Sunday, November 9, 2008

കലോറിയെ ആര്‍ക്കാണ്‌ പേടി

കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും 'ചെറുപ്പക്കാരനായ' നേതാവാരാണ്‌ ? സംശയിക്കേണ്ട, പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ തന്നെ. മതികെട്ടാനും പൂയംകുട്ടിയും കയറി 78-ാം വയസ്സില്‍ അദ്ദേഹമത്‌ തെളിയിച്ചതുമാണ്‌. ഈ ചെറുപ്പത്തിന്റെ രഹസ്യമെന്താണെന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം തന്ന മറുപടി ഇതാണ്‌: `രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതം നടത്തം. രാവിലത്തെ നടത്തം കഴിഞ്ഞാല്‍ മൂന്നുനാല്‌ യോഗാസനങ്ങള്‍. അത്‌ അരമണിക്കൂര്‍. ഇത്രേയുള്ളൂ'. ഒപ്പം ചിട്ടയായ, മിതമായ ഭക്ഷണക്രമം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.

മഴയൊഴിഞ്ഞ സമയമാണെങ്കില്‍ പുലര്‍ച്ചെ അഞ്ചിന്‌ മുമ്പുണര്‍ന്ന്‌ കന്റോണ്‍മെന്റ്‌ ഹൗസിന്റെ വളപ്പില്‍ വി. എസ്‌. നടന്നുതുടങ്ങുന്ന സമയത്ത്‌ അരകിലോമീറ്റര്‍ അകലെ മ്യൂസിയത്തിലും കനകക്കുന്നിലും മറ്റൊരു രംഗം അരങ്ങേറുകയായിരിക്കും. കാറുകളിലും ടൂവീലറുകളിലുമായി ആളുകള്‍ വന്നിറങ്ങുന്നു. വാഹനങ്ങള്‍ റോഡരികില്‍ വെച്ച്‌ രണ്ടു സ്ഥലങ്ങളിലുമായി അവര്‍ നടത്തം തുടരുന്നു. കൂടുതല്‍ പേരും മ്യൂസിയത്തിനകത്തെ ചുറ്റുറോഡാണ്‌ തിരഞ്ഞെടുക്കുക. പരിചയമുള്ളവര്‍ പരസ്‌പരം അഭിവാദ്യം ചെയ്‌ത്‌ നടപ്പ്‌ തുടരുന്നു. 800 മീറ്റര്‍ നീളമുള്ള ആ ചുറ്റുറോഡ്‌ ചലിക്കുന്ന ഒരു മനുഷ്യവലയമായി വളരെ വേഗം രൂപപ്പെടുന്നു. പുലര്‍ച്ചെ അഞ്ചരയോടെ മ്യൂസിയംറോഡ്‌ അതിന്റെ ഏറ്റവും വലിയ തിരക്കിലാവുകയാണ്‌. നൂറുകണക്കിനാളുകള്‍......അതില്‍ വീട്ടമ്മമാരുണ്ട്‌, റിട്ടയര്‍ ചെയ്‌ത കേണല്‍മാരുണ്ട്‌, ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, തെന്നല ബാലകൃഷ്‌ണപിള്ളയെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍, യുവതികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തട്ടുകടക്കാര്‍ ഒക്കെയുണ്ട്‌.....തലസ്ഥാന നഗരിയുടെ ശരിയായ ഒരു പരിച്ഛേദം !

അരമണിക്കൂര്‍ കൊണ്ട്‌ നാല്‌ തവണ മ്യൂസിയം വലംവെക്കുന്നവര്‍ അപ്പോഴേക്കും 3.2 കിലോമീറ്റര്‍ നടന്നിട്ടുണ്ടാകും. ഒരു മിനിറ്റ്‌ നടക്കാന്‍ ഏഴ്‌ കലോറി ഊര്‍ജം എന്ന കണക്കില്‍ 210 കലോറി ശരീരത്തില്‍നിന്ന്‌ എരിഞ്ഞു തീര്‍ന്നിട്ടുണ്ടാകും. ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനാവശ്യമായ പ്രാണവായു ശരീരകോശങ്ങളില്‍ എത്തിയിട്ടുണ്ടാകും. അനാവശ്യ ചിന്തകളകറ്റി തങ്ങള്‍ വ്യാപരിക്കുന്ന മേഖലകളില്‍ കൂടുതല്‍ ഏകാഗ്രത കാട്ടാനുള്ള ഊര്‍ജം മനസ്സിനും ശരീരത്തിനും ലഭിച്ചിട്ടുണ്ടാകും.

മ്യൂസിയം റോഡ്‌ മനുഷ്യവലയമായി രൂപപ്പെടുന്ന അതേ സമയത്ത്‌ തന്നെ കേരളത്തിലെ മറ്റ്‌ പ്രധാന നഗരങ്ങളിലെയും പട്ടണങ്ങളിലെയും ശുദ്ധവായു ലഭിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും നടക്കുന്നവര്‍ കയ്യേറിയിട്ടുണ്ടാകും. തിരുവനന്തപുരത്തു തന്നെ ചാക്ക-തിരുവല്ലം ബൈപാസ്‌ റോഡും മെഡിക്കല്‍കോളേജ്‌ ഗ്രൗണ്ടും വഞ്ചിയൂര്‍ കോടതി പരിസരവും ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ടുമൊക്കെ രാവിലെ നടക്കാനിറങ്ങുന്നവരുടെ ആശ്രയകേന്ദ്രങ്ങളാണ്‌. വ്യായാമത്തിനൊപ്പം ദൈവാനുഗ്രഹം കൂടി പ്രതീക്ഷിക്കുന്നവര്‍ പത്മനാഭസ്വാമി ക്ഷേത്രത്തെ വലംവെക്കുന്നു.

കൊച്ചിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‌ ചുറ്റുമായാണ്‌ മുഖ്യമായും ടകലോറി മരിച്ചു വീഴുന്നത്‌'. മറൈന്‍ ഡ്രൈവും പനമ്പള്ളി നഗറും ഫോര്‍ട്ട്‌ കൊച്ചിയും പിന്നിലല്ല. കോഴിക്കോട്ടാണെങ്കില്‍ ബീച്ച്‌ റോഡും വെസ്‌റ്റ്‌ഹില്‍ റോഡും എരഞ്ഞിപ്പാലം ബൈപ്പാസുമൊക്കെ രാവിലെ നടത്തത്തിന്റെ വേദിയാകുന്നു. തൃശ്ശൂരില്‍ സര്‍വമതസ്ഥരും വലംവെക്കുന്നത്‌ വടക്കുംനാഥനെയാണ്‌.

പക്ഷേ, തിരുവനന്തപുരം നഗരം തന്നെയാണ്‌ നടത്തക്കാരുടെയും തലസ്ഥാനം. രാവിലെ നടത്തം ശീലമാക്കിയവരുടെ അരഡസണ്‍ സംഘടനകള്‍ തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ വ്യാപ്‌തി മനസിലാകുമല്ലോ. 'വാക്കേഴ്‌സ്‌ ക്ലബ്ബുകള്‍', 'ഹെല്‍ത്ത്‌ ക്ലബ്ബുകള്‍' എന്നൊക്കെയാണ്‌ ഇവയുടെ പേരുകള്‍. 15 വര്‍ഷം മുമ്പ്‌ രജിസ്റ്റര്‍ ചെയ്‌ത 'ട്രിവാന്‍ഡ്രം ഹെല്‍ത്ത്‌ ക്ലബ്ബി'ല്‍ സംസ്ഥാന വെറ്ററന്‍സ്‌ മീറ്റില്‍ ചാമ്പ്യനായിട്ടുള്ള 75 കാരന്‍ ഗോപിനാഥന്‍ നായര്‍ മുതല്‍ തെരുവ്‌ കച്ചവടക്കാര്‍ വരെ അംഗങ്ങളാണ്‌. `25 അംഗങ്ങളുള്ള ക്ലബ്ബിലാര്‍ക്കും അസുഖമൊന്നും വരാറില്ല. ഗോപിനാഥന്‍ നായര്‍ കടുത്ത പ്രമേഹമുള്ള ആളാണ്‌. അത്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ ക്ലബ്ബിലെ വ്യായാമം കൊണ്ട്‌ കഴിയുന്നു'-സംഘടനയുടെ മുന്‍സെക്രട്ടറിയായ സൂര്യ ഗോപാലകൃഷ്‌ണപിള്ള പറയുന്നു. വൈദ്യുതിബോര്‍ഡില്‍ നിന്ന്‌ ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനിയറായി വിരമിച്ചയാളാണ്‌ അദ്ദേഹം.

കൊച്ചിയില്‍ നൂറിലേറെ അംഗങ്ങളുള്ള ഒരു 'വാക്കേഴ്‌സ്‌ ടീം' ഉണ്ട്‌. മൂന്ന്‌ വര്‍ഷം മുമ്പ്‌ തുടങ്ങിയ ഈ സംഘടന ഫോര്‍ട്ട്‌ കൊച്ചി കേന്ദ്രമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ശ്രീലേഖ ഐ.പി.എസ്‌. മുതല്‍ ഡോക്ടര്‍മാരും സാധാരണക്കാരും വരെ ഇതില്‍ അംഗങ്ങളാണ്‌. ദിവസവും നടക്കുന്നതിനൊപ്പം, എല്ലാ ഞായറാഴ്‌ചയും വാക്കേഴ്‌സ്‌ ടീം അംഗങ്ങള്‍ കൂവപ്പാടം മുതല്‍ ഫോര്‍ട്ട്‌ കൊച്ചി ബീച്ച്‌ വരെ കൂട്ടനടത്തം സംഘടിപ്പിക്കുന്നു. `മഴയാണെങ്കിലും വെയിലാണെങ്കിലും ഇതുവരെ ഒരു ഞായറാഴ്‌ചയും കൂട്ടനടത്തം ഒഴിവാക്കിയിട്ടില്ലെ'ന്ന്‌ വാക്കേഴ്‌സ്‌ ടീമിന്റെ പ്രസിഡന്റായ മജീദ്‌ മക്കാര്‍ അറിയിക്കുന്നു.

നടക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത്‌ വന്‍വര്‍ധന ഉണ്ടായിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ നടക്കാനെത്തുന്നവരില്‍ ഏറപ്പേരും ചെറുപ്പക്കാരാണ്‌. എന്നാല്‍, മറ്റ്‌ സ്ഥലങ്ങളില്‍ ചെറുപ്പക്കാര്‍ അത്ര കാര്യമായി നടക്കാന്‍ തുടങ്ങിയിട്ടില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടക്കാനെത്തുന്നയാളാണ്‌, മുമ്പ്‌ സൈന്യത്തിലായിരുന്ന ഡോ. എം. ആര്‍. ബാലചന്ദ്രന്‍നായര്‍. `ഇവിടെ രാവിലെയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. പക്ഷേ, അവരില്‍ മിക്കവരും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ്‌'-കൊച്ചി മെഡിക്കല്‍ സെന്ററില്‍ ഇപ്പോള്‍ റേഡിയോളജിസ്‌റ്റായി പ്രവര്‍ത്തിക്കുന്ന ഡോ. ബാലചന്ദ്രന്‍നായര്‍ പറയുന്നു.

മരുന്നും പണവും കൊണ്ടുമാത്രം ആരോഗ്യം സംരക്ഷിക്കാനാവില്ലെന്ന പുതിയൊരു അവബോധമാണ്‌ നടത്തം പതിവാക്കുന്നവരുടെ സംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന്‌, കോഴിക്കോട്‌ ഈസ്‌റ്റ്‌ഹില്ലിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന റിട്ടയേര്‍ഡ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ പി. ഗോപിനാഥ്‌ വിലയിരുത്തുന്നു.

നടത്തം മാത്രമല്ല, മറ്റ്‌ വ്യായാമങ്ങളിലേര്‍പ്പെടുന്നവരുടെ സംഖ്യയും നമുക്കിടയില്‍ ഏറിവരികയാണ്‌. തിരുവനന്തപുരത്ത്‌ വെള്ളയമ്പലത്തെ വാട്ടര്‍ വര്‍ക്കേഴ്‌സ്‌ കോമ്പൗണ്ടിലുള്ള സ്വിമ്മിങ്‌പൂളിലിപ്പോള്‍ ദിവസവും 500-ഓളം പേരാണ്‌ നീന്താനെത്തുന്നത്‌. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സമയമുണ്ട്‌. `മുമ്പ്‌ അവധിക്കാലത്ത്‌ മാത്രമേ ഇത്രയും തിരക്ക്‌ അനുഭവപ്പെട്ടിരുന്നുള്ളൂ' എന്ന്‌ നീന്തല്‍ കോച്ചായ സുബി ജി. പറയുന്നു. സംസ്ഥാനത്ത്‌ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള എല്ലാ നീന്തല്‍ക്കുളങ്ങളിലും ഇതുതന്നെയാണ്‌ സ്ഥിതി.
-മാതൃഭൂമി, ജൂലായ്‌ 1, 2003

അടുത്ത ലക്കം: നടക്കാതെ നടക്കാം, ഓടാതെ ഓടാം

3 comments:

Joseph Antony said...

അരമണിക്കൂര്‍ കൊണ്ട്‌ നാല്‌ തവണ മ്യൂസിയം വലംവെക്കുന്നവര്‍ അപ്പോഴേക്കും 3.2 കിലോമീറ്റര്‍ നടന്നിട്ടുണ്ടാകും. ഒരു മിനിറ്റ്‌ നടക്കാന്‍ ഏഴ്‌ കലോറി ഊര്‍ജം എന്ന കണക്കില്‍ 210 കലോറി ശരീരത്തില്‍നിന്ന്‌ എരിഞ്ഞു തീര്‍ന്നിട്ടുണ്ടാകും. ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനാവശ്യമായ പ്രാണവായു ശരീരകോശങ്ങളില്‍ എത്തിയിട്ടുണ്ടാകും. അനാവശ്യ ചിന്തകളകറ്റി തങ്ങള്‍ വ്യാപരിക്കുന്ന മേഖലകളില്‍ കൂടുതല്‍ ഏകാഗ്രത കാട്ടാനുള്ള ഊര്‍ജം മനസ്സിനും ശരീരത്തിനും ലഭിച്ചിട്ടുണ്ടാകും.

riyaz ahamed said...

നൊസ്റ്റാള്‍ജിയ!

smitha adharsh said...

good post..