Wednesday, June 23, 2010

മാനവജിനോം -5: ജിനോം കീഴടങ്ങി, ഇനി പ്രോട്ടിയോം

മാനവജിനോം കണ്ടെത്തിയിരിക്കുന്നു എന്ന പ്രഖ്യാപനം ശാസ്ത്രലോകം നടത്തിയിട്ട് 2010 ജൂണ്‍ 26-ന് പത്തു വര്‍ഷം തികയുന്നു. എന്നാല്‍, ആ കണ്ടെത്തലിനായി രൂപംനല്‍കിയ ഹ്യുമണ്‍ ജിനോം പദ്ധതിക്ക് തിരശ്ശീല വീണത് 2003 ലാണ്. മാനവജിനോമിലെ മുഴുവന്‍ രാസാക്ഷരങ്ങളും വായിച്ചെടുക്കുന്നതില്‍ അപ്പോഴേക്കും ശാസ്ത്രലോകം വിജയിച്ചിരുന്നു. അതെപ്പറ്റിയുള്ള ലേഖനത്തോടെ, ഈ പഴയ ലേഖനപരമ്പര അവസാനിക്കുന്നു.

ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന വിഖ്യാത നോവലിന്റെ അവസാന ഭാഗത്ത്, സ്വന്തം വിധി കുറിച്ചുവെച്ചിരിക്കുന്നത് വായിച്ചു തീര്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്. തനിക്കെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഉദ്വേഗത്തോടെ വായിച്ചു മുന്നേറുന്ന ആ കഥാപാത്രത്തിന്റെ അവസ്ഥയിലാണ്, 'ഹ്യുമണ്‍ ജിനോം പദ്ധതി' പൂര്‍ത്തിയായതോടെ മനുഷ്യവര്‍ഗം എത്തിയിരിക്കുന്നത്. സ്വന്തം വിധി കുറിച്ചുവെച്ചിരിക്കുന്ന രാസാക്ഷരങ്ങള്‍ മുഴുവന്‍, വായിക്കാന്‍ പാകത്തില്‍ മുന്നിലെത്തിയിരിക്കുന്നു. ജിനോം ഇനി രഹസ്യമല്ല. മനുഷ്യ ഡി.എന്‍.എ.യിലെ 310 കോടി രാസാക്ഷരങ്ങളെയും പൂര്‍ണമായി വായിച്ചെടുക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചിരിക്കുന്നു. 35,000-ഓളം ജീനുകളാണ് മനുഷ്യന്റെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ മുഴുവന്‍ ജൈവ-രാസ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതെന്ന് വെളിവായിരിക്കുന്നു.

പതിമൂന്ന് വര്‍ഷം മുമ്പ്, 1990 ഒക്ടോബറില്‍, 18 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച 'ഹ്യുമണ്‍ ജിനോം പദ്ധതി', മാനവജിനോമിന്റെ (ജിനോം = പൂര്‍ണ ജനിതകസാരം) ആദ്യകരട് 2000 ജൂണ്‍ 26-ന് പുറത്തു വിട്ടിരുന്നു. ആ അന്താരാഷ്ട്ര സംരംഭത്തോട് മത്സരിച്ച് ഒപ്പമെത്തിയ 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യ സ്ഥാപനവും ജിനോമിന്റെ ആദ്യകരട് രേഖ അന്ന് പുറത്തുവിടുകയുണ്ടായി. ആ കരട് രേഖയിലെ പിഴവുകള്‍ മാറ്റി, 99.99 ശതമാനം സംശുദ്ധമായ ജിനോംമാപ്പ് തയ്യാറാക്കിയത് ബ്രിട്ടന്‍, ചീന, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, യു.എസ് എന്നീ ആറ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട 'ഇന്റര്‍നാഷണല്‍ ഹ്യുമണ്‍ജിനോം കണ്‍സോര്‍ഷ്യ'മാണ്. ഇതോടെ, മാനവജിനോം പദ്ധതിക്ക് തിരിശ്ശീല വീഴുന്നതായി, ജിനോം പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഫ്രാന്‍സിസ് കോളിന്‍സ് 2003 ഏപ്രിലില്‍ 15-ന് പ്രഖ്യാപിച്ചു.

ഡി.എന്‍.എ തന്മാത്രയുടെ ആകൃതി ഒരു പിരിയന്‍ ഗോവണി (ഡബിള്‍ ഹീലിക്‌സ്) യുടേതാണെന്ന് ഡോ.ജയിംസ് വാട്‌സണും ഡോ.ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് കണ്ടെത്തി 50 വര്‍ഷം തികയുമ്പോഴാണ്, ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയുടെ ഫലമായി ജിനോം കൈപ്പിടിയിലൊതുങ്ങുന്നതെന്നത് യാദൃശ്ചികമാവാം. 15 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ച് തുടക്കമിട്ട 'ഹ്യുമണ്‍ ജിനോംപദ്ധതി', ഉദ്ദേശിച്ചതിലും രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയാക്കാനായതിന് ഡോ.കോളിന്‍സും സംഘവും നന്ദി പറയേണ്ടത് തങ്ങളോട് മത്സരിച്ച 'സെലേറ ജിനോമിക്‌സി'നോടും അതിന്റെ മുന്‍മേധാവി ഡോ.ക്രെയ്ഗ് വെന്ററോടും, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയിലും വിവരവിനിമയ രംഗത്തും കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായ മുന്നേറ്റത്തോടുമാണ്. 300 കോടി ഡോളര്‍ ചെലവിടാനുദ്ദേശിച്ച പദ്ധതി 270 കോടി ഡോളര്‍ കൊണ്ട് പൂര്‍ത്തിയാക്കാനുമായി.

1953-ല്‍ ഡി.എന്‍.എ.ഘടന കണ്ടെത്തുമ്പോള്‍, ആ പിരിയന്‍ ഗോവണിയില്‍ 310 കോടി പടികളുണ്ടെന്നോ, ആ പടികള്‍ മുഴുവന്‍ ശാസ്ത്രം കീഴടക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ തനിക്കാകുമെന്നോ സ്വപ്‌നം പോലും കണ്ടിരുന്നില്ലെന്ന്, മാനവജിനോം മാപ്പ് തയ്യാറായ വിവരം പ്രഖ്യാപിച്ചപ്പോള്‍ ഡോ.ജയിംസ് വാട്‌സണ്‍ പറഞ്ഞു. ജീവശാസ്ത്രം പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണ് ജനിതകമാപ്പിന്റെ പൂര്‍ത്തീകരണത്തോടെ സംഭവിച്ചത്. 'ജിനോംയുഗം' എന്ന് ഗവേഷകര്‍ അതിന് പേര് നല്‍കിയിരിക്കുന്നു.

സാധ്യതകള്‍ അനന്തം

ഡി.എന്‍.എ.യിലെ രാസാക്ഷരങ്ങളെല്ലാം വായിച്ചറിഞ്ഞ സ്ഥിതിക്ക്, ആ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വാക്കുകളെയും വ്യാക്യങ്ങളെയും പൂര്‍ണമായി മനസിലാക്കുന്ന കര്‍ത്തവ്യം ശാസ്ത്രത്തിനേറ്റെടുക്കാം. മനുഷ്യശരീരത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ രാസവാക്യങ്ങള്‍ ഡി.എന്‍.എ.യിലാണ് സ്ഥിതിചെയ്യുന്നത്. അവയാണ് ജീനുകള്‍. ഈ രാസവാക്യങ്ങളില്‍ ഉള്ള 'അക്ഷരത്തെറ്റു'കളാണ് പല പാരമ്പര്യരോഗങ്ങള്‍ക്കും, അര്‍ബുദം പോലുള്ള മറ്റനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മൂലകാരണമാകുന്നത്. ഇത്തരം നൂറുകണക്കിന് അക്ഷരത്തെറ്റുകള്‍ ഗവേഷകര്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. കൂടുതല്‍ ജീനുകളെ തിരിച്ചറിയുന്നതോടെ, കൂടുതല്‍ രോഗങ്ങള്‍ക്കുള്ള ജനിതകത്തകരാറുകളും ഏതെന്ന് മനസിലാക്കാനാകും. അതിനനുസരിച്ച് നൂതനമായ ചികിത്സാ സമ്പ്രദായങ്ങള്‍ രൂപപ്പെടും. അര്‍ബുദം, ഹൃദ്രോഗം, പൊണ്ണത്തടി, അള്‍ഷൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ വൈദ്യശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും പാര്‍ശ്വഫലങ്ങളില്ലാത്ത ഔഷധങ്ങള്‍ രൂപപ്പെടുത്താനും രോഗം തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ (തന്മാത്രാലത്തില്‍) രോഗസാധ്യത തിരിച്ചറിയാനും അതിന് പ്രതിവിധി ചെയ്യാനും ജിനോം വിവരങ്ങള്‍ തുണയാകും. രോഗാണുക്കളുടെ ജിനോമുകള്‍ കണ്ടെത്തി, അതിനനുസരിച്ച് കൂടി മരുന്നുകള്‍ രൂപപ്പെടുത്താന്‍ ഗവേഷകര്‍ക്കാകും.

ചുരുക്കത്തില്‍ വൈദ്യശാസ്ത്രശാഖയില്‍ ഒരു പൊളിച്ചെഴുത്തു തന്നെ വരുംവര്‍ഷങ്ങളില്‍ സംഭവിക്കും എന്നും സാരം. എഴുപതുകളില്‍ ശക്തിപ്രാപിച്ച ജൈവസാങ്കേതിക വിദ്യ വഴി ഇത്രകാലവും 450 ഔഷധലക്ഷ്യങ്ങളേ വൈദ്യശാസ്ത്രത്തിന് ലഭിച്ചുള്ളൂ എങ്കില്‍, ജിനോംമാപ്പിന്റെ പൂര്‍ത്തീകരണം ഒന്നുകൊണ്ടു മാത്രം 5000 -ഓളം ഔഷധലക്ഷ്യങ്ങളാണ് ലഭിക്കുകയെന്നു പറയുമ്പോള്‍, എത്രവലിയ സാധ്യതകളാണ് ജിനോം മുന്നോട്ടു വെയ്ക്കുന്നതെന്ന് വ്യക്തമാകുന്നു. ജൈവ സാങ്കേതികവിദ്യയുടെ ഫലമായി രൂപപ്പെടുത്തിയ ചികിത്സാവിധികള്‍ക്ക്, 1990-കളുടെ അവസാനം ആഗോള ഔഷധ വിപണിയിലുള്ള പങ്ക് വെറും ഏഴ് ശതമാനമായിരുന്നു (1980-കളുടെ അവസാനം ഇത് 0.5 ശതമാനമായിരുന്നു). എന്നാല്‍, 2009-ഓടെ ഡി.എന്‍.എ.ആധാരമാക്കിയുള്ള ഉത്പന്നങ്ങളുടെ വിപണനം ആഗോളതലത്തില്‍ 4900 കോടി ഡോളര്‍ (ഏതാണ്ട് 2.45 ലക്ഷം കോടി രൂപ) കവിയുമെന്നാണ് കണക്കുകൂട്ടല്‍.
ഇനി പ്രോട്ടിയോം

ജനിതകമാപ്പ് പൂര്‍ത്തിയായതോടെ കാര്യങ്ങള്‍ അവസാനിച്ചോ? ജിനോം കണ്ടെത്തിയതു കൊണ്ടോ, ജീനുകളെ മുഴുവന്‍ തിരിച്ചറിഞ്ഞതുകൊണ്ടോ ആയില്ല; ജീനുകളുടെ നിര്‍ദേശപ്രകാരം ശരീരകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളെ മനസിലാക്കിയാലേ ജിനോമിന്റെ സാമ്പത്തികവും വൈദ്യശാസ്ത്രപരവുമായ യഥാര്‍ഥ പ്രയോജനം ലഭിക്കൂ എന്ന് ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നു. പ്രോട്ടീനുകളെ മനസിലാക്കാനും വരുതിയിലാക്കാനുമുള്ള കേവലമൊരു അടിത്തറ മാത്രമേ ആകുന്നുള്ളു ജിനോം. ഈ അടിത്തറയില്‍ നിന്നാണ് ശാസ്ത്രം ഒരുപക്ഷേ, അതിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായ 'പ്രോട്ടിയോം' കീഴടക്കാന്‍ പുറപ്പെടുന്നത്.

ഒരു ജീവിയുടെ ശരീരത്തിലെ പൂര്‍ണ ജനിതകസാരത്തെ ജിനോം എന്ന് വിളിക്കുന്നതു പോലെ, ഒരു ജീവിയുടെ ശരീരത്തിലുത്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെ സമ്പൂര്‍ണ വിവരത്തെ 'പ്രോട്ടിയോം' (Proteome) എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലെ 'പ്രോട്ടിയോം സിസ്റ്റംസി'ലെ ഗവേഷകനായ മാര്‍ക് ആര്‍. വില്‍ക്കിന്‍സ് ആണ്; 1994-ല്‍. പ്രോട്ടിയോം എന്ന ലക്ഷ്യം നേടണമെങ്കില്‍, മൂന്നു കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്ന് ഗവേഷകര്‍ കരുതുന്നു; (1) ഒരു പ്രത്യേക കോശമോ കോശപാളിയോ ജീവിയോ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പ്രോട്ടീനുകളെയും തിരിച്ചറിയണം, (2) പ്രോട്ടീനുകള്‍ കൂടിച്ചേര്‍ന്ന് വൈദ്യുത സര്‍ക്കീട്ടിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തണം, (3) ഓരോ പ്രത്യേക പ്രോട്ടീനിന്റെയും ശരിയായ ത്രിമാനരൂപം മനസിലാക്കണം, എങ്കിലേ മരുന്നുകള്‍ പ്രയോഗിച്ചാല്‍ ഫലമുണ്ടാകുമോ എന്ന് മനസിലാകൂ.

കേള്‍ക്കുമ്പോള്‍ ഇത് വളരെ ലളിതമായി തോന്നാം. പ്രായോഗിക തലത്തില്‍ പക്ഷേ അങ്ങനെയല്ല. ഡി.എന്‍.എ.യുടെ 'അക്ഷരമാല'യില്‍ വെറും നാല് അക്ഷരങ്ങളാണ് ഉള്ളത്; അഡെനൈന്‍ (A), സൈറ്റോസൈന്‍ (C), ഗ്വാനൈന്‍ (G), തൈമൈന്‍ (T) എന്നിവ. ഇവ ജോഡികളായി ചേര്‍ന്നാണ് ഡി.എന്‍.എ.യിലെ 310 കോടി രാസബന്ധങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. അതേസമയം പ്രോട്ടീനുകളുടെ നിര്‍മിതിക്ക് 20 അമിനോ ആസിഡുകള്‍ ആധാരമാകുന്നു. വ്യത്യസ്ത അമിനോ ആസിഡ് ശൃംഖലകള്‍ പല ക്രമത്തിലും അനുപാതത്തിലും ചുറ്റിപ്പിണഞ്ഞാണ് മനുഷ്യപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സര്‍വ പ്രോട്ടീനുകളും രൂപപ്പെടുത്തുന്നത്. പ്രോട്ടീനുകള്‍ നിര്‍മിക്കാനാവശ്യമായ 'കുറിപ്പടികള്‍' മാത്രമാണ് ജീനുകള്‍. ജീനുകളില്‍ ആലേഖനം ചെയ്തിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്, ഏത് അമിനോആസിഡ് ചങ്ങലകള്‍ ഏത് അനുപാതത്തില്‍ ചേര്‍ന്ന് നിശ്ചിത പ്രോട്ടീന് രൂപംനല്‍കണം എന്ന് കോശങ്ങള്‍ തീരുമാനിക്കുക.

മനുഷ്യശരീരത്തില്‍ 100 ലക്ഷം കോടി കോശങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇത് 220 ഇനങ്ങളിലായാണ്. ഇതില്‍ ഓരോ കോശയിനത്തിനും വ്യത്യസ്ത ധാര്‍മമാണുള്ളത്. പാന്‍ക്രിയാസിലെ കോശങ്ങളാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതെങ്കില്‍, മസ്തിഷ്‌കകോശങ്ങളാണ് കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നത്. കോശങ്ങളിലെല്ലാം ഉള്ളത് ഒരേ ഡി.എന്‍.എ.ആണെങ്കിലും, കോശങ്ങള്‍ വ്യത്യാസപ്പെടുന്നത് അവ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെ അടിസ്ഥാനത്തിലാണ്. രോഗബാധിത കോശങ്ങളും ആരോഗ്യമുള്ള കോശങ്ങളും ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ വ്യത്യസ്തമായിരിക്കും.

ഡി.എന്‍.എ.സാരം മനസിലാക്കാന്‍ ഏത് കോശത്തിലെ ഡി.എന്‍.എ.യെപ്പറ്റി അറിഞ്ഞാലും മതി. അതേസമയം, ഓരോയിനം കോശങ്ങളും പതിനായിരക്കണക്കിന് വ്യത്യസ്തയിനം പ്രോട്ടീനുകള്‍ക്ക് രൂപംനല്‍കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഒരാള്‍ ഒരു കപ്പ് ബിയര്‍ കുടിച്ചാല്‍ അയാളുടെ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നത് വ്യത്യസ്ത പ്രോട്ടീനുകളായിരിക്കും. അസുഖം വരുമ്പോള്‍, ഭയം തോന്നുമ്പോള്‍, ഉത്ക്കണ്ഠയ്ക്കടിമപ്പെടുമ്പോള്‍ എല്ലാം, ശരീരത്തില്‍ പല പ്രോട്ടീനുകളും മാറിക്കൊണ്ടിരിക്കും. 35,000-ത്തോളം ജീനുകളുള്ള മനുഷ്യ ശരീരത്തില്‍ ആകെ എത്ര പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് ആര്‍ക്കും നിശ്ചയമില്ല. 20 ലക്ഷം വരെയാകാമെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇവ മുഴുവന്‍ എന്നെങ്കിലും പൂര്‍ണമായി മനസിലാക്കാന്‍ കഴിയുമെന്ന വിശ്വാസവും ആര്‍ക്കുമില്ല. എന്നാല്‍, എത്രമാത്രം മനസിലാക്കുന്നോ അത്രത്തോളം ഗുണം വൈദ്യശാസ്ത്രരംഗത്തിനും ചികിത്സാ മേഖലയ്ക്കും ഉണ്ടാകും എന്നു മാത്രം അറിയാം.

പ്രോട്ടീനുകളുടെ എണ്ണമോ വൈവിധ്യമോ സങ്കീര്‍ണതയോ മാത്രമല്ല ഗവേഷകരെ കുഴയ്ക്കുന്ന സംഗതി. പ്രോട്ടീനുകളെ തിരിച്ചറിയാനും അവയുടെ ത്രിമാനരൂപം മനസിലാക്കാനും ആവശ്യമായ സാങ്കേതികവിദ്യകളോ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളോ ഇനിയും വേണ്ട രീതിയില്‍ വികസിച്ചിട്ടില്ല. രോഗബാധിത കോശങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളെയും ആരോഗ്യമുള്ള കോശങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളെയും താരതമ്യം ചെയ്ത് മനസിലാക്കാന്‍ ലളിതമായ വിദ്യകള്‍ രൂപപ്പെട്ടാല്‍, രോഗനിര്‍ണയം വളരെ എളുപ്പമാകും. അതിനാല്‍ പ്രോട്ടീനുകളെ തിരിച്ചറിയുക എന്നതിന് വളരെ പ്രാധാന്യമുണ്ട്.

വ്യത്യസ്ത പ്രോട്ടീനുകള്‍ കൂട്ടുചേര്‍ന്ന് വൈദ്യുത സര്‍ക്കീട്ട് പോലെ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് മനസിലാക്കാനും ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. കാനഡയില്‍ ടൊറാന്റോയിലെ 'എം.ഡി.എസ്.പ്രോട്ടിയോമിക്‌സ്' ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്ന സ്ഥാപനമാണ്. യീസ്റ്റ് കോശങ്ങളില്‍ നൂറുകണക്കിന് പ്രോട്ടീനുകള്‍ കൂട്ടുചേര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കിയതായി, എം.ഡി.എസിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞവര്‍ഷം 'നേച്ചര്‍' മാസികയില്‍ (2002 ജനവരിയില്‍) റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. യീസ്റ്റിന്റെ കാര്യത്തില്‍ പ്രയോഗിച്ച മാര്‍ഗം, മനുഷ്യപ്രോട്ടീനുകളുടെ കാര്യത്തില്‍ എത്ര ശരിയാകും എന്ന പഠനത്തിലാണിപ്പോള്‍ ഗവേഷകര്‍.

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും പ്രോട്ടീന്‍ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സജീവമായി രംഗത്തെത്തിക്കഴിഞ്ഞു. മിഷിഗണ്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ രൂപംകൊണ്ടിട്ടുള്ള 'ഹ്യുമണ്‍ പ്രോട്ടിയോം ഓര്‍ഗനൈസേഷന്‍' (HUPO) എന്ന സംരംഭമാണ് അതില്‍ പ്രധാനം. ഈ രംഗത്തുള്ള പൊതുമേഖലാ സംരംഭങ്ങളെയെല്ലാം കൂട്ടിയിണക്കി, 'ഹ്യുമണ്‍ ജിനോം പ്രോജക്ടി'ന്റെ മാതൃകയില്‍ ഒരു 'പ്രോട്ടിയോം പ്രോജക്ട്' രൂപപ്പെടുത്താനാണ് ഇതിന്റെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. എച്ച്.യു.പി.ഒ.യുടെ ആദ്യലക്ഷ്യം, രക്തത്തില്‍ കലരാറുള്ള പ്രോട്ടീനുകളെ മുഴുവന്‍ തിരിച്ചറിയുക എന്നതാണ്.

കൃത്യമായ ചികിത്സകളും രോഗനിര്‍ണയവും പ്രോട്ടീന്‍ പഠനം വഴി സാധ്യമാക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. യു.എസ്.നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിട്ട്യൂട്ട് (എന്‍.സി.ഐ), ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) എന്നീ സ്ഥാപനങ്ങള്‍ കാന്‍സര്‍ നിര്‍ണയത്തിന് പ്രോട്ടീനുകളുടെ സഹായം തേടുന്നതില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിക്കഴിഞ്ഞു.

പ്രോട്ടീനുകളുടെ ആകൃതി (ത്രിമാനരൂപം) മനസിലാക്കുക എന്നതാണ് പ്രോട്ടിയോമിക്‌സിലെ മൂന്നാമത്തെ ഭാഗം. ഓരോ പ്രോട്ടീനുകളുടെയും ആകൃതിക്ക് അവയുടെ ധര്‍മവുമായി അഭേദ്യമായ ബന്ധമുണ്ട്. ഉദാഹരണത്തിന്, പേശികളിലെ പ്രോട്ടീനുകളായ ആക്ടിന്‍, മയോസിന്‍ എന്നിവയുടെ കാര്യം പരിഗണിക്കുക. നീളമേറിയ പല്‍ച്ചക്രങ്ങളുടെ ആകൃതിയാണ് ഇവയ്ക്ക്. ഇവ വരികയും പോവുകയും ചെയ്യുമ്പോള്‍ പേശികള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീനാണ് രക്തത്തിന് ചുവപ്പുനിറം നല്‍കുന്നത്. ഗോളാകൃതിയാണ് ഇവയുടേതെങ്കിലും, ഓക്‌സിജന്‍ തന്മാത്രകള്‍ക്ക് ഉറച്ചിരിക്കാന്‍ പാകത്തില്‍ ഒരു ചെറിയ സ്ഥലം ഈ പ്രോട്ടീനിന്റെ മധ്യഭാഗത്തുണ്ട്. രക്തം വഴിവേണമല്ലോ, പ്രാണവായു ശരീരത്തില്‍ എല്ലായിടത്തും എത്താന്‍.

ചികിത്സയുടെ കാര്യത്തിലും പ്രോട്ടീനുകളുടെ ആകൃതിക്ക് വളരെ പ്രധാന്യമുണ്ട്. മിക്ക ഔഷധങ്ങളും ശരീരത്തില്‍ ഏതെങ്കിലും പ്രോട്ടീനുമായി കൂട്ടുചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. ഇങ്ങനെ ശരിയായി കൂട്ടുചേരാന്‍ കഴിയണമെങ്കില്‍, പ്രോട്ടീനിന്റെ ആകൃതിയുമായി യോജിക്കുന്നതാകണം ഔഷധതന്മാത്രയുടെ രൂപം. അതിനാല്‍, പ്രോട്ടീനുകളുടെ ബാഹ്യഘടന വളരെ വിലപ്പെട്ട വിവരമായി പരിഗണിക്കപ്പെടുന്നു. 'എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി', 'ന്യൂക്ലിയര്‍ മാഗ്നെറ്റിക്-റെസൊണന്‍സ്' എന്നിവയാണ് പ്രോട്ടീന്‍ തന്മാത്രകളുടെ ത്രിമാനരൂപം മനസിലാക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍. ഇവയ്ക്ക് വളരെയേറെ പരിമിതികളുണ്ട്.

പ്രോട്ടീനുകളെ വരുതിയിലാക്കാനുള്ള ശ്രമത്തിനൊപ്പം അവയെ പേറ്റന്റ് ചെയ്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങളും കമ്പനികള്‍ ആരംഭിച്ചത്, വന്‍വിമര്‍ശനം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ 'ഓക്‌സ്ഫഡ് ഗ്ലൈക്കോസയന്‍സസ്' എന്ന സ്ഥാപനം ഒരുവര്‍ഷം മുമ്പ് മനുഷ്യശരീരത്തിലെ 4000 പ്രോട്ടീനുകള്‍ക്ക് പേറ്റന്റ് അപേക്ഷ നല്‍കുകയുണ്ടായി. മുമ്പ് മനുഷ്യ ഡി.എന്‍.എ.യിലെ ശ്രേണീഭാഗങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ ശ്രമം നടന്നപ്പോഴുണ്ടായ ഒരു ചോദ്യമുണ്ട്; മനുഷ്യജീവന്റെ രഹസ്യങ്ങള്‍ സ്വകാര്യവ്യക്തികളോ കമ്പനികളോ സ്വന്തമാക്കാന്‍ പാടുണ്ടോ എന്ന്. അതേ ചോദ്യം പ്രോട്ടീനുകളുടെ കാര്യത്തിലും ഉയരുകയാണ്.

-മാതൃഭൂമി ആരോഗ്യമാസിക, ജൂണ്‍ 2003

കാണുക

Monday, April 19, 2010

ബോധിവൃക്ഷത്തണലില്‍

ചെങ്കല്‍കുന്നു കയറി തെല്ലു ക്ഷീണത്തോടെ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെത്തുന്നവരെ അവിടെ ആദ്യം സ്വാഗതം ചെയ്യുക തണലിന്റെ സ്വാന്തനമാണ്. ഹരിതാഭയുടെ സ്‌നേഹസാന്നിധ്യം ഈ കുന്നിന്‍പുറത്ത് എങ്ങനെയുണ്ടായി. ആരാണ് ഈ പച്ചപ്പ് ഇവിടെ സൃഷ്ടിച്ചത്. അതറിയാന്‍ തുടര്‍ന്നു വായിക്കുക.



തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് ഒരു തേന്മാവ് ഉള്ളതുപോലെ, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന് സ്വന്തമായി ഒരു 'ബോധിവൃക്ഷ'മുണ്ട്. കോളേജ് അങ്കണത്തില്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന ഈ വൃക്ഷത്തിന് പഴത തലമുറ എന്നോ കല്‍പ്പിച്ചു കൊടുത്ത ബോധിവൃക്ഷമെന്ന സ്ഥാനപ്പേര്, കോളേജിന്റെ ഇപ്പോഴത്തെ തലമുറ കുറെക്കൂടി പ്രതീകാത്മകമാക്കി മാറ്റിയിരിക്കുന്നു. ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനത്തിലാണ്ട ബുദ്ധപ്രതിമ ഇപ്പോള്‍ കാണാം. പുതിയ തലമുറ തണലേല്‍ക്കാനും സംസാരിച്ചിരിക്കാനും ഇടയ്ക്കിടെ ഇവിടെയെത്തുന്നു.

തണല്‍മരങ്ങള്‍ എല്ലായിടത്തുമുണ്ട് - കോളേജ് അങ്കണത്തിലും, പാതയോരങ്ങളിലും, കാമ്പസിന്റെ ഭാഗമായ കുന്നിന്‍ചെരിവിലുമെല്ലാം. വെയിലത്ത് ചെങ്കല്‍കുന്നു കയറി തെല്ലു ക്ഷീണത്തോടെ, ഗുരുവായൂരപ്പന്‍ കോളേജ് അങ്കണത്തിലെത്തുന്നവരെ ആദ്യം സ്വാഗതം ചെയ്യുക ഈ മരങ്ങളും അതു സമ്മാനിക്കുന്ന തണലിന്റെ സ്വാന്തനവുമാണ്.

കുന്നന്‍മുകളില്‍ താരതമ്യേന തരിശായ ചെങ്കല്‍പ്പരപ്പില്‍ ഇത്രയും മരങ്ങളും ഹരിതസാന്നിധ്യവും എങ്ങനെയുണ്ടായി എന്നാകും ഇവിടെ ആദ്യമെത്തുന്നവര്‍ അത്ഭുതപ്പെടുക. അതില്‍ അത്ഭുതമൊന്നുമില്ലെന്ന് മനസിലാക്കണമെങ്കില്‍ ഈ കാമ്പസിനെ ചൂഴ്ന്നു നില്‍ക്കുന്ന ഹരിതചിന്തകളെയും, അവയെ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ യത്‌നിക്കുന്ന അധ്യാപകരുടെയും അവര്‍ക്കൊപ്പം ആവേശത്തോടെ രംഗത്തുള്ള വിദ്യാര്‍ഥികളുടെയും വര്‍ഷങ്ങളായുള്ള സമര്‍പ്പിതപ്രവര്‍ത്തനങ്ങളെയും പറ്റി ചില കാര്യങ്ങള്‍ അറിയണം. ആ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തിരയിളക്കുമുണ്ട്. പ്രകൃതിയോട് മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്ന മനോഭാവത്തിന് വരേണ്ട മാറ്റത്തിന്റെ സന്ദേശമുണ്ട്. എല്ലാറ്റിനുമുപരി, ക്ലാസുമുറികള്‍ തടവറകളാക്കുന്ന സമകാലീന വിദ്യാഭ്യാസ ഭൂമികയില്‍, അതില്‍നിന്ന് വ്യത്യസ്തമായി, ഒരുപക്ഷേ, അപൂര്‍വമായി മാത്രം കണ്ടെത്താവുന്ന, പുതിയൊരു അവബോധത്തിന്റെ വ്യക്തമായ സൂചനകളുണ്ട്.

കോഴിക്കോട് പന്തീരാങ്കാവിനടുത്തുള്ള ചെങ്കല്‍കുന്നില്‍ ഗുരുവായൂരപ്പന്‍ കോളേജ് സ്ഥാനംപിടിക്കുന്നത് 1954-ലാണ്. 125 വര്‍ഷം നീളുന്ന കോളേജിന്റെ ചരിത്രത്തില്‍ നടന്ന ഒരു കൂടുമാറ്റമായിരുന്നു അത്. കുന്നിന്റെ മുകള്‍പ്പരപ്പിലാണ് കോളേജിന്റെ സ്ഥാനം. കുന്നിനെ ചുറ്റുന്ന നൂറേക്കളോളം വരുന്ന തരിശായ ചെരിവുകളാണ് കാമ്പസ്.

കോഴിക്കോടിന് തെക്കുമാറി ചുറ്റും ചക്രവാളം വരെ നോട്ടമെത്തുന്ന ഒരിടം. കോളേജ് അങ്കണത്തില്‍ കാണുന്ന പ്രായംചെന്ന മരങ്ങളൊക്കെ പഴയ തലമുറ നട്ടുവളര്‍ത്തിയവയാണ്. എന്നാല്‍, കാമ്പസിനെ ഹരിതാഭമാക്കാന്‍ സമഗ്രമായ രീതിയില്‍ ശ്രമമാരംഭിച്ചിട്ട് ഒരു വ്യാഴവട്ടം കഴിയുന്നതേയുള്ളു.

സന്നദ്ധപ്രവര്‍ത്തനങ്ങളും പുതിയ ആശയങ്ങളുംകൊണ്ട് തലമുറകള്‍ക്ക് ആവേശം പകരുകയും കോളേജില്‍ മുഴുവന്‍ ഒരു സ്‌നേഹസാന്നിധ്യം പോലെ നിറയുകയും ചെയ്യുന്ന പ്രൊഫ.ശോഭീന്ദ്രന്റെ അഭിപ്രായത്തില്‍, 1986-ല്‍ 'കാമ്പസ് റിസര്‍ച്ച് സെന്റര്‍' എന്നൊരു സംഘടന പ്രവര്‍ത്തനം ആരംഭിച്ചതുമുതലാണ് കാമ്പസിനെ പച്ചപ്പരപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള 'ഗ്രീന്‍കാമ്പസ് പ്രോഗ്രാമും', കോളേജിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന അന്തരിച്ച എ.സി.കെ.രാജയുടെ സ്മരണാര്‍ഥമുള്ള വാര്‍ഷിക അഖിലകേരള ചിത്രകലാക്യാമ്പും ഗുരുവായൂരപ്പന്‍ കോളേജില്‍ ആരംഭിക്കുന്നത്. 'ഒരു അക്കാദമിക് ഗവേഷണകേന്ദ്രമല്ല ഈ റിസര്‍ച്ച് സെന്റര്‍; പ്രവര്‍ത്തന ഗവേഷണകേന്ദ്രമാണ്'- പ്രൊഫ.ശോഭീന്ദ്രന്‍ പറയുന്നു.

നിയതമായ സംഘടനാചട്ടക്കൂടോ, ഔപചാരികമായ സ്ഥാനങ്ങളോ കാമ്പസ് റിസര്‍ച്ച് സെന്ററിനില്ല. 'ഓരോ സമയത്ത് ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍, പ്രായോഗികമെന്ന് കണ്ടാല്‍, നടപ്പാക്കുന്നു, അത്രമാത്രം'-ഒലിവ് ഗ്രീന്‍ വസ്ത്രം മാത്രം സ്ഥിരമായി ധരിക്കുകയും അതുവഴി തന്റെ മനസിലെ ഹരിതാഭ വേഷത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ഈ സാമ്പത്തികശാസ്ത്ര അധ്യാപകന്‍ അറിയിക്കുന്നു.

കാമ്പസ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കാമ്പസില്‍ വര്‍ഷം തോറും വൃക്ഷതൈകള്‍ നടുന്നത്. കാമ്പസ് ഒരു ചെങ്കല്‍പ്പരപ്പ് ആയതിനാല്‍ മുഴുവന്‍ സ്ഥലത്തും തൈ നടുക അസാധ്യം. 'അതിന് മണ്ണുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യുക'-ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാകാറുള്ള ഷിജി അറിയിക്കുന്നു. ഹിന്ദി ഹിസ്റ്ററി മൂന്നാംവര്‍ഷം ബിരുദ വിദ്യാര്‍ഥിയാണ് ഷിജി. 'പലതരം തൈകള്‍ നടും; കശുമാവും തേക്കും എല്ലാം'. കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം തൈകള്‍ നട്ടു. അതില്‍ കുറെയെണ്ണം വേരുപിടിച്ചു. 'ഈ വര്‍ഷവും മഴ തുടങ്ങിയതിന് ശേഷം തൈകള്‍ നട്ടു'-ഷിജി അറിയിക്കുന്നു.

പ്രൊഫ. ശോഭീന്ദ്രന്‍ മാത്രമല്ല, കോളേജിലെ ഏതാണ്ടെല്ലാ അധ്യാപകരുടെയും പിന്തുണ ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. 'അതല്ലെങ്കില്‍, ക്ലാസ് മുറിക്ക് പുറത്ത്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമായിരുന്നില്ല'-സാമ്പത്തിക ശാസ്ത്രം രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ ഷാജി പറയുന്നു. കാമ്പസ് റിസര്‍ച്ച് സെന്ററിനൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ഇവിടെ എന്‍.എസ്.എസ്.യൂണിറ്റും സജീവമാണ് (പ്രൊഫ.ശോഭീന്ദ്രനാണ് ഇവിടുത്തെ എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍).

കാമ്പസിലെ ഹിരിതവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കടുത്ത ഭീഷണി, വേനല്‍ക്കാലത്ത് കുന്നിന്‍ചെരുവില്‍ പടര്‍ന്നുപിടിക്കുന്ന തീയാണ്. ചെങ്കല്‍പ്പരപ്പുകളില്‍ മഴക്കാലത്ത് ഒരിനം പുല്ല് തിങ്ങി വളരും. വേനലാകുന്നതോടെ ഇവ കരിഞ്ഞുണങ്ങും. ആരെങ്കിലും അലക്ഷ്യമായി വലിച്ചെറിയുന്ന ഒരു സിഗരറ്റുകുറ്റി മതി കാമ്പസിലാകെ തീ പടരാന്‍.

വിദ്യാര്‍ഥികള്‍ വിയര്‍പ്പൊഴുക്കി നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ തീയില്‍പെട്ട് നശിക്കും. ഇതിനെതിരെ നിതാന്തജാഗ്രത കൂടിയേ തീരൂ. 'എങ്ങനെയായാലും ഉണങ്ങിയ പുല്‍പ്പരപ്പുകള്‍ കത്തിയമരുക തന്നെ വേണം. അപകടം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ പുല്ലിന് തീ കൊടുക്കുകയാണ് പതിവ്'-ഷാജി പറയുന്നു.

വേനലിന്റെ ആരംഭത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിതമായി കാമ്പസില്‍ നടത്തുന്ന ഈ 'അഗ്നിശുദ്ധി'ക്ക് നൈറ്റ്ക്യാമ്പുകള്‍ തന്നെ സംഘടിപ്പിക്കാറുണ്ട്.

വൃക്ഷതൈകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി അവയുടെ ചുവട്ടില്‍ കുറച്ച് വിസ്തൃതിയില്‍ പുല്ല് പറിച്ചു മാറ്റും. അപകടകരമായ വിധത്തില്‍ തീപടരാതെ തല്ലിക്കെടുത്താനായി പച്ചിലക്കമ്പുകളുംകൊണ്ട് വിദ്യാര്‍ഥികള്‍ കാമ്പസിന് ചുറ്റും രാത്രിയില്‍ കാവല്‍ നില്‍ക്കും. എന്നിട്ട്, പുല്‍പ്പരപ്പിന് തീ കൊളുത്തും. 'എല്ലാ വര്‍ഷവും ഇതിനായി ഞങ്ങള്‍ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്'-പ്രൊഫ.ശോഭീന്ദ്രന്‍ അറിയിക്കുന്നു.

ഇത്രയും ത്യാഗം സഹിക്കാന്‍ സന്നദ്ധരായ വിദ്യാര്‍ഥികളും അതിന് നേതൃത്വം നല്‍കാന്‍ മടിയില്ലാത്ത അധ്യാപകരുമുള്ള ഒരു കോളേജിന്റെ കാമ്പസില്‍ തണല്‍ പരന്നില്ലെങ്കിലേ അത്ഭുതമുള്ളു. ഗുരുവായൂരപ്പന്‍ കോളേജ് തീര്‍ച്ചയായും ഈ തണലും ഹരിതാഭയും അര്‍ഹിക്കുന്നു.
-മാതൃഭൂമി, കലാശാലാ ഫീച്ചര്‍, സപ്തംബര്‍ 20, 1999

-------

പിന്‍കുറിപ്പ്: ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് വിരമിച്ചെങ്കിലും പ്രൊഫ.ശോഭീന്ദ്രന്‍ ഇന്നും കോഴിക്കോട്ടെ ഹരിതക്യാമ്പയിനുകളുടെ മുന്‍നിരയില്‍ തന്നെയുണ്ട്, വിശ്രമമില്ലാതെ.

Monday, March 29, 2010

സ്വാതന്ത്ര്യസമരത്തിലെ അഗ്നിമുഖങ്ങള്‍

വായനയെ ആദരവോടെ സമീപിക്കുന്ന മലയാളികളില്‍ മിക്കവര്‍ക്കും എം.എന്‍.സത്യാര്‍ഥി പരിചിതനാണ്; പ്രഗത്ഭനായ ഒരു വിവര്‍ത്തകന്‍ എന്ന നിലയില്‍. ബംഗാളിയിലും ഉര്‍ദുവിലും ഹിന്ദിയിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ സാഹിത്യത്തിന്റെ ആത്മാവിനെ മനോഹരമായ മലയാള വിവര്‍ത്തനങ്ങളിലൂടെ കേരളത്തിലേക്ക് ആവാഹിച്ചു കൊണ്ടുവന്ന വ്യക്തിയാണ് സത്യാര്‍ഥി. കിഷന്‍ ചന്ദിന്റെയും സാവിത്രി റോയിയുടെയും ബിമല്‍മിത്രയുടെയുമൊക്കെ കൃതികള്‍ ആര്‍ജവത്വം ചോര്‍ന്നു പോകാതെ മലയാളീകരിച്ചെത്തുമ്പോള്‍ ചിലരെങ്കിലും അത്ഭുതപ്പെടാതിരിക്കില്ല; ആരാണ് ഈ സത്യാര്‍ഥി, ഇത്രയും ഭാഷകളുടെ മാന്ത്രികത കരസ്ഥമാക്കിയ ഇയാള്‍ എവിടുത്തുകാരനാണ്?

ഇതിന്റെ ഉത്തരം മഹേന്ദ്രനാഥ് സത്യാര്‍ഥിയെന്ന എം.എന്‍.സത്യാര്‍ഥിയുടെ ജീവിതം തന്നെയാണ്. കഴുമരത്തിന്റെ നിഴലിലൂടെ, ഇന്ത്യന്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ധീരതയും കരുത്തും ഊട്ടിയുറപ്പിച്ച അനുഭവങ്ങളിലൂടെ കടന്നുവന്ന സത്യാര്‍ഥിയുടെ ജീവിതം.

കോഴിക്കോടിനടുത്ത് മുണ്ടിക്കല്‍താഴത്തെ കുന്നിന്‍മുകളിലുള്ള ചെറിയ വീട്ടിലിരുന്ന്, എണ്‍പത്തിനാലാം വയസ്സിലേക്ക് കടന്ന സത്യാര്‍ഥി, തിരിഞ്ഞു നോക്കുമ്പോള്‍ മനസിലാദ്യം തെളിയുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അങ്ങേത്തലയ്ക്കല്‍ പഞ്ചാബിന്റെ മണ്ണില്‍ കുതിച്ചുയര്‍ന്ന ദേശസ്‌നേഹത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളാണ്. കഴുമരങ്ങള്‍ക്ക് നാവു മുളച്ച ഇരുപതുകള്‍, സ്വാതന്ത്ര്യസമരത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതിരുന്ന ഒരു നിര. ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ്, രാജ ഗുരു, സുഖ്‌ദേവ്, ബട്‌കേശര്‍ ദത്ത് അടക്കമുള്ളവരുടെ രൂപങ്ങള്‍ ആ നിരയില്‍ തെളിയുന്നു. റഷ്യന്‍ വിപ്ലവം കൊളുത്തിവിട്ട ആവേശം, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ കുത്തിയൊഴുകിയ ഇരുപതുകളിലാണ് സത്യാര്‍ഥിയും ലാഹോറില്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്.

നേരത്തെ മലബാര്‍ സര്‍വീസിലുണ്ടായിരുന്ന എം. കൃഷ്ണന്‍, പഞ്ചാബിലെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറായാണ് ലാഹോറിലെത്തുന്നത്. അദ്ദേഹത്തിന്റെ മകനായി 1913 ഏപ്രില്‍ 13-ന് സത്യാര്‍ഥി ലാഹോറില്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റിന് ശേഷം പതിനാലാം വയസ്സില്‍ ലാഹോറിലെ നാഷണല്‍ കോളേജില്‍ ചേര്‍ന്നു. എട്ടുംപൊട്ടും തിരിയാത്ത ഒരു ബാലന്‍. ആകെയുള്ള കുഴപ്പം സാഹിത്യത്തിലുള്ള താത്പര്യം മാത്രം. മൗലാന സഫറലി ഖാന്‍ 'ജമീന്ദാര്‍' എന്നൊരു മാസിക ഇറക്കിയിരുന്നു. അതിന്റെ ബാലപംക്തിയില്‍ സത്യാര്‍ഥി ഇടയ്ക്കിടയ്‌ക്കെഴുതും.

ഒരിക്കല്‍, സഹപാഠികളോടൊപ്പം അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഒരു സാധു കര്‍ഷകകുടുംബത്തെ പോലീസും ജന്മിയും ചേര്‍ന്ന് കുടിയിറക്കുന്ന കാഴ്ച കണ്ടു. ഓട്ടുകിണ്ണം നെഞ്ചത്തടക്കിപ്പിടിച്ച് വിതുമ്പുന്ന ഒരു പെണ്‍കുട്ടി; കിണ്ണം പിടിച്ചെടുക്കാന്‍ നോക്കുന്ന പോലീസുകാരന്‍ -മനസില്‍ മുറിപ്പാട് വീഴ്ത്തിയ ഈ സംഭവത്തെപ്പറ്റി ഒരു കവിതയെഴുതി -'കുടിയൊഴിപ്പിക്കല്‍'. ജമീന്ദാറില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കവിത ഭരണകൂടത്തിനെതിരാണെന്ന് ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് വിധിച്ചു.

ദേശസ്‌നേഹത്തിന്റെ കരുത്തും വൈദേശിക ഭരണത്തോടുള്ള എതിര്‍പ്പും ലാഹോറിന്റെ ഹൃദയത്തില്‍ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതമായി ഉരുണ്ടു കൂടുന്ന നാളുകളായിരുന്നു അത്. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് കൗമാരപ്രായക്കാരനായ സത്യാര്‍ഥിക്ക് മനസിലായിരുന്നില്ല.

സത്യാര്‍ഥി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഒരു ശ്മശാനം മുറിച്ചു കടന്നാല്‍ ഭഗത് സിംഗിന്റെ വീടായി. കോളേജില്‍ ഭഗത് സിംഗ് സീനിയര്‍, ഹരികൃഷ്ണ്‍ സഹപാഠി. സഹോദരിയെയും അമ്മയെയും കൂട്ടിവന്ന് താമസിക്കാന്‍ സുഖ്‌ദേവിന് ലാഹോറില്‍ വീട് വാടകയ്‌ക്കെടുക്കാന്‍ ജാമ്യം നിന്നത് സത്യാര്‍ഥി.

ഇന്ത്യയ്ക്ക് എത്രമാത്രം സ്വാതന്ത്ര്യം നല്‍കാമെന്നതിനെപ്പറ്റി തെളിവെടുപ്പ് നടത്താന്‍ സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തി. 1928 ഒക്ടോബര്‍ 30-ന് ലാഹോര്‍ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയ കമ്മീഷന് രാജ്യസ്‌നേഹികള്‍ തീര്‍ത്ത ഉപരോധം മറികടന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. പോലീസ് സൂപ്രണ്ട് സ്‌കോട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പോലീസ് ജനങ്ങള്‍ക്ക് നേരെ ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. ലാലാ ലജ്പത്‌റായി തലയ്ക്കടിയേറ്റു വീണു.

ഇന്ത്യ, പ്രത്യേകിച്ച് പഞ്ചാബ്, അപമാനത്തിന്റെ നിറമണിഞ്ഞു. 'ഈ ദേശീയ അപമാനത്തിന് പകരം വീട്ടാന്‍ ഇന്ത്യയില്‍ യുവാക്കളില്ലേ' എന്ന സിംഹഗര്‍ജനം പോലുള്ള, സി.ആര്‍.ദാസിന്റെയും അദ്ദേഹത്തിന്റെ പത്‌നി വാസന്തിദേവിയുടെയും ചോദ്യം ഇന്ത്യയെങ്ങും പ്രതിധ്വനിച്ചു. പ്രതികാരം ചെയ്യാന്‍ ചെറുപ്പക്കാര്‍ ലാഹോറില്‍ തന്നെയുണ്ടായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെയും ഭഗത് സിംഗിന്റെയും നേതൃത്വത്തിലുള്ള ചാവേര്‍സംഘം പ്രതികാരത്തിന് പദ്ധതി തയ്യാറാക്കി. ലാലാജി അന്തരിച്ച് ഒരു മാസവും നാലു ദിവസവും കഴിഞ്ഞപ്പോള്‍, 1928 ഡിസംബര്‍ 17-ന്, ലാഹോര്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സന്റേഴ്ണ്‍ ഓഫീസില്‍ നിന്നും മടങ്ങും വഴി വെടിയേറ്റു വീണു. സൂപ്രണ്ട് സ്‌കോട്ടിനെ വധിക്കാനിട്ടിരുന്ന പദ്ധതി സന്റേഴ്ണ്‍ വധത്തില്‍ കലാശിക്കുകയാണുണ്ടായത്.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നെഞ്ചിന് നേരെയുള്ള നിറയൊഴിക്കലായിരുന്നു അത്. ഭരണകൂടത്തിന് ഭ്രാന്തിളകി. നാഷണല്‍ കോളേജിലെ നാല്പതോളം വിദ്യാര്‍ഥികളെ പിടിച്ച് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു; കൂട്ടത്തില്‍ പതിനഞ്ചുകാരനായ സത്യാര്‍ഥിയെയും.

സത്യാര്‍ഥി ഒരു മാസം ലോക്കപ്പില്‍ കിടന്നു. സഹപാഠികളില്‍ പലരും ബോണ്ടെഴുതിക്കൊടുത്ത് പുറത്തു കടന്നു. സത്യാര്‍ഥിയെ അങ്ങനെ വിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. ജമീന്ദാറില്‍ സര്‍ക്കാര്‍ വിരുദ്ധ കവിത പ്രസിദ്ധീകരിച്ച 'കുട്ടിഭീകര'നെ ഒരു മാസം കഴിഞ്ഞ് നാടുകടത്തി; കല്‍ക്കത്തയിലേക്ക്! ബ്രിട്ടീഷുകാരുടെ മഹാവിഡ്ഡിത്തങ്ങളിലൊന്നായി സത്യാര്‍ഥി ആ നടപടിയെ വിശേഷിപ്പിക്കുന്നു. അല്ലെങ്കില്‍, ഇരുപതുകളുടെ അവസാനം ഒരു 'തീച്ചൂളപോലെ സമരാവേശംകൊണ്ട് ജ്വലിക്കുന്ന' കല്‍ക്കത്തയിലേക്ക് നാടുകടത്തല്‍ നടത്തുമോ?

ചങ്ങലയ്ക്കിട്ട നിലയില്‍ സത്യാര്‍ഥിയെ അധികാരികള്‍ കല്‍ക്കത്ത റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചെങ്കിലും, സത്യാര്‍ഥിക്ക് അഭയവും ആത്മവിശ്വാസവും നല്‍കാന്‍ അവിടെ അനുശീലന്‍ സമിതിയുണ്ടായിരുന്നു. സന്റേഴ്‌സണ്‍ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം സത്യാര്‍ഥി ചെല്ലുമ്പോള്‍ കല്‍ക്കത്തയിലുണ്ട്. ലാഹോറിന്റെ ഹൃദയത്തിലെ അഗ്നി എത്രത്തോളമുണ്ടായിരുന്നുവെന്ന് ഒരു വെളിപാട് പോലെ സത്യാര്‍ഥിക്ക് ബോധ്യം വന്നത് കല്‍ക്കത്തയിലെത്തിയ ശേഷമാണ്. രണ്ടുവര്‍ഷം അനുശീലന്‍ സമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞു. ആയുധപരിശീലനം അവിടെ നിന്നാണ് നേടുന്നത്.

തന്നെ കുറ്റവാളിയും പ്രവാസിയുമാക്കിയവരോട് പ്രതികാരം വീട്ടണം. ഉമിത്തീ പോലെ പക അടങ്ങാതെ കിടക്കുകയായിരുന്നു. പതിനേഴിന്റെ ആവേശം വിവേകത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ലാഹോറില്‍ യൂണിവേഴ്‌സിറ്റിയുടെ സന്നദ് ദാന ചടങ്ങിന് പഞ്ചാബ് ഗവര്‍ണര്‍ സര്‍ ജാഫ്രഡി മോണ്ട് മോഴ്‌സി എത്തുന്ന വിവരം അറിയുന്നത്. 1930 ഡിസംബര്‍ 26-നാണ് സന്നദ് ദാനച്ചടങ്ങ്. ഗവര്‍ണറെ വെടിവെയ്ക്കാന്‍ പദ്ധതിയിട്ടു.

ഇതിനിടെയില്‍, 1929 ഏപ്രില്‍ എട്ടിന് ഭഗ്ത് സിംഗും ബട്‌കേശ്വര്‍ ദത്തും പാര്‍ലമെന്റില്‍ ബോംബെറിയുക വഴി ഇന്ത്യന്‍ ജനതയുടെ, വൈദേശിക അധിനിവേശത്തിനെതിരെയുള്ള, ഏറ്റവും വലിയ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. ഹിംസയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്ന ഈ യുവാക്കളെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നിട്ടു കൂടി, ഗാന്ധിജി 'യങ് ഇന്ത്യ'യില്‍ ഇങ്ങനെയെഴുതി : The year 1929 will be marked as the year of great awakening among the youth of India.

തന്നെപ്പോലെ തന്നെ പീഡനമനുഭവിച്ച ഒരു പഠാണി യുവാവിനെ സത്യാര്‍ഥിക്ക് കൂട്ടിന് കിട്ടി. ഹരികൃഷ്ണന്‍; ഭഗത്‌റാം തന്‍വാറിന്റെ അനുജന്‍. ഗവര്‍ണറെ വെടിവെക്കുന്ന പദ്ധതിയില്‍ 'ഹരികൃഷ്ണന്‍ അങ്ങേയറ്റം രാഷ്ട്രീയ പ്രചോദിതനായിരുന്നെങ്കില്‍, പ്രതികാരചിന്ത മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്', സത്യാര്‍ഥി ഓര്‍മിക്കുന്നു.

പുസ്തകങ്ങള്‍ക്കുള്ളില്‍ ആയുധം ഒളിപ്പിച്ചുവെച്ച് സെനറ്റ്ഹാളിന്റെ രണ്ടു ഭാഗത്തായി സത്യാര്‍ഥിയും ഹരികൃഷ്ണനും നിലയുറപ്പിച്ചു. ഹരികൃഷ്ണന്‍ വെടിവെക്കുക. ഗവര്‍ണര്‍ വീണുകഴിഞ്ഞാല്‍ രക്ഷപ്പെടണം. ഹാളിന് പുറത്ത് സഹായിക്കാന്‍ സഹപ്രവര്‍ത്തകരുണ്ട്. പക്ഷേ, 'ഹരികൃഷ്ണന് ആവേശം കൂടിപ്പോയി' എന്നാണ് സത്യാര്‍ഥി പറയുന്നത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതും, ഹരികൃഷ്ണന്‍ ഒരു കസേരയില്‍ ചാടിക്കയറി നിറയൊഴിച്ചു. കസേരയുടെ കാലുകള്‍ ഇളകിയിരുന്നതിനാല്‍ ഉന്നംതെറ്റി, ഗവര്‍ണറുടെ താടിയെല്ല് തകര്‍ന്നു. കൂട്ടബഹളം. അതിനിടയില്‍ രക്ഷപ്പെടാനല്ലായിരുന്നു ഹരികൃഷ്ണന്റെ ലക്ഷ്യം. 'ഞാനാണ് വെടിവെച്ചത്'-ഹരികൃഷ്ണന്‍ പ്രഖ്യാപിച്ചു. ആയുധധാരിയായിരുന്നതിനാല്‍ സത്യാര്‍ഥിയും പിടിയിലായി. ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തി.

ഗവര്‍ണറെ വെടിവെച്ച കുറ്റത്തിന് ഹരികൃഷ്ണനെ 1931 ജൂണ്‍ ഒന്‍പതിന് തൂക്കിലേറ്റി. സത്യാര്‍ഥിക്ക് ജീവപര്യന്തം; ആന്റമാനിലെ സെല്ലുലാര്‍ ജയിലില്‍. ആന്റമാനിലെത്തിയാല്‍ മരണമാണ്. തല്‍ക്കാലം അങ്ങോട്ട് പോകാതെ രക്ഷപ്പെടാന്‍ ഒറ്റ മാര്‍ഗമേയുള്ളു : നേതാക്കള്‍ ഉപദേശിച്ചു; പഠിക്കുക. പഠനം കഴിയുംവരെ നാടുകടത്തല്‍ നീട്ടിവെയ്ക്കും. അങ്ങനെ ലാഹോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉര്‍ദു ഓണേഴ്‌സിന് പ്രൈവറ്റായി ചേര്‍ന്നു. പഠിക്കണമെന്ന ആത്മാര്‍ഥമായ താത്പര്യം സത്യാര്‍ഥിക്കുണ്ടായിരുന്നു.

ജയിയില്‍ തുടര്‍ന്നുവന്ന മൂന്നു വര്‍ഷം സത്യാര്‍ഥി ഉര്‍ദു ഓണേഴ്‌സ് മാത്രമല്ല അഭ്യസിച്ചത്; കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളും വശത്താക്കുന്നത് ആ നാളുകളിലാണ്. 1933-ല്‍ ഇരുപതുകാരനായ സത്യാര്‍ഥി കൈയും കാലും ചങ്ങലയ്ക്കിട്ട നിലയില്‍ യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷയെഴുതി. പരീക്ഷ കഴിഞ്ഞതോടെ, അനിവാര്യമായ നാടുകടത്തലിന്റെ നാളായി. 'ആന്റമാന്‍ ജയിലിലെ ഭീകരതയുമായി താരതമ്യം ചെയ്തപ്പോള്‍, കഴുമരമായിരുന്നു ഭേദമെന്ന് തോന്നിയ നാളുകള്‍', സത്യാര്‍ഥി വ്യക്തമായി ഓര്‍ക്കുന്നു.

രണ്ട് ഇന്ത്യന്‍ പോലീസുകാരുടെയും ഒരു ആംഗ്ലോഇന്ത്യന്‍ സര്‍ജന്റെയും അകമ്പടിയോടെ കല്‍ക്കത്തയ്ക്ക് യാത്രയായി. യാത്രയില്‍ 'ട്രെയിനില്‍ നിന്നും പുറത്ത് ചാടുകയായിരുന്നു', സത്യാര്‍ഥി വെളിപ്പെടുത്തുന്നു.

ചമല്‍ലാല്‍ ആസാദ് എന്ന പേരില്‍ 15 വര്‍ഷം നീണ്ട ഒളിവ് ജീവിതം ആരംഭിക്കുന്നത് അങ്ങനെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഹായത്തിനെത്തി. ഉര്‍ദു അറിയാവുന്നത് മുസ്ലീം ആയി വേഷം മാറാന്‍ അനുഗ്രഹമായി. 'കൊയ്ത്തു കഴിഞ്ഞാല്‍ ധാന്യം ജന്മിക്കു കൊടുത്ത്, ചൂലും കുട്ടയുമായി തിരികെ പോരേണ്ട' ഗ്രാമീണ കര്‍ഷകരുടെ ഇടയില്‍ സംഘബോധത്തിന്റെ വിത്തുപാകാന്‍ നിയോഗം പോലെ ചിലവിട്ട വര്‍ഷങ്ങള്‍.

ലോകരാഷ്ട്രീയഗതികള്‍ മുപ്പതുകളുടെ അവസാനം അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായി. 1939-ല്‍ രണ്ടാംലോകമഹായുദ്ധം തുടങ്ങി. അന്ന് ബ്രിട്ടീഷുകാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യം വിടാന്‍ തീരുമാനിച്ചു. പിന്നീട് നെഹ്‌റു മന്ത്രസഭയില്‍ രാജ്യത്തിന്റെ ആദ്യ പ്രതിരോധവകുപ്പ് മന്ത്രിയായ കോണ്‍ഗ്രസ്സ് നേതാവ് ബല്‍ദേവ് സിംഹ് നേതാജിയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചു. 'രാജ്യം വിടണം, ബ്രിട്ടനോട് പോരാടണം. ഇവിടെ തുടര്‍ന്നിട്ട് കാര്യമില്ല'.

ബല്‍ദേവ് സിംഹ് ഇക്കാര്യം തന്റെ വീട്ടില്‍ അന്ന് ഒളിവില്‍ പാര്‍ക്കുന്ന അക്ഷയ് സിംഹ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനോട് പറഞ്ഞു. അക്ഷയ് സിംഹ് പാര്‍ട്ടിയുടെ പഞ്ചാബ് കമ്മറ്റിക്കെഴുതി. നേതാജിയെ രാജ്യംവിടാന്‍ സഹായിക്കണം. പാര്‍ട്ടി രണ്ടുപേരെ ഇതിനായി നിയോഗിച്ചു. ഭഗത്‌റാം തന്‍വാറിനെയും, കോംമ്രേഡ് രാമകൃഷ്ണനെയും. രാമകൃഷ്ണന്‍ എന്തോ കാരണത്താല്‍ പിന്‍വാങ്ങിയപ്പോഴാണ് സത്യാര്‍ഥിക്ക് ആ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്.

ബോസിനെ തടവിലിട്ടിരിക്കുന്ന വീട് 24 മണിക്കൂറും കനത്ത പോലീസ് കാവലിലാണ്. വലിയ നേതാക്കള്‍ക്ക് മാത്രം അദ്ദേഹത്തെ സന്ദര്‍ശിക്കാം. ഒരു ദിവസം യുണൈറ്റഡ് യൂറോപ്യന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ എക്‌സിക്യുട്ടീവായ ഒരു പഠാണി നേതാജിയെ സന്ദര്‍ശിക്കാനെത്തുന്നു. തിരികെ ഇറങ്ങിപ്പോയ പഠാണി ബോസായിരുന്നു. കൂടെ രണ്ട് എക്‌സ്‌കോര്‍ട്ടുകളുണ്ട്, രണ്ടും പഠാണികള്‍. ഒന്ന് യഥാര്‍ഥ പഠാണിയായ ഭഗ്ത്‌റാം, മറ്റൊന്ന് സത്യാര്‍ഥി. കാബൂളിലെത്തുക, അവിടെ നിന്നും റഷ്യ; അതായിരുന്നു ലക്ഷ്യം.

ബര്‍ദ്‌വാന്‍ വരെ യാത്ര കാറിലായിരുന്നു. അവിടെ നിന്നും ഫ്രോണ്ടിയര്‍ മെയിലില്‍ പെഷാവറിലേക്ക്.

പക്ഷേ, ബോസ് കാബൂളിലെത്തുമ്പോഴേക്കും, റഷ്യ സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് ജര്‍മനിക്കെതിരെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടനെതിരെ യുദ്ധം ചെയ്യുകയെന്ന ബോസിന്റെ ലക്ഷ്യത്തിന് സഹായം നല്‍കാന്‍ കഴിയാത്തതായി റഷ്യയുടെ അവസ്ഥ. എങ്കിലും കാബൂളിലെ റഷ്യന്‍ എംബസി, ബോസ് സുരക്ഷിതനായി യാത്ര തുടരും വരെ അദ്ദേഹത്തിന് സംരക്ഷണം നല്‍കി.

ഇന്ത്യയിലും കഥ മാറുകയായിരുന്നു. രണ്ടാംലോകമഹായുദ്ധത്തില്‍ റഷ്യ കൈക്കൊണ്ട നിലപാട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സ്വാധീനിച്ചു. റഷ്യയ്‌ക്കൊപ്പം ബ്രിട്ടനും ഫാസിസത്തിനെതിരെ പോരാടുന്നതുകൊണ്ട്, ബ്രിട്ടീഷ് വിരോധം തത്ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായി. ബോസിനെ കാബൂളിലെത്തിച്ച് മടങ്ങിയെത്തിയപ്പോഴേക്കും, അതിന് സഹായിച്ച രണ്ടു പേരെയും ബ്രിട്ടീഷ് ഭരണകൂടം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പിടികൊടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. പക്ഷേ, ഭഗത്‌റാമും സത്യാര്‍ഥിയും അതിനൊരുക്കമായിരുന്നില്ല. ഭഗ്ത്‌റാം മടങ്ങിപ്പോയി, സത്യാര്‍ഥി വീണ്ടും ഒളിവില്‍! പാര്‍ട്ടിയില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും!

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും സത്യാര്‍ഥിയും വീണ്ടുമടുത്തു. ചമന്‍ലാല്‍ ആസാദ് എന്ന പേരില്‍ ബംഗാളിലെ 'സ്വാധീനത' എന്ന കമ്മ്യൂണിസ്റ്റ് പത്രത്തിന്റെ പ്രതിനിധി. സ്വാതന്ത്ര്യത്തിന്റെ പുലരിയെപ്പറ്റിയുള്ള വാര്‍ത്ത നെഹ്‌റുവിന്റെ നാവില്‍ നിന്നും ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലൊരാള്‍ സത്യാര്‍ഥിയായിരുന്നു.

വിഭജനം തീര്‍ത്ത മുറിപ്പാടുകളോടെ ഇന്ത്യയിലെ ഏറ്റവും സമരവീര്യമുള്ള രണ്ട് ജനതകള്‍ - പഞ്ചാബികളും ബംഗാളികളും - വെട്ടിമാറ്റപ്പെടുന്നതിന് സാക്ഷ്യം വഹിച്ച മലയാളികളില്‍ ഒരാളും സത്യാര്‍ഥി തന്നെ.

ഏത് മഹായുദ്ധങ്ങളെക്കാളും ഭയാനകമായിരുന്നു ഇന്ത്യന്‍ വിഭജനം എന്ന് സത്യാര്‍ഥി ഓര്‍മിക്കുന്നു. ലാഹോര്‍, എത്ര പെട്ടന്നാണ് നരഹിംസയുടെ നരകഭൂവായത് എന്നകാര്യം പറയുമ്പോള്‍, സത്യാര്‍ഥിയുടെ മനസിലെത്തുന്നത് സ്വന്തം കുടുംബാംഗങ്ങളെ ഇന്ത്യയിലെത്തിക്കാന്‍ ലാഹോറില്‍ നിന്നും അമൃത്‌സറിലേക്ക് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്കൊപ്പം നടത്തിയ 28 ദിവസത്തെ യാത്രയാണ്. ഈ അനുഭവങ്ങളില്‍ നിന്നാണ് പിന്നീട് നെഹ്‌റുവിന്റെ കഠിനവിമര്‍ശത്തിനിരയായ 'അവന്‍ ഇന്‍സാന്‍ മര്‍ ഗയ' (മനുഷ്യന്‍ മരിച്ചു) എന്ന ഉര്‍ദു നോവലിന്റെ പിറവി.

'സ്വാധീനത'യുടെ മുഴുവന്‍ സമയ പ്രതിനിധിയായി കഴിയുന്ന കാലം. 1956-ല്‍ ക്രൂഷ്‌ച്ചേവും ബുള്‍ഗാനിനും കല്‍ക്കത്തയിലെത്തി. നെഹ്‌റുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ അവര്‍ കമ്മ്യൂണിസ്റ്റുകാരെ ആഹ്വാനം ചെയ്തു. ഏറെ നാളുകളിലെ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം, എതിരാളിക്ക് കീഴടങ്ങാന്‍ പറയുന്നതുപോലുള്ള ഒരു കാപട്യം ഇതില്‍ സത്യാര്‍ഥിയെപ്പോലുള്ള അനേകം കമ്മ്യൂണിസ്റ്റുകാര്‍ കണ്ടു. 'വയ്യ എന്ന് തോന്നി. ആദര്‍ശത പാലിക്കുക, എന്നാല്‍ സജീവ രംഗത്തുനിന്നും വിട്ടു നില്‍ക്കുക' ഇതായി വിചാരം. (സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആനുകൂല്യം പോലും വാങ്ങാന്‍ ഇക്കാലത്തിനിടയില്‍ ഒരിക്കലും സത്യാര്‍ഥി ശ്രമിച്ചിട്ടില്ല).

1957-ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെപ്പറ്റി എഴുതാന്‍ കേരളത്തിലെത്തിയത് സത്യാര്‍ഥിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. പിന്നെ മടങ്ങിപ്പോയില്ല.

അച്ഛന്റെ സുഹൃത്ത് ആയിരുന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.എം.സീതിഹാജിയെ പോയി കണ്ടു. ഫറോക്ക് കോളേജില്‍ ഉര്‍ദു അധ്യാപകന്റെ ഒരു ഒഴിവുള്ള കാര്യം അദ്ദേഹം പറഞ്ഞു. അങ്ങനെ അധ്യാപകനായി. എണ്‍പത് രൂപ മാസശമ്പളം. പിന്നീട് ഭാര്യയ്ക്കും കൂടി ജോലി കിട്ടാനായി ജെ.ഡി.ടി.സ്‌കൂളില്‍ അധ്യാപനായി. അവിടെ നിന്നാണ് റിട്ടയര്‍ ചെയ്യുന്നത്.

കേരളത്തില്‍ എത്തിയ ശേഷം മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ കഥകള്‍ സത്യാര്‍ഥി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വായനയെ ഗൗരവമായെടുക്കുന്ന മലയാളികളുടെ മനസിലേക്ക് എം.എന്‍.സത്യാര്‍ഥി കുടിയേറുന്നത്. അന്ന് 'ആനന്ദബസാര്‍ പത്രിക' ഗ്രൂപ്പിന്റെ ദേശ് വാരികയില്‍ ബിമല്‍ മിത്രയുടെ 'വിലയ്ക്കു വാങ്ങാം' എന്ന കൃതി പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടേയുള്ളു.

ബിമല്‍ മിത്രയ്‌ക്കെഴുതാന്‍ സത്യാര്‍ഥി കാമ്പിശ്ശേരി കരുണാകരനോട് പറഞ്ഞു. കാമ്പിശ്ശേരി ബിമല്‍ മിത്രയ്‌ക്കെഴുതി. 'ജനയുഗം' വാരികയില്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം കിട്ടി. മറ്റൊരു ഭാഷയില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു വരുമ്പോള്‍ തന്നെ ഒരു കൃതി മലയാളത്തിലും ഖണ്ഡശ്ശ: പ്രത്യക്ഷപ്പെടുകയെന്ന അപൂര്‍വ സംഭവമായിരുന്നു അത്. ബിമല്‍ മിത്രയുടെ തന്നെ 'പണം', സാവിത്രി റോയിയുടെ 'നെല്ലിന്റെ ഗീതം', യശ്പാലിന്റെ 'നിറംപിടിപ്പിച്ച നുണകള്‍' ഒക്കെ വായനയിലെ അനുഗ്രഹം പോലെയാണ് മലയാളികള്‍ ഏറ്റു വാങ്ങിയത്.

നാല്പതിലേറെ നോവലുകളും ആയിരക്കണക്കിന് ചെറുകഥകളും മലയാളത്തിലാക്കിയിട്ടുള്ള സത്യാര്‍ഥിയെ പുരസ്‌കാരങ്ങളും പല തവണ തേടി വന്നിട്ടുണ്ട്. ഏറ്റവും നല്ല വിവര്‍ത്തകനുള്ള 1992-ലെ കേന്ദ്രസാഹിത്യ അവാര്‍ഡ് ആണ് അതിലൊന്ന്. 1990-ല്‍ സത്യാര്‍ഥി എഴുതിയ 'സ്വാതന്ത്ര്യസമരം' എന്ന പുസ്തകത്തിന്, ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 1995-ല്‍ മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡും എം.എന്‍.സത്യാര്‍ഥിയെ തേടിയെത്തി.

കോഴിക്കോടിന് സമീപം മുണ്ടിക്കല്‍താഴത്തെ കുന്നിന്‍ മുകളില്‍ സത്യാര്‍ഥിയുടെ കൊച്ചുവീടിന് ചുറ്റും 28 വര്‍ഷം മുമ്പ് അദ്ദേഹം നട്ട തെങ്ങുകളുടെയും മറ്റ് ഫലവൃക്ഷങ്ങളുടെയും വിളവെടുപ്പിന് ഇന്നുമദ്ദേഹം പറമ്പിലിറങ്ങുന്നു. അങ്ങനെ, കര്‍ഷകവൃത്തിയുടെ ആത്മാവ് കൈവിട്ട മലയാളികളോടുള്ള നിശബ്ദ പ്രതിഷേധം കൂടിയാവുകയാണ് സത്യാര്‍ഥിയുടെ ഇപ്പോഴത്തെ ജീവിതം.

ജീവിതം തന്നെ ഇതിഹാസതുല്യമായതിനാല്‍, ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസമാകാന്‍ തെല്ലുമാഗ്രഹിക്കാത്ത ഈ മനുഷ്യന്‍, മനസിലുറഞ്ഞു കൂടിയ അഗ്നിയുടെ ലാളിത്യത്തില്‍ ഉറപ്പായി പറയുന്നു -'ഞാനൊരു നാമമാത്ര കര്‍ഷകന്‍ മാത്രമാണ്; അല്ലാതൊന്നുമല്ല!'

-മാതൃഭൂമി വാരാന്തപ്പതിപ്പ്, 1996 ജൂലായ് 14

ഒരു സ്മരണാഞ്ജലി
പത്രക്കാരോട് സ്വന്തം ജീവിതകഥ പറയാന്‍ എന്നും വിമുഖത കാട്ടിയിരുന്ന വ്യക്തിയാണ് എം.എന്‍.സത്യാര്‍ഥി. 1957 മുതല്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കിലും അപൂര്‍വമായേ അദ്ദേഹം ആര്‍ക്കെങ്കിലും അഭിമുഖം നല്‍കിയിട്ടുള്ളു.
യാദൃശ്ചികമായാണ് സത്യാര്‍ഥി മാഷിന്റെ അഭിമുഖം ഈ ലേഖകന് കിട്ടുന്നത്. അതിന് ശരിക്കുള്ള കാരണം 'മാതൃഭൂമി'യില്‍ എന്റെ സഹപ്രവര്‍ത്തകനും ജേഷ്ഠതുല്യനുമായ എന്‍.പി.രാജേന്ദ്രനായിരുന്നു.

സത്യാര്‍ഥി മാഷിനെ ഇന്റര്‍വ്യൂ ചെയ്ത് ഫീച്ചര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നത്, കോഴിക്കോട്ട് മാതൃഭൂമിയില്‍ ഞാന്‍ ട്രെയിനിയായി ചേര്‍ന്ന് മൂന്നു മാസം തികയും മുമ്പാണ്. സത്യാര്‍ഥി മാഷ് ആര്‍ക്കും അഭിമുഖം കൊടുക്കാറില്ല, ഏതായാലും ശ്രമിച്ചു നോക്കൂ എന്നൊരു മുന്നറിയിപ്പും കിട്ടി.

മാഷ് എവിടെയാണ് താമസിക്കുന്നത്, അദ്ദേഹത്തെ പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്നൊക്കെയായി വേവലാതി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ എനിക്ക് സ്ഥലവും വ്യക്തികളുമൊക്കെ പരിചയമായി വരുന്നതേയുള്ളു. ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ സ്‌നേഹപൂര്‍വം എന്‍.പി.ആര്‍. എന്നു വിളിക്കുന്ന എന്‍.പി.രാജേന്ദ്രന്‍ തുണയ്‌ക്കെത്തി.

കോഴിക്കോട് നഗരാതിര്‍ത്തിയിലെ മുണ്ടിക്കല്‍താഴത്ത്, സത്യാര്‍ഥി മാഷ് താമസിക്കുന്ന കുന്നിന്റെ ചുവട്ടിലാണ് എന്‍.പി.ആറിന്റെ വീട്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യാപിതാവായ ഗോവിന്ദന്‍ നായരുടെ അടുത്ത ചങ്ങാതി കൂടിയാണ് സത്യാര്‍ഥി മാഷ്. പക്ഷേ, സത്യാര്‍ഥി മാഷിനെ അതുവരെ പരിചയപ്പെടാന്‍ എന്‍.പി.ആറിന് കഴിഞ്ഞിട്ടില്ല. അതിനാല്‍, 'എനിക്കും മാഷിനെ ഒന്നു കാണണം, നമുക്ക് ഒരുമിച്ചു പോകാം'-എന്‍.പി.ആര്‍.പറഞ്ഞു.

നിശ്ചയിച്ചതു പ്രകാരം ഒരു ദിവസം മുണ്ടിക്കല്‍ താഴത്തെ കുന്നു കയറി ഞങ്ങള്‍ സത്യാര്‍ഥി മാഷിന്റെ വീട്ടിലെത്തി. പറമ്പിലായിരുന്ന മാഷ് അല്‍പ്പ സമയത്തിനകം എത്തി. കൈയുള്ള വെള്ള ബനിയനും കള്ളിമുണ്ടും വേഷം. പറമ്പില്‍ കിളയ്ക്കുകയായിരുന്നുവെന്ന് വസ്ത്രത്തിലെ വിയര്‍പ്പും മണ്ണും സാക്ഷ്യപ്പെടുത്തി. എണ്‍പത്തിനാലാം വയസ്സിലും മണ്ണിനോട് മല്ലിടുന്ന മനുഷ്യന്‍!

എന്‍.പി.ആറിനെ കണ്ടതില്‍ അദ്ദേഹം അതീവ സന്തോഷവാനായി. 'ഏറെ നാളായി രാജേന്ദ്രനെ ഒന്നു പരിചയപ്പെടാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു'- മാഷ് പറഞ്ഞു. ഹൃദയം തുറന്ന സംസാരം, ആത്മാര്‍ഥത സ്ഫുരിക്കുന്ന ശബ്ദം. ഇടയ്‌ക്കെപ്പോഴോ, അദ്ദേഹം എന്നെപ്പറ്റി തിരക്കി. ആ സമയം മുതലാക്കി എന്‍.പി.ആര്‍.പറഞ്ഞു, മാഷിന് പഴയകാല ചരിത്രമൊക്കെ ധാരാളം അറിയാമല്ലോ, അതൊന്ന് കേട്ട് എഴുതാനാണ് ജോസഫ് വന്നിരിക്കുന്നത്.

പെട്ടെന്ന് സംഭാഷണം നിലച്ചു, അദ്ദേഹം നിശബ്ദനായി. കഴിഞ്ഞു, ഇന്റര്‍വ്യു കിട്ടുമെന്ന് കരുതേണ്ട-ഞാന്‍ മനസില്‍ ഉറപ്പിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മാഷിന്റെ മുഖത്ത് ഒരു നിശ്ചയദാര്‍ഢ്യവും വാത്സല്യവും പ്രതിഫലിച്ചു. 'ഗോവിന്ദന്റെ മകളുടെ ഭര്‍ത്താവ് എന്നുവെച്ചാല്‍ എന്റെ മരുമകനെപ്പോലെ തന്നെയാണ്, എങ്ങനെയാ ഞാന്‍ പറ്റില്ലാന്ന് പറയുക'.

കനല്‍ക്കട്ടകള്‍ക്ക് മുകളിലൂടെ നടക്കുന്നതുപോലുള്ള അനുഭവമായിരുന്നു ആ അഭിമുഖം. അധികനേരം തുടര്‍ച്ചയായി സംസാരം പാടില്ല എന്ന് ഡോക്ടറുടെ വിലക്കുള്ളതിനാല്‍, അഭിമുഖം മൂന്നുദിവസം നീണ്ടു, ആകെ എട്ടര മണിക്കൂര്‍.

പറഞ്ഞതിന്റെ സിംഹഭാഗവും ഉള്‍ക്കൊള്ളിക്കാനാകാതെ വരികയെന്ന ഒരു ഫീച്ചറിന്റെ പരിമിതി ഇവിടെയുമുണ്ട്. എങ്കിലും, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു ജനതയുടെ ധീരതയ്ക്കും സഹനത്തിനും പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള തെളിവായി സത്യാര്‍ഥി മാഷിന്റെ ജീവിതകഥ അവശേഷിക്കുന്നു.

തികഞ്ഞ അര്‍പ്പണബോധത്തോടെ അദ്ദേഹം മൊഴിമാറ്റം നടത്തിയ അസംഖ്യം പുസ്തകങ്ങള്‍ ഇന്നും മലയാളിയുടെ വായനാനുഭവത്തിന്റെ ഭാഗമാണ്. ആ പുസ്തകങ്ങള്‍ കഴിഞ്ഞാല്‍, പിന്നെ സത്യാര്‍ഥി മാഷിന്റെ ഓര്‍യ്ക്കായി അവശേഷിക്കുന്നത്, അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് വിവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡും, മുണ്ടിക്കല്‍താഴം-ചെലവൂര്‍ റോഡിന് കോര്‍പ്പറേഷന്‍ ഇട്ട പേരും മാത്രം.

1998 ജൂലായ് നാലിന് സത്യാര്‍ഥി മാഷ് ഓര്‍മയായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ ശിരസു നമിച്ചുകൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.

Saturday, March 20, 2010

മറയൂര്‍ : മഴനിഴലിന്റെ താഴ്‌വര

ചില ഭൂപ്രദേശങ്ങളുണ്ട്. ജന്മസിദ്ധമായ ഉള്‍പ്രേരണകള്‍ മൂലം മറ്റു സ്ഥലങ്ങളെ തട്ടിമാറ്റി അവ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കും. സ്മരണകളിലെ നിര്‍വചിക്കാനാവാത്ത അനുപാതങ്ങള്‍ക്കും ആകൃതികള്‍ക്കും നിറങ്ങള്‍ക്കും പ്രതിഫലനങ്ങള്‍ക്കുമുള്ള മറുപടി ഒരാള്‍ക്ക് അവിടെനിന്ന് ലഭിച്ചെന്നിരിക്കും.

മറയൂര്‍ അത്തരം മറുപടികളുടെ താഴ്‌വരയാണ്. മനസ്സ് ശാന്തമാകുന്ന നിമിഷങ്ങളിലൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണയാകുന്ന താഴ്‌വര. ഇടുക്കി ജില്ലയിലെ മൂന്നാറില്‍നിന്ന് തമിഴ്‌നാട്ടിലെ ഉടുമ്മല്‍പേട്ടിന് പോകുന്ന വഴി 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മറയൂര്‍ താഴ്‌വരയായി.

മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ഥം. ഗുഹാചിത്രങ്ങളില്‍ നിന്ന് 'വികസനരേഖ'യിലേക്ക് നീളുന്ന സഹസ്രാബ്ദങ്ങളുടെ ഇടവേളകള്‍ തീര്‍ത്ത വിസ്മയമാണ് ഇവിടെ മറഞ്ഞിരിക്കുന്നത്. ചന്ദനക്കാടുകളില്‍ നിന്ന് രുദ്രസംഗീതം പൊഴിക്കുന്ന കരിമ്പന്‍പാടങ്ങളിലേക്ക് ഗതിമാറുന്ന വിസ്മയം.

മഴമേഘങ്ങളുടെ നിഴല്‍ (rain shadow), മുനിയറകള്‍, നീലക്കുറിഞ്ഞി പൂക്കുന്ന കാടുകള്‍, ക്ഷേത്രഗണിതരൂപങ്ങള്‍ പോലെ പര്‍വത ശിഖരങ്ങള്‍, മലഞ്ചെരുവിലൂടെ തട്ടുതട്ടായി താഴ്‌വരയിലേക്ക് ഊര്‍ന്നിറങ്ങുന്ന നെല്‍വയലുകള്‍......വിസ്മയം കൊണ്ടു മാത്രമല്ല, വൈവിധ്യം കൊണ്ടും മറയൂര്‍ സമ്പന്നമാണ്.

താഴ്‌വരയ്ക്ക് നാലുചുറ്റും കൊടുമുടികളാണ്. പര്‍വതപംക്തികളില്‍ ചിലത് ചെന്നു മുട്ടുന്നത് വരയാടുകളെ സംരക്ഷിക്കുന്ന, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിതാനത്തിലുള്ള നാഷണല്‍പാര്‍ക്കായ ഇരവികുളത്ത്....പുല്‍മേടുകളിറങ്ങി പകല്‍നേരത്ത് പോലും കാട്ടുപോത്തുകള്‍ മറയൂരിലെത്തും.

താഴ്‌വരയെ നെടുകെ പകുത്തുകൊണ്ട് പാമ്പാര്‍ ഒഴുകുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികള്‍ കേരളത്തിലുണ്ട്. മൂന്നു നദികള്‍ മാത്രം കൂട്ടംതെറ്റി കിഴക്കോട്ട് ഒഴുകുന്നു. അവയിലൊന്നാണ് പാമ്പാര്‍. വിശുദ്ധിയാര്‍ന്ന ചോലക്കാടുകള്‍ ചുരത്തുന്ന നീരുറവകളാണ് പാമ്പാറിനെ ജീവിപ്പിക്കുന്നത്.

പണ്ട് തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍പെട്ട പെരിയകുളം താലൂക്കിലായിരുന്ന അഞ്ചുനാട് പിന്നീട് പൂഞ്ഞാര്‍ രാജാക്കന്‍മാര്‍ പിടിച്ചടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കി. മറയൂര്‍, കാന്തല്ലൂര്‍, കീഴാന്നൂര്‍, കാരയൂര്‍, കെട്ടകുടി എന്നീ അഞ്ച് ഗ്രാമങ്ങളായിരുന്നു അഞ്ചുനാട്. അതില്‍ കെട്ടകുടി ഇന്നും അതിര്‍ത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലാണ്. ബാക്കി ഗ്രാമങ്ങളിന്ന് മറയൂര്‍, കാന്തല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ്.

മറയൂരിന്റെ സമകാലീനചിത്രത്തിന് അമ്പതോ അറുപതോ വര്‍ഷത്തെ കുടിയേറ്റത്തിന്റെ ചരിത്രമേയുള്ളു. നൂറ്റാണ്ടുകള്‍ പിന്നോട്ട് വ്യാപിക്കുന്നത് ഇവിടുത്തെ ആദിമഗോത്രവര്‍ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രമാണ്. അതിനും പിന്നില്‍ ശിലായുഗത്തിന്റെ പ്രാചീനത......ആ പ്രാചീനതയുടെ തെളിവാണ് മറയൂരിലെ ശിലായുഗ സ്മാരകങ്ങള്‍. മുനിയറകളും ഗുഹാചിത്രങ്ങളും ഉള്‍പ്പെട്ട പ്രാചീന സ്മാരകങ്ങള്‍ താഴ്‌വരയിലും മലഞ്ചെരുവുകളിലുമായി ചിതറിക്കിടക്കുന്നു.

മുനിയറകള്‍ ഇവിടെ നിലനിന്ന ശിലായുഗ സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പാണെന്ന ശാസ്ത്രസത്യം ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ മഹാശിലായുഗ (Megalithic Age) ത്തിലെ ആളുകളെ മറവുചെയ്ത കല്ലറകളാണ് മുനിയറകള്‍. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം.

കേരളത്തിന് ശിലായുഗ ചരിത്രം അവകാശപ്പെടാനില്ല എന്ന റോബര്‍ട്ട് ബ്രൂസ്ഫുടിന്റെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനം തകര്‍ത്തെറിയാന്‍ കേരളത്തിലെ പുരാവസ്തു ഗവേഷകരെ സഹായിച്ചതില്‍ മറയൂര്‍ സ്മാരകങ്ങള്‍ക്ക് ഒരു മുഖ്യപങ്കുണ്ട്.

1974-ലാണ് മറയൂരിലെ ശിലായുഗ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം ഇന്നത്തെ സംസ്ഥാന സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായ ഡോ.എസ്.പത്മനാഭന്‍ തമ്പി ആരംഭിക്കുന്നത്. മുനിയറകളെയും ഗുഹാചിത്രങ്ങളെയും സംബന്ധിച്ചുള്ള പഠനങ്ങള്‍ കേരളചരിത്രത്തെ 1500 വര്‍ഷം പുറകോട്ട് നയിച്ചു. ഡോ.പത്മനാഭന്‍ തമ്പിയുടെ നിഗമനത്തില്‍ മുനിയറകള്‍ എ.ഡി.200 -നും ബി.സി.1000 -നും ഇടയില്‍ താഴ്‌വരയില്‍ നലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ തെളിവുകളാണ്.

1976-ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍തലത്തിലുള്ള സംരക്ഷണത്തിന്റെ യഥാര്‍ഥ സ്വഭാവം മറയൂര്‍ നിവാസികള്‍ അറിയുന്നത് 1990-കളുടെ തുടക്കത്തിലാണ്; മുനിയറകള്‍ ഇന്നവശേഷിക്കുന്ന ഒരു പ്രധാനകേന്ദ്രമായ പാമ്പാറിന്‍ തീരത്തെ ആനപ്പാറ വന്‍തോതില്‍ ഖനനം ചെയ്ത് നീക്കാന്‍ ബാംഗ്ലൂരിലെ ഒരു മൈനിങ് കമ്പനിക്ക് റവന്യൂവകുപ്പ് അനുമതി കൊടുത്തപ്പോള്‍!

ഗ്രാമവാസികളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ബ്ലാസ്റ്റിങ് നടത്തി പാറ പൊട്ടിക്കാനാരംഭിച്ചപ്പോള്‍ അത് പത്രവാര്‍ത്തകളായി. അങ്ങനെയാണ് കൊച്ചിയിലെ നിയമവേദി മുനിയറകളെ സംരക്ഷിക്കാനായി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് പത്തുവര്‍ഷത്തേക്ക് ഖനനത്തിന് അനുമതി നല്‍കിയെങ്കിലും, അപ്പീര്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് പി. ഷണ്‍മുഖവുമടങ്ങിയ ഡിവിഷന്‍ ബഞ്ച്, 1995 നവംബര്‍ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുനിയറകളെക്കാള്‍ പ്രാചീനമാണ് ഇവിടുത്തെ ഗുഹാചിത്രങ്ങള്‍. മറയൂരില്‍ നിന്ന് ചന്ദനക്കാടുകള്‍ താണ്ടി നെല്ലിപ്പെട്ടിക്കുടി എന്ന മുതുവാ കോളനിയിലേക്ക് പോകുന്ന വഴി കാട്ടിനുള്ളില്‍ മലഞ്ചെരുവിലെ പാറക്കൂട്ടങ്ങളിലൊരെണ്ണം സര്‍പ്പത്തിന്റെ വിടര്‍ത്തിയ പത്തി പോലെ കാണപ്പെടുന്നു. അതിനടിയില്‍ നിറംമങ്ങാത്ത, മഴയേല്‍ക്കാത്ത ഭാഗം ഒരു ഗുഹ പോലെയാണ്. അവിടെ പ്രാചീനമായ ഏതോ ചായക്കൂട്ടുകള്‍ ഉപയോഗിച്ച് വേട്ടക്കാരന്റെയും വന്യമൃഗങ്ങളുടെയും രൂപങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

നൂറ്റാണ്ടുകള്‍ക്കിപ്പുറം, ഇന്ന്, ഈ ഗുഹ കാണാനെത്തുന്നവര്‍ മുടങ്ങാതെ അനുഷ്ഠിക്കുന്ന ഒരു മഹത്കര്‍മമുണ്ട്; തങ്ങളും ശിലായുഗ മനുഷ്യരെക്കാള്‍ ഒട്ടും മോശപ്പെട്ട കലാകാരന്‍മാരല്ല എന്ന് തെളിയിക്കാനായിരിക്കാം, ഗുഹാചിത്രങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് തന്നെ ചോക്കും ചാരവും പെയിന്റുമൊക്കെ ഉപയോഗിച്ച് നമ്മുടെ പൊതുമൂത്രപുരകളില്‍ കാണാറുള്ള കരവിരുത് ഒരുക്കിവെച്ച് ഈ സ്മാരകത്തെ വികൃതമാക്കിയിരിക്കുന്നു.

'കോടതിവിധി കൊണ്ടൊന്നും കാര്യമില്ല, ഇവിടുത്തെ ശിലായുഗ സ്മാരകങ്ങള്‍ നശിക്കുകയാണ്'-കാന്തല്ലൂരിലെ പൊതുപ്രവര്‍ത്തകനും കര്‍ഷകനുമായ കൃഷ്ണപിള്ള വേദനയോടെ പ്രതികരിക്കുന്നു.

- - - - - - -

മറയൂരില്‍ താഴ്‌വര അടിത്തട്ടു പോലെയാണ്. നാലുചുറ്റും പര്‍വതശിഖരങ്ങളുടെ സൗമ്യസാമീപ്യം. മലഞ്ചെരുവുകളിലൂടെ കൊടുമുടികളിലേക്ക് കയറിയാല്‍ മറയൂരിന്റെ ഗോത്രമുഖം കാണാം; മുതുവാന്‍മാരും ഹില്‍പുലയരുമടക്കമുള്ള പ്രാചീനഗോത്രങ്ങളുടെ ഇന്നത്തെ ചിത്രം.

മുതുവാ കോളനികളില്‍ ആദ്യം ശ്രദ്ധയില്‍ പെടുക കാലിക്കൂട്ടങ്ങളാണ്. മലഞ്ചെരുവിലെ ചതുരത്തട്ടുകളില്‍ കൃഷിയിന്നും ബാല്യദശയില്‍. തൈലപ്പുല്ലും കേപ്പയും ചോളവും......ശരിക്കും പുനംകൃഷി. മലഞ്ചെരുവിലെ കൃഷിയിടങ്ങള്‍ക്ക് പരുക്കന്‍ സ്വഭാവമാണുള്ളത്.

മറയൂരില്‍ ആദ്യമെത്താവുന്ന മുതുവാക്കോളനികളില്‍ ഒന്നാണ് നെല്ലിപ്പെട്ടിക്കുടി. താഴ്‌വരയില്‍ നിന്ന് ചെങ്കുത്തായ കയറ്റം നാലു കിലോമീറ്റര്‍ പിന്നിടണം. പത്തിരുപത് മണ്‍പുരകള്‍. അവയെല്ലാം കാറ്റിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ മൂന്നുവശവും ചറ്റവെച്ച് മറച്ചിരിക്കുന്നു.

വര്‍ഷകാലം മലഞ്ചെരുവുകളില്‍ പേടിസ്വപ്‌നത്തിന്റെ വിത്തുവിതയ്ക്കുന്നു. സദാസമയവും ചീറിയടിക്കുന്ന ശീതക്കാറ്റ് നിലവിളി പോലെ ഉയരും. 'നരകമാണ് അപ്പോള്‍; പുറത്തിറങ്ങാന്‍ പോലും പറ്റില്ല'-കുടിയിലെ കണ്ണന്‍ തിരുപ്പാല്‍ പറയുന്നു. മറയൂര്‍ ഗ്രാമപഞ്ചയാത്തില്‍ മുതുവാന്‍മാര്‍ മാത്രമുള്ള വാര്‍ഡാണ് നാലാംവാര്‍ഡ്. അവിടുത്തെ വാര്‍ഡ് മെമ്പറാണ് കണ്ണന്‍ തിരുപ്പാല്‍. 'എട്ടു കിലോമീറ്റര്‍ നടന്നാലേ മറയൂര്‍ ഹൈസ്‌കൂളിലെത്താനാവൂ'. കണ്ണന്റെ മകന്‍ സ്‌കൂളിലെത്താനായി അതിരാവിലെ മലയിറങ്ങിക്കഴിഞ്ഞു. മഴക്കാലത്ത് സ്‌കൂളില്‍ പോക്കും നിലയ്ക്കും.

അപ്പുറത്തെ മലഞ്ചെരുവുകളില്‍ വേറെയും മുതുവാക്കുടികള്‍. കവക്കുടി, വയല്‍ക്കുടി, കുറ്റിക്കല്‍ക്കുടി അങ്ങനെ നീണ്ടുപോകുന്നു. മറയൂരിലും കാന്തല്ലൂരിലുമായി ഇത്തരം 30 ആദിവാസി കോളനികളുണ്ട്. മറയൂര്‍ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ (1991-ലെ സെന്‍സസ് പ്രകാരം) 9970 ആണ്. അതില്‍ 3204 പേര്‍ ആദിവാസികളായുണ്ട്.

'പശുക്കളെ കറന്ന് ഞങ്ങള്‍ വില്‍ക്കാറില്ല'-കുടിയിലെ നാരായണന്‍ പറയുന്നു. കാളകളുണ്ടെങ്കില്‍ ഉടമസ്ഥന് അതൊരു വരുമാന മാര്‍ഗമാണ്. 'ഒരു ജോഡി കാളകളെ താഴ്‌വരയിലെ പാടങ്ങള്‍ ഉഴാന്‍ രണ്ടുമാസം വിട്ടു കൊടുത്താല്‍ 1500 രൂപ വാടക കിട്ടും'- രണ്ടു ജോഡി കാളകള്‍ സ്വന്തമായുള്ള നാരായണന്‍ പറയുന്നു.

- - - - - - - -

മറയൂരിലെ കുടിയേറ്റത്തിന് രണ്ടു മുഖങ്ങളുണ്ട്. 1958-ലെ സമരത്തില്‍ പങ്കെടുത്തതിന് കണ്ണന്‍ദേവന്‍ കമ്പനി പിരിച്ചു വിട്ട തേയില തൊഴിലാളികളാണ് മറയൂരിലെ തമിഴ് കുടിയേറ്റക്കാരില്‍ ഏറെയും. ഏതാണ്ട് അതേ കാലയളവില്‍ മധ്യകേരളത്തില്‍ നിന്ന് വന്നവരാണ് കുടിയേറ്റക്കാരില്‍ ബാക്കിയുള്ളവര്‍. നെല്ലായിരുന്നു താഴ്‌വരയിലെ പ്രധാന കൃഷി. നെല്ലു വിതച്ച് ഇരുപത്തഞ്ചാം ദിവസം ഉഴവ് നടത്തുക ('പയര്‍ ഉഴവ്' എന്നാണിതിന് പറയുക) എന്ന വിചിത്രമായ കൃഷിരീതി മറയൂരില്‍ അടുത്തകാലം വരെ നിലനിന്നു. കാന്തല്ലൂരിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും 'പയര്‍ ഉഴവ്' നടത്താറുണ്ട്.
എന്നാല്‍, ഇന്ന് കേരളത്തിന്റെ പൊതുസ്വഭാവത്തോട് അടുത്തു നില്‍ക്കുന്ന ഒരു മറയൂര്‍ വിശേഷം, നെല്‍കൃഷി ഇവിടെയും നഷ്ടക്കച്ചവടമായതിനാല്‍ വളരെ വേഗം ഉപേക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. ഇപ്പോള്‍ താഴ്‌വരയുടെ ഭൂരിഭാഗം പാടങ്ങളിലും കരിമ്പാണ് വിളയുന്നത്. നെല്‍കൃഷി കുറെയെങ്കിലും അവശേഷിക്കുന്ന കാന്തല്ലൂര്‍ മറ്റൊരു കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നു, പച്ചക്കറി കൃഷിയുടെ കാര്യത്തില്‍. കേരളത്തില്‍ ഏറ്റവുമധികം പച്ചക്കറി ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാന്തല്ലൂര്‍, 400 ഏക്കര്‍ പ്രദേശത്ത് പച്ചക്കറി കൃഷി ചെയ്യുന്നു. ഇതുകൂടാതെ, വെളുത്തുള്ളിയും ഉരുളക്കിഴങ്ങും കാബേജും ക്വാളിഫഌവറും ആപ്പിളും ഓറഞ്ചുമെല്ലാം കാന്തല്ലൂരില്‍ വിളയുന്നു.

'മുപ്പത് വര്‍ഷമേ ആയിട്ടുള്ളു ഇവിടെ കരിമ്പുകൃഷി വ്യാപകമായിട്ട്'-മറയൂരിലെ പത്രമേജന്റും കര്‍ഷകനുമായ രാജന്‍ അറിയിക്കുന്നു. ഇന്ന് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ 1900 ഏക്കര്‍ കൃഷിയിടത്തിലും കാന്തല്ലൂരിലെ 195 ഏക്കറിലും വിളയുന്നത് കരിമ്പാണ്.

കാറ്റു വീശുമ്പോള്‍ കരിമ്പിന്‍ തലപ്പിലൂടെ താഴ്‌വര ഓളംവെട്ടും. കരിമ്പിന്‍ പാടങ്ങളുടെ ചതുരങ്ങള്‍ക്കിടയില്‍ ചിലയിടത്തു നിന്ന് പുകച്ചുരുളുകള്‍ ഉയരുന്നു. ശര്‍ക്കരയുണ്ടാക്കുന്ന ചക്കുപുരകളാണ് അവ.

പളനിയമ്മയുടെ അഞ്ചംഗ കുടുംബത്തിന്റെ തൊഴില്‍ കരിമ്പില്‍ നിന്ന് നീരെടുത്ത് ശര്‍ക്കരയുണ്ടാക്കലാണ്. തമിഴ്‌നാട്ടിലെ അമരാവതിക്കടുത്ത് കല്ലാപുരത്തു നിന്നാണ് പളനിയമ്മയുടെ കുടുംബം തൊഴില്‍ തേടി മറയൂരിലെത്തിയത്.

ശര്‍ക്കരയുടെ മാധുര്യം, ശര്‍ക്കര കടഞ്ഞെടുക്കുന്ന ജോലിക്കില്ല. അതിന് വേണ്ടത് കഠിനാധ്വാനമാണ്. കരിമ്പില്‍ നിന്ന് നീരെടുക്കാനുള്ള ഒരു ഇലക്ട്രിക് ചക്ക്, മോട്ടോര്‍, കരിമ്പിന്‍നീര് ചൂടാക്കി കുറക്കാനുള്ള തോണി (അടിഭാഗം വിസ്താരമുള്ള വലിയ പാത്രം), കുറുകിയ ശര്‍ക്കര പകരാന്‍ അത്ര തന്നെ വലിപ്പമുള്ള മറ്റൊരു പാത്രം. എല്ലാംകൂടി 50,000 രൂപ മുടക്കു മുതല്‍ ആവശ്യമുള്ള സാമിഗ്രികള്‍, അതാണ് പളനിയമ്മയുടെ കുടുംബത്തിന്റെ ആസ്തി. 'ഒരു കെട്ട് ശര്‍ക്കരയുണ്ടാക്കിയാല്‍ 70 രൂപ കൂലി കിട്ടും'-പളനിയമ്മ പറയുന്നു. (ഒരു കെട്ട് എന്നാല്‍ 62 കിലോ എന്നാണ് മറയൂരിലെ കണക്ക്). ഒരു കൃഷിയിടത്തിലെ കരിമ്പ് തീര്‍ന്നാല്‍ പളനിയമ്മയും കുടുംബവും വിളഞ്ഞ കരിമ്പുള്ള മറ്റൊരു പാടത്തിലാക്കും താവളം. താഴ്‌വരയില്‍ മറ്റൊരിടത്തു നിന്ന് പുകച്ചുരുള്‍ ഉയരാനാരംഭിക്കും.

കുറച്ചുകാലം മുമ്പു വരെ ശര്‍ക്കരയുണ്ടാക്കാനുള്ള ചക്ക് ആട്ടാന്‍ ഇലക്ട്രിക് മോട്ടോറിന് പകരം കാളകളെയാണ് ഉപയോഗിച്ചിരുന്നത്.

നെല്‍കൃഷിയുമായി താരതമ്യം ചെയ്താല്‍ കരിമ്പുകൃഷി തീര്‍ച്ചയായും ലാഭം തന്നെയാണ്. 'ഒരേക്കര്‍ കരിമ്പില്‍ നിന്ന് ശരിക്കും വിളവ് കിട്ടിയാല്‍ ഇപ്പോഴത്തെ വിലയനുസരിച്ച് (കെട്ടൊന്നിന് 650 രൂപ) മുപ്പത്തേഴായിരം രൂപയുടെ ശര്‍ക്കരയുണ്ടാകും'-കണക്കു കൂട്ടി നോക്കി രാജന്‍ പറയുന്നു. അതില്‍ പണിക്കൂലിയും വളവും ശര്‍ക്കരയുണ്ടാക്കാന്‍ ചക്കുകാര്‍ക്ക് കൊടുക്കേണ്ട കൂലിയും കിഴിച്ചാല്‍ 8000 രൂപ ബാക്കി കാണും.

കാന്തല്ലൂരില്‍ അമ്പതുകള്‍ക്ക് ശേഷം 60 ശതമാനം നെല്‍കൃഷി കുറഞ്ഞു. പക്ഷേ, ഇന്നും കുറെ പാടങ്ങളില്‍ നെല്ലു വിളിയുന്നുണ്ട്. അതിന് കാരണം താഴ്‌വരയില്‍ അനുഭവപ്പെടുന്ന വിചിത്രമായ കാലാവസ്ഥയും കാന്തല്ലൂരിന്റെ മിക്കഭാഗങ്ങളും ഉയര്‍ന്ന വിതാനങ്ങളിലാണ് എന്നതുമാണ്. 'മറയൂരില്‍ 12 മാസംകൊണ്ട് കരിമ്പ് വിളയുമെങ്കില്‍ വെറും 15 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കാന്തല്ലൂരില്‍ അതിന് 20-22 മാസം വേണം'-കൃഷ്ണപിള്ള സ്വന്തം അനുഭവത്തില്‍ നിന്ന് അറിയിക്കുന്നു. കരിമ്പ് മാത്രമല്ല നെല്ലും കാന്തല്ലൂരില്‍ സാവധാനത്തിലേ വളരൂ. അതിന് പത്ത് മാസം വേണം.കാന്തല്ലൂര്‍ പഞ്ചായത്തിനപ്പുറം വട്ടവട എത്തിയാല്‍ വിളകളുടെ വളര്‍ച്ചാനിരക്ക് ഇനിയും മന്ദഗതിയിലാകും.

മറയൂര്‍ താഴ്‌വര ഒരു മഴനിഴല്‍ മേഖലയാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ തകര്‍ത്തു പെയ്യുന്ന ജൂണ്‍-ജൂലായ് മാസങ്ങളില്‍ താഴ്‌വരെ മഴമേഘങ്ങളുടെ നിഴലില്‍ അമര്‍ന്ന് കിടക്കും. പര്‍വതങ്ങള്‍ തുറന്നുവിട്ട ഒരു ദുര്‍ഭൂദത്തെപ്പോലെ കാറ്റ് മാത്രം തുടര്‍ച്ചയായി ആഞ്ഞ് വിശിക്കൊണ്ടിരിക്കും. വൃക്ഷങ്ങള്‍ കടപുഴകി വീഴും. വീടുകളുടെ മേല്‍ക്കൂരകള്‍ നിലംപതിക്കും...ആടിമാസക്കാറ്റെന്ന് മറയൂര്‍ നിവാസികള്‍ ഇതിനെപ്പറ്റി ഓര്‍മിക്കുന്നു. താഴ്‌വര കോടമഞ്ഞ് നിറഞ്ഞ് മൂടിക്കെട്ടിയിരിക്കും. സൂര്യപ്രകാശം എത്തിനോക്കുക പോലുമില്ല. 'അതുകൊണ്ടാകാം ഇവിടെ വൃക്ഷങ്ങള്‍ക്കും ജീവികള്‍ക്കുമെല്ലാമുള്ള വളര്‍ച്ചയുടെ കാലഘട്ടം ജനവരി-മാര്‍ച്ച് കാലയളവാണ്'-മറയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോസഫ് മാത്യു അഭിപ്രായപ്പെടുന്നു.
മറയൂരിനെ ചന്ദനക്കാടുകളുടെ താഴ്‌വരയാക്കിയതും കാലവസ്ഥയിലെ ഈ സവിശേഷതയാകാം. മറ്റേതെങ്കിലും വൃക്ഷത്തിന്റെ വേരില്‍ വളരുന്ന പരാദമാണ് (paracite) ചന്ദനം. കേരളത്തില്‍ സ്വാഭാവിക ചന്ദനക്കാടുകളുള്ള ഒരേയൊരു പ്രദേശം മറയൂരാണ്. ഇപ്പോള്‍ മറയൂരിലെ ചന്ദനക്കാടുകളുടെ വിസ്തൃതി 15 ചതുരശ്ര കിലോമീറ്റര്‍.

ഗുരുവായൂരിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന മിക്കവര്‍ക്കുമറിയില്ല, തങ്ങള്‍ നെറ്റിയിലണിയുന്ന ചന്ദനം ഇടുക്കി കാടുകളുടെ വരദാനമാണെന്ന്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മറയൂരില്‍ നിന്ന് വര്‍ഷംതോറും 55 ടണ്‍ ചന്ദനമാണ് വാങ്ങുന്നത്.

- - - - -

കേരളത്തില്‍ ഏറ്റവുമധികം ചന്ദനക്കാടുള്ള പ്രദേശം മാത്രമല്ല മറയൂര്‍ വനമേഖല. ഏറ്റവുമധികം കഞ്ചാവ് വിളയുന്ന സ്ഥലം കൂടിയാണ്. ഈ ഫോറസ്റ്റ് റേഞ്ചില്‍ (മറയൂരും കാന്തല്ലൂരും വട്ടവടയും ചേര്‍ന്ന പ്രദേശം) കുറെയേറെ റവന്യൂ ഭൂമിയുണ്ട്. കഞ്ചാവ് വിളയുന്നത് തമിഴ്‌നാട് അതിര്‍ത്തിയിലെ ഈ റവന്യൂ ഭൂമിയിലാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. മറയൂരിനോട് ചെര്‍ന്ന തമിഴ്‌നാട്ടില്‍പെട്ട കമ്പക്കല്ല്, കടവരി പ്രദേശമാണ് ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് വിളയുന്ന മേഖല. ആ പ്രദേശവും മറയൂരിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അനൗദ്യോഗിക കണക്ക് ഇതാണ്: ഈ വര്‍ഷവും ഇവിടെ ഏതാണ്ട് 50 ഹെക്ടര്‍ സ്ഥലത്ത് കഞ്ച് കൃഷി നടന്നു.

ചോലക്കാടുകളുടെ ഹരിതാഭയും ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പുല്‍മേടുകളുടെ അനുഗ്രഹവും ഏറ്റുവാങ്ങിയാണ് മറയൂര്‍ സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇന്ന്, 'നിര്‍ഭാഗ്യവശാല്‍ അതിസുന്ദരമായതും ഈ കാടുകളുടെ ഭാഗ്യവുമായ പുല്‍മേടുകളും കുറ്റക്കാടുകളും സാമൂഹ്യവനവത്ക്കരണത്തിന്റെ മറവില്‍ പരിസ്ഥിതിക്കനുയോജ്യമല്ലാത്ത ഗ്രാന്റീസ്, അക്കേഷ്യാ മരങ്ങള്‍ വച്ചുപിടിപ്പിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നതു മൂലം പുല്‍മേടുകളും നശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള സാമൂഹ്യ വനവത്ക്കരണം മൂലം നീരുറവകള്‍ വറ്റുകയും അതുവഴി ജലലഭ്യത കുറയുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ഒരു സാമൂഹ്യ വിപത്താണ്'-ജനകീയാസൂത്രത്തിന്റെ ഭാഗമായി കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ 'വികസനറിപ്പോര്‍ട്ടില്‍' പറയുന്നു. മറയൂര്‍ റേഞ്ചില്‍ മാത്രം 4500 ഹെക്ടര്‍ പുല്‍മേടുകളും ചോലക്കാടുകളും ഇങ്ങനെ സാമൂഹ്യവനവത്ക്കരണത്തിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹ്യവിരുദ്ധവനവത്ക്കരണമാണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്ന് ചുരുക്കം. പ്ലാന്റേഷന്‍ മുറിക്കാനായി മറയൂരിലെ ചന്ദനക്കാട് വെട്ടിമാറ്റി പോപ്‌സണ്‍ കമ്പനി അടുത്തയിടെ വനത്തിലൂടെ നിര്‍മിച്ച റോഡ് ഇതിനകം വിവാദമായിക്കഴിഞ്ഞു; ഇക്കാര്യം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ചോലക്കാടുകളുടെ മേല്‍ ആക്രമണം വീണ്ടും തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാന്തല്ലൂര്‍ പഞ്ചായത്തിലെ മന്തച്ചോല, വട്ടച്ചോല, വന്നവന്‍ചോല എന്നീ മേഖലകള്‍ സമ്പന്നമായ ചോലക്കാടുകളാണ്. 1994-ല്‍ നീലക്കുറിഞ്ഞി ഏറ്റവും നിരന്ന് പൂത്ത ഒരു പ്രദേശം, 200 ഹെക്ടര്‍ ഉള്ള ഈ വനമേഖലയായിരുന്നു. റവന്യൂഭൂമിയെന്ന് കണക്കാക്കിയിട്ടുള്ള ഈ കാടിന്റെ അന്ത്യം കുറിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തുന്നത്. 'ഇവിടെ മൂവാറ്റുപുഴക്കാരനായ ഒരാള്‍ ഏതാണ്ട് 80 ഏക്കര്‍ കൈയേറി കാട് വെട്ടിമാറ്റി ഗ്രാന്റീസ് മരങ്ങള്‍ നട്ടു കഴിഞ്ഞു'-കൃഷ്ണപിള്ള പറയുമ്പോള്‍ വാക്കുകളില്‍ ഉത്ക്കണ്ഠ.

കാന്തല്ലൂരിനെ ജീവിപ്പിക്കുന്ന നീരൊഴുക്കുകളായ ചെങ്കലാറിന്റെയും അറംകടവാറിന്റെയും പിറവി ഈ ചോലക്കാടുകളില്‍ നിന്നാണ്. ഇവ പാമ്പാറില്‍ ചേരുന്നു. എന്നാല്‍, എത്ര സമ്പന്നമായ വനമെന്ന് പറഞ്ഞിട്ടും കാര്യമില്ല, റവന്യൂഭൂമിയായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് വനംവകുപ്പ് അധികൃതര്‍ കൈമലര്‍ത്തുന്നു.

അമിതമായ രാസവളപ്രയോഗം താഴ്‌വരയുടെ മണ്ണിനെ തളര്‍ത്തുന്നുവെന്ന് മറയൂരിന്റെയും കാന്തല്ലൂരിന്റെയും 'വികസനരേഖ'കള്‍ വിലപിക്കുന്നു. ഒരു വശത്ത് നിത്യഹരിതവനങ്ങളെ വെട്ടിമാറ്റി വെള്ളം വലിച്ചൂറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ പെരുകുന്നു. മഴനിഴല്‍ മേഖലയായതിനാല്‍ കുറയുന്ന മഴ......മറയൂര്‍ എന്തിന്റെയെങ്കിലും തുടര്‍ച്ചയാകുമോ?

-മാതൃഭൂമി വാരാന്തപ്പതിപ്പ്, മാര്‍ച്ച് 23, 1997

പിന്‍കുറിപ്പ്: ലേഖനം 1997-ലേതാണെങ്കിലും ചിത്രങ്ങള്‍ 2006-ല്‍ നീലക്കുറിഞ്ഞി പൂത്ത കാലത്ത് കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പകര്‍ത്തിവയാണ്. ഇപ്പോള്‍ മറയൂര്‍ താഴ്‌വരയില്‍ കരിമ്പിന്‍ പാടങ്ങള്‍ വിരളമായ കാഴ്ച്ചയാണ്. നികത്തിയ വയലുകളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തെങ്ങിന്‍തോപ്പുകളും മത്സരിച്ച് ഉയരുന്നു.

Wednesday, March 17, 2010

മാനവജിനോം -4 : ജീവന്റെ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍

ജീവന്റെ തന്മാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യിലെ രാസഭാഷ വിശകലനം ചെയ്യാനുള്ള ശ്രമങ്ങളുടെ ആദ്യഫലമാണ് 2001 ഫിബ്രവരി 12-ന് പുറത്തുവന്ന ജിനോം രൂപരേഖ. പോരായ്മകള്‍ മാറ്റി ജിനോം രൂപരേഖയുടെ സംശുദ്ധരൂപം 2003 ഓടെ പുറത്തിറക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷിനും ഒരു സാധാരണ വിരയ്ക്കും തമ്മില്‍ അടിസ്ഥാനപരമായി എന്തു വ്യത്യാസമാണുള്ളത്? ഇങ്ങനെയൊരു ചോദ്യം തന്നെ എത്ര ബാലിശമാണെന്നു തോന്നിയേക്കാം. ജോര്‍ജ് ബുഷിനും വിരയ്ക്കും തമ്മില്‍ എന്തു സാമ്യമാണുള്ളതെന്നു വേണ്ടിയിരുന്നില്ലേ ചോദിക്കാന്‍ എന്നും തോന്നിയേക്കാം. ശരി തന്നെ; ഭൂമുഖത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയെ വെറുമൊരു വിരയുമായി താരതമ്യം ചെയ്യാനുള്ള ഏതൊരു ശ്രമവും ഒരു പരിധിവരെ ബാലിശമാണ്. ബാലിശതയുടെ ആ പരിധി ഒഴിവാക്കിയ ശേഷം, ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഒരു ജനിതകശാസ്ത്രജ്ഞന്‍ ശ്രമിച്ചാല്‍, ഒരുപക്ഷേ ആ ഉത്തരം ഇങ്ങനെയായിരിക്കും: ജോര്‍ജ് ബുഷിനും ഒരു വിരയ്ക്കും തമ്മിലുള്ള വ്യത്യാസം വെറും 11,000 ജീനുകള്‍ മാത്രം. ഒരു ജീവിയെന്ന നിലയില്‍ ജോര്‍ജ് ബുഷിന്റെ നിലനില്‍പ്പ് സാധ്യമാക്കുന്നത് 30,000 -ല്‍ പരം ജീനുകളാണെങ്കില്‍, നിസ്സാരമെന്ന് നാം കരുതുന്ന വിരയുടെ ജീവിതം കോര്‍ത്തിണക്കിയിരിക്കുന്നത് 19,000 ജീനുകളാലാണ്!

'ജീന്‍' എന്ന പദം ശാസ്ത്രസരണിയിലേക്ക് 1909-ല്‍ കടന്നുവന്നെങ്കിലും, ജീനുകളുടെ എണ്ണത്തെയും പ്രവര്‍ത്തനത്തെയും പറ്റി ശാസ്ത്രലോകം ഇത്ര ആകാംക്ഷാഭരിതമായ മറ്റൊരു സന്ദര്‍ഭം ഇപ്പോഴത്തേതുപോലെ ചരിത്രത്തിലുണ്ടാവില്ല. ജീവന്റെ രാസാക്ഷരങ്ങളാല്‍ പ്രകൃതി കോറിയിട്ടിട്ടുള്ള ജീനുകളെ ഇത്ര ആദരവോടെ ഇതിനുമുമ്പ് ഒരിക്കലും മനുഷ്യന്‍ സമീപിച്ചിട്ടുമില്ല. ജിനോം വിവരങ്ങളുടെ വെളിപ്പെടല്‍ അങ്ങനെയൊരു സന്ദര്‍ഭമാണ് ഒരുക്കിയിരിക്കുന്നത്.

'ജീവന്റെ തന്മാത്ര' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യിലെ രാസഭാഷ വിശകലനം ചെയ്യാന്‍ നടക്കുന്ന ശ്രമങ്ങളുടെ ആദ്യഫലമെന്നാണ്, 2001 ഫിബ്രവരി 12-ന് പുറത്തുവന്ന 'ജിനോം രൂപരേഖ' (ജിനോം മാപ്പ്) വിലയിരുത്തപ്പെടുന്നത്. പല വ്യവസ്ഥാപിത സങ്കല്പങ്ങളെയും 'ജിനോം മാപ്പ്' കടപുഴക്കിയെറിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ വിഭാവനം ചെയ്ത ആപേക്ഷികതാ സിദ്ധാന്തം ശരിയാണെന്നതിനുള്ള തെളിവ് ലഭിച്ച 1919-ലായിരിക്കണം, ശാസ്ത്രത്തിന്റെ മറ്റൊരു ശാഖയില്‍ ഇത്തരമൊരു പ്രകമ്പനം മുമ്പുണ്ടായിട്ടുണ്ടാവുക.

1953-ല്‍ ഡോ.ജയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് ഡി.എന്‍.എ. മാതൃക കണ്ടെത്തിയതു മുതല്‍ ജനിതകശാസ്ത്രരംഗത്തു നടന്ന മുന്നേറ്റങ്ങള്‍, 'ജിനോം മാപ്പ്' പുറത്തുവന്നതോടെ പുതിയൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. മനുഷ്യ ഡി.എന്‍.എ.യിലെ മുന്നൂറു കോടിയിലേറെ സങ്കീര്‍ണ രാസബന്ധങ്ങള്‍ കണ്ടെത്തി, അവയെ ശരിയായ ക്രമത്തില്‍ വായിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ, 1990-ല്‍ ആരംഭിച്ച 'ഹ്യുമന്‍ ജിനോം പദ്ധതി'യെന്ന മഹാസംരംഭം, അതിന്റെ ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് ഈ രൂപരേഖ.

18 രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ആയിരത്തോളം ഗവേഷകര്‍ പങ്കാളികളായ 'ജിനോം പദ്ധതി' എന്ന പൊതുസംരംഭവും, അമേരിക്കയില്‍ മേരിലന്‍ഡിലെ റോക്ക്‌വില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന സ്വകാര്യ കമ്പനിയും വെവ്വേറെ നിലയില്‍ ഡി.എന്‍.എ.യുടെ അപകോഡീകരണം പൂര്‍ത്തിയാക്കിയ വിവരം പ്രഖ്യാപിച്ചത് 2000 ജൂണ്‍ 26-നാണ്. 'ജീവന്റെ പുസ്തകം' വായനയ്ക്ക് തയ്യാറായിരിക്കുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍, ആ മഹാഗ്രന്ഥം ശാസ്ത്രലോകം വായിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെ കാതല്‍.

അരനൂറ്റാണ്ടു മുമ്പ് വാട്‌സണും ക്രിക്കും ഡി.എന്‍.എ.മാതൃക കണ്ടെത്തിയപ്പോള്‍ അക്കാര്യം 'നേച്ചര്‍' വാരികയിലാണ് പ്രസിദ്ധപ്പെടുത്തിയത്. അതേ വാരികയില്‍ തന്നെയാണ്, 'ജിനോം പദ്ധതി'യിലെ ഗവേഷകര്‍ തയ്യാറാക്കിയ 'ജിനോംമാപ്പ്' ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എതിര്‍ഗ്രൂപ്പായ 'സെലേറ' അവരുടെ കണ്ടെത്തല്‍ 'സയന്‍സ്' മാസികയില്‍ പ്രസിദ്ധീകരിച്ചു.

അമ്പരപ്പിക്കുന്ന സത്യങ്ങള്‍

'ജീവന്റെ പുസ്തകം' വായിച്ചു തുടങ്ങിയ ശാസ്ത്രലോകം പുറത്തുവിട്ട പല വിവരങ്ങളും അമ്പരപ്പുളവാക്കുന്നവയാണ്. മനുഷ്യജീവിതത്തിനാധാരം 35,000 മുതല്‍ 1.5 ലക്ഷം വരെ ജീനുകളാകാം എന്ന ധാരണ ശരിയല്ലെന്ന് 'ജിനോംമാപ്പ്' വ്യക്തമാക്കുന്നു. വെറും 30,000-ല്‍ പരം ജീനുകളേ മനുഷ്യശരീരത്തിലുള്ളു. (ജിനോംപദ്ധതിയിലെ ഗവേഷകരുടെ കണക്ക് പ്രകാരം ജീനുകളുടെ സംഖ്യ 30,000-നും 40,000-നും മധ്യേയാണ്. എന്നാല്‍, സെലേറയുടെ കണക്കുപ്രകാരം ഇത് 26,000 മുതല്‍ 39,000 വരെയാണ്). നിസ്സാരമെന്ന് മനുഷ്യന്‍ കരുതുന്ന മറ്റു പല ജീവികളിലെയും ജീനുകളുടെ എണ്ണം, മനുഷ്യരുടേതില്‍ നിന്ന് അത്ര കുറവല്ല. നിമ വിരയ്ക്കും മനുഷ്യനും തമ്മില്‍ ജീനുകളുടെ എണ്ണത്തിലുള്ള വ്യത്യാസം 11,000 മാത്രമാണെങ്കില്‍, എലിയും മനുഷ്യനും തമ്മിലുള്ളത് 300 ജീനുകളുടെ അന്തരം മാത്രമാണ്. ഒരു പഴഈച്ചയുടെ സൃഷ്ടിക്കാവശ്യമായ ജീനുകളുടെ ഇരട്ടി മതി മനുഷ്യനെ സൃഷ്ടിക്കാന്‍! അസൂയ, അഹന്ത മുതലായ വികാരങ്ങള്‍ക്കടിപ്പെടുമ്പോള്‍, ഈ മഹാപ്രപഞ്ചത്തില്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ചിന്തിക്കാനാണ്, വിഖ്യാത ദാര്‍ശനികനായ ബര്‍ട്രാന്‍ഡ് റസ്സല്‍ ഒരിക്കല്‍ നല്‍കിയ ഉപദേശം. ഇനി അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ജീനുകളുടെ മഹാഭൂമികയില്‍ മനുഷ്യന്റെ നിസ്സാരത ഇനിയൊരു ശാസ്ത്രവസ്തുത മാത്രം.

വംശമേല്‍ക്കോയ്മയും കലമഹിമയുമൊന്നും ഒരു സമൂഹത്തിനും അവകാശപ്പെടാനാകില്ലെന്നും ജിനോം വിവരങ്ങള്‍ അടിവരയിട്ടു വ്യക്തമാക്കുന്നു. ജനിതകമായി എല്ലാ മനുഷ്യരും തുല്യരാണ്. വംശങ്ങള്‍ക്കിടയിലെ ജനിതക വ്യത്യാസം വെറും 0.1 ശതമാനം മാത്രം. വ്യത്യസ്ത വംശങ്ങള്‍ തമ്മിലുള്ള ജനിതക വ്യതിയാനത്തെക്കാള്‍ അന്തരം ഒരേ വര്‍ഗത്തിലെ തന്നെ വ്യക്തികള്‍ തമ്മിലുണ്ട്. വംശമഹിമയുടെ പേരില്‍ ഹിറ്റ്‌ലറെ പോലുള്ള ഏകാധിപതികള്‍ ചെയ്തുകൂട്ടിയ കിരാത പ്രവര്‍ത്തികള്‍ക്ക് ശാസ്ത്രത്തിന് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതാകുന്നു. ആഫ്രിക്കക്കാരിയായ ഒരു ആദിമാതാവില്‍ നിന്നാണ് മനുഷ്യകുലം രൂപപ്പെട്ടതെന്നതാണ് 'ജിനോംമാപ്പ്' രൂപപ്പെടുത്തിയവര്‍ എത്തിയ കൗതുകകരമായ മറ്റൊരു നിഗമനം.

ജിനോം ഭൂമികയിലെ വിശേഷങ്ങള്‍

മനുഷ്യശരീരത്തില്‍ 100 ട്രില്യണ്‍ കോശങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. (ഒരു ട്രില്യണ്‍ = ഒരു ലക്ഷംകോടി). ഈ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (കോശമര്‍മത്തില്‍) ജീവന്റെ തന്മാത്രയായ ഡി.എന്‍.എ. സ്ഥിതിചെയ്യുന്നു. 23 ജോഡി ക്രോമസോമുകളിലായാണ് ഡി.എന്‍.എ.തന്മാത്ര ക്രമീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് പടികളുള്ള ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയാണ് ഡി.എന്‍.എ.യുടേത്. അതിലെ ഗോവണിപ്പടികളാണ് 'ന്യൂക്ലിയോടൈഡുകള്‍'. അഡനൈന്‍ (A), തൈമൈന്‍ (T), ഗ്വാനൈന്‍ (G), സൈറ്റോസൈന്‍ (C) എന്നീ ഉപയൂണിറ്റുകള്‍ കൊണ്ട് ന്യൂക്ലിയോടൈഡുകള്‍ നിര്‍മിച്ചിരിക്കുന്നു. ഈ രാസ ഉപയൂണിറ്റുകളാണ് ബേസുകള്‍. ബേസുകളില്‍ A, T യോടും G, C യോടും മാത്രമേ കൂട്ടുചേരൂ. ഇത്തരം 310 കോടി രാസബന്ധങ്ങള്‍ ഡി.എന്‍.എ.യിലുണ്ട്.

ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും ആധാരമായ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ രാസനിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുള്ള ഡി.എന്‍.എ.ശ്രേണീഭാഗങ്ങളാണ് ജീനുകള്‍ എന്നു വിളിക്കുന്നത്. ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായ രാസനിര്‍ദേശങ്ങളാണ് ജീനുകളിലുള്ളത്. ഒരാള്‍ക്കെത്ര ഉയരമുണ്ടാകണം, തൊലി കറുത്തിരിക്കണോ വെളുത്തിരിക്കണോ, കണ്ണിന്റെ നിറമെന്താകണം, ചുരുണ്ട തലമുടി വേണോ കോലന്‍മുടി മതിയോ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ജീനുകളില്‍ തീരുമാനിക്കപ്പെടുന്നു.

'ജിനോം മാപ്പ്' തയ്യാറാക്കിയ ഗവേഷകര്‍ കണ്ട ഒരു പ്രത്യേകത, മറ്റു ജീവികളുടെ ഡി.എന്‍.എ.യിലേതു പോലെ, മനുഷ്യ ഡി.എന്‍.എ.യില്‍ ജീനുകള്‍ എല്ലായിടത്തും ഒരേപോലെ വിതരണം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. ജീനുകളുടെ വിതരണക്രമത്തിലാണ് മനുഷ്യജിനോം മറ്റുള്ള ജീനുകളില്‍ നിന്ന് പ്രകടമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ജിനോം ഭൂമികയിലൂടെ കടന്നു പോകുമ്പോള്‍ ഗവേഷകരെ അമ്പരപ്പിച്ചത്, വളരെ വിശാലമായ 'തരിശുനിലങ്ങളും' ജീനുകള്‍ കൂട്ടത്തോടെ കാണപ്പെടുന്ന ചില 'നഗരപ്രദേശങ്ങളും' മനുഷ്യ ഡി.എന്‍.എ.യില്‍ ഉണ്ടെന്ന വസ്തുതയാണ്. ജീനുകള്‍ക്ക് കാരണമാകാത്ത, പ്രത്യേക ധര്‍മങ്ങളൊന്നും പ്രത്യക്ഷത്തിലില്ലാത്ത ജിനോംഭാഗങ്ങളാണ് 'ജങ്ക് ഡി.എന്‍.എ'. ജിനോമിലെ വെറും 1.1 ശതമാനം മാത്രമേ ജീനുകള്‍ ആയി മാറുന്നുള്ളൂ.

മറ്റു ജീവികളുമായി ജീനുകളുടെ എണ്ണത്തില്‍ അത്രവലിയ അന്തരമില്ലെങ്കിലും, ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനുകളുടെ എണ്ണത്തിലും സങ്കീര്‍ണതയിലും മനുഷ്യന്‍ ഏറെ മുന്നിലാണ്. ഇതിനര്‍ഥം, കൂടുതല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ പാകത്തില്‍, പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍, മനുഷ്യജിനോമില്‍ ജീനുകള്‍ ഫലപ്രദമായി പുനക്രമീകരണം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നതാണ്. ജിനോമില്‍ ഒരേ രാസശ്രേണികള്‍ തന്നെ വിരസമായി ആവര്‍ത്തിക്കുന്ന 'ജങ്ക് ഡി.എന്‍.എ' ഭാഗങ്ങള്‍ മനുഷ്യപരിണാമം സംബന്ധിച്ച 'ഫോസില്‍ റിക്കോര്‍ഡു'കളാണെന്ന് ഗവേഷകര്‍ കരുതുന്നു.

മനുഷ്യജിനോമിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുന്ന ആദ്യ രൂപരേഖ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അതില്‍ത്തന്നെ പൂരിപ്പിക്കേണ്ടതായ നിരവധി ഭാഗങ്ങളുണ്ട്. കണ്ടെത്തിയ ജീനുകളില്‍ 40 ശതമാനത്തിന്റെയും ധര്‍മമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് 'സെലേറ' മേധാവി ക്രെയ്ഗ് വെന്റര്‍ സാക്ഷ്യപ്പെടുത്തുന്നു. പോരായ്മകള്‍ മാറ്റി ജിനോമിന്റെ സംശുദ്ധരാപം 2003-ഓടെ ലോകത്തിന് മുന്നിലെത്തിക്കാം എന്നാണ് ഗവേഷകരുടെ പ്രത്യാശ. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ, ജനിതകവും അല്ലാത്തതുമായ നിരവധി രോഗങ്ങള്‍ക്ക് ഫലപ്രദമായ പുതിയ ചികിത്സാവിധികള്‍ രൂപപ്പെടും. പുറത്തുവന്ന 'വിവരങ്ങള്‍' 'അറിവായി' രൂപപ്പെട്ട്, പ്രായോഗികതലത്തില്‍ പ്രയോജനം ചെയ്തു തുടങ്ങാന്‍ എത്ര വര്‍ഷം കാക്കണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആര്‍ക്കും നല്‍കാനാകുന്നില്ല.

-മാതൃഭൂമി ആരോഗ്യമാസിക, ഏപ്രില്‍ 2001

Wednesday, February 10, 2010

ദേശാടനപക്ഷികള്‍ക്ക് കരയാനറിയില്ല


പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട യുദ്ധമാണ് അഫ്ഗാനിസ്താനിലേത്. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ നടത്തുന്ന ശത്രുസംഹാരതാണ്ഡവങ്ങള്‍ക്ക് നേരിട്ട് സാക്ഷികളാകാനാവാതെ പാര്‍ശ്വദൃശ്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത് തൃപ്തിയടയാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു ലോകമാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍, അഫ്ഗാനിലെ യഥാര്‍ഥ ബോംബിങ് നേരിട്ടറിഞ്ഞ ചിലരെ ഒരുപക്ഷേ, നമ്മുടെ നാട്ടിലിപ്പോള്‍ കണ്ടെത്താനാകും; കാട്ടാമ്പള്ളിയിലെ മരച്ചില്ലകളിലോ, കടലുണ്ടിപ്പുഴയുടെ അഴിമുഖത്തോ, വേമ്പനാട്ടു കായലിന്റെ തീരങ്ങളിലോ - ദീര്‍ഘമായ ദേശാടനത്തിനിടയില്‍, അമേരിക്കന്‍ ബോംബിങിനെ അതിജീവിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചിറകുകള്‍ കൊത്തിച്ചിനക്കുകയാവാം അവര്‍!

അഫ്ഗാനിലെ യുദ്ധം നിരപരാധികളെ കൊലചെയ്യുന്നതിനൊപ്പം, അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനൊപ്പം, ദേശാടനപക്ഷികളുടെ നിലനില്‍പ്പിനും ഭീഷണിയാവുകയാണ്. സൈബീരിയയില്‍ നിന്നും കാസ്പിയന്‍ മേഖലയില്‍ നിന്നും കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും എത്തുന്ന പതിനായിരക്കണക്കിന് പക്ഷികളുടെ മുഖ്യദേശാടനപാത അഫ്ഗാനിസ്താനിലൂടെയാണ്. ദേശാടനം ആരംഭിക്കുന്നത് ശൈത്യകാലത്തിന് തൊട്ടുമുമ്പാണ്. ദൈര്‍ഭാഗ്യവശാല്‍ അഫ്ഗാനില്‍ അമേരിക്ക ബോംബിങ് ആരംഭിച്ചിരിക്കുന്നതും ഈ സമയത്താണ്.

ആഗസ്ത് അവസാനം ദേശാടനപക്ഷികള്‍ നമ്മുടെ നാട്ടിലെത്തി തുടങ്ങും. നവംബര്‍ പകുതിയോടെ വരവ് പൂര്‍ത്തിയാകും. സൈബീരിയയിലും സമീപ പ്രദേശത്തും ശൈത്യം തുടങ്ങുന്ന കാലയളവാണിത്. കൊടുംതണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍, ചൂടുകാലാവസ്ഥയും ഭക്ഷണവും തേടി അയ്യായിരത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ഇവയുടെ വരവ്. ജീവചക്രത്തിന്റെ അനിവാര്യമായ ഒരു കാലയളവ് പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ ഈ പക്ഷികള്‍ തിരികെ യാത്രയാകും; തങ്ങളെ വിരുന്നൂട്ടിയ ഈ നാട്ടിലേക്ക് അടുത്ത സീസണില്‍ വീണ്ടും മടങ്ങിയെത്താന്‍!

രാജസ്ഥാനിലെ ഭരത്പൂര്‍, വടക്കാന്‍ ഗുജറാത്തിലെ കച്ച് മേഖല, അഹമ്മദാബാദിന് സമീപമുള്ള തോള്‍ തടാകം, ദക്ഷിണേന്ത്യയിലെ തണ്ണീര്‍തടങ്ങള്‍ ഇവയൊക്കെ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. കേരളത്തില്‍ കണ്ണൂരിലെ കാട്ടാമ്പള്ളിയും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയും വേമ്പനാട് കായല്‍ മേഖലയിലെ കുമരകം, പാതിരാമണല്‍ മുതലായ സ്ഥലങ്ങളും, എറണാകുളം ജില്ലയിലെ അമ്പലമേട്, തൃശ്ശൂരിലെ കോള്‍നിലങ്ങള്‍ എന്നിവിടങ്ങളും ദേശാടനപക്ഷികളുടെ അറിയപ്പെടുന്ന താവളങ്ങളാണ്. കോഴിക്കോട് ജില്ലയില്‍ പയ്യോളിക്ക് സമീപമുള്ള കൊളാവിപ്പാലം കടപ്പുറത്തെ കോട്ടപ്പുഴ അഴിമുഖവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പക്ഷിത്താവളമാണെന്ന് സുവോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകനും പക്ഷിനിരീക്ഷകനുമായ ജാഫര്‍ പാലോട്ട് പറയുന്നു.

മാര്‍ച്ചില്‍ തിരികെ പോകാന്‍ കാലമാകുമ്പോഴേക്കും നൂറുകണക്കിന് ടണ്‍ കാഷ്ഠവും മറ്റ് ജൈവാവശിഷ്ടങ്ങളും നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമാക്കാന്‍ ദേശാടനപക്ഷികള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടാകും. എത്രയോ ടണ്‍ കീടനാശിനി പ്രയോഗിച്ചാലും നശിപ്പിക്കാനാവാത്തത്ര കീടങ്ങളെ അവ തിന്നുതീര്‍ത്തിട്ടുണ്ടാകും. നമ്മുടെ നാടിന്റെ പാരിസ്ഥിതികമായ നിലനില്‍പ്പിന് ദേശാടനപക്ഷികള്‍ അനിവാര്യമാകുന്നത് ഇതുകൊണ്ടുകൂടിയാണ്.

എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന ദേശാടനപ്രക്രിയ ഈ സീസണില്‍ പക്ഷേ, വ്യത്യസ്തമാണ്. ഒക്ടോബര്‍ ഏഴിന് അമേരിക്ക അഫ്ഗാനില്‍ ബോംബ് വര്‍ഷം തുടങ്ങി.

അമ്പതോളം ഇനം ദേശാടനപക്ഷികളാണ് കേരളത്തില്‍ എത്തുന്നതായി പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ഷൊവെല്ലര്‍ (Shoveller) എന്നയിനത്തെ കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമാണെന്ന് ജാഫര്‍ പാലോട്ട് പറയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ദേശാടനപക്ഷികള്‍ എരണ്ടകള്‍ (teals) ആണ്. വലന്‍ എരണ്ടകളും വരിയിരണ്ടകളുമുണ്ട്. 1996-ല്‍ വെറ്റ്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ നടത്തിയ 'ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സര്‍വെ' പ്രകാരം രണ്ടിനം എരണ്ടകളും കൂടി 60,000 -ഓളം എണ്ണം കേരളത്തില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍-നവംബര്‍ കാലയളവാണ് ഇവയുടെ ദേശാടന സമയം. അഫ്ഗാനില്‍ ബോംബുവര്‍ഷം നടക്കുന്നതും ഈ കാലയളവിലായതിനാല്‍ എരണ്ടകളുടെ വരവിനെയാകാം യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുണ്ടാവുക.

ഹിമാലയം എന്ന തടസ്സം ഇല്ലായിരുന്നെങ്കില്‍ ദേശാടനപക്ഷികള്‍ ഒരുപക്ഷേ അഫ്ഗാനിസ്താന്‍ ഒഴിവാക്കുമായിരുന്നു. താറാവ് ഇനത്തില്‍ പെട്ട ബാര്‍-ഹെഡഡ് ഗീസ് (bar-headed geese) പോലുള്ള അപൂര്‍വം ചില പക്ഷികളക്കേ ഹിമാലയത്തിന്റെ ഉയരങ്ങള്‍ താണ്ടി നേരിട്ട് ഇന്ത്യയിലെത്താനുള്ള ത്രാണിയുള്ളു (ബാര്‍-ഹെഡഡ് ഗീസ് 9000 മീറ്റര്‍ ഉയരത്തിലൂടെ പറക്കുന്നതായി ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്). ബാക്കിയുള്ള പതിനായിരക്കണക്കിന് പക്ഷികള്‍, ഹിമാലയത്തെ ഒഴിവാക്കി മധ്യേഷ്യന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലും സമീപരാഷ്ട്രങ്ങളിലും എത്തുന്നു. ഈ മുഖ്യദേശാടനപാതയെ 'സെന്‍ട്രല്‍ ഏഷ്യാ-ഇന്ത്യ ഫ്‌ളൈവേ' എന്നാണ് വിളിക്കുക. ഈ ഫ്‌ളൈവെയിലെ മുഖ്യമേഖല അഫ്ഗാനിസ്താനാണ്.

വടക്കു നിന്നെത്തുന്ന കൊക്കുകള്‍ യാത്രാമധ്യേ ഇറാനിലെയും അഫ്ഗാനിലെയും വടക്കന്‍ പാകിസ്താനിലെയും ഇടത്താവളങ്ങളില്‍ ഏതാനും ദിവസം തമ്പടിച്ച് ഇരതേടി വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തുടരുക. അഫ്ഗാനിസ്താനിലെ പ്രസിദ്ധമായ 'അല്‍-അസ്തബ' ചതുപ്പ് പ്രദേശത്ത് ഏതാനും ദിവസം തങ്ങുന്ന സ്വഭാവം സൈബീരിയന്‍ കൊക്കുകള്‍ക്കുണ്ട്. ഇങ്ങനെ തങ്ങുന്ന വേളയില്‍ അഫ്ഗാനിലും ഇറാനിലും വെച്ച് വകതിരിവില്ലാതെ വേട്ടയ്ക്കിരയായതാണ്, ലോകത്തേറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളിലൊന്നായി സൈബീരിയന്‍ കൊക്കിനെ മാറ്റിയത്.

ഒരുപക്ഷേ, അമേരിക്ക ബോംബാക്രമണം തുടങ്ങിയിരുന്നില്ലെങ്കില്‍ കൂടി അഫ്ഗാനിലെ ഇടത്താവളങ്ങള്‍ ദേശാടനപക്ഷികള്‍ക്ക് ഇത്തവണ കഠിനമായ പരീക്ഷങ്ങളാകുമായിരുന്നു. കാരണം, മൂന്നു പതിറ്റാണ്ടിനിടെയിലെ ഏറ്റവും കൊടിയ വരള്‍ച്ചയുടെ പിടിയിലാണ് ഇപ്പോള്‍ അഫ്ഗാനിസ്താന്‍. മൂന്നുവര്‍ഷമായി അഫ്ഗാനിസ്താന്റെ പലഭാഗത്തും മഴ പെയ്തിട്ടില്ല.

അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ അഫ്ഗാന്‍ ആകാശം കീഴടക്കിയതോടെ സ്ഥിതിഗതികള്‍ അതിന്റെ പാരമ്യതയിലെത്തി. എത്രമാത്രം പക്ഷികള്‍ക്ക് അഫ്ഗാന്‍ ഒരുക്കിയ കഠിനപരീക്ഷകള്‍ അവഗണിച്ച് ഇത്തവണ ലക്ഷ്യത്തിലെത്തായെന്ന് പരിസ്ഥിതി വിദഗ്ധര്‍ക്കും നിശ്ചയമില്ല. കേരളത്തിലെത്തുന്ന ഈ ചിറകുള്ള വിരുന്നകാര്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അവര്‍ പറയുന്ന ഒരു വാചകം ഇങ്ങനെയായിരിക്കുമായിരുന്നു: 'ശരിക്കും നരകത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോന്നത്!'

-മാതൃഭൂമി വാരാന്തപ്പതിപ്പ്, നവംബര്‍ 18, 2001

Friday, February 5, 2010

മാനവജിനോം-3 : ജീന്‍വേട്ടയുടെ മറുവശം

മാനവജിനോമിന്റെ കണ്ടെത്തല്‍ നിരവധി പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, നൈതികവും സാമൂഹികവുമായ ചില സുപ്രധാന ചോദ്യങ്ങളും അത് ഉയര്‍ത്തുന്നുണ്ട്. ജിനോം വിവരങ്ങളുടെ വിപണന സാധ്യത മുന്‍കൂട്ടിയറിഞ്ഞ്, അവ സ്വന്തമാക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ മത്സരിച്ചു രംഗത്തുണ്ട്. ഡി.എന്‍.എ. ശ്രേണീഭാഗങ്ങളുടെയും പുതിയ ജീനുകളുടെയും പേറ്റന്റ് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകളാണ് സമ്പന്ന രാഷ്ട്രങ്ങളിലെ പേറ്റന്റ് ഓഫീസുകളില്‍ ഇപ്പോള്‍ എത്തുന്നത്. പക്ഷേ, മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യപ്പെടാന്‍ പാടുണ്ടോ? ആര്‍ക്കാണ് ഇതില്‍ അവകാശവാദമുന്നയിക്കാനാവുക? നിങ്ങളുടെ ജീനിന് പേറ്റന്റ് നേടാന്‍ ഒരു കൂട്ടം സ്വകാര്യ കമ്പനികള്‍ക്ക് ആരാണ് അധികാരം നല്‍കിയത്?

ഉത്തരം കിട്ടാതെ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഒരു വശത്ത് ഉയരുമ്പോള്‍ത്തന്നെ മറുവശത്ത് ഒരു വന്‍ 'ജീന്‍വേട്ട'ക്കുള്ള തയ്യാറെടുപ്പ് ദ്രുതഗതിയില്‍ നടന്നുവരികയാണ്. ശരിക്കു പറഞ്ഞാല്‍ 21-ാം നൂറ്റാണ്ടിലെ ജീന്‍വേട്ട ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാനവജിനോം സംഗ്രഹം പുറത്തുവരും മുമ്പുതന്നെ വേട്ട തുടങ്ങി. അമേരിക്കയില്‍ മാത്രം ഇതിനകം 20,000 ജീനുകള്‍ക്ക് പേറ്റന്റ് നല്‍കിക്കഴിഞ്ഞു. അവയില്‍ 1000 എങ്കിലും മനുഷ്യജീനുകളാകാമെന്ന് യു.എസ്.പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിലെ വക്താവ് ബ്രിജിഡ് ക്വിന്‍ പറയുന്നു.

സെലേറ, എച്ച്.ജി.എസ്, ഇന്‍സൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ അമേരിക്കന്‍ കമ്പനികള്‍ കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ത്തെന്ന, മനുഷ്യ ഡി.എന്‍.എ.യിലെ ആയിരക്കണക്കിന് 'സീക്വന്‍സു'കള്‍ക്കാണ് പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുള്ളത്. 'ഇന്‍സൈറ്റ്' ഇതിനകം മുന്നൂറിലേറെ പേറ്റന്റുകളും, എച്ച്.ജി.എസ്. നൂറോളം പേറ്റന്റുകളും കരസ്ഥമാക്കിക്കഴിഞ്ഞു.

ഒരു പൊതുസംരംഭമെന്ന നിലയില്‍, മാനവജിനോം പദ്ധതി വഴി പുറത്തുവരുന്ന വിവരങ്ങള്‍ രഹസ്യമാക്കി വെക്കില്ലെന്നും, ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും കഴിഞ്ഞ വര്‍ഷം ബില്‍ ക്ലിന്റനും ടോണി ബ്ലെയറും പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. പക്ഷേ, കോടിക്കണക്കിന് സങ്കീര്‍ണ വിവരങ്ങള്‍ വിശകലനം ചെയ്യാനോ പഠിക്കാനോ ആവശ്യമായ സാങ്കേതിക സൗകര്യം ഇല്ലാത്തതിനാല്‍, ഇന്ത്യയെപ്പോലുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് ജിനോം വിവരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. ജിനോം വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ, മനുഷ്യ ഡി.എന്‍.എ.യിലെ 6450 ജീനുകള്‍ക്ക് പേറ്റന്റ് തേടിക്കൊണ്ട് 'ജിനോം' അധികൃതര്‍ അപേക്ഷ നല്‍കിയ നടപടി വന്‍വിമര്‍ശനത്തിനിടയാക്കി.

ഡി.എന്‍.എ.യുടെ പൂര്‍ണരൂപരേഖ മാത്രമാണ് ഇപ്പോള്‍ വെളിവായിട്ടുള്ളത്. സങ്കീര്‍ണമായ ആ രൂപരേഖയില്‍ നിന്ന് ജീനുകളെ വായിച്ചെടുക്കുക എന്നത് അത്യന്തം ദുഷ്‌കരമായ പ്രവര്‍ത്തനമാണെന്നും, അതിനാല്‍ ജീനുകള്‍ക്ക് പേറ്റന്റ് ലഭിക്കില്ല എന്നുവന്നാല്‍ ആരും അതിന് മിനക്കെടില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. എത്രയും വേഗം ജീനുകള്‍ വായിച്ചു മനസിലാക്കേണ്ടതുണ്ട്. എങ്കിലേ, ഡി.എന്‍.എ.വിവരങ്ങള്‍ വേണ്ടത്ര പ്രയോജനം നല്‍കൂ എന്ന വാദഗതിയും ഉയരുന്നുണ്ട്. ഏതായാലും കാര്യങ്ങള്‍ ഇന്നത്തെ സ്ഥിതിക്കു മുന്നേറുകയാണെങ്കില്‍, 'മനുഷ്യജീവന്‍' എത്ര അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്നാണ് പങ്കുവെച്ചെടുക്കുക എന്നേ നോക്കേണ്ടതുള്ളൂ!

ജീനുകളുടെ ദുരുപയോഗം

പേറ്റന്റുകള്‍ക്ക് ഒരു പരിമിത കാലയളവേ നിലനില്‍പ്പുള്ളൂ എന്ന് സമാധാനിക്കാം. എന്നാല്‍, പല ആവശ്യങ്ങള്‍ക്കായി ഒരാളുടെ പക്കല്‍നിന്ന് ശേഖരിക്കപ്പെടുന്ന ജനിതകവിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗം ചെയ്യില്ല എന്നതിന് എന്താണുറപ്പ്? ജിനോം വിവരങ്ങളുടെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇതാണ്.

നിലവില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് ഒരാളുടെ ജനിതകവിവരങ്ങള്‍ ശേഖരിക്കാനാവുക. നിയമപരമായ കാര്യങ്ങള്‍ക്കും, ചികിത്സയ്ക്കും. പിതൃത്വം നിര്‍ണയിക്കുന്നതിന് ഡി.എന്‍.എ.ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ കോടതികള്‍ തന്നെ ആവശ്യപ്പെടാറുണ്ട്. ഒരാളുടെ 'ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റാ'ണ് (റസ്ട്രിക്ഷന്‍-ഫ്രാഗ്‌മെന്റ്-ലങ്ത് പോളിമോര്‍ഫിസം അഥവാ ആര്‍.എഫ്.എല്‍.പി.എന്നതാണ് ഡി.എന്‍.എ.ഫിംഗര്‍ പ്രിന്റ് എന്ന് അറിയപ്പെടുന്നത്) ഈയാവശ്യത്തിന് പരിശോധിച്ചു നോക്കുന്നത്.

ഇങ്ങനെ പല ആവശ്യങ്ങള്‍ക്കായി ഒരാളില്‍നിന്ന് ശേഖരിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പിന്നീട് അയാള്‍ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടില്ല എന്നതിന് ഉറപ്പൊന്നുമില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജനിതകസൂചന ലഭിച്ചാല്‍, ഒരാളെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായില്ലെന്നു വരാം. ബൗദ്ധികമായ ചില പ്രത്യേകതകള്‍ ജീനുകളിലുള്ളവര്‍ക്കു മാത്രമേ ജോലി നല്‍കൂ എന്നുവേണമെങ്കില്‍ ഒരു സ്ഥാപനത്തിന് തീരുമാനിക്കാം. പലതരത്തിലുള്ള ജനിതകവിവേചനങ്ങള്‍ക്ക് ഇത്തരം പ്രവണതകള്‍ കാരണമാകും.

ജനിതക വിവരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ശ്രമിച്ചുകൂടെന്നില്ല. ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന ജനിതകതലത്തിലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാം. ഇത്തരക്കാരെ ഇന്‍ഷൂര്‍ ചെയ്യാതെ കമ്പനികള്‍ക്ക് കൈയൊഴിയാം. എന്നാല്‍, ഇതിനൊരു മറുവശമുണ്ട്. തന്റെ ജീനുകളില്‍ മാരകമായ എന്തെങ്കിലും അക്ഷരത്തെറ്റുണ്ടോ എന്നു പരിശോധിച്ചിട്ട് ഒരാള്‍ക്ക് വേണമെങ്കില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കണോ വേണ്ടയോ എന്നും തീരുമാനിക്കാം. വലിയ അപകട സാധ്യതയൊന്നുമില്ലെങ്കില്‍, പോളിസിയെടുത്തിട്ട് (വാഹനാപകട ഇന്‍ഷൂറന്‍സ് ഒഴികെ) എന്തുകാര്യമെന്ന് ആളുകള്‍ ചിന്തിച്ചാല്‍, നഷ്ടം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കായിരിക്കും.

ജീന്‍ ശേഖരങ്ങളുടെ അപകടം

ഹ്യുമന്‍ജിനോം പദ്ധതിയുടെ ചുവടുപിടിച്ച്, ഹ്യുമന്‍ജിനോം ഡൈവേഴ്‌സിറ്റി പ്രോജക്ട് (HGDP) എന്നൊരു പദ്ധതി അമേരിക്കയില്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത്' തന്നെയാണ് ഇതിന്റെയും ചുക്കാന്‍ പിടിക്കുന്നത്. ഭൂമുഖത്തെ വിവിധ ജനവിഭാഗങ്ങളുടെയും വംശീയഗ്രൂപ്പുകളുടെയും ഒരു 'ജീന്‍പൂള്‍' (ജീന്‍ ശേഖരം) ഉണ്ടാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 500 ഓളം വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജനിതകഘടന, പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഇന്ത്യയിലെ 77 ജനവിഭാഗങ്ങളുടെ ജീന്‍ശേഖരവും ഉള്‍പ്പെടുന്നു.

നൂറുകണക്കിന് വംശീയഗ്രൂപ്പുകളുടെ വിലപ്പെട്ട ജനിതകവിവരങ്ങള്‍ അമേരിക്കന്‍ ഗവേഷകരുടെ നിയന്ത്രണത്തിലാക്കാന്‍ വഴിതെളിക്കുന്ന ഈ പദ്ധതിയെ, പല രാജ്യങ്ങളും കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഓരോ വംശീയഗ്രൂപ്പുകള്‍ക്കും സവിശേഷമായ പല ജനിതക ഗുണങ്ങളുമുണ്ടാകാം; രോഗപ്രതിരോധശേഷി, കായികക്ഷമത, ബൗദ്ധികനിലവാരം എന്നിങ്ങനെ. ഈ പ്രത്യേകഗുണങ്ങള്‍ക്കു കാരണമായ ജീനുകള്‍ക്ക് അമേരിക്കന്‍ ഗവേഷകര്‍ പേറ്റന്റു നേടില്ല എന്ന് ഉറപ്പൊന്നുമില്ല.

'ഹഗാഹായി' (Hagahai) എന്ന വംശീയ വിഭാഗത്തിന്റെ ഒരു ഡി.എന്‍.എ.ഭാഗത്തിന് പേറ്റന്റ് നേടാന്‍ ഇതിനിടെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് ശ്രമിക്കുകയുണ്ടായി. വന്‍വിവാദത്തെ തുടര്‍ന്ന് തല്‍ക്കാലം ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ബാധിക്കാന്‍ പാകത്തില്‍ രോഗാണുക്കളെ വരെ രൂപപ്പെടുത്താന്‍, ഇത്തരം ജീന്‍പൂളുകള്‍ കാരണമാകാം. ജൈവായുധങ്ങളുടെ കാലമാണിനി വരാന്‍ പോകുന്നതെന്ന് പലരും പ്രവചിക്കുന്നുമുണ്ട്.

ജനിതകരഹസ്യങ്ങളുടെ വെളിവാക്കല്‍ ഉയര്‍ത്തുന്ന എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് നടുവിലാണ് ലോകം. പലതിനും തൃപ്തികരമായി മറുപടി നല്‍കാന്‍ ജനിതകശാസ്ത്രജ്ഞര്‍ക്കു പോലും കഴിയുന്നുമില്ല. 'ജിനോം: ഒരു ജീവിവര്‍ഗത്തിന്റെ 23 അധ്യായമുള്ള ആത്മകഥ'യെന്ന ഗ്രന്ഥം രചിച്ച മാറ്റ് റിഡ്‌ലി എഴുതി: 'ഇത്ര കാലവും മനുഷ്യജീനുകള്‍ എന്നത് പൂര്‍ണനിഗൂഢതയായിരുന്നു. ആ നിഗൂഢത ഭേദിക്കുന്ന ആദ്യ തലമുറയാണ് നമ്മുടേത്. മഹത്തായ പല ഉത്തരങ്ങളുടെയും വക്കിലാണ് നാമിപ്പോള്‍; നിരവധി വലിയ ചോദ്യങ്ങളുടെയും'.

-മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍ 2000