ്ത്രവും ഇനി മുന്നോട്ടു ചരിക്കാന്‍ പോകുന്നത്.

ചരിത്രവഴികള്‍

ജനിതശാസ്ത്രത്തിന്റെ നാള്‍വഴിയിലൂടെ പിന്നോട്ടു സഞ്ചരിച്ചാല്‍ നാമെത്തുക, ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ബര്‍നോയിലെ ഒരു പച്ചക്കറി തൊട്ടത്തിലായിരിക്കും. അവിടെയാണ്, 1850-കളില്‍ മൊറോവിയന്‍ സന്യാസിയായിരുന്ന ഗ്രിഗര്‍ മെന്റല്‍, പയര്‍ചെടികള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി പാരമ്പര്യത്തിന്റെ ഗുണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. തലമുറകളില്‍നിന്ന് തലമുറകളിലേക്കു പകരുന്ന പൈതൃകഗുണങ്ങളെ യുക്തിപൂര്‍വം മനസിലാക്കാന്‍ ശാസ്ത്രലോകത്തിന് പ്രേരണയായത് മെന്‍ഡലിന്റെ പരീക്ഷണങ്ങളായിരുന്നു.

ജീനുകളെപ്പറ്റിയോ അവയ്ക്കാധാരമായ ഡി.എന്‍.എ.യെപ്പറ്റിയോ എന്തെങ്കിലും വിവരങ്ങള്‍ അന്ന് അറിയാമായിരുന്നില്ല. 'ജീന്‍' എന്ന വാക്കുപോലും ശാസ്ത്രത്തിന്റെ പദാവലിയിലേക്കു കടന്നുവരുന്നത്, മെന്‍ഡലിന്റെ പരീക്ഷണങ്ങള്‍ നടന്ന് അരനൂറ്റാണ്ടിനുശേഷമാണ്; 1909-ല്‍. മാത്രമല്ല, ഫോസ്‌ഫേറ്റും ഷുഗറും നൈട്രജന്‍ ബേസുകളുമാണ് 'ഡി-ഓക്‌സീറൈബോ ന്യൂക്ലിക് ആസിഡ്' എന്ന ഡി.എന്‍.എ.യുടെ ചേരുവയെന്നും ഗവേഷകര്‍ കണ്ടെത്തി.

പിന്നെയും അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ്, ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ.തന്മാത്രയുടെ മാതൃക കണ്ടെത്തിയത്. 1953-ലായിരുന്നു അത്. ജനിതകരഹസ്യങ്ങളുടെ സങ്കീര്‍ണഭൂമികയിലേക്ക് ചുവടുവെക്കാന്‍ ശാസ്ത്രത്തെ പ്രാപ്തമാക്കിയത് ഈ കണ്ടെത്തലായിരുന്നു. യാദൃശ്ചികമാവാം, പിന്നെയും അരനൂറ്റാണ്ടിനുശേഷമാണ്, വാട്‌സനും ക്രിക്കും കാട്ടിത്തന്ന ഡി.എന്‍.എ.രൂപത്തെ പൂര്‍ണമായി ചുരുളഴിക്കുന്നതില്‍ വിജയിച്ചതായി പ്രഖ്യാപനമുണ്ടാകുന്നത്.

ജീവന്റെ പിരിയന്‍ഗോവണി

കോടാനുകോടി കോശങ്ങള്‍ കൊണ്ടാണ് മനുഷ്യശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാകാത്തത്ര ചെറുതാണ് ഓരോ കോശവും. ഓരോ കോശത്തിലും മൂന്നു പ്രധാനഭാഗങ്ങളുണ്ട്; കോശഭിത്തി, കോശദ്രവ്യം (പ്രോട്ടോപ്ലാസം), കോശമര്‍മം (ന്യൂക്ലിയസ്). കോശമര്‍മത്തിലാണ് ഡി.എന്‍.എ.തന്മാത്ര സ്ഥിതിചെയ്യുന്നത്. കോശമര്‍മത്തിലെ 23 ജോടി ക്രോമസോമുകളിലായി അത് ക്രമീകരിച്ചിരിക്കുന്നു. ഈ ജോടികളില്‍ ഒരെണ്ണം മാതാവില്‍നിന്നും ഒരെണ്ണം പിതാവില്‍നിന്നും ലഭിക്കുന്നതാണ്. ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ രാസനിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് ഡി.എന്‍.എ.യിലാണ്. അതുകൊണ്ട് ഇതിനെ 'ജീവന്റെ തന്മാത്ര'യെന്ന് പറയാറുണ്ട്.

കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണി സങ്കല്‍പ്പിക്കു. ഡി.എന്‍.എ.യുടെ ഘടന ഇതിന് തുല്യമാണ്. (ഈ പിരിയന്‍ ഗവണിയെ നിവര്‍ത്തി അളന്നു നോക്കിയാല്‍, അതിന് ഏതാണ്ട് അഞ്ചടി നീളവും, ഒരിഞ്ചിന്റെ ഒരു ലക്ഷം കോടിയില്‍ 50 ഭാഗം എത്രയാണോ അത്രയും കനവുമുണ്ടായിരിക്കും). ഡി-ഓക്‌സീറൈബോസ് എന്ന പഞ്ചസാരയും ഫോസ്‌ഫേറ്റും ഒന്നിടവിട്ടു കൊരുത്തിട്ട കൈവരിയാണ് ഈ ഗോവണിയുടേത്. ഗോവണി പടികളാണ് 'ന്യൂക്ലിയോടൈഡുകള്‍'. അഡനൈന്‍(A), തൈമൈന്‍(T), ഗ്വാനൈന്‍(G), സൈറ്റോസൈന്‍(C) എന്നീ നൈട്രജന്‍ ഉപയൂണിറ്റുകളാല്‍ ന്യൂക്ലിയോടൈഡുകള്‍ നിര്‍മിച്ചിരിക്കുന്നു. ഈ രാസഉപയൂണിറ്റുകളാണ് 'ബേസു'കള്‍ എന്നറിയപ്പെടുന്നത്. ഇതില്‍ A, T യോടും G, C യോടും മാത്രമേ കൂട്ടുചേരൂ. ഇത്തരം 300 കോടിയിലേറെ രാസബന്ധങ്ങളാണ് ഡി.എന്‍.എ.തന്മാത്രയിലുള്ളത്.

പ്രോട്ടീനുകളുടെ ലോകം

ശരീരത്തിലെ ഓരോ തന്മാത്രയും ഏതെങ്കിലും ഒരു പ്രോട്ടീനോ അല്ലെങ്കില്‍ ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനഫലമോ ആണ്. അമിനോ ആസിഡുകള്‍കൊണ്ടാണ് പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുന്നത്. ഇരുപതോളം വ്യത്യസ്ത അമിനോ ആസിഡുകളുണ്ട്. അവ പല അനുപാതത്തില്‍ ചേര്‍ന്നുണ്ടാകുന്ന ചങ്ങലരൂപത്തിലുള്ള യൂനിറ്റുകളാണ് ഓരോ പ്രോട്ടീനും.

ഏതെങ്കിലും പ്രത്യേക പ്രോട്ടീന് കാരണമായ ഡി.എന്‍.എ. ഭാഗത്തെ 'ജീന്‍' എന്നു പറയുന്നു. ജീനുകള്‍ക്കും പ്രോട്ടീനുകള്‍ക്കും മധ്യേയുള്ള സന്ദേശവാഹികളായി ആര്‍.എന്‍.എ.(റൈബോ ന്യൂക്ലിക് ആസിഡ്) തന്മാത്ര പുറപ്പെടുവിക്കുന്ന റൈബോസോമുകള്‍ പ്രവര്‍ത്തിക്കുന്നു.

നിങ്ങള്‍ എങ്ങനെ കാണപ്പെടണം, എത്ര ഉയരമുണ്ടാകണം, എത്ര ബുദ്ധിനിലവാരം വേണം, തൊലി കറുത്തിരിക്കണോ വെളുത്തിരിക്കണോ, കണ്ണുകള്‍ക്ക് പച്ചനിറം വേണോ സാധാരണനിറം മതിയോ എന്നിങ്ങനെ ഓരോ മനുഷ്യന്റെയും 'ശിരോലിഖിതം' യഥാര്‍ത്ഥത്തില്‍ രചിക്കപ്പെട്ടിരിക്കുന്നത് ജീനുകളിലാണ്. മനുഷ്യ ഡി.എന്‍.എ.യില്‍ എത്ര ജീനുകളുണ്ടെന്ന് ഇനിയും വ്യക്തമല്ല. ചില ഏകദേശ കണക്കുകള്‍ പ്രകാരം 35,000 മുതല്‍ ഒന്നരലക്ഷം വരെയാകാം ജീനുകളുടെ സംഖ്യ. ഡി.എന്‍.എ.യില്‍ 300 കോടിയോളം രാസബന്ധങ്ങളുണ്ടെങ്കിലും അതു മുഴുവന്‍ ജീനുകളായി പ്രവര്‍ത്തിക്കുന്നില്ല. അതില്‍ വെറും രണ്ടുശതമാനം മാത്രമേ ജീനുകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കി 98 ശതമാനം ഭാഗവും 'ജങ്ക് ഡി.എന്‍.എ.'യാണ്.

മാനവജിനോം പദ്ധതി

1953-ല്‍ വാട്‌സനും ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ.മാതൃക കണ്ടെത്തിയെങ്കിലും, അതിന്റെ അസാധാരണ സങ്കീര്‍ണത മനസ്സിലാക്കാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു. സാധാരണഗതിയിലുള്ള ഒറ്റപ്പെട്ട ഗവേഷണങ്ങള്‍കൊണ്ടൊന്നും ജീവന്റെ പുസ്തകം വായിച്ചെടുക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രലോകം മനസ്സിലാക്കി. അത്ര ബൃഹത്തും സങ്കീര്‍ണവുമാണ് ഡി.എന്‍.എ.യെന്ന തിരിച്ചറിവില്‍നിന്നാണ് 'മാനവജിനോംപദ്ധതി'(Human Genome Project) യെന്ന മഹാസംരംഭത്തിന്റെ പിറവി. (ഒരു ജീവിയുടെ പൂര്‍ണ ജനിതകസാരത്തെയാണ് ജിനോം എന്നു പറയുക). 'ജിനോംപദ്ധതി'ക്ക് രൂപം നല്‍കാനായി ആദ്യചര്‍ച്ച 1985-ല്‍ നടന്നു. 1988-ല്‍ യു.എസ്.നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കി.

അമേരിക്കന്‍ സ്ഥാപനമായ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ നേതൃത്വത്തില്‍ നടത്താനാണ് വിഭാവനം ചെയ്തതെങ്കിലും, 'ജിനോംപദ്ധതി' വെറുമൊരു അമേരിക്കന്‍ പദ്ധതിയായി മാറരുതെന്ന് ജയിംസ് വാട്‌സനെപ്പോലുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 18 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍ പദ്ധതിക്കായി കൈകോര്‍ത്തു. ബ്രിട്ടനില്‍ വെല്‍ക്കം ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു. 300 കോടി ഡോളര്‍ (ഏതാണ്ട് 13,200 കോടി രൂപ) ചെലവില്‍, 15 വര്‍ഷം കൊണ്ട് ഡി.എന്‍.എ.സാരം പൂര്‍ണമായി മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ, 1990-ല്‍ 'ഹ്യുമന്‍ ജിനോം പദ്ധതി' പ്രവര്‍ത്തനമാരംഭിച്ചു.

മനുഷ്യ ഡി.എന്‍.എ.യിലെ 300 കോടിയോളം രാസബന്ധങ്ങള്‍ വിശകലനം ചെയ്യുക, ഒരു ലക്ഷമോ അതിലധികമോ വരുന്ന ജീനുകളെ തിരിച്ചറിയുക, വിവിധ ജനവിഭാഗങ്ങളുടെ ജീന്‍ ശേഖരങ്ങളെ താരതമ്യം ചെയ്യുക, പദ്ധതികൊണ്ട് സൃഷ്ടിക്കപ്പെടുന്ന സാമൂഹിക, നൈതിക, നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക - ജിനോം പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഇവയായിരുന്നു. ആദ്യരണ്ടു വര്‍ഷങ്ങളില്‍ ജയിംസ് വാട്‌സന്‍ തന്നെയായിരുന്നു പദ്ധതിയുടെ സാരഥി. അതിനുശേഷമാണ്, 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തി'ന്റെ മേധാവി ഫ്രാന്‍സിസ് കോളിന്‍സ് ജിനോം പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തത്.

പദ്ധതിയുടെ വിജയത്തിന് മറ്റ് നിരവധി ജീവികളുടെയും ജിനോം തിരിച്ചറിയപ്പെടണം. ആ ദിശയില്‍ നടന്ന ശ്രമങ്ങള്‍ 1995-ല്‍ ആദ്യവിജയം നേടിയത്, 'ഹോമോഫിലസ് ഇന്‍ഫഌവന്‍സാ' എന്ന സൂക്ഷ്മജീവിയുടെ ജിനോം തിരിച്ചറിഞ്ഞതോടെയാണ്.

'സെലേറ' വെല്ലുവിളി ഉയര്‍ത്തുന്നു

കോടിക്കണക്കിന് വിവരങ്ങള്‍ ഒരേസമയം വിശകലനം ചെയ്യാന്‍ ശേഷിയുള്ള കമ്പ്യൂട്ടറുകള്‍. നൂറുകണക്കിന് 'ഡി.എന്‍.എ. സീക്വന്‍സിങ്' മെഷീനുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ കമ്പൂട്ടറുകള്‍ സംഭരിച്ചു വിശകലനം ചെയ്യുന്നു. വിശ്രമമില്ലാതെ വര്‍ഷങ്ങളോളം നടന്ന ഈ പ്രവര്‍ത്തനമാണ് ഡി.എന്‍.എ.യുടെ അപകോഡീകരണത്തിന് (decoding) വഴിതെളിച്ചത്. തുടക്കത്തില്‍ തികച്ചും മന്ദഗതിയിലാണ് പദ്ധതി മുന്നോട്ടു നീങ്ങിയത്. 15 വര്‍ഷമായിരുന്നുവല്ലോ കാലയളവ്. എന്നാല്‍, കമ്പ്യൂട്ടര്‍ സാങ്കേതികതയും വിവരവിശകലന സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമായതോടെ, 2003-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാകും എന്നു കരുതി.

എന്നാല്‍, 1998-ഓടെ ഈ കണക്കുകൂട്ടല്‍ തെറ്റി. അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യകമ്പനി, ജിനോം പ്രോജക്ട് എന്ന പൊതുസംരംഭത്തിന് വെല്ലുവിളിയുയര്‍ത്തി രംഗത്തു വന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത് വിട്ടുപോന്ന ക്രെയ്ഗ് വെന്റര്‍ എന്ന ജനിതകശാസ്ത്രജ്ഞനാണ് ഇതിന്റെ മേധാവി. അമേരിക്കന്‍ പ്രതിരോധസംഘടനയായ പെന്റഗണ്‍ കഴിഞ്ഞാല്‍, ഭൂമുഖത്ത് ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടര്‍ സംവിധാനമുള്ളത് 'സെലേറ'യ്ക്കാണെന്നും, അതിനാല്‍ ജിനോംപദ്ധതി പൂര്‍ത്തിയാകും മുമ്പ് മാനവജനിതകമാപ്പ് തയ്യാറാക്കാന്‍ തങ്ങള്‍ക്കാകുമെന്നും ക്രെയ്ഗ് വെന്റര്‍ പ്രസ്താവിച്ചതോടെ, ജിനോംപദ്ധതി അധികൃതര്‍ പദ്ധതിക്കാലയളവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.

മത്സരം മുറുകിയതോടെ, ജനിതക കണ്ടെത്തലുകള്‍ പേറ്റന്റ് ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മനുഷ്യപൈതൃകം സംബന്ധിച്ച അമൂല്യവിവരങ്ങള്‍ ഏതെങ്കിലും സ്വകാര്യ കമ്പനികള്‍ സ്വന്തമാക്കുന്നതിനെതിരെ വന്‍പ്രതിഷേധമുയര്‍ന്നു. ഇതേതുടര്‍ന്നാണ്, ജിനോം പ്രോജക്ടിന്റെ ഭാഗമായി സീക്വന്‍സ് ചെയ്യപ്പെടുന്ന ഡി.എന്‍.എ.വിവരങ്ങള്‍ മുഴുവന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍, ഇന്റര്‍നെറ്റില്‍ വെളിപ്പെടുത്തുമെന്ന് ബില്‍ ക്ലിന്റനും ടോണി ബ്ലെയറും കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചത്.

ജിനോം ഗവേഷണങ്ങളുടെ ഭാഗമായി, പഴയീച്ചയും എലിയുമുള്‍പ്പടെ 30-ഓളം ജീവികളുടെ ജനിതകമാപ്പ് ഇതിനകം തയ്യാറായിക്കഴിഞ്ഞു. മറ്റ് നൂറോളം ജീവികളുടെ ജനിതകസംഗ്രഹം അവസാന മിനുക്കുപണിയിലാണ്.

ജിനോം മാപ്പ് തയ്യാറായിക്കഴിഞ്ഞ ജീവികളിലൊന്നാണ് ഇപ്പോള്‍ മനുഷ്യന്‍. വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളിലൂടെയാണെങ്കിലും, മനുഷ്യ ഡി.എന്‍.എ.യുടെ പൂര്‍ണസംഗ്രഹം തയ്യാറായ വിവരം, 'ജിനോം പ്രോജക്ടും' 'സെലേറ'യും ജൂണ്‍ 26-ന് തന്നെയാണ് പ്രഖ്യാപിച്ചത്. ജിനോം പ്രോജക്ട് കണ്ടെത്തിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പക്ഷേ, തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ 'സെലേറ' തയ്യാറായിട്ടില്ല.

ഡി.എന്‍.എ.യിലുള്ള 300 കോടി രാസബന്ധങ്ങളില്‍ 97 ശതമാനവും കണ്ടെത്തിക്കഴിഞ്ഞെന്നും, അതില്‍ 85 ശതമാനവും ശരിയായ ക്രമത്തിലാണെന്നും ജിനോം പ്രഖ്യാപനം നടത്തിക്കൊണ്ട് ഗവേഷകര്‍ പറഞ്ഞു. അവശേഷിക്കുന്ന തെറ്റുകുറ്റങ്ങള്‍ മാറ്റി, ജനിതകസംഗ്രഹത്തിന്റെ സംശുദ്ധരൂപം 2003-ഓടെ പൂര്‍ത്തിയാകും. ഇപ്പോള്‍ തയ്യാറായിട്ടുള്ളത് ഒരു 'പ്രവര്‍ത്തനരൂപരേഖ' (working draft) മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? ഈ 'ജനിതകരൂപരേഖ' എങ്ങനെയാണ് പ്രയോജനം ചെയ്യുക? ജനിതക വിവരങ്ങള്‍ തെറ്റായ കരങ്ങളിലെത്തിയാല്‍ എന്തുസംഭവിക്കും? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

കോടിക്കണക്കിന് 'വിവരങ്ങള്‍' അടങ്ങിയ 'ജീവന്റെ പുസ്തകം' വായനയ്ക്കു തയ്യാറായി എന്നതാണ് ഉണ്ടായിരിക്കുന്നത്. പുസ്തകത്തിലെ പേജുകളെല്ലാം ശരിയായ ക്രമത്തിലാണ്. ഈ 'വിവരങ്ങള്‍' യുക്തിപൂര്‍വം വിശകലനം ചെയ്ത് ഇനി 'അറിവാ'ക്കി മാറ്റണം. ജീനുകളെന്ന രാസവാചകങ്ങള്‍ കണ്ടെത്തണം. ഇവയിലെ ഏത് അക്ഷരപിശകുകളാണ് രോഗങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് തിരിച്ചറിയണം. (ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്). ഈ തകരാറുകള്‍ മാറ്റിയെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണം.

എന്നുവെച്ചാല്‍, ജനിതകരഹസ്യങ്ങളുടെ ഒരു വിശാലഭൂമികയിലേക്ക് ശാസ്ത്രം പാദമൂന്നിയിരിക്കുകയാണ്. ഇനിയുള്ള പര്യവേക്ഷണങ്ങളും കണ്ടെത്തലുകളും ഇവിടെനിന്നു തുടങ്ങണം; ഡി.എന്‍.എ.യുടെ സൂക്ഷ്മപ്രപഞ്ചത്തില്‍ നിന്ന്.

-മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍, 2000

Monday, January 18, 2010

ഡി.എന്‍.എ. ഘടനയുടെ അരനൂറ്റാണ്ട്

പല കാര്യങ്ങളാലും ശ്രദ്ധേയമായ ഒരു വര്‍ഷമായിരുന്നു 1953. മുപ്പത് വര്‍ഷക്കാലം റഷ്യയെ ഉരുക്കു മുഷ്ടികൊണ്ട് ഭരിച്ച ജോസഫ് സ്റ്റാലിന്‍ അന്തരിച്ചു. ബ്രിട്ടനിലെ രാജ്ഞി എലിസബത്ത്-രണ്ടിന്റെ അന്ത്യം. ആ വര്‍ഷം തന്നെയാണ് എവറസ്റ്റ് കൊടുമുടി മനുഷ്യന്‍ കീഴടക്കിയതും. സ്വാഭാവികമായും ഇവയൊക്കെ വന്‍ വാര്‍ത്താപ്രധാന്യം നേടി. അത്രയൊന്നും മാധ്യമശ്രദ്ധ ലഭിക്കാതെ പോയ മറ്റൊരു സംഭവവും അതേ വര്‍ഷമുണ്ടായി. ജീവന്റെ തന്മാത്രയായ ഡീഓക്‌സീറൈബോ ന്യൂക്ലിക് ആസിഡി (ഡി.എന്‍.എ) ന്റെ ഘടന കണ്ടെത്തിയതായിരുന്നു ആ സംഭവം. കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണിയുടെ ആകൃതി (double helix) യാണ് ഡി.എന്‍.എ.യുടേതെന്ന് ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് കണ്ടെത്തി. എവറസ്റ്റ് കൊടുമുടി പോലെ മറ്റൊരു കൊടുമുടിയാണ് ഡി.എന്‍.എ. ഘടനയുടെ കണ്ടെത്തലോടെ കീഴടക്കിയതെന്ന് ലോകം മനസിലാക്കാന്‍ പക്ഷേ, വൈകി.

ബ്രിട്ടനില്‍ കേംബ്രിഡ്ജിലെ കാവന്‍ഡിഷ് ലബോറട്ടറിയില്‍ ഗവേഷകരായിരുന്നു അന്ന് വാട്‌സണും ക്രിക്കും. 1953 ഫിബ്രവരി 28-ന് കേംബ്രിഡ്ജില്‍ 'ഈഗിള്‍' എന്നു പേരായ ഭക്ഷണശാലയില്‍, ഉച്ചഭക്ഷണത്തിന് ഒത്തുകൂടിയ സുഹൃത്തുക്കളോടാണ്, 'ജീവന്റെ രഹസ്യം' തങ്ങള്‍ കണ്ടെത്തിയതായി ആദ്യമായി വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തല്‍ പക്ഷേ, അവിടെ കൂടിയിരുന്ന ആരിലും വലിയ പ്രതികരണമുണ്ടാക്കിയില്ല. പലരും ഈ അവകാശവാദത്തെ ഗൗരവമായി എടുത്തുമില്ല. ബ്രിട്ടീഷ് ശാസ്ത്രമാസികയായ 'നേച്ചറി'ന്റെ ആ ഏപ്രില്‍ 25-ന്റെ ലക്കത്തില്‍ 'എ സ്ട്രക്ച്ചര്‍ ഓഫ് ഡീഓക്‌സീ റൈബോന്യൂക്ലിക് ആസിഡ്' എന്ന പേരില്‍ വെറും രണ്ടു പേജ് വരുന്ന ഒരു ലേഖനം വാട്‌സന്റെയും ക്രിക്കിന്റേയുമായി പ്രത്യക്ഷപ്പെട്ടു. ഡി.എന്‍.എ.ഘടനയുടെ കണ്ടെത്തലിനെപ്പറ്റിയുള്ള വിവരം ആദ്യമായി ലോകം അറിഞ്ഞത് ആ ലേഖനം വഴിയാണ്.

ശാസ്ത്രസമൂഹത്തില്‍ പോലും അന്ന് ആ കണ്ടെത്തല്‍ ചലനമുണ്ടാക്കിയില്ല. ലോകത്തെ പിടിച്ചുകുലുക്കേണ്ടിയിരുന്ന ആ വര്‍ത്ത 'ന്യൂസ് ക്രോണിക്കിള്‍' എന്ന ബ്രിട്ടീഷ് പത്രം (ഇന്നത് നിലവിലില്ല) മാത്രമാണ് ഒരു ചെറുകോളത്തില്‍ പ്രസിദ്ധപ്പെടുത്തിയത്: 'വൈ ആര്‍ യു' എന്ന തലക്കെട്ടില്‍!

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, 20-ാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഡി.എന്‍.എ. ഘടനയുടെ വെളിപ്പെടല്‍ എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഡി.എന്‍.എ.യിലെ രഹസ്യങ്ങളാണ് പുതിയ നൂറ്റാണ്ടിന്റെ ചാലകശക്തിയായി മാറിയിരിക്കുന്നത്. 'ജിനോം' യുഗത്തിലേക്ക് ലോകം ചുവടുവെച്ചു കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ പൂര്‍ണജനിതകസാരമായ 'മാനവജിനോമി'ന്റെ ആദ്യ രൂപരേഖ 2001 ജനവരിയില്‍ ലോകത്തിന് ലഭിച്ചു. ഇതിന്റെയെല്ലാം തുടക്കം അരനൂറ്റാണ്ട് മുമ്പ് വാട്‌സണും ക്രിക്കും ചേര്‍ന്നു നടത്തിയ ആ കണ്ടെത്തലായിരുന്നു. 1962-ലെ നോബല്‍ സമ്മാനം വാട്‌സണും ക്രിക്കും, മൗറിസ് വില്‍ക്കിന്‍സ് എന്ന ശാസ്ത്രജ്ഞനൊപ്പം പങ്കുവെച്ചു.

ഏത് ജീവിയുടെയും ജീവല്‍പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന രാസനിര്‍ദ്ദേശങ്ങള്‍ ജീനുകളിലാണ് കുടികൊള്ളുന്നത്. ഡ.എന്‍.എ. തന്മാത്രയിലാണ് ജീനുകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഡി.എന്‍.എ.യെ 'ജീവന്റെ തന്മാത്ര'യെന്ന് വിളിക്കുന്നത്. കോശമര്‍മത്തില്‍ ക്രോമസോമുകളിലാണ് ഡി.എന്‍.എ.യെ ക്രമീകരിച്ചിട്ടുള്ളത്. (മനുഷ്യന്റെ കാര്യത്തില്‍ 23 ജോഡി ക്രോമസോമുകള്‍ ഉണ്ട്). ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയാണ് ഡി.എന്‍.എ.യുടേതെന്നാണ് വാട്‌സണും ക്രിക്കും കണ്ടെത്തിയത്. കോടിക്കണക്കിന് പടികള്‍ പിരിയന്‍ ഗോവണിക്കുണ്ട്. ഈ ഗോവണിപ്പടികള്‍ ന്യൂക്ലിയോടൈഡുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു. 'ബേസുകള്‍' എന്നറിയപ്പെടുന്ന അഡനൈന്‍ (A), തൈമൈന്‍ (T), ഗ്വാനൈന്‍ (G), സൈറ്റോസെന്‍ (C) എന്നീ രാസ ഉപയൂണിറ്റുകള്‍ അടങ്ങിയതാണ് ന്യൂക്ലിയോടൈഡുകള്‍. ജീവന്റെ ഭാഷ രചിക്കപ്പെട്ടിട്ടുള്ള രാസാക്ഷരങ്ങളായാണ് A,T,G,C എന്നിവ കണക്കാക്കപ്പെടുന്നത്.

മനുഷ്യ ഡി.എന്‍.എ.യില്‍ ഇത്തരം 320 കോടി രാസബന്ധങ്ങളാണ് ഉള്ളത്. ഈ രാസാക്ഷരങ്ങളെല്ലാം ജീനുകള്‍ ആകുന്നില്ല. 30,000-നും 40,000-നും മധ്യേ ജീനുകള്‍ മനുഷ്യ ഡി.എന്‍.എ.യിലുണ്ടെന്നാണ് 'മാനവജിനോമി'ന്റെ കരടുരേഖ വെളിവാക്കിയത്. ആ ജീനുകളുടെ നിര്‍ദേശമനുസരിച്ച് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ്, ശരീരത്തിന്റെ മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത്. ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍, ജിനോം വിവരങ്ങള്‍ ഉപയോഗിച്ച് പുത്തന്‍ ചികിത്സാക്രമങ്ങളും ഔഷധങ്ങളും കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇപ്പോള്‍ വൈദ്യശാസ്ത്രം. കോടിക്കണക്കിനുള്ള ജിനോം വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി 'ബയോഇന്‍ഫര്‍മാറ്റിക്‌സ്' എന്നൊരു പ്രത്യേകശാഖ തന്നെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ രൂപം കൊണ്ടിരിക്കുന്നു. അനന്ത സാധ്യതകളാണ് ജിനോം വിവരങ്ങള്‍ മുന്നോട്ടു വെക്കുന്നത്.

ഇതിന്റെയൊക്കെ തുടക്കം 50 വര്‍ഷം മുന്‍പ് വാട്‌സണും ക്രിക്കും ചേര്‍ന്നു നടത്തിയ കണ്ടുപിടിത്തത്തില്‍ നിന്നാണെങ്കിലും, പാരമ്പര്യ ഗുണങ്ങള്‍ നിയന്ത്രിക്കുന്ന ഡി.എന്‍.എ.തന്മാത്രയെപ്പറ്റി ശാസ്ത്രം മുമ്പുതന്നെ ആകാംക്ഷ കാട്ടിയിരുന്നു. ഫ്രിറ്റ്‌സ് മീഷര്‍ എന്ന ശാസ്ത്രജ്ഞന്‍ 1869-ല്‍, കോശമര്‍മത്തില്‍നിന്ന് അമ്ലപദാര്‍ഥം വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിക്കുകയുണ്ടായി. 'ന്യൂക്ലിന്‍' എന്നാണ് മീഷര്‍ അതിനെ വിളിച്ചത്. 1909-ല്‍ 'ജീന്‍' എന്ന പദം ശാസ്ത്രസരണിയിലേക്ക് ആദ്യമായി കടന്നു വന്നു. പാരമ്പര്യഘടകങ്ങള്‍ ഡി.എന്‍.എ.യിലാണ് സ്ഥിതിചെയ്യുന്നതെന്ന്, ന്യൂയോര്‍ക്കില്‍ റോക്ക് ഫെല്ലര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഓസ്‌വാല്‍ഡ് ആവറിയും സംഘവും 1943-ല്‍ തെളിയിച്ചു. അതിനുശേഷമാണ് ഈ തന്മാത്രയിലേക്ക് ശാസ്ത്രലോകത്തിന്റെ സവിശേഷശ്രദ്ധ പതിയുന്നത്.

റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍

ഡി.എന്‍.എ. ഘടനയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട് മറ്റൊരു കഥ കൂടി പറഞ്ഞാലേ ചിത്രം പൂര്‍ത്തിയാകൂ. ഡി.എന്‍.എ.ഘടന കണ്ടെത്താനായി വാട്‌സണും ക്രിക്കും കാവന്‍ഡിഷ് ലബോറട്ടറിയില്‍ ശ്രമം തുടരുന്ന സമയത്ത്, ലണ്ടനിലെ കിങ്‌സ് കോളേജില്‍ റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍ എന്ന പ്രഗത്ഭയായ ഗവേഷക എക്‌സ്-റേ ക്രിസ്റ്റലോഗ്രാഫി എന്ന സങ്കേതത്തിന്റെ സഹായത്തോടെ, ഡി.എന്‍.എ.യുടെ എക്‌സ്-റേ ചിത്രമെടുക്കുന്നതില്‍ വ്യാപൃതയായിരുന്നു. വാട്‌സണും ക്രിക്കിനുമൊപ്പം നോബല്‍ സമ്മാനം പങ്കിട്ട വില്‍ക്കിന്‍സ് കിങ്‌സ് കോളേജില്‍ ഫ്രാങ്ക്‌ലിന്റെ സഹപ്രവര്‍ത്തകനായിരുന്നു. ഒരു തരത്തില്‍ ഫ്രാങ്ക്‌ലിന്റെ പ്രതിയോഗി.

ഫ്രങ്ക്‌ലിന്‍ എടുത്ത ഡി.എന്‍.എ.ക്രിസ്റ്റലിന്റെ ചിത്രം, ഫ്രാങ്ക്‌ലിന്റെ അറിവോ സമ്മതമോ കൂടാതെ വില്‍ക്കിന്‍സ്, ഡോ.വാട്‌സണ് കാട്ടിക്കൊടുത്തു. ഡി.എന്‍.എ.യുടെ അളവുകള്‍ സംബന്ധിച്ച് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന് ഫ്രാങ്ക്‌ലിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറ്റൊരു ശാസ്ത്രജ്ഞന്‍ വഴി വാട്‌സന്റെയും ക്രിക്കിന്റെയും പക്കലെത്തി. ഇക്കാര്യവും ഫ്രാങ്ക്‌ലിന്‍ അറിഞ്ഞിട്ടില്ല. ഡി.എന്‍.എ.യുടെ ഘടന സംബന്ധിച്ച് തങ്ങളെ കുഴക്കിയ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആ ചിത്രങ്ങളും റിപ്പോര്‍ട്ടും വാട്‌സണെയും ക്രിക്കിനെയും കാര്യമായി സഹായിച്ചു. എന്നാല്‍, ഇക്കാര്യം വാട്‌സണോ ക്രിക്കോ ഫ്രാങ്ക്‌ലിനെ അറിയിച്ചില്ല. മാത്രമല്ല, 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഫ്രാങ്ക്‌ലിന്റെ കണ്ടെത്തല്‍ തങ്ങളെ സഹായിച്ച കാര്യം സൂചിപ്പിച്ചില്ല.

പില്‍ക്കാലത്ത് ഫ്രാങ്ക്‌ലിന്റെ ജീവിതത്തെപ്പറ്റി ഗവേഷണം നടത്തിയ ചിലര്‍ എത്തിയ നിഗമനം ഇതാണ്: 1953 ഏപ്രില്‍ 25-ന് വാട്‌സണും ക്രിക്കും തങ്ങള്‍ ഡി.എന്‍.എ.ഘടന കണ്ടെത്തിയ കാര്യം 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ചപ്പോഴേക്കും, ഫ്രാങ്ക്‌ലിനും ഡി.എന്‍.എ.ഘടന സ്വന്തം നിലയ്ക്ക് കണ്ടെത്തിയിരുന്നു. ഫ്രാങ്ക്‌ലിന്റെ പഠനവും ഫ്രാങ്ക്‌ലിന്‍ എടുത്ത ചിത്രങ്ങളും വാട്‌സന്റെയും ക്രിക്കിന്റെയും പക്കല്‍ എത്തിയില്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ എന്ന് സാരം. 1958-ല്‍ 37-ാം വയസ്സില്‍ ഫ്രങ്ക്‌ലിന്‍ അര്‍ബുദം ബാധിച്ചു മരിച്ചു. ഡി.എന്‍.എ.ഘടനയുടെ കണ്ടെത്തലില്‍ കാര്യമായ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത വില്‍ക്കിന്‍സന്, വാട്‌സണും ക്രിക്കിനുമൊപ്പം നോബല്‍ സമ്മാനം ലഭിച്ചു.

ഡി.എന്‍.എ.ഘടന കണ്ടെത്തിയിട്ട് ഇപ്പോള്‍ അര നൂറ്റാണ്ടാകുന്നു. ആ കണ്ടെത്തലുമായി ബന്ധപ്പെട്ട് ഇന്നാരും വില്‍ക്കിന്‍സന്റെ പേര് പരാമര്‍ശിക്കാറില്ല. എന്നാല്‍, ഇതെപ്പറ്റി പറയുന്നിടത്തെല്ലാം വാട്‌സന്റെയും ക്രിക്കിന്റെയും പേരിനോപ്പം റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്റെ നാമം ഉയര്‍ന്നുവരുന്നു. ചരിത്രം ഒന്നിനും കടംവെക്കാറില്ല.

-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ഏപ്രില്‍ 6-12

Thursday, October 29, 2009

ക്യോട്ടോ ഉടമ്പടി ഭൂമിയെ തണുപ്പിക്കുമോ?

കോപ്പന്‍ഹേഗനില്‍ 2009 ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ആകാംക്ഷയോടെ കാക്കുകയാണ്. ആഗോളതാപനം ചെറുക്കാന്‍ ക്യോട്ടോ ഉടമ്പടിക്ക് ശേഷം എന്തുവേണം എന്ന് തീരുമാനിക്കാനുള്ള സുപ്രധാന ഉച്ചകോടിയാണ് ഡിസംബറിലേത്. ഈ പശ്ചാത്തലത്തില്‍, ക്യോട്ടോ ഉച്ചകോടിയെക്കുറിച്ചുള്ള 11 വര്‍ഷം മുമ്പത്തെ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

പണത്തിന് മുകളില്‍ പരുന്തിന് മാത്രമല്ല പരിസ്ഥിതിക്കും സ്ഥാനമില്ലെന്ന് ലോകത്തെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു 1997 ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ ജപ്പാന്റെ പഴയ തലസ്ഥാനമായ ക്യോട്ടോവില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ (green house gases) അന്തരീക്ഷത്തില്‍ അമിതമായി വ്യാപിക്കുന്നതിനാലുണ്ടാകുന്ന ആഗോളതാപനം (Global Warming) അടുത്ത രണ്ട് നൂറ്റാണ്ടിനുള്ളില്‍ ലോകത്തെ മാരകമായ കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് വിധേയമാക്കുമെന്നും ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഉയരുമെന്നുമുള്ള ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉച്ചകോടി നടന്നത്.

1995-ല്‍ ബെര്‍ലിനിലും 1996-ല്‍ ജനീവയിലും നടന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (COP) എന്നറിയപ്പെടുന്ന, ആഗോള കാലാവസ്ഥാസമ്മേളനത്തിന്റെ മൂന്നാംവട്ട ചര്‍ച്ചകളാണ് ക്യോട്ടോ (COP-3) യില്‍ നടന്നത്.

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം സമയബന്ധിതമായി കുറയ്ക്കാനുള്ള പരിധി നിശ്ചയിക്കുക, അക്കാര്യം വ്യവസായ-വികസിത രാഷ്ട്രങ്ങളുടെ (എണ്ണം 38) നിയമപരമായ ബാധ്യതയാക്കി മാറ്റുന്ന ഉടമ്പടിക്ക് രൂപംനല്‍കുക എന്നീ സുപ്രധാന ദൗത്യങ്ങളായിരുന്നു ക്യോട്ടോ ഉച്ചകോടിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ, 156 രാഷ്ട്രങ്ങളില്‍നിന്ന് അയ്യായിരിത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത ഈ ഉച്ചകോടിക്ക് മുമ്പ് നടന്നിട്ടുള്ള ഏത് അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തെക്കാളും പ്രാധാന്യം കൈവന്നു.

വാദങ്ങള്‍

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലെ പരിധി വെച്ച് 2010 ആകുമ്പോഴേക്കും 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍, 2005 ആകുമ്പോഴേക്കും ഈ വാതകങ്ങള്‍ 20 ശതമാനം കണ്ട് കുറച്ചില്ലെങ്കില്‍ ലോകഭൂപടത്തില്‍ നിന്ന് തങ്ങളുടെ രാജ്യങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് ചെറുദ്വീപ് രാജ്യങ്ങള്‍ (small Island Nations) വിലപിച്ചു. 2.5 ശതമാനം കുറവേ 2010 ആകുമ്പോഴേക്കും സാധ്യമാകൂ എന്ന് ജപ്പാന്‍. കുറയ്ക്കാന്‍ എതായാലും കഴിയില്ല, എന്നാല്‍ 2012 ആകുമ്പേഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം 1990-ലേതിന് തുല്യമാക്കാനാകുമോ എന്ന് നോക്കാമെന്ന് അന്തരീക്ഷത്തിലേക്ക് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക. ഭൗമാന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡില്‍ 80 ശതമാനവും പുറന്തള്ളുന്നത് ലോകജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള വികസിത രാഷ്ട്രങ്ങളാണെന്നും, അതിനാല്‍ പാപം ചെയ്യുന്നവര്‍ തന്നെ അതിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാകണമെന്നും ജി-77 രാഷ്ട്രങ്ങള്‍. ക്യോട്ടോ ഉച്ചകോടിയിലും അതിന് മുമ്പും ഉയര്‍ന്നുകേട്ട വാദഗതികളുടെയും വിലപേശലിന്റെയും സാമാന്യരൂപം ഇതാണ്.

കല്‍ക്കരിയും പെട്രോളിയം ഉത്പന്നങ്ങളും അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാര്‍ബണ്‍ഡയോക്‌സയിഡ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മീഥേന്‍ വാതകവും നൈട്രസ് ഓക്‌സയിഡും മറ്റ് ചില കൃത്രിമ വാതകങ്ങളും ആഗോളതാപനത്തിന് വഴിയൊരുക്കുന്നുണ്ടെങ്കിലും കാര്‍ബണ്‍ഡയോക്‌സയിഡ് ആണ് യഥാര്‍ഥ വില്ലന്‍.

കാരണം സസ്യങ്ങളും സമുദ്രവും ആഗിരണം ചെയ്യുന്നില്ലെങ്കില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് നൂറ് വര്‍ഷം വരെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുത-വാഹന-വ്യവസായങ്ങളുടെ അടിത്തറയില്‍ കൈവെയ്ക്കുക എന്നാണര്‍ഥം. അമേരിക്ക പോലെ, ഫോസില്‍ ഇന്ധനങ്ങള്‍ സമ്പദ്ഘടനയുടെ ആണിക്കല്ലായ ഒരു രാജ്യം, കാര്‍ബണ്‍ഡയോക്‌സയിഡ് വ്യാപനം കുറയ്ക്കണമെന്ന് കേള്‍ക്കുമ്പോള്‍ ഭയാനകമായി പ്രതികരിക്കുക സ്വാഭാവികം മാത്രം.

ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം വികസ്വരരാഷ്ട്രങ്ങളും തയ്യാറാകുന്നില്ലെങ്കില്‍ ഇത് സംബന്ധിച്ചുള്ള ഒരു ഉടമ്പടിയും അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ഓഗസ്തില്‍ അമേരിക്കന്‍ സെനറ്റ് നല്‍കിയ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രതിനിധിസംഘം ക്യോട്ടോയിലെത്തിയത്. കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കുറയ്ക്കുന്ന കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ട യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നിലപാടിന് ധാര്‍മികമായ വ്യക്തതയുണ്ടായിരുന്നു.

അമേരിക്കയുടെ തന്ത്രം

പ്രചരിപ്പിക്കപ്പെടും പോലെ പരിസ്ഥിതി വിരുദ്ധമല്ല അമേരിക്കന്‍ നിലാപാട് എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാകണം, അറിയപ്പെടുന്ന പരിസ്ഥിതി വാദിയായ അമേരിക്കന്‍ വൈസ്പ്രസിഡിന്റ് അല്‍ ഗോര്‍ തന്നെ ക്വോട്ടോ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തി. ഭൂഗോളം ചൂടുപിടിക്കുന്നതോ, ഭാവി ഇരുളടയുന്നതോ ഒന്നുമല്ല, അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാനം, ആ രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താത്പര്യങ്ങളാണെന്ന് ഒന്നുകൂടി വ്യക്തമാക്കാനോ അല്‍ ഗോറിന്റെ ക്യോട്ടോ സന്ദര്‍ശനം സഹായിച്ചുള്ളു. വരുംനാളുകളില്‍, ആഗോളതാപനത്തിന്റെ ഉത്തരവാദിത്വം അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ ചുമലില്‍ മാത്രം കെട്ടിവെച്ച് രക്ഷപ്പെടാന്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് കഴിയില്ലെന്നും അല്‍ ഗോര്‍ പരോക്ഷമായി സൂചിപ്പിച്ചു.

എന്തൊക്കെ വിലപേശല്‍ നടന്നാലും ശരി, ആഗോളതാപനത്തെ സംബന്ധിച്ച് അമേരിക്ക കൈക്കൊള്ളുന്ന നിലപാടാകും വരും നൂറ്റാണ്ടുകളില്‍ ഭൂഗോളത്തിന്റെ ഭാവി നിര്‍ണയിക്കുക എന്നകാര്യം മുമ്പുതന്നെ വ്യക്തമായിരുന്നു. കാരണം ലോകജനസംഖ്യയില്‍ വെറും 4.7 ശതമാനം മാത്രമുള്ള അമേരിക്കയാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ 25 ശതമാനവും പുറന്തള്ളുന്നത്. രണ്ടാം സ്ഥാനം യൂറോപ്പിനാണ്; 19.6 ശതമാനം.

വ്യാതകവ്യാപനത്തില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍ ഇവയാണ്. ചൈന - 13 ശതമാനം (ലോകജനസംഖ്യയില്‍ 21.5 ശതമാനം); മുന്‍സോവിയറ്റ് യൂണിയന്‍ - 10.2 ശതമാനം (ലോകജനസംഖ്യയില്‍ 5 ശതമാനം); ജപ്പാന്‍ - 5.6 ശതമാനം (ലോകജനസംഖ്യയില്‍ 2.2 ശതമാനം); ഇന്ത്യ - 3.6 ശതമാനം (ലോകജനസംഖ്യയില്‍ 16.3 ശതമാനം); ഇംഗ്ലണ്ട് - 2.5 ശതമാനം (ലോകജനസംഖ്യയില്‍ 1.02 ശതമാനം): കൊറിയ - 2.2 ശതമാനം (ലോകജനസംഖ്യയില്‍ 0.8 ശതമാനം); കാനഡ - 2.1 ശതമാനം (ലോകജനസംഖ്യയില്‍ 0.5 ശതമാനം).

ഹരിതഗൃഹവാതക വ്യാപനം തടയാന്‍ നിയമാനുസൃത പരിധി സാധ്യമല്ലെന്ന അമേരിക്കയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി 2008-2012 കാലയളവില്‍ 1990-ലെ കണക്ക് വെച്ച് ആഗോളതലത്തില്‍ 5.2 ശതമാനം കുറവ് ഈ വാതകങ്ങളുടെ അളവില്‍ വരുത്തണമെന്ന് ഒടുവില്‍ ക്യോട്ടോ ഉച്ചകോടി ധാരണയിലെത്തി.

ആഗോളതാപനം മൂലം അടുത്ത രണ്ട് നൂറ്റാണ്ടില്‍ എന്തൊക്കെ വിനാശങ്ങളാണ് ഭൂമിയെ കാത്തിരിക്കുന്നതെന്ന ശാസ്ത്രീയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ 'മല എലിയെ പ്രസവിച്ചതുപോലെ' ഒരു സംഗതി മാത്രമാണ് ഈ 5.2 ശതമാനം കുറവെന്ന ആക്ഷേപം ഉയര്‍ന്നു. ക്യോട്ടോ ഉടമ്പടി ഒരു 'ദുരന്തവും പ്രഹസനവു'മാണെന്ന് ഗ്രീന്‍ പീസ് അഭിപ്രായപ്പെട്ടു.

രൂക്ഷമായ വിലപേശലുകള്‍ക്ക് ശേഷം ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് 5.2 ശതമാനം പരിധി ക്യോട്ടോയില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, നിയമപരമായി ഇക്കാര്യം 38 വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവും ക്യോട്ടോ ഉച്ചകോടി ആവിഷ്‌ക്കരിച്ചിട്ടില്ല എന്നതാണ് വാസ്തവം. ബ്യൂണസ് ഐറിസില്‍ നടക്കുന്ന അടുത്ത കാലാവസ്ഥാസമ്മേളനത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് പലരും തടിതപ്പുകയായിരുന്നു.

വ്യവസായ ഭീമന്‍മാരുടെ താത്പര്യം

അന്താരാഷ്ട്ര സമ്മര്‍ദത്തിന് വശപ്പെട്ട് ക്യോട്ടോ ഉടമ്പടിക്ക് സമ്മതിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അമേരിക്ക കൈക്കൊണ്ട നയങ്ങള്‍ പരിശോധിച്ചാല്‍ ഭാവിയില്‍ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാനായി ആ രാജ്യം മുന്നോട്ട് വെച്ചേക്കാവുന്ന നിര്‍ദേശങ്ങളെ വികസ്വര രാഷ്ട്രങ്ങള്‍ കരുതലോടെ വേണം സമീപിക്കാന്‍. കാരണം അമേരിക്കന്‍ നയങ്ങളെന്നത് ക്ലിന്റന്റെയോ അല്‍ഗോറിന്റെയോ നയങ്ങളല്ല, അവര്‍ക്ക് പിന്നില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുന്ന വ്യവസായ ഭീമന്‍മാരുടെ നയങ്ങളാണ്.

ഉദാഹരണത്തിന് വാതകവ്യാപനം തടയാനായി ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്ന അനേകം അമേരിക്കന്‍ വ്യവസായ ഭീമന്‍മാരില്‍ ഒന്ന് ജനറല്‍ മോട്ടോഴ്‌സ് ആണ്. ആ കമ്പനിയുടെ വാര്‍ഷിക വരുമാനം 16882.9 കോടി ഡോളര്‍ വരും (ഏതാണ്ട് 6,75816 കോടി രൂപ). തുര്‍ക്കി, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, ഹോങ്കോങ്, നോര്‍വ്വെ എന്നീ രാഷ്ട്രങ്ങളുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജി.ഡി.പി)ക്കാള്‍ കൂടുതലാണ് ഇതെന്ന് ഗ്രീന്‍പീസ് നടത്തിയ പഠനം വ്യക്തമാക്കുന്നു.

നഷ്ടം നേരിടേണ്ടി വരുന്ന മറ്റൊരു അമേരിക്കന്‍ സ്ഥാപനമായ ഫോര്‍ഡ് മോട്ടോഴ്‌സിന്റെ വാര്‍ഷികവരുമാനം 13750 കോടി ഡോളര്‍ (5,50000 കോടി രൂപ) ആണ്. ദക്ഷിണാഫ്രിക്ക, ഫിന്‍ലന്‍ഡ്, പോളണ്ട്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയെ ഇത് കവച്ചുവെയ്ക്കും.

യഥാര്‍ഥത്തില്‍ അമേരിക്കയുമായല്ല, അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യവസായ ഭീമന്‍മാരുമായാണ് ഭൂമിയുടെ ഭാവിക്കുവേണ്ടിയുള്ള വിലപേശല്‍ ക്യോട്ടോവില്‍ നടന്നതും, ഭാവിയില്‍ നടക്കാനിരിക്കുന്നതും.

മുന്നറിയിപ്പുകള്‍

ആഗോളതാപനത്തെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പാനല്‍ തയ്യാറാക്കിയതും ലോകത്താകമാനമുള്ള 2400-ഓളം ശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിച്ചതുമായ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത് ഹിരിതഗൃഹവാതകങ്ങളുടെ അളവ് 30 ശതമാനം ഇപ്പോള്‍ കുറച്ചില്ലെങ്കില്‍, 2100 ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ഈ വാതകങ്ങളുടെ സാന്ദ്രത ഇരട്ടിയാകുമെന്നാണ്. അന്തരീക്ഷ താപനില ഒരു ഡിഗ്രി സെല്‍സിയസ് മുതല്‍ 3.5 ഡിഗ്രി വരെ വര്‍ധിക്കാന്‍ ഇത് കാരണമാകും. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതുമൂലം ആഗോളതാപനത്തിന്റെ ബാക്കി എല്ലാ കെടുതികളും മാറ്റിവെച്ചാലും മാലെദ്വീപ് അടക്കമുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളുടെ (small island nations) നിലനില്‍പ്പ് അപകടത്തിലാകും.

ക്യോട്ടോയില്‍ ഏറ്റവും ഉത്ക്കണ്ഠയോടെയും വേവലാതിയോടെയും എത്തിയത് ഈ ചെറുദ്വീപ് രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്. ലോകത്തെ 31 ചെറുദ്വീപ് രാഷ്ട്രങ്ങളുടെ ആഭ്യന്തരമൊത്ത ഉത്പാദനം കൂട്ടിയാല്‍ 14910 കോടി ഡോളറേ വരൂ. എന്നുവെച്ചാല്‍ ജനറല്‍ മോട്ടോഴ്‌സിന്റെ വരുമാനത്തെക്കാള്‍ കുറവ്. സാമ്പത്തിക മാനങ്ങള്‍ക്ക് ഭൂമിയുടെ നിലനില്‍പ്പിനെക്കാള്‍ പ്രാധാന്യം ലഭിക്കുന്നിടത്ത് ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുക? സമുദ്രത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളുടെയോ അതോ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരുടെയോ?

ക്യോട്ടോ ഉടമ്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് അവിടുത്തെ ഫോസില്‍ ഇന്ധനവ്യവസായ ലോബി മുന്‍പേ തന്നെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ നിയമാനുസൃതമായ പരിധി നിശ്ചയിച്ചാല്‍ നഷ്ടം സഹിക്കേണ്ടി വരിക അമേരിക്കയ്ക്കായിരിക്കും, അല്ലാതെ ഇന്ത്യയോ ചൈനയോ ഒന്നുമായിരിക്കില്ല എന്നാണ് അവര്‍ വാദിച്ചത്.

ഗ്ലോബല്‍ ക്ലൈമറ്റ് ഇന്‍ഫര്‍മേഷന്‍ പ്രോജക്ട് എന്നൊരു പദ്ധതി അമേരിക്കയിലുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അതിന്റെ നടത്തിപ്പ്. ആഗോളതാപനത്തിന്റെ പേരില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറ ഇളകുമെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനായി മാത്രം ഈ സംഘടന ഒരു വര്‍ഷം ചെലവാക്കുന്നത് ഏതാണ്ട് 52 കോടി രൂപയാണ്. അമേരിക്കയിലെ 250-ഓളം കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പ്രാതിനിധ്യമുള്ള ഗ്ലോബല്‍ ക്ലൈമറ്റ് കോയലീഷന്റെ ചെയര്‍മാന്‍ വില്യം എഫ്. ഒകീഫ് പറഞ്ഞത് അമേരിക്കന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് ക്യോട്ടോ ഉടമ്പടി എന്നാണ്.

ഒടുവില്‍ ലോകത്തിന്റെ മുഴുവന്‍ ശാപം ഭയന്നാകണം വാതകവ്യാപനം ഏഴ് ശതമാനം കുറയ്ക്കാന്‍ അമേരിക്ക ക്യോട്ടോയില്‍ സമ്മതിച്ചു (ഇക്കാര്യം അമേരിക്കന്‍ സെനറ്റ് അംഗീകരിക്കുമോ എന്നത് ഇപ്പോഴും ഉറപ്പില്ല). ഇത് അംഗീകരിക്കുമ്പോള്‍ തന്നെ, വികസ്വരരാഷ്ട്രങ്ങള്‍ സ്വമേധയാ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കണമെന്നും, വാതകവ്യാപനം കുറയ്ക്കുന്നത് പോലും വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന 'എമിഷന്‍സ് ട്രേഡിങ്' ഉള്‍പ്പെടുത്തണമെന്നും അമേരിക്ക വാദിച്ചു. ജി-77 രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അക്കാര്യം ഉടമ്പടിയുടെ വ്യവസ്ഥകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.

ഈ പശ്ചാത്തലത്തിലാണ് ക്യോട്ടോ ഉടമ്പടി ഭൂമിയുടെ താപം കുറയ്ക്കാന്‍ സഹായിക്കുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

1992 ജൂണില്‍ റിയോ ഡിജനീറോവില്‍ നടന്ന ഭൗമഉച്ചകോടിയില്‍ 154 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച കാലാവസ്ഥാ ഉടമ്പടിയുടെ ചിത്രം ലോകത്തിന് മുന്നിലുണ്ട്. 2000-ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ വാതകം 1990-ലേതിന് തുല്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ആ ഉടമ്പടി. ഇതിന് വിരുദ്ധമായി 1995 ആയപ്പോഴേക്കും ജപ്പാന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് 8.3 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. 1996-ല്‍ മാത്രം വാതകങ്ങളുടെ അളവ് അമേരിക്കയില്‍ 3.4 ശതമാനം വര്‍ധിച്ചു.

ഭൗമഉച്ചകോടിയില്‍ അംഗീകരിച്ച ഉടമ്പടിയുടെ ഗതിയാണ് ക്യോട്ടോ ഉടമ്പടിക്കും ഉണ്ടാകുന്നതെങ്കില്‍, ലോകം ഇനി കഠിനവും വേദനാജനകവുമായ അനുഭവങ്ങള്‍ക്ക് തയ്യാറാവുക മാത്രമേ ചെയ്യേണ്ടതുള്ളു.

ഭൂമി ഇനിയും ചൂടായാല്‍

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്നിധ്യം ഒരളവുവരെ ആവശ്യമാണ്. കാര്‍ബണ്‍ഡയോക്‌സയിഡ് അടക്കമുള്ള ഹരിതിഗൃഹവാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അന്തരീക്ഷ താപനില ഇപ്പോഴത്തേതിലും 33 ഡിഗ്രി സെല്‍സിയസ് കുറവാകുമായിരുന്നു.

പക്ഷേ, കാര്‍ബണ്‍ഡയോക്‌സയിഡ് അമിതമായി പുറന്തള്ളപ്പെടുന്നത് അപകടകരമാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയത് നോബല്‍ സമ്മാനജേതാവായ സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്‍തേ അറീനിയസ് ആണ്, 1898-ല്‍. ഒരു ഹരിതഗൃഹ (ഗ്രീന്‍ഹൗസ്)ത്തിന്റെ കണ്ണാടിപ്പാളികള്‍ താപത്തെ തടഞ്ഞു നിര്‍ത്തും പോലെ, അന്തരീക്ഷത്തിലെത്തന്ന സൂര്യതാപത്തെ കാര്‍ബണ്‍ഡയോക്‌സയിഡ് തടഞ്ഞുനിര്‍ത്തി അന്തരീക്ഷ താപനില വര്‍ധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അറീനിയസ് ഇക്കാര്യം കണ്ടെത്തുന്ന കാലത്ത് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 270 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആയിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ അത് 360 പി.പി.എം. ആയിരിക്കുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് 0.5 ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് നിസ്സാരമായി തോന്നാം. പക്ഷേ, ദിനോസറുകള്‍ അടക്കമുള്ള ജീവിവര്‍ഗങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ ഹിമയുഗത്തിന് കാരണമായത് അന്തരീക്ഷ താപനിലയിലുണ്ടായ വെറും മൂന്ന് ഡിഗ്രി സെല്‍സിയസിന്റെ കുറവായിരുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1860-കള്‍ക്ക് ശേഷം ഭൂമിയില്‍ ഏറ്റവും ചൂടേറിയ വര്‍ഷം 1997 ആയിരുന്നു എന്നത് എന്തിന്റെ സൂചനയാണ്?

എഴുപതുകള്‍ വരെ ഹരിതഗൃഹവാതകങ്ങള്‍ ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന് ശേഷമാണ് ആഗോളതാപനത്തെപ്പറ്റിയുള്ള ഉത്ക്കണ്ഠകള്‍ക്ക് ലോകവേദികളില്‍ സ്ഥാനം ലഭിക്കുന്നത്. ആഗോളതാപനം എന്നുന്നുണ്ടോ എ്ന്ന വിവാദത്തിനായിരുന്നു ആദ്യകാലത്ത് പ്രധാന്യം. ഒടുവില്‍, ലോകകാലാവസ്ഥാ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി 1988-ല്‍ നിലവില്‍ വന്ന 2400 ശാസ്ത്രജ്ഞര്‍ അടങ്ങിയ അന്താരാഷ്ട്ര പാനല്‍ (യു.എന്‍. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്-IPCC) 1996-ല്‍ സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ട് ആണ് ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇനിയൊരു ഒളിച്ചോട്ടത്തിന് പഴുതില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്. ആഗോളതാപനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

ഇന്നത്തെ നില തുടര്‍ന്നാല്‍ 2100-ാം ആണ്ടോടെ അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതല്‍ 3.5 ഡിഗ്രി സെല്‍സിയസ് വരെ വര്‍ധിക്കുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതിന്റെ പ്രതാഘാതങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. ബംഗ്ലാദേശിന്റെ മൂന്നിലൊന്ന് കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. മുംബൈ, ന്യൂയോര്‍ക്ക് മുതലായ നഗരങ്ങളുടെയും കുറെ ഭാഗം വെള്ളത്തിലാകും. മാലെദ്വീപും മെഡിറ്റനേറിയന്‍ കടലോരങ്ങളും അപ്രത്യക്ഷമാകും. സഹാറ മരുഭൂമി മെഡിറ്റിനേറിയന്‍ കടന്ന് സ്‌പെയിനിന്റെയും സിസിലിയുടെയും തെക്കുവരെ വ്യാപിക്കും. നൈല്‍ ഡെല്‍റ്റ ഓര്‍മ മാത്രമാകും.

അന്തരീക്ഷ താപനില ഉയരുമ്പോള്‍ സമുദ്രവിതാനം ഉയരുക മാത്രമല്ല ഉണ്ടാവുക. ബാഷ്പീകരണം ഏറുന്നതിനാല്‍ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കും. അത്, ആഗോളകാലാവസ്ഥയെ തകിടം മറിക്കും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, പേമാരികള്‍ നാശം വിതയ്ക്കും, റഷ്യയിലെയും കാനഡയിലെയും അവശേഷിക്കുന്ന വനമേഖലകള്‍ക്ക് കഠിനമായ ക്ഷതമേല്‍ക്കും. കൃഷിയിടങ്ങള്‍ ഈ രാജ്യങ്ങളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങും. പലയിടത്തും രൂക്ഷമായ വരള്‍ച്ചയും ക്ഷാമവും പ്രത്യക്ഷപ്പെടും.

'എര്‍ത്ത് ആക്ഷന്‍' എന്ന സാമൂഹിക-പരിസ്ഥിതി സംഘടന നടത്തുന്ന പഠനങ്ങള്‍ കാണിക്കുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. ഇതേ കാരണത്താല്‍ മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും നാശം നേരിടും.

ഇവയൊക്കെ പ്രവചനങ്ങളില്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെങ്കിലും, ശ്രദ്ധിച്ചാല്‍ ദുരന്തം അടുത്തു വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകൃതിയില്‍ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പത്തുവര്‍ഷം മുമ്പത്തേക്കാള്‍ ഇപ്പോള്‍ ഉത്തരാര്‍ധഗോളത്തില്‍ വസന്തം എത്തുന്നത് ഒരാഴ്ച നേരത്തേയാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉഭയജീവികളുടെയും സ്വഭാവത്തില്‍ മാറ്റം ദൃശ്യമായി തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ വെസ്റ്റില്‍ കാണപ്പെടുന്ന 'എഡിത്‌സ് ചെക്കല്‍സ്‌പോട്ട്' എന്ന ചിത്രശലഭം ഇപ്പോള്‍ അതിന്റെ താമസസ്ഥലം 200 കിലോമീറ്റര്‍ വടക്കുഭാഗത്തേക്ക് മാറ്റിയിരിക്കുന്നു. കോസ്റ്റാറിക്കയുടെ താഴ്ന്ന വിതാനങ്ങളിലെ പക്ഷികള്‍ ഉയരംകൂടിയ പര്‍വതഭാഗത്തേക്ക് തണുപ്പ് തേടി മാറി താമസിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചിരിക്കുന്നു...ഇവയൊക്കെ പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്ന് ശാസ്ത്രലോകം കരുതുന്നു.

യൂറോപ്പ് വഴികാട്ടുന്നു

ആഗോളതാപനത്തിനിട നല്‍കുന്ന ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ കുറഞ്ഞപക്ഷം യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും ശരിയായ ദിശയിലാണ്. അതിന്റെ തെളിവാണ്, അമേരിക്ക അടക്കമുള്ള മറ്റ് വികസിത രാഷ്ട്രങ്ങള്‍ മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വ്യഗ്രത കാട്ടുമ്പോള്‍, ഹരിതഗൃഹവാതകങ്ങള്‍ അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ 15 ശതമാനം കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്യൂണിറ്റി (ഇ.യു) രാജ്യങ്ങള്‍ ചങ്കൂറ്റത്തോടെ പറഞ്ഞത്.

അമിതമായി CO2 പുറന്തള്ളുന്ന കല്‍ക്കരി വൈദ്യുതനിലയങ്ങളെക്കാള്‍ ലാഭകരവും മലിനീകരണം കുറഞ്ഞതും പ്രകൃതിവാതക വൈദ്യുതനിലയങ്ങളാണെന്ന് യൂറോപ്പ് മനസിലാക്കി കഴിഞ്ഞു. ആഞ്ഞുവീശുന്ന കാറ്റിന്റെ ഊര്‍ജസാധ്യത പ്രയോജനപ്പെടുത്തിയാല്‍ അത് ആഗോളതാപനത്തെ ചെറുക്കാനുള്ള അനേകം മാര്‍ഗങ്ങളില്‍ ഒന്നാകുമെന്നും അവര്‍ മനസിലാക്കിയിരിക്കുന്നു. മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍, സൗരോര്‍ജത്തിന്റെ പ്രയോജനപ്പെടുത്തല്‍ ഇങ്ങനെ നൂറുനൂറ് കാര്യങ്ങള്‍ ഭൂമുഖത്തെ കഠിനമായ കാലാവസ്ഥാമാറ്റങ്ങളില്‍നിന്ന് രക്ഷിക്കാന്‍ സഹായിക്കുമെന്ന് യൂറോപ്പ് അംഗീകരിച്ചിരിക്കുന്നു.

രാഷ്ട്രീയ ഇച്ഛാശക്തിയേക്കാളേറെ, CO2 കുറഞ്ഞ അളവില്‍ പുറന്തള്ളുന്ന സാങ്കേതികവിദ്യകളുടെ സാമ്പത്തിക-കമ്പോള സാധ്യതകളാണ്, യാദൃശ്ചികമാണെങ്കിലും, യൂറോപ്പിന്റെ അന്വേഷണം ശരിയായ ദിശയില്‍ തിരിച്ചുവിട്ടത്. ചരിത്രപരമായ ചില ഘടകങ്ങളും ഇക്കാര്യത്തില്‍ യൂറോപ്പിന്റെ സഹായത്തിനെത്തി. ഉദാഹരണത്തിന്, കല്‍ക്കരി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്ക് പകരം വാതകനിലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങാന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചതില്‍ മുന്‍പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ നയങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. 1985-ല്‍ കല്‍ക്കരി വ്യവസായത്തിനുള്ള സബ്‌സിഡി എടുത്തുകളയുമ്പോള്‍ ബ്രിട്ടന്റെ ഉരുക്കുവനിതയുടെ മനസിലുണ്ടായിരുന്നത് വടക്കന്‍ സമുദ്രമേഖലയിലെ പ്രകൃതിവാതകത്തിന്റെ വന്‍ നിക്ഷേപമായിരുന്നു എന്നത് വാസ്തവം.

കമ്യൂണിസത്തിന്റെ തകര്‍ച്ചയും ബെര്‍ലിന്‍ മതിലിന്റെ നാശവും ജര്‍മനി വീണ്ടും ഒറ്റ രാജ്യമാകാന്‍ കാരണമായി. ഈ മാറ്റത്തോടൊപ്പം കിഴക്കന്‍ ജര്‍മനിയിലെ കാലഹരണപ്പെട്ട അനേകം താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയത് യൂറോപ്പിനെ ഹരിതഗൃഹവാതക വ്യാപനം കുറയ്ക്കാന്‍ ഏറെ സഹായിച്ചു.(CO2 പുറന്തള്ളുന്ന കാര്യത്തില്‍ ലോകത്ത് വൈദ്യുത മേഖലയ്ക്കാണ് മൂന്നാംസ്ഥാനം; ഇതിന് പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന താപനിലയങ്ങളാണ്).

ഇതിനെല്ലാമുപരി, യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തിപ്രാപിച്ച ഹരിതാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിസ്ഥിതി-സൗഹൃദ സാങ്കേതികവിദ്യകള്‍ക്ക് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും അംഗീകാരം നേടിക്കൊടുത്തു. രണ്ടായിരാമാണ്ടാകുമ്പോഴേക്കും രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തില്‍ 34 ശതമാനം പരിസ്ഥിതി-സൗഹൃദ വാതകനിലയങ്ങള്‍ വഴി സാധ്യമാക്കാന്‍ ബ്രിട്ടന്‍ ലക്ഷ്യമിടുന്നു. ബ്രിട്ടന്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ഇതുവഴി നേര്‍പകുതിയാകും. ഇന്ധനവില അധികം വര്‍ധിച്ചില്ലെങ്കില്‍ വൈദ്യുതിയുടെ ചെലവും പകുതിയോളം കുറയും!

തൊണ്ണൂറുകളില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം യൂറോപ്പില്‍ 25-30 ശതമാനം വര്‍ധിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ 4000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. 2005 ആകുമ്പോഴേക്കും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 1500 മെഗാവാട്ട് ആക്കാനാണ് ഡെന്‍മാര്‍ക്ക് ലക്ഷ്യമിടുന്നത്. ഇത് ഡെന്‍മാര്‍ക്കിന്റെ ഊര്‍ജാവശ്യത്തില്‍ പത്ത് ശതമാനം വരും.

താമസിയാതെ യൂറോപ്പിന്റെ പാത പിന്തുടരാന്‍ ലോകത്തിന്റെ ഇതരഭാഗങ്ങളും ബാധ്യസ്ഥമാകുമെന്നാണ് ക്യോട്ടോ ഉച്ചകോടി നല്‍കുന്ന സൂചന. ഇപ്പോള്‍ ക്യോട്ടോയില്‍ അംഗീകരിച്ചിട്ടുള്ള 5.2 ശതമാനം ഹരിതഗൃഹവാതക വ്യാപനക്കുറവ് മറ്റ് വികസിത രാഷ്ട്രങ്ങളും ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍, ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിനും, വീശുന്ന കാറ്റിനും, തിരമാലകള്‍ക്കുമെല്ലാം പുതിയ അര്‍ഥവും മൂല്യവും കൈവരും.

-മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനവരി 18-24, 1998

Sunday, June 14, 2009

സാര്‍സ്‌ എന്ന ഭീഷണി

ലോകം പുതിയൊരു മഹാമാരിയുടെ പിടിയിലാണെന്ന്‌ ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ജൂണ്‍ 11-നാണ്‌ പന്നിപ്പനിയെന്ന എച്ച്‌1എന്‍1 പനി മഹാമാരിയായി പ്രഖ്യാപിച്ചത്‌. നാല്‌പത്‌ വര്‍ഷത്തിന്‌ ശേഷം (1968ലെ ഹോങ്കോങ്‌ ഫ്‌ളുവിന്‌ ശേഷം) ഒരു പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്‌ ഇപ്പോഴാണ്‌. ഈ പശ്ചാത്തലത്തില്‍, ആറ്‌ വര്‍ഷം മുമ്പ്‌ ലോകത്തെ ഭീതിയിലാഴ്‌ത്തിയ സാര്‍സിനെപ്പറ്റി ഒരു ലേഖനം. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2003 മെയ്‌ 4-10 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.

രു ജലദോഷപ്പനി, അല്ലെങ്കില്‍ വയറിളക്കം - ഇതല്ലാതെ ആളെക്കൊല്ലാന്‍ കൊറോണാവൈറസിന്‌ കഴിയുമെന്ന്‌ ആരും കരുതിയിരുന്നില്ല; 'സാര്‍സ്‌' എന്ന മാരക ന്യൂമോണിയായ്‌ക്ക്‌ കാരണം ഒരിനം കൊറോണാവൈറസ്‌ ആണെന്ന്‌ തിരിച്ചറിയുംവരെ! തികച്ചും നിരുപദ്രവകരമെന്ന്‌ ഇതുവരെ കരുതിയിരുന്ന ഒരു വൈറസ്‌ കുടുംബത്തില്‍നിന്ന്‌, ലോകത്തെ മുഴുവന്‍ ഭീതിയുടെയും ഭീഷണിയുടെയും മുള്‍മുനയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ള ഒരംഗം രംഗത്തെത്തിയിരിക്കുന്നു. പോയ മാസങ്ങളില്‍ ഇറാഖ്‌ അധിനിവേശത്തിനൊപ്പം ലോകത്തിന്റെ സ്വസ്ഥത കെടുത്താന്‍ സാര്‍സ്‌ വൈറസും കാരണമായി.

സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്‌-SARS) എന്ന മാരകരോഗം മുപ്പതോളം രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞു. ഒരു മരുന്നും കണ്ടെത്താനാകാത്ത ഈ ന്യുമോണിയ ബാധിച്ച്‌ 180-ലേറെ പേര്‍ ഇതിനകം മരിച്ചു. ആയിരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലാണ്‌. ഹോങ്കോങ്‌ പോലുള്ള നഗരങ്ങളില്‍ ജൈവായുധപ്രയോഗം നടന്ന സ്ഥലങ്ങളിലേതിന്‌ സമാനമായ അവസ്ഥയാണ്‌. എല്ലാവരും മുഖാവരണം ധരിച്ച്‌ നടക്കുന്നു. ആരും പരസ്‌പരം ഹസ്‌തദാനം ചെയ്യുന്നില്ല. ഹോട്ടലുകളിലും സിനിമാതിയേറ്ററുകളിലും പാര്‍ക്കുകളിലും ആളൊഴിഞ്ഞിരിക്കുന്നു. സങ്കപ്പൂരിലും ഹോങ്കോങിലും മാര്‍ച്ച്‌ പകുതിയില്‍ തന്നെ സ്‌കൂളുകള്‍ അടച്ചു. മുഖ്യവരുമാനമാര്‍ഗമായ ടൂറിസം പ്രതിസന്ധിയിലായി. വിനോദസഞ്ചാരികള്‍ കിഴക്കന്‍ഏഷ്യന്‍ രാജ്യങ്ങളെ ഭീതിയോടെയാണ്‌ ഇപ്പോള്‍ കാണുന്നത്‌.

ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത 'ഇന്‍ഫെക്ഷിയസ്‌ ഡിസീസ്‌ ആക്ട്‌' എന്ന കഠിന നിയമം സിങ്കപ്പൂരില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. സാര്‍സ്‌ ബാധിച്ചവരെ ഒറ്റപ്പെടുത്തി ചികിത്സിക്കാനാണ്‌ ഈ നിയമം. മോര്‍ഗണ്‍ സ്‌റ്റാന്‍ലി എന്ന അന്താരാഷ്ട്ര അക്കൗണ്ട്‌ സ്ഥാപനത്തിന്റെ കണക്ക്‌ പ്രകാരം, സാര്‍സ്‌ മൂലം ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ മാത്രം ഹോങ്കോങിന്‌ ടൂറിസം വരുമാനത്തില്‍ 25.6 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. ഹോങ്കോങിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തില്‍ നാല്‌ ശതമാനം കുറവ്‌ സാര്‍സ്‌ മൂലമുണ്ടാകുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ 1100 കോടി ഡോളറിന്റെ ആഘാതമാണ്‌ ഏല്‍ക്കുക.

സാര്‍സ്‌ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും എത്തിക്കഴിഞ്ഞ കാര്യം കഴിഞ്ഞ ഏപ്രില്‍ 18-ന്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹോങ്കോങ്‌ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയ 32-കാരനായ മറൈന്‍ എഞ്ചിനിയര്‍ പ്രശീല്‍ ബാര്‍വെയാണ്‌ രോഗം ബാധിച്ച്‌ ഗോവയില്‍ ചികിത്സയിലായത്‌. അതിനടുത്ത ദിവസം ന്യൂഡല്‍ഹിയിലും സാര്‍സ്‌ പ്രത്യക്ഷപ്പെട്ടു.

ഇതിന്റെയെല്ലാം തുടക്കം 2002 നവംബര്‍ 16-നായിരുന്നു. തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ്‌ മേഖലയില്‍ വിചിത്രമായ ഒരു ന്യുമോണിയ പ്രത്യക്ഷപ്പെട്ടു. അഞ്ചുപേര്‍ മരിച്ചു. മുന്നൂറിലേറെ പേര്‍ക്ക്‌ രോഗം പകര്‍ന്നു. പക്ഷേ, ആ വിവരം അധികൃതര്‍ പുറത്തറിയിച്ചില്ല. മാത്രമല്ല, പൊതുജനങ്ങള്‍ സംഭീതരാകുന്നത്‌ തടയാന്‍ ന്യൂമോണിയയെപ്പറ്റി എന്തെങ്കിലും മാധ്യമങ്ങളെ അറിയിക്കുന്നതില്‍നിന്ന്‌ ആരോഗ്യപ്രവര്‍ത്തകരെ തടയുകയും ചെയ്‌തു. ചൈനയില്‍ പുതിയ രാഷ്ട്രീയ നേതൃത്വം അധികാരത്തിലെത്തുന്നത്‌ സ്വസ്ഥമായിട്ടാകട്ടെയെന്ന്‌ അധികൃതര്‍ കരുതിയിരിക്കണം (അഞ്ച്‌ മാസം കഴിഞ്ഞ്‌, ലോകം മുഴുവന്‍ രോഗം വ്യാപിച്ച ശേഷം, ഏപ്രില്‍ 14-നാണ്‌ സ്ഥിതി വരളെ 'ഗുരുതരമാണെ'ന്ന പ്രസ്‌താവന ചൈന പ്രധാനമന്ത്രി വെന്‍ ജിയാബാവോയുടെ നാവില്‍നിന്ന്‌ ലോകം കേട്ടത്‌. ഏപ്രില്‍ 20-ന്‌ സാര്‍സിന്റെ പേരില്‍ ചൈന ആരോഗ്യമന്ത്രിയുടെയും ബെയ്‌ജിങ്‌ മേയറുടെയും കസേര തെറിക്കുകയും ചെയ്‌തു). തുടക്കത്തില്‍ തന്നെ രോഗവിവരം പുറത്തറിയിക്കാനും ആവശ്യമായ മുന്‍കരുതലെടുക്കാനും ചൈന തയ്യാറായിരുന്നെങ്കില്‍ സാര്‍സ്‌ ഒരുപക്ഷേ, ആഗോളപകര്‍ച്ചവ്യാധിയായി മാറില്ലായിരുന്നു എന്ന്‌ കരുതുന്നവര്‍ കുറവല്ല.

ചൈനയ്‌ക്ക്‌ പുറത്തേക്ക്‌ രോഗമെത്തിയത്‌ ഹോങ്കോങില്‍ മോങ്‌കോക്ക്‌ ജില്ലയിലെ മെട്രോപോള്‍ ഹോട്ടലില്‍ നിന്നാണെന്ന്‌ കരുതുന്നു. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയില്‍ ഗ്യാങ്‌ഡോങ്‌ മേഖലയിലെ ഗ്യാങ്‌ഷോ ഹോസ്‌പിറ്റലില്‍ രോഗികളെ ചികിത്സിച്ച 64-കാരനായ ലിയു ജിയാന്‍ലന്‍ എന്ന മെഡിക്കല്‍ പ്രൊഫസറാണ്‌ തന്നെ ബാധിച്ച വൈറസിനെ ഹോങ്കോങിലെത്തിച്ചത്‌. 2003 ഫിബ്രവരി 21-ന്‌ മെട്രോപോള്‍ ഹോട്ടലിലെ ഒന്‍പതാം നിലയില്‍ ആറ്‌ അതിഥികള്‍ക്ക്‌, പ്രൊഫ. ജിയാന്‍ലനില്‍ നിന്ന്‌ രോഗം പകര്‍ന്നു. അതിലൊരാള്‍ ചൈനീസ്‌-അമേരിക്കന്‍ ബിസിനസുകാരനായ ജോണി ചെന്‍ ആയിരുന്നു. അദ്ദേഹം ഫിബ്രവരി 24-ന്‌ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ സാര്‍സ്‌ വൈറസിനെ എത്തിച്ചു. വിയറ്റ്‌നാമില്‍ 61 പേര്‍ക്ക്‌ അദ്ദേഹത്തില്‍നിന്ന്‌ രോഗം പകര്‍ന്നു. അതില്‍ ഭൂരിപക്ഷവും മെഡിക്കല്‍ സ്റ്റാഫ്‌ ആയിരുന്നു.

മെട്രോപോള്‍ ഹോട്ടലിലെ മറ്റൊരു അതിഥി കാനഡയില്‍ നിന്നുള്ള പ്രായമായ ഒരു ടൂറിസ്റ്റായിരുന്നു. അവര്‍ വഴി ടൊറോന്റോയില്‍ സാര്‍സ്‌ എത്തി. സിങ്കപ്പൂരില്‍ നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു മെട്രോപോള്‍ ഹോട്ടലിലെ രോഗം പകര്‍ന്ന മറ്റ്‌ മൂന്ന്‌ അതിഥികള്‍. അവര്‍ രോഗവുമായി സ്വന്തം നാട്ടിലെത്തി. ഹോങ്കോങില്‍ നിന്നു തന്നെയുള്ള 26-കാരനായിരുന്നു മെട്രോപോള്‍ ഹോട്ടലിലെ മറ്റൊരു അതിഥി. ഹോട്ടലിലെ ഒന്‍പതാം നിലയില്‍നിന്ന്‌ അയാള്‍ ഹോങ്കോങിലെ പ്രിന്‍സ്‌ ഓഫ്‌ വേല്‍സ്‌ ഹോസ്‌പിറ്റലിലെത്തി. നിരവധി നഴ്‌സുമാര്‍ക്കും മറ്റ്‌ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അവിടെ രോഗം പകര്‍ന്നു. ഒരു ആഗോളഭീഷണിയായി സാര്‍സ്‌ വ്യാപിച്ചതിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

ഇതൊരു പുതിയ പകര്‍ച്ചവ്യാധിയാണെന്നും സാര്‍സിനെതിരെ ലോകം ജാഗ്രത പാലിക്കണമെന്നും ആദ്യം മുന്നറിയിപ്പ്‌ നല്‍കിയത്‌ ലോകാരോഗ്യസംഘടനയുടെ വിയറ്റ്‌നാമിലുണ്ടായിരുന്ന ഡോ. കാര്‍ലോ ഉര്‍ബാനിയാണ്‌; 2003 മാര്‍ച്ച്‌ 29-ന്‌. അദ്ദേഹം സാര്‍സ്‌ ബാധിച്ച്‌ മരിച്ചു (അനുബന്ധം കാണുക). രോഗി തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായുവിലൂടെ പുറത്തു വരുന്ന ബാഷ്‌പകണങ്ങള്‍ വഴിയാണ്‌ രോഗം പകരുന്നതെന്ന്‌ മനസിലായതോടെ ഭീതി വര്‍ധിച്ചു. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗാണുവിനെ തിരിച്ചറിയാനുള്ള ശ്രമം ഊര്‍ജിതമായി. ലഭ്യമായ വിവരങ്ങള്‍ പരസ്‌പരം പങ്കുവെയ്‌ക്കാന്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ തുണയായി.

മണ്ണനും അഞ്ചാംപനിയും വരുത്തുന്ന വൈറസ്‌ കുടുംബമായ 'പാരാമൈക്‌സോവൈറൈഡെ'യില്‍ പെട്ട ഒന്നാകാം സാര്‍സിനും കാരണമെന്ന്‌ ആദ്യം ഗവേഷകര്‍ സംശയിച്ചു. എന്നാല്‍, ഫ്‌ളു, ജലദോഷപ്പനി മുതലായവയ്‌ക്ക്‌ കാരണമായ കൊറോണാവൈറസിന്റെ കുടുംബത്തില്‍ പെട്ട, ഇതുവരെ അജ്ഞാതമായിരുന്ന ഒരു വൈറസാണ്‌ സാര്‍സിന്‌ കാരണമെന്ന്‌ പിന്നീട്‌ തെളിഞ്ഞു. ഹോങ്കോങ്‌ സര്‍വകലാശാലയിലെ ശ്രീലങ്കക്കാരനായ മൈക്രോബയോളജിസ്‌റ്റ്‌ ഡോ. മാലിക്‌ പെയ്‌രിസും സംഘവുമാണ്‌ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞത്‌. 13 രാജ്യങ്ങളിലെ ബയോളജിലാബുകളുടെ ശൃംഗല അവര്‍ക്ക്‌ തുണയേകി. അറ്റ്‌ലാന്റയില്‍ യു.എസ്‌. സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷനിലെ ഗവേഷകര്‍ ആ കണ്ടെത്തല്‍ ശരിവെച്ചു. സാധാരണഗതിയില്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്ന ഈ പ്രക്രിയ, ആഴ്‌ചകള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കാന്‍ ഗവേഷകര്‍ക്കായി.

കൊറോണാവൈറസ്‌ ഇതുവരെ ആളെ കൊന്നിരുന്നില്ല. പക്ഷേ, സാര്‍സിന്റെ ആവിര്‍ഭാവത്തോടെ ആ വിശ്വസം തകര്‍ന്നു. വൈറസിനെ തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ ഫലപ്രദമായ രോഗനിര്‍ണയ ടെസ്‌റ്റുകള്‍ വികസിപ്പിക്കാമെന്ന പ്രതീക്ഷ വര്‍ധിച്ചു. അതോടൊപ്പം സാര്‍സ്‌ വൈറസിന്റെ ജനിതകഘടന കണ്ടെത്താനും ശ്രമം ഊര്‍ജിതമായി. സാര്‍സ്‌ വൈറസിനെ തിരിച്ചറിഞ്ഞ കാര്യം ഏപ്രില്‍ പത്തിന്‌ പുറത്തിറങ്ങിയ 'ന്യു ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനി'ലാണ്‌ ഗവേഷകര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വൈറസിന്റെ ജനിതകഘടന തിരിച്ചറിയുന്നതില്‍ വിജയിച്ചതായി ഏപ്രില്‍ 12-ന്‌ കനേഡിയന്‍ ഗവേഷകര്‍ പ്രഖ്യാപിച്ചു. കാനഡയില്‍ ബ്രിട്ടീഷ്‌ കൊളംബിയ കാന്‍സര്‍ ഏജന്‍സിയുടെ ഭാഗമായ 'മൈക്കല്‍സ്‌മിത്ത്‌ ജിനോം സയന്‍സസ്‌ സെന്ററി'ലെ ഗവേഷകരാണ്‌ കൊലയാളി വൈറസിന്റെ ജനിതകജാതകം കണ്ടെത്തിയത്‌.

ജൈവായുധ പ്രയോഗത്തിന്റെ ഫലമായാണോ സാര്‍സ്‌ പൊട്ടിപ്പുറപ്പെട്ടതെന്ന്‌ ചിലരെങ്കിലും സംശയിക്കുന്നുണ്ട്‌. പക്ഷേ, ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇത്തരമൊരു നിഗമനത്തെ സാധൂകരിക്കുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. ഒന്നാമതായി, സാര്‍സ്‌ ബാധിച്ചവര്‍ക്കിടയിലെ മരണനിരക്ക്‌ വളരെ കുറവാണ്‌. വെറും നാല്‌ ശതമാനം മാത്രം. ഒരു സ്‌റ്റാന്‍ഡേര്‍ഡ്‌ ജൈവായുധമായ (ശ്വാസകോശത്തെ ബാധിക്കുന്ന) ആന്ത്രാക്‌സ്‌ മൂലമുള്ള മരണനിരക്ക്‌ 80 ശതമാനമാണെന്നോര്‍ക്കുക. ആ നിലയ്‌ക്ക്‌ സാര്‍സ്‌ ജൈവായുധമായാല്‍ അതൊരു നഷ്ടക്കച്ചവടമാകുമെന്ന്‌ സാരം. മാത്രമല്ല, എളുപ്പം വ്യതിയാനം (മ്യൂട്ടേഷന്‍) സംഭവിക്കാവുന്ന, അല്ലെങ്കില്‍ പരസ്‌പരം കൂടിക്കലര്‍ന്ന്‌ ജനിതകഘടനയില്‍ മാറ്റംവരാവുന്ന തരത്തില്‍ പെട്ട ഒന്നാണ്‌ കൊറോണാവൈറസ്‌. മൃഗങ്ങളുടെ ശരീരത്തില്‍ വെച്ചുണ്ടായ വ്യതികരണമാണ്‌ മനുഷ്യനെ മാരകമായി ബാധിക്കാന്‍ പാകത്തില്‍ കൊറോണാ വൈറസിനെ മാറ്റിയതെന്ന്‌, 'ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണലില്‍' പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകിരച്ച തോമസ്‌ ജി. കിസെക്‌ കരുതുന്നു.

ലോകത്തേറ്റവുമധികം മാരകവൈറസുകള്‍ പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുള്ള മേഖലയാണ്‌ തെക്കന്‍ ചൈനയും ഹോങ്കോങും ഉള്‍പ്പെട്ട പ്രദേശം. അവിടെ നിന്നാണ്‌ സാര്‍സ്‌ വൈറസിന്റെയും വരവ്‌. 1968-ല്‍ ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ട ഹോങ്കോങ്‌ ഫ്‌ളു എന്ന പകര്‍ച്ചവ്യാധി വെറും ഒന്‍പത്‌ മാസംകൊണ്ട്‌ ലോകജനസംഖ്യയില്‍ 30 ശതമാനത്തെ ബാധിച്ചു. ലോകത്താകമാനം ഏഴുലക്ഷം പേരാണ്‌ ആ വൈറസ്‌ രോഗം ബാധിച്ച്‌ മരിച്ചത്‌. 1997-ലും പിന്നീട്‌ 1999-ലും ഏവിയന്‍ ഫ്‌ളു എന്ന പക്ഷിപ്പനി ഹോങ്കോങിനെ ഭീതിയിലാഴ്‌ത്തി. പക്ഷികളില്‍ നിന്ന്‌ മനുഷ്യരിലെക്ക്‌ നേരിട്ട്‌ പകരുന്ന അപൂര്‍വം വൈറസുകളിലൊന്നാണ്‌ ഈ രോഗം വരുത്തുന്നത്‌. ഈ വൈറസും ആദ്യം മനുഷ്യനെ 'കണ്ടെത്തിയത്‌' തെക്കന്‍ ചൈനയില്‍ വെച്ചായിരുന്നു. കന്നുകാലികളും പന്നികളും കോഴികളും താറാവും മനുഷ്യരുമെല്ലാം ഇത്രയേറെ അടുത്തിടപഴകുന്ന പ്രദേശങ്ങള്‍ തെക്കന്‍ ചൈന പോലെ വേറെ അധികം ഉണ്ടാകില്ല. മൃഗങ്ങളില്‍ നിന്ന്‌ വൈറസുകള്‍ മനുഷ്യരിലേക്ക്‌ എത്തുന്ന സംഭവങ്ങള്‍ ഇവിടെ ഇനിയും ആവര്‍ത്തിക്കപ്പെടും എന്നാണ്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.(എഡിറ്റ്‌: തെക്കന്‍ ചൈനയില്‍ വെച്ച്‌ വെരുകുകളില്‍നിന്നാണ്‌ സാര്‍സ്‌ വൈറസ്‌ മനുഷ്യരിലേക്ക്‌ കടന്നതെന്ന്‌ പിന്നീട്‌ കണ്ടെത്തുകയുണ്ടായി).

എന്തുകൊണ്ട്‌ പുതിയ വൈറസുകള്‍ മനുഷ്യന്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്‌ പ്രത്യക്ഷപ്പെടുന്നു? സാര്‍സ്‌ വൈറസ്‌ ഒരു തുടക്കമാണോ? ഇത്തരം നിരവധി ചോദ്യങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്‌. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. സ്‌റ്റീഫന്‍ മോഴ്‌സ്‌ പറയുന്നത്‌ `ഭാവിയിലേക്കുള്ള ഒരു സൂചനയാണ്‌ സാര്‍സ്‌` എന്നാണ്‌. പുതിയ രോഗാണുക്കള്‍ കൂടുതല്‍ ആളുകളെ ബാധിക്കാനും ആഗോളതലത്തില്‍ വ്യാപിക്കാനുമുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ ഏറി വരികയാണ്‌. അതിനിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്ന്‌ ഡോ. മോഴ്‌സ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഇരുപതാം നൂറ്റാണ്ട്‌ തുടങ്ങുമ്പോള്‍ ഭൂമുഖത്ത്‌ ആകെയുണ്ടായിരുന്നത്‌ 150 കോടി ജനങ്ങളാണ്‌. ഇന്നത്‌ 600 കോടിയിലേറെയാണ്‌. പുതിയ രോഗാണുക്കള്‍ക്ക്‌ മനുഷ്യരെ കണ്ടെത്താനുള്ള സാധ്യത നാലിരട്ടി വര്‍ധിച്ചിരിക്കുന്നു എന്ന്‌ സാരം. ജനസംഖ്യ വര്‍ധിച്ചതിനൊപ്പം പരിസ്ഥിതിയിലും വന്‍മാറ്റങ്ങള്‍ വന്നു. വനങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍, ഇത്രകാലവും പ്രകൃതിയില്‍ അടങ്ങിക്കഴിഞ്ഞിരുന്ന പല മാരകവൈറസുകളും മനുഷ്യരില്‍ 'ആശ്രയം' കണ്ടെത്താന്‍ ആരംഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കര്‍ണാടകയിലെ മലനാട്‌ മേഖലയില്‍ 'ക്യാസനൂര്‍ രോഗം' പടര്‍ന്നുപടിച്ചത്‌, അവിടുത്തെ വനം വെട്ടിവെളുപ്പിച്ചപ്പോഴായിരുന്നു. രോഗകാരിയായ വൈറസ്‌ ആ വനപ്രദേശത്തെ കുരങ്ങുകളിലും മറ്റും നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും, വനം നശിപ്പിക്കും വരെ അവ മനുഷ്യരെ ബാധിച്ചിരുന്നില്ല. പുത്തന്‍ കൃഷിരീതികളും മൃഗപരിപാലന മാര്‍ഗങ്ങളും പുതിയ വൈറസുകളുടെ ആവിര്‍ഭാവത്തിന്‌ കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാത്രം മുപ്പതോളം പുതിയ വൈറസുകള്‍ മനുഷ്യന്‌ ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ്‌ കണക്ക്‌. എബോള, ഐവറികോസ്‌റ്റ്‌, ആന്‍ഡീസ്‌ വൈറസ്‌, ഹെപ്പറ്ററ്റിസ്‌-എഫ്‌, ജി, പൈറൈറ്റില്‍, ബ്ലാക്ക്‌ ലഗൂണ്‍ വൈറസ്‌, നിപാ, ഒസ്‌കാര്‍ വൈറസ്‌ എന്നിവ അവയില്‍ ചിലത്‌ മാത്രം. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ സാര്‍സ്‌ വൈറസ്‌. ഇന്നത്തെ അവസ്ഥയില്‍ സാര്‍സ്‌ പോലെ പുതിയ വൈറസുകളെ സ്വീകരിക്കാന്‍ ലോകം എപ്പോഴും തയ്യാറായിരിക്കണം എന്നാണ്‌ ഈ ഒരു പതിറ്റാണ്ടിന്റെ അനുഭവം പറയുന്നത്‌. ഒരുപക്ഷേ, 21-ാം നൂറ്റാണ്ടില്‍ വൈദ്യശാസ്‌ത്രം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ക്ഷണിക്കാതെ വരുന്ന ഇത്തരം അതിഥികളില്‍ നിന്നാവും ഉണ്ടാവുക.


അനുബന്ധം: സാര്‍സ്‌ എന്ന പകര്‍ച്ചവ്യാധിയെപ്പറ്റി ലോകത്തിന്‌ ആദ്യം മുന്നറിയിപ്പ്‌ നല്‍കിയത്‌ ഡോ. കാര്‍ലോ ഉര്‍ബാനിയാണ്‌. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ ഹോസ്‌പിറ്റലില്‍ ന്യുമോണിയ ബാധിച്ചെത്തിയ രോഗിയെ ചികിത്സിക്കുന്ന വേളയില്‍ നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പകരുന്നത്‌ ഉര്‍ബാനി കണ്ടു. അങ്ങനെയാണ്‌ ഈ പുതിയ പകര്‍ച്ചവ്യാധിയെപ്പറ്റി അദ്ദേഹം ബോധവാനായത്‌. ഒടുവില്‍ സാര്‍സ്‌ ബാധിച്ച്‌ അദ്ദേഹവും മരിച്ചു. സാര്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീകമായി ഡോ. ഉര്‍ബാനി മാറി. സാര്‍സ്‌ വൈറസിനെ തിരിച്ചറിഞ്ഞ ഗവേഷകര്‍ക്ക്‌ സംശയമുണ്ടായിരുന്നല്ല, അതിന്‌ എന്ത്‌ പേരിടണമെന്ന്‌. ഡോ. ഉര്‍ബാനിയുടെ പേര്‌ അതിന്‌ നല്‍കി. ആ വൈറസ്‌ ഇനി 'ഉര്‍ബാനി സാര്‍സ്‌-അസോസിയേറ്റഡ്‌ കൊറോണാവൈറസ്‌' എന്നറിയപ്പെടും.

ലോകാരോഗ്യസംഘടനയുടെ പശ്ചിമപെസഫിക്‌ മേഖലയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയായിരുന്നു 46-കാരനായ ഡോ. ഉര്‍ബാനി. അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സാര്‍സിന്റെ ഭീഷണി മനസിലാക്കാന്‍ ലോകം വൈകുമായിരുന്നു. സ്ഥിതിഗതികള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആകില്ലായിരുന്നു. പകരുന്ന രോഗമാണ്‌, രോഗികള്‍ക്കരികില്‍ പോകരുതെന്ന്‌ ഭാര്യ വിലക്കിയപ്പോള്‍ ഡോ. ഉര്‍ബാനി ചോദിച്ചു; അത്തരം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ്‌ ഞാനിവിടെ ജോലി ചെയ്യുന്നത്‌? ഇ-മെയിലുകള്‍ക്ക്‌ മറുപടി നല്‍കാനും കോക്‌ടെയ്‌ല്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഫയലുകള്‍ നല്‍കാനും മാത്രമോ?

ഒരു ആതുരശുശ്രൂഷകന്റെ മഹത്തായ പ്രതിബദ്ധതയോടെ മരണത്തിന്‌ കീഴടങ്ങിയപ്പോഴും ഡോ. ഉര്‍ബാനി വൈദ്യശാസ്‌ത്രത്തെ മറന്നില്ല. രോഗം ബാധിച്ച തന്റെ ശ്വാസകോശം പരീക്ഷണങ്ങള്‍ക്കായി അദ്ദേഹം ദാനം ചെയ്‌തു.

Thursday, January 29, 2009

നദികളെ കൂട്ടിക്കെട്ടുമ്പോള്‍ ചരിത്രം കാണിച്ചുതരുന്നത്‌

അധികമുള്ള വെള്ളം ജലക്ഷാമമനുഭവിക്കുന്ന പ്രദേശത്ത്‌ എത്തിച്ചുകൊടുക്കുക-നദികളെ ഗതിമാറ്റിയിട്ടാണെങ്കിലും വേണ്ടില്ല. തികച്ചും നിഷ്‌ക്കളങ്കമായ ഈ ആശയത്തിനൊപ്പം 5.6 ലക്ഷംകോടി രൂപയുടെ ചെലവുകൂടി ചേര്‍ത്തുവെയ്‌ക്കുക. ഇന്ത്യിയിലെ 37 പ്രമുഖ നദികളെ ഇതുമായി കൂട്ടിക്കെട്ടുക. 350 ലക്ഷം ഹെക്ടര്‍ പ്രദേശത്ത്‌ അധിക ജലസേചനം. 34000 മെഗാവാട്ട്‌ വൈദ്യുതി. കോടിക്കണക്കിന്‌ ഇന്ത്യക്കാരുടെ കുടിനീര്‍ക്ഷാമത്തിന്‌ ശാശ്വത പരിഹാരം, രാജ്യം അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കങ്ങള്‍ക്കും വരള്‍ച്ചയ്‌ക്കും എന്നന്നേക്കുമായി അറുതി, നാലുശതമാനം ജി.ഡി.പി. വര്‍ധന-എന്നിങ്ങനെ നെഞ്ചുതകര്‍ക്കുന്ന നേട്ടങ്ങളുടെ പട്ടികകൂടി നിരത്തിക്കഴിഞ്ഞാല്‍, രാജ്യത്ത്‌ നടപ്പാക്കാന്‍ പോകുന്ന നദീസംയോജന പദ്ധതിയായി.

എല്ലാ വന്‍കിട പദ്ധതികളുടെയും പ്രശ്‌നമിതാണ്‌. നേട്ടങ്ങളുടെ കണക്ക്‌ നമ്മുടെ (കുറഞ്ഞ പക്ഷം നമ്മുടെ ഭരണാധികാരികളുടെയെങ്കിലും) കണ്ണഞ്ചിപ്പിച്ചുകളയും. ഈ പദ്ധതിയോടുകൂടി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വ്യാമോഹം നമ്മെ പിടികൂടും. നദീസംയോജനപദ്ധതിയില്‍ വിഭാവനം ചെയ്യുന്നതുപോലെ 200 വലിയ അണക്കെട്ടുകള്‍ കൂടി താങ്ങാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയുമോ എന്ന്‌ പദ്ധതിയുമായി മുന്നോട്ടുപോകുന്നവര്‍ ചിന്തിക്കുന്നേയില്ല. നാലരലക്ഷം പേര്‍ക്ക്‌ കിടപ്പാടം ഉപേക്ഷിക്കേണ്ടിവരും. 79292 ഹെക്ടര്‍ വനംകൂടി ഇന്ത്യയ്‌ക്ക്‌ നഷ്ടമാകും. ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്ന നദീതട പരിസ്ഥിതി-ആവാസവ്യവസ്ഥകള്‍ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം താറുമാറാകും എന്നൊക്കെയുള്ള വസ്‌തുതകള്‍, നേട്ടങ്ങളുടെ വര്‍ണപ്രഭയില്‍ നിറംകെട്ടതായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതൊക്കെ കഴിഞ്ഞ്‌, പദ്ധതി ഒരു വന്‍തട്ടിപ്പായിരുന്നെന്നോ, അല്ലെങ്കില്‍ വന്‍ പരാജയമായിരുന്നെന്നോ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും എന്നുമാത്രം.

വന്‍കിട പദ്ധതികള്‍ വന്‍ തട്ടിപ്പുകള്‍ക്കുള്ള മാര്‍ഗമാണെന്ന്‌ നന്നായറിയാവുന്ന രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥ മേധാവികളുമാണ്‌ ഇത്തരം ആശയങ്ങളുമായി മുന്നോട്ടുവരിക പതിവ്‌. നദീസംയോജനപദ്ധതിയുടെ കാര്യത്തില്‍ പക്ഷേ, സംഗതികള്‍ അല്‍പ്പം വ്യത്യസ്‌തമായിരുന്നു. സുപ്രീംകോടതി നല്‍കിയ (2001 ഒക്ടോബര്‍ 31ന്‌) നിര്‍ദേശമാണ്‌ ഈ പദ്ധതിയിലേക്കെടുത്തുചാടാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. പദ്ധതിക്കായുള്ള കര്‍മപദ്ധതി 2003 ഡിസംബര്‍ 16-ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കേന്ദ്രമന്ത്രി സുരേഷ്‌പ്രഭു അധ്യക്ഷനായി എട്ടംഗ ടാസ്‌ക്‌ഫോഴ്‌സിനും രൂപംനല്‍കി.

ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന 'അധികജലസമ്പത്തുള്ള' ഗംഗ, ബ്രഹ്മപുത്ര മുതലായ വടക്കന്‍ നദികളെ, ജലദാരിദ്ര്യമനുഭവിക്കുന്ന തെക്കന്‍ നദികളുമായി ബന്ധിപ്പിച്ച്‌, രാജ്യം നേരിടുന്ന ജലക്ഷാമ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കുകയെന്നതാണ്‌ പദ്ധതിയുടെ കാതല്‍. ഇതിനായി 200 വന്‍ അണക്കെട്ടുകളെ കൂടാതെ, രാജ്യത്ത്‌ തലങ്ങും വിലങ്ങുമായി 11000 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ ശൃംഗലയും നിര്‍മിക്കും. 2016-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അതുവരെ വര്‍ഷംതോറും രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനം വീതം പദ്ധതിക്കുവേണ്ടി നീക്കിവെയ്‌ക്കാനും നിര്‍ദേശിക്കപ്പെടുന്നു. ഭൂമുഖത്തെ 2.2 ശതമാനം മാത്രം ഭൂമിയും നാലുശതമാനം മാത്രം ശുദ്ധജലവും സ്വന്തമായുള്ള ഇന്ത്യയാണ്‌ ലോകജനസംഖ്യയുടെ 17 ശതമാനത്തെ പോറ്റേണ്ടത്‌. 2050 ഓടെ ജനസംഖ്യ 150 കോടിയാകും. അതിനാല്‍ ഭാവിയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജന പദ്ധതിക്കല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന്‌ ടാസ്‌ക്‌ഫോഴ്‌സ്‌ ചെയര്‍മാന്‍ സുരേഷ്‌പ്രഭു വാദിക്കുന്നു.

ഹിമാലയന്‍ നദികളെ തെക്കന്‍ നദികളുമായി കൂട്ടുക്കെട്ടുകയെന്ന ആശയം, 2002-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാമാണ്‌ മുന്നോട്ടുവെച്ചത്‌. യഥാര്‍ഥത്തില്‍ ഇതൊരു പുതിയ ആശയമല്ല. ബ്രിട്ടീഷ്‌ ഇന്ത്യയിലാണ്‌ ഈ ആശയത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്‌. ഇത്തരമൊരു ബൃഹത്തായ പദ്ധതിയുടെ വിശദാംശങ്ങള്‍ 1881-ല്‍ ആര്‍തര്‍ കോട്ടോണ്‍ എന്ന വിദഗ്‌ധന്‍ ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതിയെപ്പറ്റിയും കാലാവസ്ഥയെക്കുറിച്ചും നദികളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെപ്പറ്റിയുമൊക്കെ ഇന്നുള്ളതിലും വളരെ പരിമിതമായ അറിവേ അക്കാലത്തുണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാതിരിക്കാനുള്ള വിവേചനം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ കാട്ടി.

ഒരുപക്ഷേ, ലോകത്ത്‌ ഇന്നുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും വലിയ ജലസേചന-നദീബന്ധന പദ്ധതിയിലൊന്നാണ്‌ ഇന്ത്യയിപ്പോള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. പദ്ധതി സംബന്ധിച്ച്‌ അയല്‍രാജ്യങ്ങളുമായും സംസ്ഥാനങ്ങള്‍ തമ്മിലും ഉണ്ടാകാവുന്ന തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റെല്ലാ ഉത്‌ക്കണ്‌ഠകളും മാറ്റിനിര്‍ത്തിയാല്‍ പോലും, മൂന്നു സംഗതികള്‍ വളരെ അലോസരമുണ്ടാക്കാന്‍ പോന്നവയാണെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. അവയില്‍ ഒന്നാമത്തേത്‌, നദികളെ ഗതിമാറ്റിയൊഴുക്കി ഗതിപിടിക്കാന്‍ ശ്രമിച്ച സമൂഹങ്ങളൊക്കെ വന്‍ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌ എന്ന ചരിത്രവസ്‌തുതയാണ്‌. ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ ഇപ്പോഴത്തെ പ്രവണതയനുസരിച്ച്‌, പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ വടക്കന്‍ നദികളില്‍, ഗതിമാറ്റിയൊഴുക്കാന്‍ വേണ്ടത്ര വെള്ളം ഉണ്ടാകുമോ എന്ന പ്രശ്‌നമാണ്‌ രണ്ടാമത്തെ സംഗതി. കൂടാതെ കര്‍മപദ്ധതിയില്‍ പറയുന്ന സമയംകൊണ്ടോ പണംകൊണ്ടോ പദ്ധിതി പൂര്‍ത്തിയാകുമോ എന്നത്‌ മൂന്നാമത്തെ പ്രശ്‌നം.

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്ലോബല്‍ വാട്ടര്‍പോളിസി പ്രോജക്ടി'ന്റെ ഡയറക്ടര്‍ സാന്ദ്രാ പോസ്‌റ്റല്‍ 1999-ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്‌തകമുണ്ട്‌: 'പില്ലാര്‍ ഓഫ്‌ സാന്‍ഡ്‌'. ലോകത്ത്‌ നടന്നിട്ടുള്ള ജലസേചന സംരംഭങ്ങളുടെ ഗുണദോഷങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണത്‌. ജലസേചനത്തെ ആധാരമാക്കി പടുത്തുയര്‍ത്തിയ ഒരു സംസ്‌ക്കാരവും (ഈജിപ്‌ഷ്യന്‍ സംസ്‌ക്കാരം ഒഴികെ) അധികകാലം നിലനിന്നിട്ടില്ല എന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഈ പുസ്‌തകത്തില്‍ പറയുന്നു. ജലലഭ്യതയിലുണ്ടായ കുറവുകൊണ്ടോ അല്ലെങ്കില്‍ എക്കല്‍ അടിഞ്ഞുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലമോ, അതുമല്ലെങ്കില്‍ തുടര്‍ച്ചയായ ജലസേചനം വഴി മണ്ണിലെ ലവണാംശം (salinity) വര്‍ധിച്ച്‌ കൃഷി അസാധ്യമായതുകൊണ്ടോ പ്രാചീന സംസ്‌ക്കാരങ്ങള്‍ തകര്‍ന്നുവെന്ന്‌ സാന്ദ്രാ പോസ്‌റ്റല്‍ ഉദാഹരണങ്ങള്‍ നിരത്തി സ്ഥാപിക്കുന്നു.

സംസ്‌ക്കാരങ്ങളുടെ തകര്‍ച്ചയ്‌ക്ക്‌ ജലസേചനം എങ്ങനെ വഴിവെക്കുന്നു എന്നതിന്‌ സമീപകാലത്തെ ഒരുദാഹരണം അരിസോണയിലെ ഹോഹോകാം ഇന്ത്യക്കാരുടേതാണ്‌. അതിവിദഗ്‌ധമായ ഒരു ജലസേചന സംവിധാനം അവര്‍ വികസിപ്പിച്ചിരുന്നു. ജലസേചനത്തിന്റെ തോത്‌ കൂടിയതിനനുസരിച്ച്‌ വെള്ളം മണ്ണില്‍ കെട്ടിനിന്നുള്ള ബാഷ്‌പീകരണത്തിന്റെ അളവും വര്‍ധിച്ചു. മണ്ണിലെ ലവണാംശം വര്‍ധിക്കുകയാണ്‌ ഇതിന്റെ സ്വാഭാവിക പരിണിതി. പൊന്ന്‌ വിളഞ്ഞിരുന്ന ഭൂമിയില്‍ പുല്ല്‌ കിളിര്‍ക്കാതായി. കൃഷി നശിച്ചതോടെ, ആ ജനവിഭാഗവും നാശം നേരിട്ടു. പതിനഞ്ചാം നൂറ്റാണ്ടോടെ ഹോഹോകാം വര്‍ഗംതന്നെ നാമാവശേഷമായി. മെക്‌സിക്കോയിലെ മായന്‍മാരുടെ സംസ്‌ക്കാരം പെട്ടന്നുണ്ടായ വരള്‍ച്ചയില്‍പെട്ട്‌ നശിക്കുകയായിരുന്നു എന്ന്‌ ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. യൂഫ്രട്ടീസ്‌-ടൈഗ്രിസ്‌ നദീതടങ്ങളില്‍ (ഇന്നത്തെ ഇറാഖ്‌) നിലനിന്നിരുന്ന പ്രാചീന മൊസപ്പൊട്ടേമിയന്‍ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയ്‌ക്കും ഒരു പ്രബലകാരണം ജലസേചനംമൂലമുണ്ടായ പരിസ്ഥിതിപ്രശ്‌നങ്ങളായിരുന്നുവെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ പറയുന്നു.

നദികളെ ഗതിമാറ്റിയൊഴുക്കാന്‍ ശ്രമിച്ചാല്‍, അല്ലെങ്കില്‍ നദീജലം അമിതചൂഷണത്തിന്‌ വിധേയമാക്കിയാല്‍ എന്താകും ഫലം എന്നറിയാന്‍ പ്രാചീനകാലത്തേക്കൊന്നും പോകേണ്ടതില്ല. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്ക്‌ ചുറ്റുമുണ്ട്‌. മധ്യേഷ്യയില്‍ പഴയ സോവിയറ്റ്‌ യൂണിയനില്‍പ്പെട്ട 'ആരല്‍ സമുദ്ര' (Aral Sea)ത്തിന്റെ ദുരന്തകഥതന്നെയെടുക്കാം. ഭൂമുഖത്തെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു ആരല്‍ സമുദ്രം. ശ്രീലങ്കയുടെ വിസ്‌തൃതി. നിറയെ മത്സ്യസമ്പത്ത്‌. 'കടലിലെത്താന്‍ അനുവദിക്കുന്ന വെള്ളം പാഴാവുകയാണ്‌' എന്ന ജോസഫ്‌ സ്റ്റാലിന്റെ 1929-ലെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്‌, ആരല്‍ സമുദ്രത്തിന്റെ ജലസ്രോതസ്സുകളായ നദികളെ (അമു ദാരിയ, സ്വിര്‍ ദാരിയ) പരുത്തികൃഷിക്കായി 1950-കളില്‍ ഗതിതിരിച്ചുവിട്ടതോടെയാണ്‌ ആരല്‍ സമുദ്രത്തിന്റെ ദുര്‍ഗതി ആരംഭിക്കുന്നത്‌. ഉസ്‌ബെക്കിസ്‌താനിലെയും തുര്‍ക്ക്‌മെനിസ്‌താനിലെയും അര്‍ധ ഊഷരഭൂമിയില്‍ ഏതാനും ടണ്‍ പരുത്തി വിളയിക്കാന്‍ വേണ്ടി ആരല്‍ സമുദ്രത്തെ കൊല്ലുകയാണ്‌ ചെയ്‌തതെന്ന്‌ പിന്നീടാണ്‌ വ്യക്തമായത്‌.

സമുദ്രത്തിലേക്കുള്ള നീരൊഴുക്ക്‌ കുറഞ്ഞതോടെ സമുദ്രം വറ്റാന്‍ തുടങ്ങി. ഏതാനും പതിറ്റാണ്ടുകൊണ്ട്‌, ആരല്‍ സമുദ്രത്തിന്റെ വിസ്‌തൃതിയില്‍ 58 ശതമാനവും ജലശേഖരത്തില്‍ 83 ശതമാനവും കുറവുവന്നു. ആയിരക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ വളര്‍ന്നുവന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ തകരുകയായിരുന്നു. സമുദ്രത്തിലെ മത്സ്യസമ്പത്ത്‌ നശിച്ചു. കടലോര മത്സ്യബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി. ആയിരക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായി. വെള്ളംവറ്റിയ ആരല്‍ പ്രദേശം മരുഭൂമിയായി മാറി. വെള്ളം വറ്റിയതോടെ മണ്ണിലെ ലവണാംശവും ഏറി. മണല്‍ക്കാറ്റിനൊപ്പം ഉപ്പുകാറ്റും മേഖലയില്‍ പതിവായി. അത്‌ വായുവിലെ ലവണാംശം വര്‍ധിപ്പിച്ചു. ആരല്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇതാണ്‌ കാരണമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ കരുതുന്നു. അര്‍ബുദം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ നിരക്ക്‌ കുത്തനെയാണ്‌ കൂടിയത്‌.

മാത്രമല്ല, ആരല്‍ സമുദ്രം ശോഷിച്ചതോടെ ബാഷ്‌പീകരണത്തിന്റെ അളവ്‌ കുറഞ്ഞു. കാലാവസ്ഥയില്‍ വ്യതിയാനം വന്നു. പൊതുവെ മഴ കുറവായ ആ പ്രദേശത്ത്‌ മഴയുടെ ലഭ്യത വീണ്ടും കുറഞ്ഞു. തുര്‍ക്ക്‌മെനിസ്‌താന്‍, ഉസ്‌ബെക്കിസ്‌താന്‍, കിര്‍ഗിസ്‌താന്‍, താജിക്കിസ്‌താന്‍, കസാക്കിസ്‌താന്‍ എന്നീ അഞ്ച്‌ മുന്‍ സോവിയറ്റ്‌ രാജ്യങ്ങള്‍ ആരല്‍ ദുരന്തത്തിന്റെ ഫലമിപ്പോള്‍ അനുഭവിക്കുകയാണ്‌. ചെര്‍ണോബില്‍ ആണവദുരന്തം കഴിഞ്ഞാല്‍, മുന്‍ സോവിയറ്റ്‌ രാഷ്ട്രങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഏറ്റവും വലിയ പരിസ്‌ഥിതിദുരന്തം ആരല്‍ സമുദ്രത്തിന്റെ നാശമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

ഇറാനിലെ ഹാമൂണ്‍ തടാകത്തിന്റെ കഥയും വ്യത്യസ്‌തമല്ല. കിഴക്കന്‍ അഫ്‌ഗാനിസ്‌താനില്‍നിന്നുത്ഭവിക്കുന്ന ഹെല്‍മാണ്ട്‌ നദി പടിഞ്ഞാറോട്ടൊഴുകി അഫ്‌ഗാന്‍ കടന്ന്‌ ഇറാനിലെ ഹാമൂണ്‍ തടാകത്തിലെത്തുന്നു. തടാകത്തിന്റെ ഏക ജലസ്രോതസ്സ്‌ ഈ നദിയാണ്‌. 1990-കളില്‍ അഫ്‌ഗാനിസ്‌താനില്‍ അധികാരത്തിലേറിയ താലിബാന്‍, അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി അണക്കെട്ട്‌ പണിത്‌ ഹെല്‍മാണ്ട്‌ നദിയിലെ വെള്ളം പൂര്‍ണമായി ഊറ്റിയെടുത്തു. ഹാമൂണ്‍ തടാകത്തിലേക്ക്‌ നദീജലം എത്താതായി. 4000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുണ്ടായിരുന്ന ആ തടാകമിപ്പോള്‍ ഉണങ്ങി വരണ്ട ഒരു മണല്‍പ്പരപ്പ്‌ മാത്രമാണ്‌. തടാകം വറ്റിയതോടെ, സമീപമേഖലയിലെ ഭൂഗര്‍ഭജലവിതാനവും തകര്‍ന്നു.

ഭൂമുഖത്തെ ഏറ്റവും താഴ്‌ന്ന പ്രദേശമാണ്‌ ചാവുകടല്‍. സമുദ്രനിരപ്പില്‍നിന്ന്‌ 400 മീറ്റര്‍ താഴെയാണതിന്റെ സ്ഥാനം. മാത്രമല്ല, ലോകത്തെ ഏറ്റവും ലവണാംശം കൂടിയ തടാകവും ഇതുതന്നെ. ചാവുകടലിന്റെ ഏക ജലസ്രോതസ്സ്‌ ജോര്‍ദാന്‍ നദിയാണ്‌. എന്നാല്‍, ഇസ്രായേലും ജോര്‍ദാനും സമീപകാലത്ത്‌ ആ നദിയിലെ വെള്ളം കൂടുതലായി ചൂഷണം ചെയ്യാനാരംഭിച്ചതോടെ, ചാവുകടല്‍ ചാവാനാരംഭിച്ചിരിക്കുന്നു എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. 30 വര്‍ഷം മുമ്പ്‌ 80 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന ആ പൗരാണിക തടാകം ഇപ്പോള്‍ 50 കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. സമീപപ്രദേശത്തെ ഭൂഗര്‍ഭജലവിതാനം തടാകത്തിലെ ജലവിതാനത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍, മേഖല ഒരു വന്‍പരിസ്ഥിതി പ്രതിസന്ധിയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ഇസ്രായേല്‍ തന്നെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അടിയന്തരമായി എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍, അടുത്ത 20-25 വര്‍ഷത്തിനകം ചരിത്രപ്രധാനമായ ആ തടാകം ചരിത്രത്തില്‍ മാത്രമായി മാറുമെന്നാണ്‌ വിദഗ്‌ധരുടെ മുന്നറിയിപ്പ്‌.

നദികളുടെ ഗതിമാറ്റാനോ നദികളെ അമിതമായി ചൂഷണം ചെയ്യാനോ ശ്രമിച്ചാല്‍ എന്താകും ഫലം എന്നതിന്റെ ഉദാഹരണങ്ങളാണിവ. ഇതൊന്നും നമുക്ക്‌ ബാധകമല്ല എന്നു കരുതി മുന്നോട്ടുപോവുക എളുപ്പമാണ്‌. പക്ഷേ, ഇന്ത്യന്‍ നദികളെ പരസ്‌പരം ബന്ധിക്കാനുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വടക്കന്‍ നദികളില്‍ തെക്കോട്ടൊഴുകാന്‍ 'അധികജലം' ഇല്ലെങ്കില്‍ എന്തുചെയ്യും? അതിനുള്ള സാധ്യത കൂടുതലാണെന്ന്‌ ഹിമാലയന്‍ മഞ്ഞുപാളികളെപ്പറ്റി അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു. ഹിമാലയത്തില്‍ മഞ്ഞുപാളികളുണ്ട്‌. അവ വേനല്‍ക്കാലത്ത്‌ ഉരുകി ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന നദികളെ സമ്പന്നമാക്കും. കാലവര്‍ഷത്തെ മാത്രം ആശ്രയിക്കുന്ന തെക്കന്‍ നദികളില്‍ ആ സമയത്ത്‌ വെള്ളം കുറവായിരിക്കും. അപ്പോള്‍ ഹിമാലയന്‍ നദികളിലെ 'അധിക ജലസമ്പത്ത്‌' തെക്കന്‍ നദികളിലേക്ക്‌ തിരിച്ചുവിട്ട്‌ കാര്യങ്ങള്‍ കുശാലാക്കാം. ഇതാണല്ലോ പദ്ധതിയിലെ കാതലായ വശം.

പക്ഷേ, കാലാവസ്ഥാ വിദഗ്‌ധര്‍ പറയുന്നത്‌ ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുപാളികള്‍ വളരെവേഗം ഉരുകിത്തുടങ്ങിയിരിക്കുന്നതിനാല്‍, 20-25 വര്‍ഷം കഴിയുമ്പോള്‍ ഹിമാലയത്തില്‍ എത്ര മഞ്ഞുപാളി അവശേഷിക്കും എന്ന്‌ കണ്ടറിയണമെന്നാണ്‌. ബ്രിട്ടന്‍, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര ഗവേഷകസംഘം അടുത്തകാലത്ത്‌ ഹിമാലയത്തില്‍ നടത്തിയ സര്‍വെ ഈ സംശയത്തെ ഊട്ടിയുറപ്പിക്കുന്നു. ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനാല്‍, കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഹിമാലയന്‍ മഞ്ഞുപാളികള്‍ക്ക്‌ വന്‍ശോഷണം സംഭവിച്ചിട്ടുണ്ട്‌. വരുംവര്‍ഷങ്ങളില്‍ ആ തോത്‌ വര്‍ധിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത 20-25 വര്‍ഷത്തിനകം ഹിമാലയത്തിലെ 80 ശതമാനം മഞ്ഞുപാളികളും ഉരുകിത്തീരുമെന്നാണ്‌ സൂചന. കാല്‍നൂറ്റാണ്ട്‌ കഴിയുമ്പോള്‍, തെക്കന്‍ നദികളെപ്പോലെ, ഹിമാലയന്‍ നദികളും മഴയെ മാത്രം ആശ്രയിച്ച്‌ ഒഴുകേണ്ടിവരുമെന്ന്‌ സാരം. നദീസംയോജനത്തിന്റെ അന്തസ്സത്തതന്നെ അപ്രസക്തമാവില്ലെ, അങ്ങനെ വന്നാല്‍!

വിഭാവനം ചെയ്യുന്ന സമയംകൊണ്ട്‌ പദ്ധതി പൂര്‍ത്തിയാകുമോ എന്നതാണ്‌ മറ്റൊരു പ്രശ്‌നം. സമയത്ത്‌ പൂര്‍ത്തിയായില്ലെങ്കില്‍ പദ്ധതിച്ചെലവ്‌ ഭീമമായി വര്‍ധിക്കും. ഇന്ത്യയിലെ പദ്ധതി നടത്തിപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, നദീസംയോജന പദ്ധതിയുടെ വിധിയും എന്താകുമെന്ന്‌ ഊഹിക്കാനാകും. കര്‍മപദ്ധതിയില്‍ പറയുന്നതുപോലെ 5.6 ലക്ഷം കോടി രൂപകൊണ്ട്‌ 2016 ആകുമ്പോഴേക്കും ഇത്ര ബൃഹത്തായ ഒരു പദ്ധതി പൂര്‍ത്തിയാകുമോ എന്ന്‌ സംശയിക്കുന്ന വിദഗ്‌ധര്‍ ധാരാളമുണ്ട്‌. കൊളംബോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'നു കീഴിലുള്ള 'ടാറ്റാ വാട്ടര്‍ പോളിസി പ്രോഗ്രാമി'ന്റെ മേധാവി തുഷാര്‍ ഷായുടെ നിഗമനപ്രകാരം, ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത്‌ 40 വര്‍ഷം വേണ്ടിവരും; 5,70,00,000 കോടി രൂപയും! നാല്‌പത്‌ വര്‍ഷംകൊണ്ട്‌ നമ്മുടെ കാലാവസ്ഥയും നദികളിലെ നീരൊഴുക്കിന്റെ സ്വഭാവവും എന്തിന്‌ രാഷ്ട്രത്തിന്റെ മുന്‍ഗണനകള്‍പോലും എത്ര മാറിയിട്ടുണ്ടാകും!

വന്‍കിട പദ്ധതികളുടെയൊന്നും സഹായമില്ലാതെ ജനപങ്കാളിത്തത്തോടെ പരമ്പരാഗത ജലസംരക്ഷണമാര്‍ഗങ്ങളുപയോഗിച്ച്‌, രാജസ്ഥാനിലെ ഗ്രാമങ്ങളുടെ ഭാവി മാറ്റാനാകും എന്ന്‌ തെളിയിച്ച സംഘടനയാണ്‌ 'തരുണ്‍ ഭാരത്‌ സംഘ്‌'. അതിന്റെ നേതാവായ രജീന്ദര്‍ സിംഹ്‌, നദീസംയോജനപദ്ധതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്‌-`നദികളെ കൂട്ടിക്കെട്ടുകയെന്നു പറഞ്ഞാല്‍ അതിനര്‍ഥം, അഴിമതിയെയും മലിനീകരണത്തെയും പരസ്‌പരം ബന്ധിപ്പിക്കുകയെന്നാണ്‌`.

-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, മാര്‍ച്ച്‌ 21-27, 2004

Friday, January 16, 2009

ബ്ലോഗിങ്‌-ആത്മപ്രകാശനത്തിന്റെ സൈബര്‍ രൂപം

(മുന്നറിയിപ്പ്‌: പഴയ ലേഖനമാണിത്‌. വസ്‌തുതകളിലും വിവരങ്ങളിലും അത്‌ പ്രതിഫലിക്കുക സ്വാഭാവികം മാത്രം.)

The traditional paper says, 'I produce, you read' but we say, 'we produce, we read and we change the world together'-Oh Yeon Ho, Editor of 'Ohmynews'

ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ 2004-ല്‍ മെറിയാം വെബ്‌സ്റ്റര്‍ കമ്പനി കണ്ടെത്തിയ വാക്കാണ്‌ 'ബ്ലോഗ്‌' (blog). തങ്ങളുടെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ അര്‍ഥം തേടിയ പദം എന്ന നിലയ്‌ക്ക്‌ 2004-ലെ ഇംഗ്ലീഷ്‌ വാക്കായി 'ബ്ലോഗി'നെ കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. മെറിയാം വെബ്‌സ്റ്റര്‍ നിഘണ്ടുവിന്റെ 2005 പതിപ്പില്‍ 'ബ്ലോഗ്‌' ഉള്‍പ്പെടുത്താനും തീരുമാനിച്ചു. സാധാരണഗതിയില്‍ പുതിയൊരു വാക്ക്‌ കുറഞ്ഞത്‌ 20 വര്‍ഷം 'ജീവിച്ചിരുന്നാലേ' അതിന്‌ നിഘണ്ടുവില്‍ ഇടം ലഭിക്കൂ. അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ 'ബ്ലോഗ്‌' പിറന്ന്‌ വീണിട്ട്‌. ഇത്ര ചുരുങ്ങിയ കാലംകൊണ്ട്‌ അതിന്‌ നിഘണ്ടുവില്‍ പ്രവേശനം ലഭിച്ചതിന്റെ അര്‍ഥം, 'ബ്ലോഗ്‌' എന്നത്‌ അത്ര പ്രധാന്യം കൈവരിച്ചു കഴിഞ്ഞു എന്നാണ്‌.

'വെബ്‌ ലോഗ്‌' (web log) എന്നതിന്റെ ചുരുക്കരൂപമാണ്‌ 'ബ്ലോഗ്‌'. വെബ്ബ്‌ ജേര്‍ണല്‍ എന്നും അവയെ വിളക്കാറുണ്ട്‌. ഒരു വ്യക്തിയുടെ ചിന്തകളും വിചാരങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുകയും, അവ തുടര്‍ച്ചയായി നവീകരിക്കുകയും, സമാനസ്വഭാവമുള്ള മറ്റ്‌ സൈറ്റുകളിലെക്ക്‌ കവാടം സ്ഥാപിക്കുകയും ചെയ്‌തിട്ടുള്ള സ്വകാര്യ വെബ്ബ്‌സൈറ്റാണ്‌ 'ബ്ലോഗ്‌' എന്ന്‌ വെബ്‌സ്‌റ്റര്‍ നിഘണ്ടു നിര്‍വചിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ആത്മപ്രകാശനത്തിനും ആശയവിനിമയത്തിനുമുള്ള പുത്തന്‍ ഉപാധിയാണ്‌ ബ്ലോഗുകള്‍. വ്യക്തപരമായ തരത്തിലുള്ള, ഒരിനം അമേച്വര്‍ പത്രപ്രവര്‍ത്തനമായും ബ്ലോഗുകള്‍ മാറാറുണ്ട്‌. 'ഒരാള്‍ പറയാനാഗ്രഹിക്കുന്ന കാര്യം, എവിടെ പ്രസിദ്ധീകരിക്കണമെന്നറിയാത്ത കാര്യം, പ്രസിദ്ധീകരിക്കാന്‍ ഒരുപക്ഷേ ആരും സമ്മതിക്കാത്ത കാര്യം' -അതാണ്‌ ബ്ലോഗുകളായി പ്രത്യക്ഷപ്പെടുന്നവയെന്ന്‌ ഇന്റര്‍നെറ്റ്‌ നിരീക്ഷകര്‍ പറയുന്നു. ബ്ലോഗുകള്‍ രചിക്കുന്നയാളാണ്‌ ബ്ലോഗര്‍; ആ പ്രക്രിയ ബ്ലോഗിങ്‌ എന്നറിയപ്പെടുന്നു.

തൊണ്ണൂറുകളുടെ ആദ്യപകുതിയിലാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ യാഥാര്‍ഥ്യമാകുന്നത്‌. അതേ സമയത്തുതന്നെ ബ്ലോഗുകളുടെ ആദ്യരൂപവും നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1994 അവസാനം ജസ്‌റ്റിന്‍ ഹാള്‍, കരോലിന്‍ ബുര്‍ക്കെ എന്നിവര്‍ ചേര്‍ന്ന്‌ അവരുടെ ഡയറിക്കുറിപ്പുകള്‍ തുടര്‍ച്ചയായി നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ബ്ലോഗിങിന്റെ ജനനം എന്ന്‌ കരുതപ്പെടുന്നു. 'വെബ്‌ ലോഗ്‌' എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌ 'റോബര്‍ട്ട്‌ വിസ്‌ഡം വെബ്‌ ലോഗി'ന്റെ എഡിറ്റര്‍ ജോണ്‍ ബാര്‍ഗര്‍ ആണ്‌.

1998-ല്‍ ആകെ മുപ്പതിനായിരം വെബ്‌ ലോഗുകളാണ്‌ നെറ്റില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ 50 ലക്ഷമാണെന്ന്‌ ബ്ലോഗുകളെപ്പറ്റി പഠനം നടത്തുന്ന 'ടെക്‌നോറാറ്റി' (Technorati) കണക്കുകൂട്ടുന്നു. യു.എസ്‌.ഗവേഷകസ്ഥാപനങ്ങളായ 'പ്യൂ ഇന്റര്‍നെറ്റ്‌', 'അമേരിക്കന്‍ ലൈഫ്‌' എന്നിവ സംയുക്തമായി നടത്തിയ പഠനപ്രകാരം, ഓരോ 5.8 സെക്കന്‍ഡിലും ഓരോ പുതിയ ബ്ലോഗ്‌ സൃഷ്ടിക്കപ്പെടുന്നു!

ആദ്യമൊക്കെ കൗമാരപ്രായക്കാരുടെ വെറുമൊരു ഹോബി മാത്രമായി അവഗണിക്കപ്പെട്ട ബ്ലോഗിങിന്റെ യഥാര്‍ഥ സാധ്യതകള്‍ വെളിവായിത്തുടങ്ങിയത്‌, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മറ്റ്‌ സങ്കേതങ്ങളുടെ വികാസത്തോടെയാണ്‌. പ്രത്യേകിച്ചും റിയലി സിംപിള്‍ സിന്‍ഡിക്കേഷന്‍ (ആര്‍.എസ്‌.എസ്‌) എന്ന സങ്കേതമാണ്‌ ബ്ലോഗുകള്‍ സൃഷ്ടിക്കുകയും പങ്കുവെയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയ അതീവ ലളിതമാക്കിയത്‌. സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ തന്റെ സൃഷ്ടികള്‍ വെബ്ബില്‍ പ്രസിദ്ധീകരിക്കുക വളരെ ശ്രമകരമാണ്‌. സ്വന്തമായി സൈറ്റ്‌ വേണം, സെര്‍വര്‍ വേണം, സാങ്കേതിക പരിജ്ഞാനം വേണം. എന്നാല്‍, ബ്ലോഗിങിന്റെ ആവര്‍ഭാവത്തോടെ ഇവയെല്ലാം അപ്രസക്തമായി. ഒരു സാങ്കേതികജ്ഞാനവുമില്ലാത്തയാള്‍ക്കും സ്വന്തം രചനകള്‍ വെബ്ബില്‍ സൗജന്യമായി പ്രസിദ്ധീകരിക്കാനും മറ്റുള്ളവരിലെത്തിക്കാനും ബ്ലോഗിങ്‌ അവസരമൊരുക്കുന്നു. നിങ്ങള്‍ക്കൊരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ കണക്ഷനുമുണ്ടെങ്കില്‍, കോളമെഴുത്തുകാരനോ വിശകലന വിദഗ്‌ധനോ പ്രസാധകനോ ഒക്കെയാകാന്‍ നിങ്ങളെ ബ്ലോഗിങ്‌ സഹായിക്കും.

തുടക്കം തൊണ്ണൂറുകളിലാണെങ്കിലും, പുതിയ നൂറ്റാണ്ടോടെയാണ്‌ ബ്ലോഗിങ്‌ എന്നത്‌ സൈബര്‍സ്‌പേസിലെ ഒരു വിസ്‌മയമായി മാറിയത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ലോകത്തിന്‌ കരുതിവെച്ച അത്ഭുതങ്ങളിലൊന്നാണ്‌ ബ്ലോഗിങ്‌ എന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇനിയും പൂര്‍ണമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ വ്യാഖ്യാനിക്കാനും മനസിലാക്കാനും ശ്രമം നടക്കുമ്പോള്‍ തന്നെ, വ്യാഖ്യാനങ്ങളെ അപ്രസക്തമാക്കും വിധം ബ്ലോഗുകളുടെ എണ്ണവും വൈവിധ്യവും വര്‍ധിക്കുന്നു.

ആരും കരുതിയിരുന്നില്ല, സൈബര്‍സ്‌പേസിലെ പുതിയ പ്രതിഭാസം അതിന്റെ യഥാര്‍ഥ സാധ്യത കണ്ടെത്തുക സാക്ഷാല്‍ സദ്ദാം ഹുസൈന്റെ ബാഗ്‌ദാദില്‍ നിന്നായിരിക്കും എന്ന്‌. 2002 സപ്‌തംബറില്‍ 'സലാം പാക്‌സ്‌' എന്ന പേരില്‍ ഒരു അജ്ഞാതന്‍ 'ബാഗ്‌ദാദ്‌ ബ്ലോഗര്‍' എന്ന പേരിലൊരു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ലോകം പുതിയൊരു മാധ്യമസാധ്യതയുടെ പിറവി ദര്‍ശിക്കുകയായിരുന്നു. സദ്ദാമിന്റെ അന്ത്യനാളുകളില്‍ ബാഗ്‌ദാദ്‌ എങ്ങനെയായിരുന്നു എന്നതിന്റെ വ്യത്യസ്‌തമായ ഒരു ചിത്രം (മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും തരാന്‍ കഴിയാത്തത്‌) സലാം പാക്‌സ്‌ ലോകത്തിന്‌ നല്‍കി. ശരാശരി ഇറാഖികളുടെ വിഹ്വലതകളും ഉത്‌ക്കണ്‌ഠകളും ആശങ്കകളും ബാഗ്‌ദാദ്‌ ബ്ലോഗറിലൂടെ ലോകമറിഞ്ഞു. അമേരിക്കന്‍ അധിനിവേശത്തിന്റെ യഥാര്‍ഥ വസ്‌തുതകളും മറ്റ്‌ മാധ്യമങ്ങള്‍ക്കൊന്നും നല്‍കാന്‍ കഴിയാത്തത്ര ഹൃദ്യമായി വിനിമയം ചെയ്യാന്‍ സലാം പാക്‌സിനായി.

ഒന്നാം ഗള്‍ഫ്‌ യുദ്ധകാലത്ത്‌ യുദ്ധം 'ലൈവ്‌' ആയി പ്രേക്ഷകന്‌ മുന്നിലെത്തിച്ച്‌ സി.എന്‍.എന്നും അതിന്റെ അധിപന്‍ ടെഡ്‌ ടേര്‍ണറും നായകരായെങ്കില്‍, രണ്ടാം ഗള്‍ഫ്‌ യുദ്ധത്തില്‍ മാധ്യമലോകത്തിന്‌ ലഭിച്ച നായകനാണ്‌ സലാംപാക്‌സ്‌. 'ബാഗ്‌ദാദ്‌ ബ്ലോഗറെ'പ്പറ്റി രചിക്കപ്പെട്ട 'സലാംപാക്‌സ്‌: ദി ക്ലാന്‍ഡെസ്റ്റൈന്‍ ഡയറി ഓഫ്‌ ആന്‍ ഓര്‍ഡിനറി ഇറാഖി' എന്ന പുസ്‌തകം വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചു. ആ ഗ്രന്ഥമിപ്പോള്‍ ഒരു ചലച്ചിത്രമാവുകയാണ്‌.

കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും പക്ഷേ, ബ്ലോഗുകള്‍ക്ക്‌ മാധ്യമപദവി കിട്ടുന്നത്‌ (കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും), കഴിഞ്ഞ വര്‍ഷം (2004) നടന്ന യു.എസ്‌.പ്രസിഡന്റ്‌ തിരഞ്ഞെടുപ്പോടെയാണ്‌. ഡെമോക്രാറ്റിക്‌ കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം 30 ബ്ലോഗര്‍മാര്‍ക്കും അക്രെഡിറ്റെഷന്‍ നല്‍കിയത്‌ ചരിത്രസംഭവമായി. ക്യാമറാഫോണുകളുടെ സഹായത്തോടെ അവിടെ നടന്ന സംഭവങ്ങള്‍ വളരെ വേഗം നെറ്റിലെത്തിച്ച്‌ ബ്ലോഗര്‍മാര്‍ കഴിവു തെളിയിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ ബുഷിന്റെയും ജോണ്‍ കെറിയുടെയും പക്ഷത്തുള്ളവര്‍ വെവ്വേറെ ബ്ലോഗുകള്‍ സൃഷ്ടിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ബി.ബി.സി.പോലുള്ള മാധ്യമസ്ഥാപനങ്ങള്‍, സ്വന്തം റിപ്പോര്‍ട്ടര്‍മാരോട്‌ തന്നെ തിരഞ്ഞെടുപ്പു ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ ചട്ടംകെട്ടി. അങ്ങനെ ശരിക്കും ഒരു സമാന്തര മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവമാര്‍ജിക്കാന്‍ യു.എസ്‌.തിരഞ്ഞെടുപ്പോടെ ബ്ലോഗിങിനായി.

2004 ഡിസംബര്‍ 26-ന്‌ ഇന്ത്യന്‍മഹാസമുദ്രമേഖലയിലുണ്ടായ സുനാമി ദുരന്തത്തിന്‌ ശേഷം, കാണാതായവരെ കണ്ടെത്താനും ദുരിതബാധിതര്‍ക്ക്‌ സഹായമെത്തിക്കാനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്ലോഗര്‍മാര്‍ മറ്റുള്ളവരെ കടത്തിവെട്ടി. ഡയാന മേത്ത, പീറ്റര്‍ ഗ്രിഫിന്‍, ശ്രീലങ്കന്‍ ടെലിവിഷന്‍ നിര്‍മാതാവ്‌ ഡി മായിയോ എന്നിവരും ന്യൂഡല്‍ഹിയിലെ ഒരുസംഘം വിദ്യാര്‍ഥികളും സംയുക്തമായി രൂപംനല്‍കിയ 'സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ എര്‍ത്ത്‌ക്വേക്ക്‌ ആന്‍ഡ്‌ സുനാമി വെബ്ബ്‌ലോഗ്‌'(SEA-EAT) എന്ന ബ്ലോഗ്‌ ദുരിതബാധിതര്‍ക്ക്‌ രക്ഷാമാര്‍ഗമായി മാറുകയായിരുന്നു.

അടുത്തകാലം വരെ വന്‍കിട മാധ്യമങ്ങളോ വന്‍കിട കമ്പനികളോ ബ്ലോഗുകളെ ഗൗരവത്തോടെ കണ്ടിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. പ്രമുഖപത്രങ്ങളുടെയും ടി.വി.ചാനലുകളുടെയും വെബ്ബ്‌സൈറ്റുകള്‍, ബ്ലോഗിങ്‌ സമ്പ്രദായംകൂടി സൈറ്റുകളില്‍ ഉള്‍പ്പെടുത്തുകയാണിപ്പോള്‍. ബ്ലോഗിങ്‌ സങ്കേതമുപയോഗിച്ചുള്ള ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. തെക്കന്‍ കൊറിയയില്‍നിന്നുള്ള www.ohmynews.com ഉദാഹരണം. ഓ ഇയോണ്‍ ഹോ എഡിറ്റുചെയ്യുന്ന ഈ വാര്‍ത്താസൈറ്റ്‌ തുടക്കത്തില്‍ 722 സിറ്റിസണ്‍ റിപ്പോര്‍ട്ടര്‍മാരുടെ സഹായത്താലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഇപ്പോള്‍ അതിലെ റിപ്പോര്‍ട്ടര്‍മാരുടെ സംഖ്യ 3500 ആണ്‌. ബ്ലോഗിങിന്റെ സങ്കേതം പ്രയോജനപ്പെടുത്തി രംഗത്തെത്തിയ മറ്റൊരു വാര്‍ത്താസൈറ്റാണ്‌ 'വിക്കിന്യൂസ്‌' (wikinews).

രാജ്യത്തിന്റെ വിദൂരകോണുകളില്‍ സംഭവിക്കുന്നതെന്തെന്നറിയാന്‍ മുഖ്യധാരാമാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ പോലും ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്‌. 'ഞങ്ങള്‍ മാത്രം, വേറാരുമില്ല' എന്ന പരമ്പരാഗത മാധ്യമങ്ങളുടെ ഗര്‍വ്വിനാണ്‌ ഇത്തരം സമീപനത്തിനു മുന്നില്‍ ഉടവുതട്ടുന്നത്‌. മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങള്‍ ബ്ലോഗുകള്‍ വഴി പലപ്പോഴും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.

-പത്രപ്രവര്‍ത്തകന്‍, മാര്‍ച്ച്‌ 2005

Monday, December 22, 2008

ശരിയെന്നു തെളിയുന്നത്‌ ഡാര്‍വിന്റെ സിദ്ധാന്തം

ആധുനിക ജീവശാസ്‌ത്രത്തിന്റെ അടിത്തറ കെട്ടിപ്പെടുത്തിരിക്കുന്നത്‌ ചാള്‍സ്‌ ഡാര്‍വിന്‍ കണ്ടെത്തിയ പ്രകൃതിനിര്‍ധാരണമെന്ന പരിണാമ സങ്കേതത്തിന്‌ മേലാണ്‌. 2009-ല്‍ ഡാര്‍വിന്‍ ജനിച്ചിട്ട്‌ 200 വര്‍ഷവും, 'ജീവജാതികളുടെ ഉത്ഭവം' എന്ന അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥം പുറത്ത്‌ വന്നിട്ട്‌ 150 വര്‍ഷവും തികയുന്നു. ഈയവസരത്തില്‍ പഴയൊരു ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ്‌ ഇവിടെ

വിഖ്യാത ഇറ്റാലിയന്‍ ഹാസ്യസാഹിത്യകാരനായ ജിയോവാന്നി ഗുവറേഷിയുടെ `ഡോണ്‍ കാമിലോ' കഥകളിലൊരിടത്ത്‌, കഥാനായകനും ഇടവക വികാരിയുമായ ഡോണ്‍ കാമിലോ ഫ്രിഡ്‌ജ്‌ വാങ്ങുന്ന കാര്യം വിവരിച്ചിട്ടുണ്ട്‌. തവണ വ്യവസ്ഥയില്‍ ഫ്രിഡ്‌ജ്‌ വില്‍ക്കാന്‍ ഒരു പെണ്‍കുട്ടി പള്ളിമേടയില്‍ എത്തിയിരിക്കുന്നു, താന്‍ എന്തു ചെയ്യണം എന്ന്‌ ഡോണ്‍ കാമിലോ അള്‍ത്താരയിലെത്തി യേശുവിനോട്‌ (യേശു ക്രിസ്‌തുവും ഡോണ്‍ കാമിലോ കഥകളില്‍ ഒരു കഥാപാത്രമാണ്‌) വേവലാതിയോടെ തിരക്കുന്നു. ``ഡോണ്‍ കാമിലോ, ഫ്രിഡ്‌ജിനെപ്പറ്റി എനിക്കൊന്നുമറിയില്ല എന്നകാര്യം താങ്കള്‍ക്കിനിയും മനസിലായിട്ടില്ലേ'' എന്നായിരുന്നു യേശുവിന്റെ മറുചോദ്യം. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ വിജ്ഞാനമോ അറിവോ ഇന്നത്തേതുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത കാലത്താണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ള മതസംഹിതകളില്‍ മിക്കവയും രൂപമെടുത്തതെന്ന അടിസ്ഥാന വസ്‌തുത ഓര്‍ക്കാതെ, ഏത്‌ പുതിയ വിജ്ഞാനശാഖയേയും മതത്തിന്റെ അളവുകോല്‍ വെച്ച്‌ തിട്ടപ്പെടുത്തി സ്വീകരിക്കണോ വേണ്ടയോ എന്ന്‌ തര്‍ക്കിക്കുന്നവരെ കാണുമ്പോള്‍, ഗുവറേഷിയുടെ കഥയിലെ യേശുവിന്റെ വാചകമാണ്‌ ഓര്‍മ്മവരിക.

പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഈ തര്‍ക്കം എല്ലാ അതിരുകളും കടക്കുന്നു. മുന്‍വിധികളും ശാഠ്യങ്ങളും വാദങ്ങളെ കീഴ്‌പ്പെടുത്തുന്നു. സാമാന്യമായ ശാസ്‌ത്രാന്വേഷണ രീതികള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ചാള്‍സ്‌ ഡാര്‍വിനുണ്ടായ ഏതോ വികലവെളിപാടില്‍ നിന്നാണ്‌ പരിണാമസിദ്ധാന്തം രൂപം കൊണ്ടതെന്ന വാദമുയരുന്നു. ആധുനിക വിജ്ഞാനശാഖകളില്‍ ഏറ്റവും പ്രാമുഖ്യം നേടിയ പുരാവസ്‌തുശാസ്‌ത്രത്തിന്റെയും നരവംശശാസ്‌ത്രത്തിന്റെയും ജനിതകശാസ്‌ത്രത്തിന്റെയും അടിത്തറ പണിതിരിക്കുന്നത്‌ ഡാര്‍വിന്റെ സിദ്ധാന്തത്തിന്‌ മുകളിലാണെന്ന വസ്‌തുത വിസ്‌മരിക്കപ്പെടുന്നു. മുന്തിയയിനം വിളകള്‍ സൃഷ്‌ടിക്കുന്നതില്‍ കാര്‍ഷികശാസ്‌ത്രജ്ഞര്‍ വിജയിക്കുമ്പോഴും, മരുഭൂമി പോലെ പ്രതികൂല കാലാവസ്ഥയുള്ള സ്ഥലങ്ങള്‍ക്ക്‌ യോഗ്യമായ പുതിയയിനം വിത്തുകള്‍ രൂപപ്പെടുത്തുമ്പോഴും ഡാര്‍വിന്റെ സിദ്ധാന്തമാണ്‌ വിജയിക്കുന്നത്‌. `പരിണാമ സിദ്ധാന്തത്തിന്‌ ഒരു തെളിവും ലഭിച്ചിട്ടില്ല' അതിനാല്‍ `സൃഷ്‌ടിവാദ'മാണ്‌ (സൃഷ്‌ടിവാദമെന്ന പഴയ വീഞ്ഞിനെ പുതിയ കുപ്പിയിടച്ചതാണ്‌ `ബൗദ്ധിക രൂപകല്‍പ്പനാവാദം'-Intelligent Design Theory) ശരി എന്നു ശാഠ്യം പിടിക്കുന്നവര്‍, മേല്‍പ്പറഞ്ഞ സംഗതികളെയൊക്കെ ഒറ്റയടിക്ക്‌ തിരസ്‌കരിക്കുക വഴി എത്തുന്നതെവിടെയാണെന്ന്‌ കണ്ണു തുറന്നു ഒന്നു ചുറ്റും നോക്കുക. ഭൂമി പരന്നാണ്‌ ഇരിക്കുന്നതെന്നു നിങ്ങള്‍ക്ക്‌ കാണാം. സൂര്യന്‍ ഭൂമിയെ ചുറ്റുകയാണ്‌. പ്രപഞ്ചകേന്ദ്രം ഭൂമിയാണ്‌. ആകാശമേലാപ്പില്‍ പതിച്ചുവെച്ചിരിക്കുകയാണ്‌ നക്ഷത്രങ്ങളെ, അവയ്‌ക്കു ചലിക്കാനാകില്ല!

ഇത്രയും പറഞ്ഞതുകൊണ്ട്‌ ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച സിദ്ധാന്തം കുറ്റമറ്റതാണെന്ന്‌ അര്‍ത്ഥമില്ല. ഒരു ശാസ്‌ത്രസിദ്ധാന്തത്തിന്‌ സാമാന്യമായ രീതിയില്‍ എന്തെല്ലാം പോരായ്‌മകളും പഴുതുകളും ഉണ്ടാകാമോ അതെല്ലാം പരിണാമസിദ്ധാന്തത്തിനും അതിന്റെ കാതലായ `പ്രകൃതിപര തിരഞ്ഞെടുപ്പ്‌' അഥവാ 'പ്രകൃതി നിര്‍ധാരണതത്ത്വ'(Natural Selection) ത്തിനുമുണ്ട്‌. പരിണാമം സംബന്ധിച്ച പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. ശാസ്‌ത്രപുരോഗതിയെ മുന്നോട്ടു നയിക്കുകയും പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന സുപ്രധാന ചോദ്യത്തിന്‌ വിശദീകരണം നല്‍കാന്‍ ശ്രമിക്കുകയും ചെയ്‌ത മിക്ക സിദ്ധാന്തങ്ങളുടെയും കഥ ഇതുതന്നെയാണ്‌. ഐസക്‌ ന്യൂട്ടന്‍ 1687-ല്‍ `പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക'യിലൂടെ മുന്നോട്ടുവെച്ച പ്രപഞ്ചസങ്കല്‍പ്പത്തിലെ പഴുതുകള്‍ക്കും ഉത്തരമില്ലായ്‌മകള്‍ക്കും വിശദീകരണം ലഭിക്കാന്‍ ശാസ്‌ത്രലോകം 218 വര്‍ഷം ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നു; 1905-ല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ തന്റെ ആപേക്ഷികതാ സിദ്ധാന്തവുമായി രംഗത്തെത്തും വരെ. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍(ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍) ഉള്‍പ്പടെ ഐന്‍സ്റ്റയിന്‍ തന്റെ സിദ്ധാന്തത്തിലൂടെ മുന്നോട്ടുവെച്ച പല സംഗതികള്‍ക്കും വ്യക്തമായ തെളിവ്‌ ഇനിയും ലഭിക്കാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട്‌ പക്ഷേ, ഐന്‍സ്റ്റയിന്‍ പറഞ്ഞത്‌ തെറ്റാണെന്ന്‌ ആരും വാദിക്കാറില്ല. ശാസ്‌ത്രത്തിന്റെ രീതി അതാണ്‌; നിരന്തരമായ അന്വേഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുക എന്നത്‌.

പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും ഒന്നുപോലെ താത്‌പര്യം തോന്നിയേക്കാവുന്ന ഒരു ഗവേഷണ പദ്ധതി അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയില്‍ പുരോഗമിക്കുന്നുണ്ട്‌. ജൈവലോകത്തെ സൂക്ഷ്‌മനിരീക്ഷണം നടത്തിയും, ഫോസിലുകള്‍ തുറന്നുതരുന്ന ശിഥിലലോകം ശ്രമകരമായി കൂട്ടിയിണക്കിയും, വിവിധ സസ്യജന്തു ജനുസുകളുടെ ജനിതക പ്രത്യേകതകള്‍ താരതമ്യം ചെയ്‌തുമൊക്കെയാണ്‌ സാധാരണഗതിയില്‍ പരിണാമശാസ്‌ത്രജ്ഞര്‍ തങ്ങളുടെ നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണോ എന്നും പ്രകൃതിനിര്‍ധാരണം തന്നെയാണോ പ്രകൃതിയുടെ മാര്‍ഗമെന്നുമൊക്കെ അവര്‍ പരിശോധിച്ചുറപ്പിക്കുന്നത്‌ അങ്ങനെയാണ്‌. തികച്ചും വ്യത്യസ്‌തമായ മാര്‍ഗ്ഗത്തിലൂടെ, ഒരുപക്ഷേ, കുറച്ചുകാലം മുമ്പുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍, ഡാര്‍വിനെ പരീക്ഷിച്ചറിയുകയാണ്‌ മിഷിഗണ്‍ സര്‍വ്വകലാശാലയ്‌ക്കു കീഴിലുള്ള `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി'യില്‍. ജൈവലോകത്തു നടക്കുന്ന സാധാരണ പ്രവര്‍ത്തനങ്ങളെ പുനസൃഷ്‌ടിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള `ഡിജിറ്റല്‍ ജീവി'കളെ ഉപയോഗിച്ച്‌ പ്രകൃതിനിര്‍ധാരണം ശരിയാണോ എന്നു പരിശോധിക്കുകയാണവിടെ. `ഡിജിറ്റല്‍ ജീവി'കളുടെ തലമുറകളായുള്ള ജനനവും ജീവിതവും നാശവും കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്തി സൂക്ഷിക്കാനും സഹായിക്കുന്ന `അവിദ'(Avida) എന്ന സോഫ്‌ട്‌വേര്‍ ഉപയോഗിച്ചാണ്‌, ആ ലാബൊറട്ടറിയിലെ 200 കമ്പ്യൂട്ടറുകളില്‍ കുടിയിരുത്തിയിട്ടുള്ള `ജിവി'കളുടെ ലക്ഷക്കണക്കിന്‌ തലമുറകളായുള്ള പരിണാമം ഗവേഷകര്‍ നീരീക്ഷിച്ചു വരുന്നത്‌.

`കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി'(കാല്‍ടെക്‌)ജിയില്‍ ഡോ.ക്രിസ്‌ അദാമിയുടെ `ഡിജിറ്റല്‍ ലൈഫ്‌ ലാബി'ന്റെയും(ഈ സ്ഥാപനം ഇപ്പോള്‍ `കെക്ക്‌ ഗ്രാഡ്വേറ്റ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'ലാണ്‌), മിഷിഗണ്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ മൈക്രോബയോളജിസ്റ്റ്‌ ഡോ.റിച്ചാര്‍ഡ്‌ ലെന്‍സികിയുടെ `എക്‌സ്‌പെരിമെന്റല്‍ ഇവല്യൂഷന്‍ ലാബി'ന്റെയും സാധ്യതകള്‍ കൂട്ടിയിണക്കിയാണ്‌ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബൊറട്ടറി' 1999-ല്‍ നിലവില്‍ വന്നത്‌. കമ്പ്യൂട്ടര്‍ വിദഗ്‌ധനും ഡിജിറ്റല്‍ പരിണാമ പരീക്ഷണങ്ങളില്‍ ഡോ.അദാമിയുടെ പിന്‍ഗാമിയുമായ ഡോ. ചാള്‍സ്‌ ഒഫ്രിയയാണ്‌ ഈ ലാബൊറട്ടറിയുടെ മേധാവി. കമ്പ്യൂട്ടര്‍ വിദഗ്‌ധരും ജൈവശാസ്‌ത്രജ്ഞരും മാത്രമല്ല, മിഷിഗണ്‍ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ദാര്‍ശനികന്‍ റോബര്‍ട്ട്‌ പെന്നോക്കും ഇപ്പോള്‍ `അവിദ' ടീമിലെ അംഗമാണ്‌.

നിലവില്‍ പരിണാമം സംബന്ധിച്ച്‌ ലോകത്ത്‌ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന ശാസ്‌ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ്‌ ലെന്‍സ്‌കിയാണ്‌. 17 വര്‍ഷമായി `ഇ-കോളി' ബാക്‌ടീരയകളെ ഉപയോഗിച്ച്‌ പരിണാമത്തിന്റെ വഴികള്‍ തേടുകയാണ്‌ അദ്ദേഹം. ഒറ്റ ബാക്‌ടീരയത്തില്‍ നിന്നു രൂപപ്പെട്ട സന്തതികളെ 12 കോളനികളായി തിരിച്ച്‌ പ്രത്യേക ഭക്ഷണം നല്‍കി നിരീക്ഷിക്കുകയാണ്‌ ഡോ.ലെന്‍സ്‌കി. ബാക്‌ടീരിയ കോളനികള്‍ ഇതിനകം 35000 തലമുറ പിന്നിട്ടു കഴിഞ്ഞു. പ്രകൃതിനിര്‍ധാരണം ശരിക്കും ആ കോളനികളില്‍ ദൃശ്യമാണെന്ന്‌ ഡോ.ലെന്‍സ്‌കി സാക്ഷ്യപ്പെടുത്തുന്നു. കോളനികളിലെ അന്തേവാസികളുടെ കോശവലുപ്പം മുന്‍ഗാമികളെ അപേക്ഷിച്ച്‌ ഇരട്ടിയായിക്കഴിഞ്ഞു. മുന്‍ഗാമികളുടേതിനെക്കാള്‍ ഇരട്ടി വേഗത്തില്‍ പ്രത്യുത്‌പാദനം നടത്താന്‍ ഡോ.ലെന്‍സ്‌കിയുടെ ബാക്‌ടീരിയകള്‍ക്കിപ്പോള്‍ കഴിയുന്നു. എന്നാല്‍, 1999-ല്‍ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബ്‌' യാഥാര്‍ത്ഥ്യമായതോടെ, ഡോ.ലെന്‍സ്‌കിയും അതിന്റെ ഭാഗമായി. തന്റെ ബാക്‌ടീരിയ കോളനികളുടെ ഡിജിറ്റല്‍ വകഭേദം `അവിദ'യുപയോഗിച്ച്‌ രൂപപ്പെടുത്തി പരീക്ഷിക്കുകയാണിപ്പോള്‍ അദ്ദേഹം. 17 വര്‍ഷത്തെ ക്ഷമയോടെയുള്ള പരീക്ഷണത്തിന്റെ ഫലം ഇപ്പോള്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട്‌ ഡിജിറ്റല്‍ പ്രക്രിയ വഴി ലഭിക്കുമെന്നത്‌ ഡോ.ലെന്‍സ്‌കിയെ ആവേശഭരിതനാക്കുന്നു. അത്രവേഗത്തിലാണ്‌ കമ്പ്യൂട്ടറുകള്‍ കാര്യങ്ങള്‍ ചെയ്യുന്നത്‌.

ജൈവലോകത്ത്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ഡിഓക്‌സീറൈബോന്യൂക്ലിക്‌ ആസിഡ്‌(ഡി.എന്‍.എ) തന്മാത്രകളാണ്‌. കാലാവസ്ഥയുടെയോ പരിസ്ഥിതിയുടെയോ ഒക്കെ സ്വാധീനം മൂലം ഒരു ജീവിയുടെ ഡി.എന്‍.എ.യ്‌ക്ക്‌ `വ്യതികരണം'(mutation) സംഭവിക്കാം. ജനിതകതലത്തില്‍ സംഭവിക്കുന്ന ആ മാറ്റം ചിലപ്പോള്‍ അടുത്ത തലമുറയില്‍ തന്നെ പ്രകടമായെന്നു വരാം, അല്ലെങ്കില്‍ ഒട്ടേറെ തലമുറകള്‍ക്കു ശേഷം മാത്രം പ്രത്യക്ഷപ്പെടാം. പ്രതികൂലമായ മാറ്റമാണ്‌ ജനിതകവ്യതികരണം കൊണ്ട്‌ സംഭവിക്കുന്നതെങ്കില്‍, അടുത്ത തലമുറ അതിജീവിക്കാനുള്ള സാധ്യത പരിമിതമാകുന്നു. ആ ജനിതകമാറ്റത്തിന്‌ അങ്ങനെ അന്ത്യം സംഭവിക്കുന്നു. എന്നാല്‍, ഗുണപരമായ മാറ്റമാണ്‌ വ്യതികരണം മൂലം ഉണ്ടാകുന്നതെങ്കില്‍, അതുവഴിയുണ്ടാകുന്ന സന്തതികള്‍ മറ്റുള്ളവയെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെയ്‌ക്കുകയും ആ മാറ്റം വരും തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. അവ അതിജീവിക്കാനുള്ള സാധ്യതയേറുന്നു. ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ നീളുന്ന ഇത്തരം പ്രക്രിയ വഴി പുതിയ ജീവികളും സസ്യങ്ങളും ഭൂമുഖത്ത്‌ രൂപമെടുക്കുന്നു. ഒരു പക്ഷേ, പരിണാമ പ്രക്രിയുടെ ഏറ്റവും ലളിതമായ വിശദീകരണം ഇതാണ്‌.

ജീനോം(Genome) എന്നത്‌ ഒരു ജീവിയുടെ പൂര്‍ണ്ണജനിതക സാരത്തെ സൂചിപ്പിക്കുന്ന വാക്കാണ്‌. വിവിധ ജീവികളുടെ ജീനോം താരതമ്യം ചെയ്‌ത്‌ പരിണാമത്തെപ്പറ്റി നിഗമനങ്ങളിലെത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു പ്രധാന തടസ്സമാകുന്നത്‌, ഓരോ തലമുറയിലെയും `ജനിതക വ്യതികരണ'ങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല എന്ന വസ്‌തുതയാണ്‌. പരിണാമത്തിന്‌ തെളിവു ശേഖരിക്കുന്നവര്‍ക്ക്‌ ഇത്‌ വലിയൊരു തടസ്സമാണ്‌. ഫോസിലുകളുടെ കാര്യത്തില്‍ പ്രശ്‌നം ശരിക്കും വെല്ലുവിളിയാകുന്നു. കാരണം, ഭൂമുഖത്ത്‌ നിലനില്‍ക്കുന്ന സസ്യ-ജന്തു ജാലങ്ങളില്‍ തുച്ഛമായ എണ്ണത്തിന്‌ മാത്രമേ ഫോസിലുകളാകാന്‍ അവസരം ലഭിക്കൂ. ജീവിച്ചിരിക്കുന്നവയില്‍ 99.9 ശതമാനം സസ്യങ്ങളും ജന്തുക്കളും ഫോസിലാകില്ല. 0.1 ശതമാനത്തിന്‌ മാത്രമാണ്‌ അതിന്‌ കഴിയുക. ഒട്ടേറെ ഘടകങ്ങള്‍ അനുകൂലമായി ഭവിച്ചാലേ ഒരു ഫോസില്‍ ഉണ്ടാകൂ. പറ്റിയ എക്കല്‍മണ്ണ്‌ വേണം. ഭൂഖത്ത്‌ കാണപ്പെടുന്നതില്‍ 15 ശതമാനം പാറകള്‍ മാത്രമേ ഫോസിലുകളുടെ നിലനില്‍പ്പിന്‌ സഹായിക്കൂ. നൂറ്‌ കോടി അസ്ഥികളുണ്ടെങ്കില്‍ അതില്‍ ഒരെണ്ണത്തിനേ ഫോസിലാകാന്‍ വിധിയുള്ളൂ എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

ഒരു മനുഷ്യന്റെ ശരീരത്തില്‍ ശരാശരി 206 അസ്ഥികളുണ്ട്‌. ഇതുപ്രകാരം ഇന്ത്യയിലുള്ള 103 കോടി ജനങ്ങളുടെ മൊത്തം അസ്ഥിയില്‍ 212 എണ്ണത്തിനേ  ഫോസിലാകാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ! ഹിമാലയം മുതല്‍ കന്യാകുമാരി വരെ നീളുന്ന ഉപഭൂഖണ്ഡത്തില്‍ എവിടെയെങ്കിലുമായി മറഞ്ഞു കിടക്കുന്ന ആ ഫോസിലുകള്‍ പക്ഷേ, ഒരു വിദഗ്‌ധന്റെ കരങ്ങളിലെത്തുകയും വേണം അതിന്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകാന്‍. ഭൂമുഖത്ത്‌ ഇതുവരെ 3000 കോടി ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ ഏതാണ്ടൊരു നിഗമനം. അതില്‍ പക്ഷേ, ഫോസില്‍ രേഖ ലഭിച്ചിട്ടുള്ളത്‌ 2.5 ലക്ഷം വര്‍ഗ്ഗങ്ങളുടേതു മാത്രമാണെന്ന്‌, `ദി സിക്ത്‌ എക്‌സ്റ്റിങ്‌ഷന്‍' എന്ന ഗ്രന്ഥത്തില്‍ റിച്ചാര്‍ഡ്‌ ലീക്കിയും റോജര്‍ ലെവിനും പറയുന്നു. ഈ കണക്ക്‌ പ്രകാരം ഓരോ 1.2 രണ്ട്‌ ലക്ഷം ജീവിവര്‍ഗ്ഗത്തിനും ഒന്ന്‌ എന്ന കണക്കിനേ ഫോസില്‍ രേഖ കിട്ടിയിട്ടുള്ളൂ. എല്ലാ ചോദ്യത്തിനും ഉത്തരം ഫോസിലില്‍ തേടുന്നത്‌ ബുദ്ധിപൂര്‍വ്വമായിരിക്കില്ല എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നാല്‍, ഡിജിറ്റല്‍ ജീവികളെ ഉപയോഗിച്ച്‌ പരീക്ഷിക്കുമ്പോള്‍ ഇതൊന്നും ഒരു പരിമിതിയാകുന്നില്ല. ലക്ഷക്കണക്കിന്‌ തലമുറകളില്‍ സംഭവിക്കുന്ന ജനിതകമാറ്റം എന്താണെന്ന്‌, ഓരോ തലമുറയെയായി പരിശോധിക്കാന്‍ `അവിദ' പ്രോഗ്രാം അവസരമൊരുക്കുന്നു.

ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്‌ ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ. യിലാണ്‌. കോശങ്ങള്‍ ഏതൊക്കെ പ്രോട്ടീനുകള്‍ നിര്‍മ്മിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളെല്ലാം ഡി.എന്‍.എ.യിലാണുള്ളത്‌. ഈ രീതിയില്‍ ചിന്തിച്ചാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക്‌ ജൈവലോകവുമായി അസാമാന്യ സാമ്യമുള്ളതായി കാണാം. കാരണം കമ്പ്യൂട്ടര്‍ എങ്ങനെ വിവരങ്ങള്‍ പരുവപ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍പ്രോഗ്രാമിലാണ്‌ കുടികൊള്ളുന്നത്‌. ഡി.എന്‍.എ.യിലുള്ള നിര്‍ദ്ദേശങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്താണ്‌; അതേ ജനിതക നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ സന്തതിക്ക്‌ രൂപം നല്‍കുക എന്നതാണ്‌. ഒരു ജീവിയുടെ ജിനോം(പൂര്‍ണ്ണ ജനിതകസാരം) സന്തതിയിലേക്കു പകരുന്നു. ഡി.എന്‍.എ.യിലടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒരു ചാനലായി കണക്കാക്കിയാല്‍, അതേ നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയൊരു ചാനലിന്റെ സൃഷ്‌ടിയാണ്‌ അടുത്ത തലമുറയ്‌ക്ക്‌ ജന്മം നല്‍കുമ്പോള്‍ സംഭവിക്കുന്നത്‌. അതോടൊപ്പം അവയ്‌ക്ക്‌ `ജനിതകവ്യതികരണ'ത്തിന്‌ സാധ്യതയുമുണ്ട്‌. ഇതേപോലെ, സ്വന്തം പകര്‍പ്പിനെ സ്വയം സൃഷ്‌ടിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം(കമ്പ്യൂട്ടര്‍ വൈറസുകള്‍ പോലെ), ജൈവരൂപങ്ങളോട്‌ ഒരു പരിധി വരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്‌. ഇങ്ങനെ സ്വന്തം പകര്‍പ്പുകള്‍ സൃഷ്‌ടിക്കുന്നതിനൊപ്പം, `പരിസ്ഥിതി'ക്കനുസരിച്ച്‌ `വ്യതികരണം' സാധ്യമാകുമെന്നു കൂടി വന്നാലോ? അത്തരം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ ജീവികളാണ്‌ `അവിദ'യുടെ കാതല്‍.

തൊണ്ണൂറുകളില്‍ ഡോ. ചാള്‍സ്‌ ഒഫ്രിയയുടെ മുന്‍ഉപദേശകന്‍ കൂടിയായ ഡോ. അദാമിയാണ്‌ `അവിദ'യുടെ ആദ്യരൂപം സൃഷ്‌ടിച്ചത്‌. പരസ്‌പരം മത്സരിക്കുന്ന ഡിജിറ്റല്‍ ജീവികള്‍ക്ക്‌ ഭക്ഷണമായി അല്ലെങ്കില്‍ പ്രതിഫലമായി `സംഖ്യകള്‍' ഇടയ്‌ക്കിടെ നല്‍കിയപ്പോള്‍ അവയ്‌ക്ക്‌ പരിണാമം സംഭവിച്ച്‌ പുതിയ രൂപങ്ങള്‍ ആകാനാരംഭിച്ചു. ആദ്യമൊന്നും ഈ ഡിജിറ്റല്‍ ജീവികളെക്കൊണ്ട്‌ എന്തു പ്രയോജനം എന്ന്‌ ഗവേഷകര്‍ക്ക്‌ അറിയാമായിരുന്നില്ല. സംഖ്യകള്‍ നല്‍കുന്നതിനനുസരിച്ച്‌ `ജിവികളു'ടെ പരിണാമവേഗം കൂടി. ആറുമാസം കൊണ്ട്‌ ഇവ ഡാര്‍വിന്റെ സിദ്ധാന്തം പരിശോധിക്കാന്‍ പറ്റിയ ഉപാധിയാണെന്ന്‌ ഗവേഷകര്‍ക്ക്‌ ഉറപ്പായി. അങ്ങനെയാണ്‌ ഡോ. ഒഫ്രിയയുടെ നേതൃത്വത്തില്‍ `ഡിജിറ്റല്‍ ഇവല്യൂഷന്‍ ലാബി'ന്റെ പിറവി.

പരിണാമവിരുദ്ധരുടെ ഒരു പ്രധാനവാദം, കണ്ണുപോലെ അല്ലെങ്കില്‍ മസ്‌തിഷ്‌കം പോലെ സങ്കീര്‍ണമായ ജൈവസംവിധാനം പരിണാമം വഴി ഉണ്ടാകില്ല എന്നതാണ്‌. ബുദ്ധിപൂര്‍വ്വമായ ഒരു ഇടപെടല്‍ കൊണ്ടേ അത്‌ സാധായമാകൂ എന്നവര്‍ വിശ്വസിക്കുന്നു. ഇക്കാര്യമാണ്‌ `അവിദ' ടീം ആദ്യം പരീക്ഷണവിധേയമാക്കിയത്‌. സങ്കീര്‍ണമായ അവയവങ്ങള്‍ ഡിജിറ്റള്‍ രൂപങ്ങളില്‍ സാധ്യമല്ല. പകരം, കൂടുതല്‍ നേട്ടമുണ്ടാകുമെന്നു കണ്ടാല്‍ (അനുകൂല സാഹചര്യമുണ്ടായാല്‍) ഡിജിറ്റല്‍ ജീവികള്‍ സങ്കീര്‍ണമായ ഓപ്പറേഷന്‍ നടത്താന്‍ പാകത്തില്‍ പരിണമിക്കുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. `ഈക്വല്‍സ്‌'(equals) എന്നറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ഇതിനായി ഉപയോഗിച്ചു. ഡോ. ഒഫ്രിയ എഴുതിയ ഏറ്റവും ചെറിയ `ഈക്വല്‍സി'ന്‌ 19 വരി നീളമുണ്ടായിരുന്നു. അപ്രതീക്ഷിത `വ്യതികരണം' വഴി ഇത്തരമൊരു സങ്കീര്‍ണ ഓപ്പറേഷന്‍ ഡിജിറ്റല്‍ ജീവികള്‍ നടത്താനുള്ള സാധ്യത ആയിരം ട്രില്ല്യണ്‍ ട്രില്ല്യണിലൊന്ന്‌(ഒരു ട്രില്ല്യണ്‍= ഒരു ലക്ഷം കോടി) എന്നാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌.

ലളിതമായ ജൈവരൂപങ്ങളില്‍ നിന്ന്‌ പരിണാമം വഴി സങ്കീര്‍ണ്ണ ജൈവസംവിധാനങ്ങള്‍ രൂപപ്പെടുമെന്ന ഡാര്‍വിന്റെ വാദം പരിശോധിക്കാന്‍, സാധാരണ ഓപ്പറേഷനുകള്‍ക്ക്‌ ചെറിയ `പ്രതിഫലവും' സങ്കീര്‍ണമായവയ്‌ക്ക്‌ വലിയ `പ്രതിഫലവും' അവിദ ടീം നിശ്ചയിച്ചു. ഇതുപ്രകാരം ഡിജിറ്റല്‍ ജീവികള്‍ക്ക്‌ 16000 തലമുറകള്‍ തുടരാന്‍ അനുമതി നല്‍കി. എന്നിട്ട്‌ ഇതേ പരീക്ഷണം 50 തവണ ആവര്‍ത്തിച്ചു. അമ്പതില്‍ 23 തവണയും ഡിജിറ്റല്‍ ജീവികള്‍ `ഈക്വല്‍സി'ന്‌ തുല്ല്യമായ സങ്കീര്‍ണ ഓപ്പറേഷന്‌ രൂപം നല്‍കിയതായി ഗവേഷകര്‍ കണ്ടു. പ്രതിഫലം കുറച്ചപ്പോള്‍ അവ ഒരിക്കലും സങ്കീര്‍ണമായ ഒന്നിനും രൂപം നല്‍കിയില്ല. മാത്രമല്ല, 23 തവണ സങ്കീര്‍ണ ഓപ്പറേഷന്‌ അവ രൂപം നല്‍കിയത്‌ ഒരേ വഴിയിലൂടെയല്ല എന്നും ഗവേഷകര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. മാത്രമല്ല, പ്രകടമായ ഒരു മാറ്റവും സംഭവിക്കാതെ ആയിരക്കണക്കിന്‌ തലമുറകള്‍ പിന്നിട്ട ശേഷമാണ്‌, പെട്ടന്നാണ്‌ അപ്രതിക്ഷിതമായാണ്‌ പലപ്പോഴും വ്യതികരണം പ്രത്യക്ഷപ്പെടുന്നതും പുതിയ രൂപങ്ങള്‍ ഉണ്ടാകുന്നതെന്നും `അവിദ' തെളിയിച്ചു(300 കോടി വര്‍ഷത്തെ മാറ്റമില്ലായ്‌മയ്‌ക്കു ശേഷം ഒരു കോടി വര്‍ഷം മാത്രം നീണ്ടു നിന്ന `കാംബ്രിയന്‍' യുഗത്തിന്റെ ആരംഭത്തില്‍ ഇന്നത്തെ ജീവികളുടെ പൂര്‍വികരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ അത്ഭുമില്ലെന്ന്‌ സാരം).

സങ്കീര്‍ണത പരിണാമത്തിലൂടെ രൂപപ്പെടാം എന്നതു മാത്രമല്ല, ഒരേ ലക്ഷ്യത്തിലേക്ക്‌ പല പരിണാമ വഴികളുണ്ടെന്ന ഡാര്‍വിന്റെ വാദവും ഈ പരീക്ഷണം ശരിവെയ്‌ക്കുന്നു എന്നാണ്‌ ഡോ. ഒഫ്രിയ പറയുന്നത്‌. തങ്ങളുടെ പരീക്ഷണ ഫലം 2003-ല്‍(നേച്ചര്‍ മാഗസിനില്‍) ഡോ. ഒഫ്രിയും സംഘവും റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ ലോകമെങ്ങുമുള്ള പരിണാമവിരുദ്ധര്‍ അതിനെതിരെ രംഗത്തുവന്നു. ആയിരക്കണക്കിന്‌ ഇ-മെയില്‍ സന്ദേശങ്ങള്‍ `ഇവല്യൂഷന്‍ ലാബി'ന്റെ വെബ്‌സൈറ്റിലെത്തി. `അവിദ' ടീം അവരുടെ സോഫ്‌ട്‌വേര്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ നല്‍കി. പരിണാമവിരുദ്ധര്‍ വീണ്ടും വീണ്ടും അത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പരീക്ഷിച്ചു നോക്കി. പക്ഷേ, ഇതുവരെ തങ്ങളുടെ പരീക്ഷണത്തില്‍ എന്തെങ്കിലും കാര്യമായ പിഴവു കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന്‌ ഡോ. ഒഫ്രി അഭിമാനത്തോടെ അറിയിക്കുന്നു.

ഡാര്‍വിന്‍ വിവരിച്ച സമ്പന്നമായ ഒരു കാടിന്റെ ചിത്രം എന്താണ്‌. പരസ്‌പരം സൂര്യപ്രകാശത്തിനായി മത്സരിക്കുന്ന പുല്‍ച്ചെടികളും വള്ളിച്ചെടികളും പന്നലുകളും കുറ്റിച്ചെടികളും വന്‍മരങ്ങളും എല്ലാം തിങ്ങിനിറഞ്ഞു വളരുന്ന ജൈവസംവിധാനം അല്ലെങ്കില്‍ ആവാസവ്യവസ്ഥ. അവയില്‍ ഏതെങ്കിലും ഒരെണ്ണത്തിന്‌ നന്നായി സൂര്യപ്രകാശം ലഭിക്കാന്‍ സാധ്യത വര്‍ധിച്ചാല്‍ അവ മറ്റു ചെടികളെയെല്ലാം പിന്തള്ളി കാട്‌ കീഴടക്കുന്നതായി കാണാം. അതിജീവനത്തിന്റെ മാര്‍ഗ്ഗത്തിന്‌ ഊര്‍ജ്ജ ലഭ്യതയുമായി ബന്ധമുള്ളതുകോണ്ടാണിത്‌. കൂടുതല്‍ ഊര്‍ജ്ജലഭ്യതയുള്ള ഒരു ആവാസവ്യവസ്ഥ കൂടുതല്‍ സസ്യജനുസുകളെ പിന്തുണയ്‌ക്കേണ്ടതാണെന്ന്‌ പരിസ്ഥിതിശാസ്‌ത്രജ്ഞര്‍ക്ക്‌ അറിയാം. എന്നാല്‍, കൂടുതല്‍ ഉത്‌പാദനക്ഷമതയാര്‍ജ്ജിക്കുന്നതോടെ ഒരു ആവാസവ്യവസ്ഥയില്‍ ആധിപത്യം സ്ഥാപിക്കുന്ന സസ്യജാതികളുടെ സംഖ്യ കുറയുന്നു.ആര്‍ട്ടിക്‌ തുന്ധ്രയാണെങ്കിലും പുല്‍മേടുകളാണെങ്കിലും ഈ രീതി പ്രകടമാണെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കാടുകളുടെ കാര്യത്തില്‍ ഡാര്‍വിന്‍ പറഞ്ഞതിന്റെ സാധ്യത പരിശോധിക്കാന്‍ അടുത്തയിടെ വരെ `അവിദ' ടീമിന്‌ കഴിഞ്ഞിരുന്നില്ല. ഡിജിറ്റില്‍ ജീവികള്‍ക്ക്‌ നിരന്തരമായി `ഭക്ഷണം'(സംഖ്യകള്‍) നല്‍കിയാല്‍, കാടിലെ സസ്യജനുസുകളെപ്പോലെ, അവ വിവിധരൂപങ്ങളായി പരിണമിക്കുമെന്ന്‌ ഗവേഷകര്‍ നിഗമനത്തിലെത്തി. ഇതനുസരിച്ച്‌ `അവിദ' ടീം അവരുടെ സോഫ്‌ട്‌വേറിനെ പുനസംവിധാനം ചെയ്‌തു. പരിമിതമായ `ഭക്ഷണം' മാത്രം നല്‍കിയപ്പോള്‍ ഡിജിറ്റല്‍ ജീവികളില്‍ പ്രകടമായ മാറ്റം കണ്ടില്ല. എന്നാല്‍, തുര്‍ച്ചയായി സുലഭമായി `ഭക്ഷണം' നല്‍കിയപ്പോള്‍ ജീവികള്‍ പരിണമിച്ച്‌ വിവിധ രൂപങ്ങളായി മാറി. ആഗോള പരിസ്ഥിതിവ്യൂഹത്തില്‍ കാണപ്പെടുന്ന അതേ വൈവിധ്യം ഈ പരീക്ഷണത്തില്‍ സൃഷ്‌ടിക്കപ്പെട്ടതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയും ശരിയെന്നു തെളിയുന്നത്‌ ഡാര്‍വിന്‍ തന്നെയാണ്‌.

ലൈംഗീകമാര്‍ഗ്ഗത്തിലൂടെ അല്ലാതെയും പുതിയ തലമുറയ്‌ക്ക്‌ ജന്മം നല്‍കാനാകും. ബാക്‌ടീരിയയും പ്രോട്ടോസോവയുമൊക്കെ അതാണ്‌ ചെയ്യുന്നത്‌. പലമരങ്ങളും ലൈംഗീകമാര്‍ഗ്ഗം വഴിയല്ല പുതിയ സന്തതിക്ക്‌ രൂപം നല്‍കുന്നത്‌. വേരുകളില്‍ നിന്നും തണ്ടില്‍ നിന്നും ഇലയില്‍ നിന്നുമൊക്കെ അടുത്ത തലമുറ ജന്മമെടുക്കുകയാണ്‌. പിന്നെ എന്തുകൊണ്ട്‌ ലൈംഗീകത(sex)? ലൈംഗീകതയുടെ പരിണാമവഴികള്‍ ഏതാണ്‌. 1964-ല്‍ ജര്‍മന്‍ ജൈവശാസ്‌ത്രജ്ഞനായ എച്ച്‌. ജെ. മുള്ളര്‍ ലൈംഗീകതയ്‌ക്ക്‌ ഒരു വിശദീകരണവുമായി രംഗത്തെത്തി. ലൈംഗീകപ്രത്യുത്‌പാദനം നടത്തുന്ന ജീവികള്‍ അവയുടെ ജിനോമുകള്‍ പരസ്‌പരം കലര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. അതുവഴി ദോഷകരമായ ജനിതക വ്യതികരണങ്ങള്‍ തലമുറകളിലേക്കു പകരുന്നത്‌ തടയാന്‍ ജീവികള്‍ക്കാകുന്നു എന്നാണ്‌ മുള്ളര്‍ പറഞ്ഞത്‌. അതേസമയം, അലൈംഗിക പ്രത്യുത്‌പാദനം നടത്തുന്ന ജീവികളില്‍ എല്ലാ ജനിതകവ്യതികരണങ്ങളും, അത്‌ മോശമായാലും നല്ലതാണെങ്കിലും, അതേപടി സന്തതികളിലേക്കു പകര്‍ത്തപ്പെടുന്നു. അതിനാല്‍ അവയ്‌ക്ക്‌, ലൈംഗീകത അവലംബിക്കുന്ന ജീവികളുടെ അത്രയും വിജയകരമായി പുനരുത്‌പാദനം സാധ്യമാകില്ലെന്ന്‌ മുള്ളര്‍ വാദിച്ചു. എന്നുവെച്ചാല്‍, പ്രകൃതിനിര്‍ധാരണത്തിനുള്ള ഒരു കുറുക്കുവഴിയാണ്‌ ലൈംഗീകതയെന്നു സാരം. മിഷിഗണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ ബയോളജിസ്റ്റ്‌ ഡ്യൂസാന്‍ മിസേവിക്‌ ഇക്കാര്യം `അവിദ' വഴി പരിശോധിക്കാന്‍ രണ്ടുവര്‍ഷം ചെലവിട്ടു. ഒടുവില്‍ മസേവിക്‌ എത്തിയ നിഗമനം ഇതാണ്‌; സമഗ്രമായി പരിഗണിക്കുമ്പോള്‍ ലൈംഗീകത ഗുണകരമായി മാരുന്ന ഒട്ടേറെ പരിണാമ സാഹചര്യങ്ങള്‍ ഉണ്ട്‌.

ഇതുമാത്രമല്ല, ജനിതവ്യതികരണകസമ്മര്‍ദ്ദം വര്‍ധിച്ചാല്‍, അത്തരം സമ്മര്‍ദ്ദമില്ലാത്തെ ജീവികളെ അപേക്ഷിച്ച്‌, എന്തു വ്യത്യസ്‌ത ഫലമാണ്‌ പരിണാമത്തിലുണ്ടാക്കുക. ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയിലെ ചരിത്രപരമായ ബന്ധമെന്താണ്‌. പരിണാമവൃക്ഷത്തിന്റ ശാഖകള്‍ എങ്ങനെയാണ്‌ പിരിഞ്ഞു തുടങ്ങിയത്‌. ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന അസാധാരണമായ സഹകരണത്തിനും സഹനത്തിനും പരിണാമത്തിന്റെ വശത്തുനിന്ന്‌ എന്തു വിശദീകരണമാണ്‌ നല്‍കാനാകുക. അത്‌ പരീക്ഷിച്ചറിയാനാകുമോ. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും `അവിദ'യില്‍ നിന്ന്‌ ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുന്നു. മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടെങ്കില്‍ അതെങ്ങനെയിരിക്കും? ഭൂമിയില്‍ ജീവന്റെ ഭാവിരൂപം എന്താണ്‌? തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും `അവിദ'യിലൂടെ ഉത്തരം തേടുകയാണ്‌ ഗവേഷകര്‍. ഒരര്‍ത്ഥത്തില്‍, ഡാര്‍വിന്റെ സിദ്ധാന്തത്തിലെ പഴുതുകള്‍ക്ക്‌ പരിഹാരമുണ്ടാകാനുള്ള കാത്തിരിപ്പ്‌ അവസാനിക്കാറായി എന്നാണ്‌ ഇക്കാര്യങ്ങള്‍ നല്‍കുന്ന സൂചന.

-മാതൃഭൂമി വാര്‍ഷികപ്പതിപ്പ്‌ 2005-2006

കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം, ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കാന്‍ ചര്‍ച്ച്‌