Wednesday, February 10, 2010

ദേശാടനപക്ഷികള്‍ക്ക് കരയാനറിയില്ല


പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ട യുദ്ധമാണ് അഫ്ഗാനിസ്താനിലേത്. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ നടത്തുന്ന ശത്രുസംഹാരതാണ്ഡവങ്ങള്‍ക്ക് നേരിട്ട് സാക്ഷികളാകാനാവാതെ പാര്‍ശ്വദൃശ്യങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത് തൃപ്തിയടയാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു ലോകമാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍, അഫ്ഗാനിലെ യഥാര്‍ഥ ബോംബിങ് നേരിട്ടറിഞ്ഞ ചിലരെ ഒരുപക്ഷേ, നമ്മുടെ നാട്ടിലിപ്പോള്‍ കണ്ടെത്താനാകും; കാട്ടാമ്പള്ളിയിലെ മരച്ചില്ലകളിലോ, കടലുണ്ടിപ്പുഴയുടെ അഴിമുഖത്തോ, വേമ്പനാട്ടു കായലിന്റെ തീരങ്ങളിലോ - ദീര്‍ഘമായ ദേശാടനത്തിനിടയില്‍, അമേരിക്കന്‍ ബോംബിങിനെ അതിജീവിച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചിറകുകള്‍ കൊത്തിച്ചിനക്കുകയാവാം അവര്‍!

അഫ്ഗാനിലെ യുദ്ധം നിരപരാധികളെ കൊലചെയ്യുന്നതിനൊപ്പം, അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനൊപ്പം, ദേശാടനപക്ഷികളുടെ നിലനില്‍പ്പിനും ഭീഷണിയാവുകയാണ്. സൈബീരിയയില്‍ നിന്നും കാസ്പിയന്‍ മേഖലയില്‍ നിന്നും കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും എത്തുന്ന പതിനായിരക്കണക്കിന് പക്ഷികളുടെ മുഖ്യദേശാടനപാത അഫ്ഗാനിസ്താനിലൂടെയാണ്. ദേശാടനം ആരംഭിക്കുന്നത് ശൈത്യകാലത്തിന് തൊട്ടുമുമ്പാണ്. ദൈര്‍ഭാഗ്യവശാല്‍ അഫ്ഗാനില്‍ അമേരിക്ക ബോംബിങ് ആരംഭിച്ചിരിക്കുന്നതും ഈ സമയത്താണ്.

ആഗസ്ത് അവസാനം ദേശാടനപക്ഷികള്‍ നമ്മുടെ നാട്ടിലെത്തി തുടങ്ങും. നവംബര്‍ പകുതിയോടെ വരവ് പൂര്‍ത്തിയാകും. സൈബീരിയയിലും സമീപ പ്രദേശത്തും ശൈത്യം തുടങ്ങുന്ന കാലയളവാണിത്. കൊടുംതണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍, ചൂടുകാലാവസ്ഥയും ഭക്ഷണവും തേടി അയ്യായിരത്തിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ഇവയുടെ വരവ്. ജീവചക്രത്തിന്റെ അനിവാര്യമായ ഒരു കാലയളവ് പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ ഈ പക്ഷികള്‍ തിരികെ യാത്രയാകും; തങ്ങളെ വിരുന്നൂട്ടിയ ഈ നാട്ടിലേക്ക് അടുത്ത സീസണില്‍ വീണ്ടും മടങ്ങിയെത്താന്‍!

രാജസ്ഥാനിലെ ഭരത്പൂര്‍, വടക്കാന്‍ ഗുജറാത്തിലെ കച്ച് മേഖല, അഹമ്മദാബാദിന് സമീപമുള്ള തോള്‍ തടാകം, ദക്ഷിണേന്ത്യയിലെ തണ്ണീര്‍തടങ്ങള്‍ ഇവയൊക്കെ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. കേരളത്തില്‍ കണ്ണൂരിലെ കാട്ടാമ്പള്ളിയും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയും വേമ്പനാട് കായല്‍ മേഖലയിലെ കുമരകം, പാതിരാമണല്‍ മുതലായ സ്ഥലങ്ങളും, എറണാകുളം ജില്ലയിലെ അമ്പലമേട്, തൃശ്ശൂരിലെ കോള്‍നിലങ്ങള്‍ എന്നിവിടങ്ങളും ദേശാടനപക്ഷികളുടെ അറിയപ്പെടുന്ന താവളങ്ങളാണ്. കോഴിക്കോട് ജില്ലയില്‍ പയ്യോളിക്ക് സമീപമുള്ള കൊളാവിപ്പാലം കടപ്പുറത്തെ കോട്ടപ്പുഴ അഴിമുഖവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പക്ഷിത്താവളമാണെന്ന് സുവോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകനും പക്ഷിനിരീക്ഷകനുമായ ജാഫര്‍ പാലോട്ട് പറയുന്നു.

മാര്‍ച്ചില്‍ തിരികെ പോകാന്‍ കാലമാകുമ്പോഴേക്കും നൂറുകണക്കിന് ടണ്‍ കാഷ്ഠവും മറ്റ് ജൈവാവശിഷ്ടങ്ങളും നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമാക്കാന്‍ ദേശാടനപക്ഷികള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടാകും. എത്രയോ ടണ്‍ കീടനാശിനി പ്രയോഗിച്ചാലും നശിപ്പിക്കാനാവാത്തത്ര കീടങ്ങളെ അവ തിന്നുതീര്‍ത്തിട്ടുണ്ടാകും. നമ്മുടെ നാടിന്റെ പാരിസ്ഥിതികമായ നിലനില്‍പ്പിന് ദേശാടനപക്ഷികള്‍ അനിവാര്യമാകുന്നത് ഇതുകൊണ്ടുകൂടിയാണ്.

എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന ദേശാടനപ്രക്രിയ ഈ സീസണില്‍ പക്ഷേ, വ്യത്യസ്തമാണ്. ഒക്ടോബര്‍ ഏഴിന് അമേരിക്ക അഫ്ഗാനില്‍ ബോംബ് വര്‍ഷം തുടങ്ങി.

അമ്പതോളം ഇനം ദേശാടനപക്ഷികളാണ് കേരളത്തില്‍ എത്തുന്നതായി പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ഷൊവെല്ലര്‍ (Shoveller) എന്നയിനത്തെ കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമാണെന്ന് ജാഫര്‍ പാലോട്ട് പറയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ദേശാടനപക്ഷികള്‍ എരണ്ടകള്‍ (teals) ആണ്. വലന്‍ എരണ്ടകളും വരിയിരണ്ടകളുമുണ്ട്. 1996-ല്‍ വെറ്റ്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ നടത്തിയ 'ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സര്‍വെ' പ്രകാരം രണ്ടിനം എരണ്ടകളും കൂടി 60,000 -ഓളം എണ്ണം കേരളത്തില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍-നവംബര്‍ കാലയളവാണ് ഇവയുടെ ദേശാടന സമയം. അഫ്ഗാനില്‍ ബോംബുവര്‍ഷം നടക്കുന്നതും ഈ കാലയളവിലായതിനാല്‍ എരണ്ടകളുടെ വരവിനെയാകാം യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുണ്ടാവുക.

ഹിമാലയം എന്ന തടസ്സം ഇല്ലായിരുന്നെങ്കില്‍ ദേശാടനപക്ഷികള്‍ ഒരുപക്ഷേ അഫ്ഗാനിസ്താന്‍ ഒഴിവാക്കുമായിരുന്നു. താറാവ് ഇനത്തില്‍ പെട്ട ബാര്‍-ഹെഡഡ് ഗീസ് (bar-headed geese) പോലുള്ള അപൂര്‍വം ചില പക്ഷികളക്കേ ഹിമാലയത്തിന്റെ ഉയരങ്ങള്‍ താണ്ടി നേരിട്ട് ഇന്ത്യയിലെത്താനുള്ള ത്രാണിയുള്ളു (ബാര്‍-ഹെഡഡ് ഗീസ് 9000 മീറ്റര്‍ ഉയരത്തിലൂടെ പറക്കുന്നതായി ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്). ബാക്കിയുള്ള പതിനായിരക്കണക്കിന് പക്ഷികള്‍, ഹിമാലയത്തെ ഒഴിവാക്കി മധ്യേഷ്യന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലും സമീപരാഷ്ട്രങ്ങളിലും എത്തുന്നു. ഈ മുഖ്യദേശാടനപാതയെ 'സെന്‍ട്രല്‍ ഏഷ്യാ-ഇന്ത്യ ഫ്‌ളൈവേ' എന്നാണ് വിളിക്കുക. ഈ ഫ്‌ളൈവെയിലെ മുഖ്യമേഖല അഫ്ഗാനിസ്താനാണ്.

വടക്കു നിന്നെത്തുന്ന കൊക്കുകള്‍ യാത്രാമധ്യേ ഇറാനിലെയും അഫ്ഗാനിലെയും വടക്കന്‍ പാകിസ്താനിലെയും ഇടത്താവളങ്ങളില്‍ ഏതാനും ദിവസം തമ്പടിച്ച് ഇരതേടി വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തുടരുക. അഫ്ഗാനിസ്താനിലെ പ്രസിദ്ധമായ 'അല്‍-അസ്തബ' ചതുപ്പ് പ്രദേശത്ത് ഏതാനും ദിവസം തങ്ങുന്ന സ്വഭാവം സൈബീരിയന്‍ കൊക്കുകള്‍ക്കുണ്ട്. ഇങ്ങനെ തങ്ങുന്ന വേളയില്‍ അഫ്ഗാനിലും ഇറാനിലും വെച്ച് വകതിരിവില്ലാതെ വേട്ടയ്ക്കിരയായതാണ്, ലോകത്തേറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളിലൊന്നായി സൈബീരിയന്‍ കൊക്കിനെ മാറ്റിയത്.

ഒരുപക്ഷേ, അമേരിക്ക ബോംബാക്രമണം തുടങ്ങിയിരുന്നില്ലെങ്കില്‍ കൂടി അഫ്ഗാനിലെ ഇടത്താവളങ്ങള്‍ ദേശാടനപക്ഷികള്‍ക്ക് ഇത്തവണ കഠിനമായ പരീക്ഷങ്ങളാകുമായിരുന്നു. കാരണം, മൂന്നു പതിറ്റാണ്ടിനിടെയിലെ ഏറ്റവും കൊടിയ വരള്‍ച്ചയുടെ പിടിയിലാണ് ഇപ്പോള്‍ അഫ്ഗാനിസ്താന്‍. മൂന്നുവര്‍ഷമായി അഫ്ഗാനിസ്താന്റെ പലഭാഗത്തും മഴ പെയ്തിട്ടില്ല.

അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ അഫ്ഗാന്‍ ആകാശം കീഴടക്കിയതോടെ സ്ഥിതിഗതികള്‍ അതിന്റെ പാരമ്യതയിലെത്തി. എത്രമാത്രം പക്ഷികള്‍ക്ക് അഫ്ഗാന്‍ ഒരുക്കിയ കഠിനപരീക്ഷകള്‍ അവഗണിച്ച് ഇത്തവണ ലക്ഷ്യത്തിലെത്തായെന്ന് പരിസ്ഥിതി വിദഗ്ധര്‍ക്കും നിശ്ചയമില്ല. കേരളത്തിലെത്തുന്ന ഈ ചിറകുള്ള വിരുന്നകാര്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അവര്‍ പറയുന്ന ഒരു വാചകം ഇങ്ങനെയായിരിക്കുമായിരുന്നു: 'ശരിക്കും നരകത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോന്നത്!'

-മാതൃഭൂമി വാരാന്തപ്പതിപ്പ്, നവംബര്‍ 18, 2001

Friday, February 5, 2010

മാനവജിനോം-3 : ജീന്‍വേട്ടയുടെ മറുവശം

മാനവജിനോമിന്റെ കണ്ടെത്തല്‍ നിരവധി പുതിയ സാധ്യതകള്‍ മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, നൈതികവും സാമൂഹികവുമായ ചില സുപ്രധാന ചോദ്യങ്ങളും അത് ഉയര്‍ത്തുന്നുണ്ട്. ജിനോം വിവരങ്ങളുടെ വിപണന സാധ്യത മുന്‍കൂട്ടിയറിഞ്ഞ്, അവ സ്വന്തമാക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ മത്സരിച്ചു രംഗത്തുണ്ട്. ഡി.എന്‍.എ. ശ്രേണീഭാഗങ്ങളുടെയും പുതിയ ജീനുകളുടെയും പേറ്റന്റ് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകളാണ് സമ്പന്ന രാഷ്ട്രങ്ങളിലെ പേറ്റന്റ് ഓഫീസുകളില്‍ ഇപ്പോള്‍ എത്തുന്നത്. പക്ഷേ, മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യപ്പെടാന്‍ പാടുണ്ടോ? ആര്‍ക്കാണ് ഇതില്‍ അവകാശവാദമുന്നയിക്കാനാവുക? നിങ്ങളുടെ ജീനിന് പേറ്റന്റ് നേടാന്‍ ഒരു കൂട്ടം സ്വകാര്യ കമ്പനികള്‍ക്ക് ആരാണ് അധികാരം നല്‍കിയത്?

ഉത്തരം കിട്ടാതെ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഒരു വശത്ത് ഉയരുമ്പോള്‍ത്തന്നെ മറുവശത്ത് ഒരു വന്‍ 'ജീന്‍വേട്ട'ക്കുള്ള തയ്യാറെടുപ്പ് ദ്രുതഗതിയില്‍ നടന്നുവരികയാണ്. ശരിക്കു പറഞ്ഞാല്‍ 21-ാം നൂറ്റാണ്ടിലെ ജീന്‍വേട്ട ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാനവജിനോം സംഗ്രഹം പുറത്തുവരും മുമ്പുതന്നെ വേട്ട തുടങ്ങി. അമേരിക്കയില്‍ മാത്രം ഇതിനകം 20,000 ജീനുകള്‍ക്ക് പേറ്റന്റ് നല്‍കിക്കഴിഞ്ഞു. അവയില്‍ 1000 എങ്കിലും മനുഷ്യജീനുകളാകാമെന്ന് യു.എസ്.പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിലെ വക്താവ് ബ്രിജിഡ് ക്വിന്‍ പറയുന്നു.

സെലേറ, എച്ച്.ജി.എസ്, ഇന്‍സൈറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ അമേരിക്കന്‍ കമ്പനികള്‍ കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ത്തെന്ന, മനുഷ്യ ഡി.എന്‍.എ.യിലെ ആയിരക്കണക്കിന് 'സീക്വന്‍സു'കള്‍ക്കാണ് പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുള്ളത്. 'ഇന്‍സൈറ്റ്' ഇതിനകം മുന്നൂറിലേറെ പേറ്റന്റുകളും, എച്ച്.ജി.എസ്. നൂറോളം പേറ്റന്റുകളും കരസ്ഥമാക്കിക്കഴിഞ്ഞു.

ഒരു പൊതുസംരംഭമെന്ന നിലയില്‍, മാനവജിനോം പദ്ധതി വഴി പുറത്തുവരുന്ന വിവരങ്ങള്‍ രഹസ്യമാക്കി വെക്കില്ലെന്നും, ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും കഴിഞ്ഞ വര്‍ഷം ബില്‍ ക്ലിന്റനും ടോണി ബ്ലെയറും പ്രഖ്യാപിച്ചിരുന്നു. വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. പക്ഷേ, കോടിക്കണക്കിന് സങ്കീര്‍ണ വിവരങ്ങള്‍ വിശകലനം ചെയ്യാനോ പഠിക്കാനോ ആവശ്യമായ സാങ്കേതിക സൗകര്യം ഇല്ലാത്തതിനാല്‍, ഇന്ത്യയെപ്പോലുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് ജിനോം വിവരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടും എന്ന് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. ജിനോം വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ, മനുഷ്യ ഡി.എന്‍.എ.യിലെ 6450 ജീനുകള്‍ക്ക് പേറ്റന്റ് തേടിക്കൊണ്ട് 'ജിനോം' അധികൃതര്‍ അപേക്ഷ നല്‍കിയ നടപടി വന്‍വിമര്‍ശനത്തിനിടയാക്കി.

ഡി.എന്‍.എ.യുടെ പൂര്‍ണരൂപരേഖ മാത്രമാണ് ഇപ്പോള്‍ വെളിവായിട്ടുള്ളത്. സങ്കീര്‍ണമായ ആ രൂപരേഖയില്‍ നിന്ന് ജീനുകളെ വായിച്ചെടുക്കുക എന്നത് അത്യന്തം ദുഷ്‌കരമായ പ്രവര്‍ത്തനമാണെന്നും, അതിനാല്‍ ജീനുകള്‍ക്ക് പേറ്റന്റ് ലഭിക്കില്ല എന്നുവന്നാല്‍ ആരും അതിന് മിനക്കെടില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. എത്രയും വേഗം ജീനുകള്‍ വായിച്ചു മനസിലാക്കേണ്ടതുണ്ട്. എങ്കിലേ, ഡി.എന്‍.എ.വിവരങ്ങള്‍ വേണ്ടത്ര പ്രയോജനം നല്‍കൂ എന്ന വാദഗതിയും ഉയരുന്നുണ്ട്. ഏതായാലും കാര്യങ്ങള്‍ ഇന്നത്തെ സ്ഥിതിക്കു മുന്നേറുകയാണെങ്കില്‍, 'മനുഷ്യജീവന്‍' എത്ര അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്നാണ് പങ്കുവെച്ചെടുക്കുക എന്നേ നോക്കേണ്ടതുള്ളൂ!

ജീനുകളുടെ ദുരുപയോഗം

പേറ്റന്റുകള്‍ക്ക് ഒരു പരിമിത കാലയളവേ നിലനില്‍പ്പുള്ളൂ എന്ന് സമാധാനിക്കാം. എന്നാല്‍, പല ആവശ്യങ്ങള്‍ക്കായി ഒരാളുടെ പക്കല്‍നിന്ന് ശേഖരിക്കപ്പെടുന്ന ജനിതകവിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗം ചെയ്യില്ല എന്നതിന് എന്താണുറപ്പ്? ജിനോം വിവരങ്ങളുടെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇതാണ്.

നിലവില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് ഒരാളുടെ ജനിതകവിവരങ്ങള്‍ ശേഖരിക്കാനാവുക. നിയമപരമായ കാര്യങ്ങള്‍ക്കും, ചികിത്സയ്ക്കും. പിതൃത്വം നിര്‍ണയിക്കുന്നതിന് ഡി.എന്‍.എ.ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ കോടതികള്‍ തന്നെ ആവശ്യപ്പെടാറുണ്ട്. ഒരാളുടെ 'ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റാ'ണ് (റസ്ട്രിക്ഷന്‍-ഫ്രാഗ്‌മെന്റ്-ലങ്ത് പോളിമോര്‍ഫിസം അഥവാ ആര്‍.എഫ്.എല്‍.പി.എന്നതാണ് ഡി.എന്‍.എ.ഫിംഗര്‍ പ്രിന്റ് എന്ന് അറിയപ്പെടുന്നത്) ഈയാവശ്യത്തിന് പരിശോധിച്ചു നോക്കുന്നത്.

ഇങ്ങനെ പല ആവശ്യങ്ങള്‍ക്കായി ഒരാളില്‍നിന്ന് ശേഖരിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പിന്നീട് അയാള്‍ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടില്ല എന്നതിന് ഉറപ്പൊന്നുമില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജനിതകസൂചന ലഭിച്ചാല്‍, ഒരാളെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായില്ലെന്നു വരാം. ബൗദ്ധികമായ ചില പ്രത്യേകതകള്‍ ജീനുകളിലുള്ളവര്‍ക്കു മാത്രമേ ജോലി നല്‍കൂ എന്നുവേണമെങ്കില്‍ ഒരു സ്ഥാപനത്തിന് തീരുമാനിക്കാം. പലതരത്തിലുള്ള ജനിതകവിവേചനങ്ങള്‍ക്ക് ഇത്തരം പ്രവണതകള്‍ കാരണമാകും.

ജനിതക വിവരങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ശ്രമിച്ചുകൂടെന്നില്ല. ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ സൂചന ജനിതകതലത്തിലുള്ളവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാം. ഇത്തരക്കാരെ ഇന്‍ഷൂര്‍ ചെയ്യാതെ കമ്പനികള്‍ക്ക് കൈയൊഴിയാം. എന്നാല്‍, ഇതിനൊരു മറുവശമുണ്ട്. തന്റെ ജീനുകളില്‍ മാരകമായ എന്തെങ്കിലും അക്ഷരത്തെറ്റുണ്ടോ എന്നു പരിശോധിച്ചിട്ട് ഒരാള്‍ക്ക് വേണമെങ്കില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കണോ വേണ്ടയോ എന്നും തീരുമാനിക്കാം. വലിയ അപകട സാധ്യതയൊന്നുമില്ലെങ്കില്‍, പോളിസിയെടുത്തിട്ട് (വാഹനാപകട ഇന്‍ഷൂറന്‍സ് ഒഴികെ) എന്തുകാര്യമെന്ന് ആളുകള്‍ ചിന്തിച്ചാല്‍, നഷ്ടം ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കായിരിക്കും.

ജീന്‍ ശേഖരങ്ങളുടെ അപകടം

ഹ്യുമന്‍ജിനോം പദ്ധതിയുടെ ചുവടുപിടിച്ച്, ഹ്യുമന്‍ജിനോം ഡൈവേഴ്‌സിറ്റി പ്രോജക്ട് (HGDP) എന്നൊരു പദ്ധതി അമേരിക്കയില്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത്' തന്നെയാണ് ഇതിന്റെയും ചുക്കാന്‍ പിടിക്കുന്നത്. ഭൂമുഖത്തെ വിവിധ ജനവിഭാഗങ്ങളുടെയും വംശീയഗ്രൂപ്പുകളുടെയും ഒരു 'ജീന്‍പൂള്‍' (ജീന്‍ ശേഖരം) ഉണ്ടാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 500 ഓളം വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജനിതകഘടന, പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഇന്ത്യയിലെ 77 ജനവിഭാഗങ്ങളുടെ ജീന്‍ശേഖരവും ഉള്‍പ്പെടുന്നു.

നൂറുകണക്കിന് വംശീയഗ്രൂപ്പുകളുടെ വിലപ്പെട്ട ജനിതകവിവരങ്ങള്‍ അമേരിക്കന്‍ ഗവേഷകരുടെ നിയന്ത്രണത്തിലാക്കാന്‍ വഴിതെളിക്കുന്ന ഈ പദ്ധതിയെ, പല രാജ്യങ്ങളും കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഓരോ വംശീയഗ്രൂപ്പുകള്‍ക്കും സവിശേഷമായ പല ജനിതക ഗുണങ്ങളുമുണ്ടാകാം; രോഗപ്രതിരോധശേഷി, കായികക്ഷമത, ബൗദ്ധികനിലവാരം എന്നിങ്ങനെ. ഈ പ്രത്യേകഗുണങ്ങള്‍ക്കു കാരണമായ ജീനുകള്‍ക്ക് അമേരിക്കന്‍ ഗവേഷകര്‍ പേറ്റന്റു നേടില്ല എന്ന് ഉറപ്പൊന്നുമില്ല.

'ഹഗാഹായി' (Hagahai) എന്ന വംശീയ വിഭാഗത്തിന്റെ ഒരു ഡി.എന്‍.എ.ഭാഗത്തിന് പേറ്റന്റ് നേടാന്‍ ഇതിനിടെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് ശ്രമിക്കുകയുണ്ടായി. വന്‍വിവാദത്തെ തുടര്‍ന്ന് തല്‍ക്കാലം ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ബാധിക്കാന്‍ പാകത്തില്‍ രോഗാണുക്കളെ വരെ രൂപപ്പെടുത്താന്‍, ഇത്തരം ജീന്‍പൂളുകള്‍ കാരണമാകാം. ജൈവായുധങ്ങളുടെ കാലമാണിനി വരാന്‍ പോകുന്നതെന്ന് പലരും പ്രവചിക്കുന്നുമുണ്ട്.

ജനിതകരഹസ്യങ്ങളുടെ വെളിവാക്കല്‍ ഉയര്‍ത്തുന്ന എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് നടുവിലാണ് ലോകം. പലതിനും തൃപ്തികരമായി മറുപടി നല്‍കാന്‍ ജനിതകശാസ്ത്രജ്ഞര്‍ക്കു പോലും കഴിയുന്നുമില്ല. 'ജിനോം: ഒരു ജീവിവര്‍ഗത്തിന്റെ 23 അധ്യായമുള്ള ആത്മകഥ'യെന്ന ഗ്രന്ഥം രചിച്ച മാറ്റ് റിഡ്‌ലി എഴുതി: 'ഇത്ര കാലവും മനുഷ്യജീനുകള്‍ എന്നത് പൂര്‍ണനിഗൂഢതയായിരുന്നു. ആ നിഗൂഢത ഭേദിക്കുന്ന ആദ്യ തലമുറയാണ് നമ്മുടേത്. മഹത്തായ പല ഉത്തരങ്ങളുടെയും വക്കിലാണ് നാമിപ്പോള്‍; നിരവധി വലിയ ചോദ്യങ്ങളുടെയും'.

-മാതൃഭൂമി ആരോഗ്യമാസിക, സപ്തംബര്‍ 2000