
ബാര്‍ബറയുടെ കാല്‍മുട്ടുകള്‍ക്കു തമ്മില്‍ 12000 കിലോമീറ്റര്‍ ദൂരത്തിന്റെയും 18 ലക്ഷം രൂപയുടെയും വ്യത്യാസമുണ്ടായത് യാദൃശ്ചികമായല്ല. സന്ധിവാതം മൂത്ത് സ്വന്തം നാട്ടില്‍ വെച്ച് ആദ്യകാല്‍മുട്ട് മാറ്റിവെച്ചപ്പോള്‍ ആസ്‌പത്രി ചെലവ് 20 ലക്ഷമായി. ഇന്‍ഷുറന്‍സ് അതോടെ തീര്‍ന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത മുട്ടും പ്രശ്‌നമായി. മാറ്റിവെയ്‌ക്കാതെ നിവൃത്തിയില്ല എന്നു വന്നു. ഇന്‍ഷുറന്‍സ് ബാക്കിയില്ലാത്തതിനാല്‍, ഭാരിച്ച തുക ബാര്‍ബറ സ്വന്തമായി മുടക്കണം എന്നായി. അതിനു പോന്നത്ര ധനികയല്ല അവര്‍. ഒടുവില്‍ ഇന്റര്‍നെറ്റ് തുണയായി. ലേക്‌ഷോര്‍ ആസ്‌പത്രിയെപ്പറ്റി അറിയുന്നത് വെബ്‌സൈറ്റ് വഴിയാണ്. ബാര്‍ബറയുടെ യാത്രയും കൊച്ചിയിലെ ചികിത്സയും'ഗ്ലോബ് ഹെല്‍ത്ത് ടൂര്‍സ്' എന്ന ഏജന്‍സി ഏര്‍പ്പാടു ചെയ്‌തു. ആങ്ങനെ,ബാര്‍ബറയ്‌ക്ക് രണ്ട് രാജ്യത്തു നിന്നുള്ള കാല്‍മുട്ടുകളുണ്ടായി. അവരും ഒരു മെഡിക്കല്‍ ടൂറിസ്റ്റായി.
ചികിത്സാരംഗത്ത് അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയും, ആ പ്രതിസന്ധി കേരളം പോലുള്ള നാടുകള്‍ക്ക് തുറന്നുതരുന്ന അവസരം സംബന്ധിച്ച സൂചനയും ബാര്‍ബറയുടെ അനുഭവത്തില്‍ അടങ്ങിയിരിക്കുന്നു. അമേരിക്കയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവരെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് അതില്ലാത്തവര്‍ക്കുള്ള ചെലവ് (ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കു പോലും ചെലവ് താങ്ങാനാകുന്നില്ല എന്ന് ബാര്‍ബറയുടെ അനുഭവം വ്യക്തമാക്കുന്നു). ഇന്‍ഷുറന്‍സ് ഇല്ലാത്ത 500 ലക്ഷം പേര്‍ അമേരിക്കയിലുണ്ടെന്നു മനസിലാക്കുമ്പോഴേ, അവിടുത്തെ ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്‌തി വ്യക്തമാകൂ. കാനഡയിലും ബ്രിട്ടനിലും രോഗികള്‍ നേരിടുന്ന പ്രശ്‌നം ഒടുങ്ങാത്ത കാത്തിരിപ്പാണ്. ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍.എച്ച്.എസ്) എന്ന പേരുതന്നെ കാത്തിരിപ്പിന്റെ പര്യായമായി മാറിയിരിക്കുന്നു. മുട്ടുമാറ്റിവെയ്‌ക്കലിനും ബൈപാസിനുമൊക്കെ അഞ്ചും ആറും വര്‍ഷം നീളുന്ന കാത്തിരിപ്പ് ! പല്ലിന് കേടുവന്നാല്‍ അത് ദ്രവിച്ചു തീര്‍ന്നാലും ദന്റിസ്റ്റിനെ കാണാന്‍ കഴിയാത്ത അവസ്ഥ. അവിടുത്തെ സ്വകാര്യ ചികിത്സാരംഗത്തിന്റെ കാര്യമാണെങ്കിലോ, ഒരുവിധപ്പെട്ടവര്‍ക്കൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്തത്ര ചെലവേറിയതും.
ഇത്തരം ദുസ്ഥിതിയില്‍പെട്ട രോഗികള്‍ക്ക്, ലോകനിലവാരത്തിലുള്ള ചികിത്സ, അമേരിക്കയിലേതിന്റെ പത്തിലൊന്ന് ചെലവില്‍ ലഭിക്കുമെന്നു വന്നാലോ. ആറുവര്‍ഷം കാത്തിരിക്കേണ്ട ശസ്‌ത്രക്രിയകള്‍ രണ്ടുമാസം കൊണ്ട് സാധിക്കുമെന്ന് വന്നാലോ. അതും, 'നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍' ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നായി അംഗീകരിച്ച സ്ഥലത്തുനിന്ന ്! കേരളത്തിന് മുന്നില്‍ തുറക്കുന്ന അവസരം എത്ര വിശാലമാണെന്ന് നോക്കുക. മെഡിക്കല്‍ടൂറിസമെന്ന പുത്തന്‍ മേഖല മുന്നോട്ടുവെയ്‌ക്കുന്ന സാധ്യതകളുടെ അപാരത മെല്ലയാണെങ്കിലും കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ലോകോത്തര നിലവാരമുള്ള ഒരുപിടി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്‌പത്രികള്‍. തിരുവനന്തപുരത്തെ കിംസും, കൊച്ചിയിലെ ലേക്‌ഷോറും, അമൃതയും, തൃപ്പൂണിത്തുറയിലെ ഡോ.രാജ്‌കൃഷ്‌ണന്‍സ് ഡെന്റല്‍ ക്ലിനിക്കും, കോഴിക്കോട്ടെ മിംസുമെല്ലാം പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ട്. പല വിദേശഇന്‍ഷുറന്‍സ് കമ്പനികളും ഈ ആസ്‌പത്രികളുമായി ധാരണാപത്രമുണ്ടാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രീസ് (സി.ഐ.ഐ) മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്‌ക്ക് സാഹചര്യമൊരുക്കാന്‍ മുന്‍കൈയെടുക്കുന്നു; ഒപ്പം സംസ്ഥാന ടൂറിസം വകുപ്പുമുണ്ട്.

`ആയുര്‍വേദത്തില്‍ കേരളം നേടിയ വിശ്വാസ്യതയും പ്രശസ്‌തിയും ആധുനികചികിത്സയുടെ കാര്യത്തില്‍കൂടി സാധ്യമാക്കുക, അതാണ് ഇപ്പോഴത്തെ ലക്ഷ്യം`-സംസ്ഥാന ടൂറിസം ഡയറക്ടര്‍ ബി.സുമന്‍ പറയുന്നു. മലേഷ്യയും തായ്‌ലന്‍ഡും ഇന്ത്യയുമാണ് ഏഷ്യന്‍ മേഖലയില്‍ മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. തായ്‌ലന്‍ഡില്‍ പ്രതിവര്‍ഷം ആറുലക്ഷം വിദേശികള്‍ ചികിത്സ തേടിയെത്തുന്നു. തായ്‌തലസ്ഥാനമായ ബാങ്കോക്കിലെ 'ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്ററി'ലെത്തിയാല്‍, 26 ഭാഷകളില്‍ നിങ്ങള്‍ക്കവിടെ സേവനം ലഭ്യമാണ്. ഇന്ത്യയില്‍ 2004-ല്‍ ഒന്നരലക്ഷം പേര്‍ വിദേശത്തുനിന്ന് ചികിത്സ തേടിയെത്തിയെന്നാണ് കണക്ക്. ഇന്ത്യയില്‍ മെഡിക്കല്‍ടൂറിസത്തിന്റെ പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക് 15-30 ശതമാനമാണ്. പത്തുലക്ഷം ഡോക്ടര്‍മാരും 16000 ആസ്‌പത്രികളും 6000 ഫാര്‍മസ്യൂട്ടികലുകളും ഇന്ത്യയിലുണ്ട്. ഈ വിപുലമായ ശേഷി പ്രയോജനപ്പെടുത്തി, 2010 ആകുമ്പോഴേക്കും പതിനായിരം കോടിരൂപ വരുമാനമുള്ള ഒന്നായി ഇന്ത്യയിലെ മെഡിക്കല്‍ടൂറിസം വ്യവസായം മാറുമെന്നാണ് പ്രതീക്ഷ.
കേരളത്തിന്റെ ലക്ഷ്യം
2010 ആകുമ്പോഴേക്കും രാജ്യത്തെ മെഡിക്കല്‍ടൂറിസത്തില്‍ 20 ശതമാനം സ്വന്തമാക്കുക -ഇതാണ് കേരളത്തിന്റെ ലക്ഷ്യം. എന്നുവെച്ചാല്‍, അപ്പോഴേക്കും കേരളത്തിന് മെഡിക്കല്‍ ടൂറിസത്തില്‍ നിന്ന് 2000 കോടിരൂപ വരുമാനമുണ്ടാക്കാന്‍ കഴിയണം. `നിലവില്‍ വര്‍ഷംതോറും 15000 മെഡിക്കല്‍ടൂറിസ്‌റ്റുകള്‍ കേരളത്തിലെത്തുന്നു. വരുന്ന നാലുവര്‍ഷംകൊണ്ട് അത് പ്രതിവര്‍ഷം ഒരുലക്ഷമാക്കാനാണ് ശ്രമം'-സി.ഐ.ഐ.കേരളസംസ്ഥാന ഓഫീസ്‌മേധാവി പി. രാധാകൃഷ്‌ണന്‍ അറിയിക്കുന്നു. ഈ ശ്രമത്തിന്റെ ഭാഗമായാണ് 2006 മാര്‍ച്ചില്‍ കൊച്ചിയില്‍ 'കേരള ഹെല്‍ത്ത് ടൂറിസം 2006'(കെ.എച്ച്.ടി 2006) എന്ന പേരില്‍ എക്‌സിബിഷനും അന്താരാഷ്ട്രസമ്മേളനവും നടത്തിയത്. സി.ഐ.ഐ.യുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രമുഖ ആസ്‌പത്രികളെയും, വിദേശ ഇന്‍ഷുറന്‍സ് കമ്പനികളെയും, ടൂര്‍ ഏജന്‍സികളെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു അതിന്റെ സംഘാടനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പരിപാടി നടന്നത്. എല്ലാ വര്‍ഷവും കെ.എച്ച്. ടി. തുടരാനാണ് തീരുമാനം.
`സായ്‌വ് വന്നാലേ മെഡിക്കല്‍ടൂറിസം ആകൂ എന്നില്ല'-തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(കിംസ്)ന്റെ വൈസ് ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍ അഭിപ്രായപ്പെടുന്നു. പ്രവാസി ഇന്ത്യക്കാരോ, അറബികളോ, മാള്‍ഡിവസ്, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരോ ചികിത്സയ്‌ക്കെത്തിയാലും അത് മെഡിക്കല്‍ ടൂറിസം തന്നെയാണ്-അദ്ദേഹം പറയുന്നു. 'കിംസ് ' മുഖ്യമായി ലക്ഷ്യമിടുന്നതും ഇത്തരം മെഡിക്കല്‍ടൂറിസ്റ്റുകളെയാണ്. 2006-ല്‍ ജൂലായ് 31 വരെയുള്ള ഏഴുമാസത്തിനിടെ 'കിംസി'ല്‍ 3248 പേര്‍ വിദേശത്തു നിന്ന് ചികിത്സയ്‌ക്കെത്തി. അതില്‍ 2994 പേര്‍ മാല്‍ഡിവസില്‍ നിന്നുള്ളവരാണ്. കൊച്ചിയിലെ ആസ്‌പത്രികളിലും വിദേശരോഗികളില്‍ നല്ലൊരു ശതമാനം മാല്‍ഡിവസ് സ്വദേശികളാണ്.

ആസ്‌പത്രികള്‍ സന്ദര്‍ശിച്ച് ആളുകളെ രസിപ്പിക്കുകയെന്നത് തൊഴിലാക്കിയ സെഗോറി, `ആ ഡിസംബറില്‍ കേരളത്തില്‍ തിരികെ വന്നു. അദ്ദേഹത്തോടൊപ്പം ദന്തചികിത്സയ്‌ക്കുള്ള നാല് രോഗികളുമുണ്ടായിരുന്നു'-ഡോ.രാജ്‌കൃഷ്‌ണന്‍ ഓര്‍മിക്കുന്നു. സെഗോറിയാണ് മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യത ഡോ.രാജ്‌കൃഷ്‌ണന് ആദ്യം ബോധ്യപ്പെടുത്തിക്കൊടുത്തത്. അങ്ങനെയാണ് തുടക്കം. ചികിത്സ കഴിഞ്ഞു പോയവര്‍, വിമാനത്തിലും മറ്റും വെച്ച് പരിചയപ്പെടുമ്പോള്‍, പരസ്‌പരം പറഞ്ഞ് ഡോ.രാജ്‌കൃഷ്‌ണന്റെ സ്ഥാപനത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങി. 1999-ല്‍ ക്ലിനിക്കിന്റെ വെബ്‌സൈറ്റ് ആരംഭിച്ചു. അതോടെ, അതു നോക്കി ആളെത്താന്‍ തുടങ്ങി. 2002 മുതല്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന് സ്ഥിരമായി രോഗികളുടെ വരവ് വര്‍ധിച്ചു. കൂടുതല്‍ വിദേശികള്‍ വന്നു തുടങ്ങിയതോടെ ക്ലിനിക്ക് നവീകരിക്കേണ്ടി വന്നു. പുതിയ കെട്ടിടമായി. ഏറ്റവും മുന്തിയ ഉപകരണങ്ങള്‍ സജ്ജമാക്കി. ശുചിത്വവും കാര്യക്ഷമതയും ആപ്‌തവാക്യങ്ങളായി. ലോകോത്തര നിലവാരത്തിലുള്ള ദന്തല്‍ ക്ലിനിക്കായി ആ സ്ഥാപനം മാറിയത് അങ്ങനെയാണ്.
`ശുചിത്വത്തിന്റെ കാര്യത്തില്‍ പാശ്ചാത്യ ക്ലിനിക്കുകള്‍ക്കു തുല്ല്യം; പെരുമാറ്റം കൂടുതല്‍ മികച്ചത്'-ഡോ. രാജ്‌കൃഷ്‌ണന്‍സ് ക്ലിനിക്കിനെപ്പറ്റി ചോദിച്ചപ്പോള്‍ ബ്രിട്ടീഷ് സ്വദേശി ജാന്‍ കാര്‍ട്ടര്‍ നല്‍കിയ മറുപടി ഇതാണ്. കൊച്ചി കണ്ടയ്‌നര്‍ ടെര്‍മിനലിന്റെ മേധാവി ഫ്രാങ്ക് കാര്‍ട്ടറുടെ ഭാര്യയായ ജാന്‍, കഴിഞ്ഞ ഒന്‍പതു മാസമായി കേരളത്തിലുണ്ട്. മൂന്നുമാസം മുമ്പാണ് ഡോ.രാജ്‌കൃഷ്‌ണന്റെ ക്ലിനിക്കില്‍ ആദ്യം ചികിത്സയ്‌ക്കെത്തിയത്. സാധാരണഗതിയില്‍ പല്ല് ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് ആസ്‌പത്രിയില്‍ കിടക്കേണ്ടി വരാറില്ല. ഒരു സിറ്റിങ് കഴിഞ്ഞാല്‍ രണ്ടു ദിവസം കഴിഞ്ഞാകും അടുത്തത്. ആ ഇടവേളയില്‍ തേക്കടിയിലോ കുമരകത്തോ കഴിയാം. ടൂറിസവും ചികിത്സയും ഒരുമിച്ചു പോകും. യഥാര്‍ത്ഥ മെഡിക്കല്‍ടൂറിസം കേരളത്തില്‍ നടപ്പാക്കുന്നത് ഡോ.രാജ്‌കൃഷ്‌ണനാണെന്ന് ടൂറിസം ഡയറക്ടര്‍ ബി. സുമന്‍ പറയുന്നത് വെറുതെയല്ല. ഇപ്പോള്‍, കൊച്ചിയിലെ ചില പഴയ തറവാടുകളിലെ മുറികള്‍ ഡോ.രാജ്‌കൃഷ്‌ണന്‍ തന്റെ രോഗികള്‍ക്കായി സജ്ജമാക്കുന്നു. നക്ഷത്ര ഹോട്ടലില്‍ കഴിയാന്‍ ഇഷ്ടപ്പെടാത്ത രോഗികള്‍ക്കായി, അല്ലെങ്കില്‍ അതിനു ശേഷിയില്ലാത്തവര്‍ക്കായി.

അമേരിക്കക്ക് പുറത്തുള്ള ആസ്‌പത്രികള്‍ക്ക് നിലവാരം ഉണ്ടെന്ന് ബോധ്യപ്പെടുത്തണമെങ്കില്‍ 'ജോയന്റ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍'(ജെ.സി.ഐ) സര്‍ട്ടിഫിക്കറ്റ് നേടണം. അമേരിക്കന്‍ മാനദണ്ഡങ്ങളാണ് അതിന് പാലിക്കേണ്ടത്. അതത്ര എളുപ്പമല്ല. വളരെയേറെ സാമ്പത്തികബാധ്യത വരുത്തുന്ന ദുഷ്‌ക്കരമായ ഏര്‍പ്പാടാണ്. അതിനു പകരം ഇന്ത്യയിലെ ആസ്‌പത്രികള്‍ക്ക് നിലവാരമുണ്ടെന്ന് ഉറപ്പുവരുത്താന്‍ പുതിയതായി ഏര്‍പ്പെടുത്തുന്നതാണ് അക്രഡിറ്റേഷന്‍ സംവിധാനം. അതു നല്‍കുക കേന്ദ്രആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള 'ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ'യാണ്; 'നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്‌പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍'(എന്‍.എ.ബി.എച്ച്) മുഖേന. കേരളത്തില്‍ നിന്ന് ഒരുപിടി ആസ്‌പത്രികള്‍ അക്രഡിറ്റേഷനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവയില്‍, എന്‍.എ.ബി.എച്ച്. ആദ്യം പരിഗണിക്കുന്നത് കോഴിക്കേട്ടെ മലബാര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (മിംസി) ന്റെ അപേക്ഷയാണ്. തങ്ങളുടെ സ്ഥാപനം അക്രഡിറ്റേഷന് പോയത് മെഡിക്കല്‍ ടൂറിസം മുന്നില്‍ കണ്ടല്ലെന്ന് മിംസ് അക്കാദമി ഡയറക്ടര്‍ ഡോ.കാര്‍ത്തികേയ വര്‍മ പറയുന്നു. `നിലവാരമുണ്ടെങ്കില്‍, നിങ്ങളെ തേടി ആളുകള്‍ വന്നു കൊള്ളും; വിദേശത്തുനിന്നു പോലും'-ഡോ.വര്‍മ പറയുന്നു.

മെഡിക്കല്‍ടൂറിസവുമായി ബന്ധപ്പെട്ട് ആധുനിക ചികിത്സാരംഗത്ത് കേരളം ഒരു കുതിപ്പിന് തയ്യാറെടുക്കുമ്പോള്‍ തന്നെ, ആയുര്‍വേദരംഗവും ശ്രദ്ധേയമായ ചില വഴിത്തിരിവുകളിലൂടെ കടന്നു പോവുകയാണ്. കേരളത്തിലെ പ്രമുഖ ആയുര്‍വേദ ചികിത്സാലയങ്ങളെല്ലാം, വിദേശത്തു നിന്നെത്തുന്നവര്‍ക്കു കൂടി മതിപ്പു തോന്നാവുന്ന വിധത്തില്‍ ആധുനിക മാനേജ്‌മെന്റ് രീതികളിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. കഷായത്തിന്റെയും കുഴമ്പിന്റെയും മണം പരക്കുന്ന പരിചിത ഇടനാഴികള്‍ നിറഞ്ഞവയല്ല ഇന്ന് പല ആയുര്‍വേദ ചികിത്സാലയങ്ങളും. ഇന്റര്‍നെറ്റു വഴി ബന്ധപ്പെടാവുന്ന, ക്രെഡിറ്റ് കാര്‍ഡില്‍ കാശടയ്‌ക്കാവുന്ന ലോകോത്തര സ്ഥാപനങ്ങളാണ് അവ. `വിദേശത്തുള്ള രോഗികള്‍ക്ക് മുന്‍കൂട്ടി അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇവിടെ അയച്ചുതരാനും ചികിത്സ സംബന്ധിച്ച് (എത്ര ദിവസം, ഏത് ചികിത്സ എന്നിങ്ങനെ) സാമാന്യ ധാരണയുണ്ടാക്കാനും ഇ-മെയിലാണ് സഹായമാകുന്നത്. അതനുസരിച്ച് ലീവെടുത്ത് വരാന്‍ കഴിയും. അഞ്ചുവര്‍ഷം മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി'-ഒല്ലൂരില്‍ വൈദ്യരത്‌നം നഴ്‌സിങ് ഹോമിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാമന്‍കുട്ടി അറിയിക്കുന്നു. ആയുര്‍വേദ ചികിത്സ തേടി വിദേശത്തു നിന്ന് എത്തുന്നവരുടെ കാഴ്‌ചപ്പാടിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാര്യമായ മാറ്റം കണ്ടുതുടങ്ങിയിട്ടുള്ളതായി, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ.കെ.മുരളീധരന്‍ പറയുന്നു. `മുമ്പൊക്കെ സുഖചികിത്സ ലാക്കാക്കിയാണ് മിക്കവരും സമീപിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ശരിക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ് ചികിത്സയ്‌ക്കെത്തുന്നവരില്‍ ഭൂരിപക്ഷവും'-അദ്ദേഹം പറയുന്നു. ഫലപ്രദമായ ഒരു ചികിത്സാരീതിയെന്ന നിലയ്‌ക്ക് ആയുര്‍വേദം നേടിയ വിശ്വാസ്യതയ്‌ക്ക് തെളിവാണിതെന്ന് ഡോ. മുരളീധരന്‍ വിശ്വസിക്കുന്നു.


ആയുര്‍വേദത്തിലായാലും ആധുനിക വൈദ്യശാസ്‌ത്രരംഗത്തായാലും മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിച്ചാല്‍ കേരളത്തില്‍ ചികിത്സാച്ചെലവ് ക്രമേണ കൂടില്ലേയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മികച്ച ഡോക്ടര്‍മാരുടെ സേവനം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുമോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. `കേരളത്തില്‍ മെഡിക്കല്‍ മേഖലയിലെ അധികശേഷി ഉപയോഗപ്പെടുത്താന്‍ പുറത്തുനിന്ന് ആളുകള്‍ വരുന്നത് സ്വാഗതം ചെയ്യണ'മെന്ന അഭിപ്രായക്കാരനാണ് തിരുവനന്തപുരത്തെ 'ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി'യുടെ ഡയറക്ടര്‍ ഡോ.കെ.മോഹന്‍ദാസ്. കഴിവുള്ളവര്‍ കേരളം വിടുന്നതു മൂലം സംസ്ഥാനത്തിന് സംഭവിച്ച മസ്‌തിഷ്‌കച്ചോര്‍ച്ച പോലെ, മെഡിക്കല്‍ ടൂറിസം വഴി ഒരു 'വിഭവശേഷി ചോര്‍ച്ച' സംഭവിച്ചു കൂടാ. അതുണ്ടാകാതെ നോക്കാനായാല്‍ മെഡിക്കല്‍ ടൂറിസം നല്ല സംഗതി തന്നെയാണ്-ഡോ.മോഹന്‍ദാസ് പറയുന്നു. വിദേശത്തുനിന്ന് ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് ചാര്‍ജ്ജ് അല്‍പ്പം കൂടുതലായിരിക്കും. അങ്ങനെ അധികം ലഭിക്കുന്ന കാശ് ഇവിടുത്തെ സാധാരണക്കാരായ രോഗികളുടെ ചികിത്സാചെലവ് കുറയ്‌ക്കുന്നതിലേക്ക് എത്തണം. അതാണ് തങ്ങളുടെ കാഴ്‌ചപ്പാടെന്ന് കോഴിക്കോട് മിംസിലെ ഡോ.കാര്‍ത്തികേയ വര്‍മ പറയുമ്പോള്‍, മെഡിക്കല്‍ ടൂറിസത്തെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ മറുപടിയാകുന്നു.
-മാതൃഭൂമി വാരാന്തപ്പതിപ്പ്, സപ്‌തംബര്‍ 17, 2006
2 comments:
ആയുര്‍വേദത്തിലായാലും ആധുനിക വൈദ്യശാസ്‌ത്രരംഗത്തായാലും മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിച്ചാല്‍ കേരളത്തില്‍ ചികിത്സാച്ചെലവ് ക്രമേണ കൂടില്ലേയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മികച്ച ഡോക്ടര്‍മാരുടെ സേവനം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുമോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. വിദേശത്തുനിന്ന് ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് ചാര്‍ജ്ജ് അല്‍പ്പം കൂട്ടിയിട്ട്, അങ്ങനെ അധികം ലഭിക്കുന്ന കാശ് ഇവിടുത്തെ സാധാരണക്കാരായ രോഗികളുടെ ചികിത്സാചെലവ് കുറയ്‌ക്കുന്നതിലേക്ക് എത്തണം.
"കാനഡയിലും ബ്രിട്ടനിലും രോഗികള്‍ നേരിടുന്ന പ്രശ്‌നം ഒടുങ്ങാത്ത കാത്തിരിപ്പാണ്. ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍.എച്ച്.എസ്) എന്ന പേരുതന്നെ കാത്തിരിപ്പിന്റെ പര്യായമായി മാറിയിരിക്കുന്നു. മുട്ടുമാറ്റിവെയ്‌ക്കലിനും ബൈപാസിനുമൊക്കെ അഞ്ചും ആറും വര്‍ഷം നീളുന്ന കാത്തിരിപ്പ് ! പല്ലിന് കേടുവന്നാല്‍ അത് ദ്രവിച്ചു തീര്‍ന്നാലും ദന്റിസ്റ്റിനെ കാണാന്‍ കഴിയാത്ത അവസ്ഥ. അവിടുത്തെ സ്വകാര്യ ചികിത്സാരംഗത്തിന്റെ കാര്യമാണെങ്കിലോ, ഒരുവിധപ്പെട്ടവര്‍ക്കൊന്നും സ്വപ്‌നം കാണാന്‍ കഴിയാത്തത്ര ചെലവേറിയതും."
ഈ വിവരം എവിടേനിന്നു കിട്ടി എന്നറിയാന്‍ ആഗ്രഹമുണ്ട്. അച്ചടിച്ചതായതുകൊണ്ട് സത്യമായിരിയ്ക്കുമല്ലോ
അല്ല..കപ്പലണ്ടിയുടേയും അണ്ടിപ്പരിപ്പിന്റേയും വിലകള്‍ തമ്മിലുള്ള വ്യത്യാസം ഏതാണ്ട് പത്ത് മുന്നൂറ്റമ്പത് രൂപാ വരത്തില്ലിയോ കേരളത്തില്‍. ബ്രിട്ടണില്‍ രണ്ടിനും ഒരേ വിലതന്നെ.
Post a Comment