Friday, October 17, 2008

ഇരുപതാം നൂറ്റാണ്ടിനെ അതിജീവിച്ച വനസങ്കേതം

പെരിയാര്‍ വന്യജീവി സങ്കേതം ടൈഗര്‍ റിസര്‍വായി പ്രഖ്യാപിച്ചിട്ട്‌ 2008-ല്‍ 30 വര്‍ഷം തികയുകയാണ്‌. ഈ വനപ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ട്‌്‌ നൂറ്‌ വര്‍ഷം തികഞ്ഞ സമയത്ത്‌ തയ്യാറാക്കപ്പെട്ടതാണ്‌ ഈ ലേഖനം.

പെരിയാര്‍ വന്യജീവി സങ്കേതം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചിട്ട്‌ ഒരു നൂറ്റാണ്ട്‌ തികയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടു നിര്‍മിച്ച്‌ 26 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള തടാകത്തിന്‌ രൂപംനല്‍കുന്നത്‌ 1895-ലാണ്‌. തടാകത്തിന്‌ ചുറ്റുമുള്ള വനമേഖല 1899-ല്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. 'പെരിയാര്‍ കടുവാ സങ്കേതം' (Periyar Tiger Reserve) എന്ന്‌ ഇപ്പോള്‍ അറിയപ്പെടുന്ന, 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വനപ്രദേശത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌ നൂറുവര്‍ഷം മുമ്പ്‌ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത്‌ ഉള്‍പ്പെട്ടിരുന്നത്‌. അമൂല്യമായ മഴക്കാടുകള്‍ ഉള്‍പ്പെട്ട ഈ വനം വലിയ പരിക്കൊന്നുമേല്‍ക്കാതെ ഇപ്പോഴും അവശേഷിക്കാനിടയായ മുഖ്യഘടകങ്ങളിലൊന്ന്‌ ഒരു നൂറ്റാണ്ട്‌ മുമ്പ്‌ അന്നത്തെ ഭരണാധികാരികള്‍ കൈക്കൊണ്ട ഈ നടപടിയാണ്‌.

ഒരു വനത്തെ സംബന്ധിച്ചിടത്തോളം ഒരു നൂറ്റാണ്ട്‌ എന്നത്‌ അത്ര വലിയ കാലയളവല്ലായിരിക്കാം. പക്ഷേ, ഇരുപതാം നൂറ്റാണ്ടിനെ അതിജീവിച്ച വനമെന്ന്‌ പറയുമ്പോള്‍ അതിലല്‍പ്പം പ്രാധാന്യമുണ്ട്‌. നൂറുവര്‍ഷം മുമ്പ്‌ കേരളത്തില്‍ ഉണ്ടായിരുന്ന സ്വാഭാവിക വനത്തില്‍ എത്ര ശതമാനം ഇപ്പോള്‍ അവശേഷിക്കുന്നുവെന്നു പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. മാത്രമല്ല, വനനാശത്തിന്റെ തിക്തഫലങ്ങളെപ്പറ്റി നല്ല ബോധ്യം വന്നുകഴിഞ്ഞിട്ടും, മിക്കവാറും എല്ലാ രാജ്യങ്ങളും വനസംരക്ഷണം തങ്ങളുടെ ബാധ്യതയായി ഏറ്റെടുത്തു കഴിഞ്ഞിട്ടും, ശരാശരി 120 ലക്ഷം ഹെക്ടര്‍ വനം ഭൂമുഖത്തുനിന്ന്‌ വര്‍ഷം തോറും തുടച്ചു നീക്കപ്പെടുന്നു എന്ന കണക്ക്‌ (ലോകഭക്ഷ്യകാര്‍ഷിക സംഘടന-FAO) വെച്ചുനോക്കുമ്പോള്‍, ഒരു വനമേഖല ഇരുപതാംനൂറ്റാണ്ടിനെ അതിജീവിച്ചു എന്ന കാര്യം നിസ്സാരമല്ല.

പെരിയാര്‍ തടാകത്തിന്‌ ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന വനമേഖല കടുവാസങ്കേതം ആകുന്നത്‌ അടുത്ത കാലത്താണ്‌. 1933-ല്‍ തിരുവിതാംകൂര്‍ ഭരണകൂടം എസ്‌.സി.എച്ച്‌. റോബിന്‍സനെ ഇവിടെ ഗെയിം വാര്‍ഡനായി നിയമിക്കുന്നതോടെയാണ്‌ ഈ വനപ്രദേശത്തിന്റെ സംരക്ഷണത്തിന്‌ പുതിയ ദിശാബോധം കൈവരുന്നത്‌. 600 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം ഒരു സാങ്‌ച്വറിയായി 1934-ല്‍ വിജ്ഞാപനം ചെയ്‌തു. 'നെല്ലിക്കാംപെട്ടി സാങ്‌ച്വറി' എന്നായിരുന്നു പേര്‌. 1950-ല്‍ ഈ സാങ്‌ച്വറിയുടെ വിസ്‌തൃതി 777 ചതുരശ്ര കിലോമീറ്റര്‍ ആക്കുകയും പേര്‌ 'പെരിയാര്‍ വന്യജീവി സങ്കേതം' എന്ന്‌ മാറ്റുകയും ചെയ്‌തു. നാലു വ്യത്യസ്‌ത വിതാനങ്ങളിലുള്ള വനങ്ങള്‍ ഉള്‍പ്പെട്ട ഈ പ്രദേശം 'പ്രോജക്ട്‌ ടൈഗറി'ന്റെ ഭാഗമായുള്ള 'പെരിയാര്‍ കടുവാസങ്കേത'മായി 1978-ല്‍ പ്രഖ്യാപിച്ചു. ഇതില്‍ 350 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി വരുന്ന മുഖ്യവനമേഖല (core area) യെ ഒരു ദേശീയോദ്യാന (National Park)മാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രാഥമിക വിജ്ഞാപനം 1982-ല്‍ പുറത്തുവന്നു. ഇടുക്കി ജില്ലയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയിലെ മംഗളാദേവി മുതല്‍ ശബരിമല വരെ വ്യാപിച്ചു കിടക്കുന്ന ഈ വനപ്രദേശമാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ട്‌ നദികളായ പെരിയാറിനും പമ്പയ്‌ക്കും ഉയിരേകുന്നത്‌. തേക്കടിയാണ്‌ ഈ വന്യജീവി സങ്കേതത്തിലെ വിനോദസഞ്ചാര കേന്ദ്രം. പ്രതിവര്‍ഷം നാലുലക്ഷത്തിലേറെ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുവെന്നാണ്‌ കണക്ക്‌.
പശ്ചിമഘട്ട വനമേഖലയില്‍ പെരുമയുടെ കാര്യത്തില്‍ സൈലന്റ്‌ വാലിയാകാം ഒന്നാംസ്ഥാനത്ത്‌. എന്നാല്‍, ജൈവവൈവിധ്യത്തിന്റെ കാര്യം പരിഗണിച്ചാല്‍ പെരിയാര്‍ കടുവാസങ്കേതത്തിന്റെ സ്ഥാനം സൈലന്റ്‌ വാലിയെക്കാള്‍ ഒട്ടും പിന്നിലാവില്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ നടന്ന ഗവേഷണങ്ങളും പഠനങ്ങളും ഈ വനപ്രദേശത്തിന്റെ പാരിസ്ഥിതികവും ജൈവശാസ്‌ത്രപരവുമായ പ്രാധാന്യം ലോകത്തിന്‌ കാട്ടിക്കൊടുത്തു. വനമെന്നാല്‍ വന്‍മരങ്ങളും വന്യജീവികളും മാത്രമാണെന്ന സമീപനം ഇന്ന്‌ മാറിയിരിക്കുന്നു. സസ്യങ്ങളും സൂക്ഷ്‌മജീവികളും ഉള്‍പ്പെട്ട ജനിതക കലവറയായ ഒരു ആവാസവ്യവസ്ഥയാണ്‌ വനമെന്ന കാഴ്‌ചപ്പാടിന്‌ പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പെരിയാര്‍ കടുവാസങ്കേതത്തെപ്പറ്റി പറയുമ്പോള്‍ ഏറ്റവുമൊടുവില്‍ നടന്ന വന്യജീവി സെന്‍സസ്‌ പ്രകാരം ഈ കാട്ടില്‍ 600 ആനകളുണ്ടെന്നും, ഇവിടുത്തെ കടുവകളുടെ എണ്ണം 40 (ഇവയില്‍ രണ്ടെണ്ണം അസുഖം ബാധിച്ച്‌ അടുത്തയിടെ ചത്തു) ആണെന്നും മാത്രം പറഞ്ഞാല്‍ പോര. സൂക്ഷ്‌മജീവികളെയും ചെറുസസ്യങ്ങളെയും, അവ നേരിടുന്ന പ്രശ്‌നങ്ങളെയും ഒക്കെ പരിഗണിക്കേണ്ടി വരും.

കേരളത്തില്‍ അവശേഷിക്കുന്ന വനപ്രദേശത്തിന്റെ വിസ്‌തൃതി (ഫോറസ്‌റ്റ്‌ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കണക്കു പ്രകാരം) 10,300 ചതുരശ്ര കിലോമീറ്ററാണ്‌. ഏതു ഭൂപ്രദേശത്തിന്റെയും ആരോഗ്യകരമായ നിലനില്‌പിന്‌, മൊത്തം ഭൂവിസ്‌തൃതിയുടെ മൂന്നിലൊന്ന്‌ വനമായിരിക്കണമെന്നാണ്‌ കണക്ക്‌. ഈ മാനദണ്ഡപ്രകാരം, കേരളത്തിന്‌ ആവശ്യമായത്ര വനം ഇപ്പോള്‍ അവശേഷിച്ചിട്ടില്ല. അവശേഷിക്കുന്നതു തന്നെ, പശ്ചിമഘട്ടത്തിലെ കുറെ തുരുത്തുകളായാണ്‌ സംരക്ഷിക്കപ്പെടുന്നത്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ പെരിയാര്‍ കടുവാസങ്കേതം.

ഈ വനപ്രദേശത്ത്‌ 35 ഇനം സസ്‌തനികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. ആനയും, കടുവയും, കാട്ടുപോത്തും, അപൂര്‍വ ഇനം കുരങ്ങുകളും ഒക്കെ ഉള്‍പ്പെട്ടതാണ്‌ ഈ മൃഗസമ്പത്ത്‌. ബോംബെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി (BNHS) അടുത്തയിടെ നടത്തിയ സര്‍വെയില്‍ 150 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തുകയുണ്ടായി. അപൂര്‍വയിനം പക്ഷികളുടെ സാന്നിധ്യം കോണ്ട്‌, ലോകപ്രശസ്‌ത പക്ഷി ശാസ്‌ത്രജ്ഞനായ സാലിം അലിയുടെ മനംകവര്‍ന്ന വനമേഖലയാണിത്‌.
ഇന്ത്യയിലാകമാനം കണ്ടെത്തിയിട്ടുള്ള 205 ഇനം ഇഴജന്തുക്കളില്‍ 120 ഇനത്തെ പെരിയാര്‍ വനമേഖല ഉള്‍പ്പെട്ട പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവയില്‍ 85 ഇനം പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്‌. ഏതൊരു പ്രദേശത്തിന്റെയും ജൈവവൈവിധ്യ സൂചകങ്ങളായാണ്‌ ചിത്രശലഭങ്ങളുടെ എണ്ണം പരിഗണിക്കുന്നത്‌. പശ്ചിമഘട്ടത്തില്‍ ഇതുവരെ 350 ഇനം ചിത്രശലഭങ്ങളെയും 700 ഇനം നിശാശലഭങ്ങളെയും കണ്ടെത്തിയിട്ടുണ്ട്‌.

പെരിയാര്‍ വനമേഖലയിലെ സസ്യസമ്പത്തിനെപ്പറ്റി, പീച്ചിയില്‍ കേരള വനഗവേഷണകേന്ദ്ര (KFRI)ത്തിലെ ഡോ. എന്‍. ശശിധരന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ്‌ ഈ മേഖലയില്‍ അടുത്ത കാലത്ത്‌ നടന്ന ഏറ്റവും വലിയ പഠനം. സസ്യവൈവിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും അനുഗൃഹീതമായ വനങ്ങളിലൊന്നാണ്‌ ഇതെന്ന്‌ ഈ പഠനം തെളിയിച്ചു. 1993-97 ആയിരുന്നു പഠനകാലഘട്ടം. വ്യത്യസ്‌ത വിതാനങ്ങളില്‍ വളരുന്ന, പുഷ്‌പിക്കുന്ന 1965 ഇനം സസ്യങ്ങളെ ഡോ. ശശിധരനും കൂട്ടരും കണ്ടെത്തി. കേരളത്തില്‍ ഇത്തരം സസ്യയിനങ്ങളുടെ ആകെയെണ്ണം 3800 ആണെന്നോര്‍ക്കുക. അതുവെച്ചു നോക്കുമ്പോള്‍, വെറും 777 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത്‌ ഇതിന്റെ പകുതിയിലേറെ സസ്യയിനങ്ങള്‍ വളരുന്നുണ്ടെന്നു പറഞ്ഞാല്‍ ഈ വനമേഖലയുടെ സസ്യവൈവിധ്യം സംബന്ധിച്ച്‌ ധാരണ ലഭിക്കും.

ഡോ. ശശിധരനും സംഘവും കണ്ടെത്തിയ 1965 സസ്യയിനങ്ങളില്‍ നാലെണ്ണം ഇതുവരെ ഇന്ത്യയില്‍ ഒരിടത്തും കണ്ടെത്തിയിട്ടില്ലാത്തവയാണ്‌. ദക്ഷിണേന്ത്യയില്‍ ഒരിടത്തും കണ്ടെത്തിയിട്ടില്ലാത്ത ഒരിനം സസ്യവും പെരിയാര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തി. മാത്രമല്ല, കേരളത്തില്‍ ഉണ്ടെന്ന്‌ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത 25 ഇനം സസ്യങ്ങളും പെരിയാര്‍ വനമേഖലയിലുണ്ടെന്ന്‌ പഠനം തെളിയിച്ചു. ഒരിനം പുതിയ ഓര്‍ക്കിഡും കണ്ടെത്തിയവയില്‍ പെടുന്നു.

മരവാഴപോലുള്ള 'വാന്‍ഡേ ടൈ്വടേസി' (Vanda thwaitesii), പാച്ചോറ്റിയുടെ വര്‍ഗത്തില്‍പെടുന്ന 'സിംപ്ലോകോസ്‌ ഒബട്യൂസ പെഡിസെല്ലേറ്റ' (Symplocos Obtusa pedicellata), ആല്‍ വര്‍ഗത്തില്‍പെടുന്ന 'ഫിസ്‌ക്കസ്സ്‌ കോസ്‌റ്റാറ്റ' (Fiscus costata), 'ഫിസ്‌ക്കസ്സ്‌ കോളോകാര്‍പ്പ' (Ficus caulocarpa) എന്നിവയാണ്‌, പെരിയാറില്‍നിന്ന്‌ തിരിച്ചറിഞ്ഞ, എന്നാല്‍ ഇന്ത്യയില്‍ ഒരിടത്തും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തവ. 'യൂലോഫിയ സാംഗീനിയ' (Eulophia sanguina)യാണ്‌ ദക്ഷിണേന്ത്യയില്‍ നിന്ന്‌ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്‌. ഡോ. ശശിധരനും സംഘവും കണ്ടെത്തിയ പുതിയ ഓര്‍ക്കിഡ്‌ 'ഹാബനേറിയ പെരിയാറന്‍സിസ്‌' (Habenaria periyarensis) ആണ്‌.
പശ്ചിമഘട്ടത്തില്‍ ഏറ്റവുമധികം സസ്യവൈവിധ്യം രേഖപ്പെടുത്തിയിട്ടുള്ളത്‌, ദക്ഷിണ കേരളത്തില്‍ അഗസ്‌ത്യകൂടത്തിന്‌ ചുറ്റുമുള്ള വനപ്രദേശത്താണ്‌. 2000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി വരുന്ന ഈ വനമേഖലയില്‍ പുഷ്‌പിക്കുന്ന 2000 സസ്യയിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍, ഇതിന്റെ പകുതി പോലുമില്ലാത്ത പെരിയാര്‍ വനമേഖലയിലും ഏതാണ്ട്‌ ഇത്രയും തന്നെ സസ്യവൈവിധ്യം ഉണ്ടെന്നാണ്‌ പുതിയ പഠനം തെളിയിച്ചത്‌. (സൈലന്റ്‌ വാലിയില്‍ പുഷ്‌പിക്കുന്ന 963 ഇനം സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌). കേരളത്തില്‍ ആകെ കാണപ്പെടുന്ന 216 ഇനം ഓര്‍ക്കിഡുകളില്‍ 145 എണ്ണം പെരിയാര്‍ പ്രദേശത്തുണ്ട്‌. പശ്ചിമഘട്ടത്തിലെ 46 ഇനം കുറിഞ്ഞികളില്‍ 23 എണ്ണവും, 29 ആല്‍ ഇനങ്ങളില്‍ 18 ഇനവും, ഓരില വര്‍ഗത്തില്‍പെട്ട 26 ഇനം സസ്യങ്ങളില്‍ 20 എണ്ണവും, 33 ഇനം ഞാവലുകളില്‍ 15 എണ്ണവും പെരിയാര്‍ കടുവാ സങ്കേതത്തിലുണ്ടെന്ന്‌ നാലുവര്‍ഷം നീണ്ട ഈ പഠനം തെളിയിച്ചു.

മാത്രമല്ല, ഭൂമുഖത്ത്‌ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 1272 ഇനം സസ്യങ്ങളില്‍ 515 എണ്ണം ഈ വനപ്രദേശത്ത്‌ വളരുന്നു. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) ഭീഷണി നേരിടുന്ന സസ്യയിനങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ള 150 എണ്ണം പെരിയാര്‍ വനത്തില്‍ കാണപ്പെടുന്നു. കൂടാതെ ഐ.യു.സി.എന്‍. അതിന്റെ 'ചുവപ്പു പട്ടിക'യില്‍ പെടുത്തിയിട്ടുള്ള 17 ഇനം സസ്യങ്ങള്‍ ഇവിടെയുണ്ട്‌. (വംശനാശത്തിന്റെ വക്കിലെത്തിയ ജീവികളെയും സസ്യങ്ങളെയുമാണ്‌ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തുക). പെരിയാര്‍ വനമേഖലയിലെ 162 ഇനം പുല്‍വര്‍ഗങ്ങളില്‍ പലതും, താഴ്‌ന്ന വിതാനങ്ങളിലെ വനങ്ങള്‍ യൂക്കാലിപ്‌റ്റസിനും മറ്റ്‌ കൃത്രിമത്തോട്ടങ്ങള്‍ക്കുമായി വഴിമാറിയതുമൂലം, ഭീഷണിയിലാണെന്ന്‌ ഡോ. ശശിധരന്റെ പഠനം മുന്നറിയിപ്പ്‌ നല്‍കി.

ഇവിടുത്തെ ജൈവവൈവിധ്യത്തിന്റെ ആധിക്യം ഈ വനമേഖല നേരിടുന്ന വെല്ലുവിളികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഏതു ഭീഷണിയും ഈ ആവാസവ്യവസ്ഥയ്‌ക്ക്‌ ക്ഷീണം തട്ടാനേ സഹായിക്കൂ. പെരിയാര്‍ കടുവാസങ്കേതം നേരിടുന്ന സമ്മര്‍ദം പ്രധാനമായും രണ്ടുതരം സന്ദര്‍ശകരില്‍ നിന്നാണുണ്ടാകുന്നത്‌. ശബരിമല തീര്‍ഥാടകരില്‍ നിന്നും തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടകകേന്ദ്രങ്ങളിലൊന്നായ ശബരിമല ശാസ്‌താക്ഷേത്രം, ഈ കടുവാസങ്കേതത്തിന്റെ പരിധിക്കുള്ളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. എല്ലാ വര്‍ഷവും രണ്ടോ മൂന്നോ മാസ കാലയളവില്‍ ഇവിടെ ലക്ഷക്കണക്കിന്‌ തീര്‍ഥാടകരെത്തുന്നു. കുറഞ്ഞ കാലയളവില്‍ ഇത്രയും പേര്‍ എത്തുന്നതുകൊണ്ട്‌ വനത്തിനേല്‍ക്കുന്ന സമ്മര്‍ദം അതീവ ഗുരുതരമാണെന്ന്‌ പരിസ്ഥിതി വിദഗ്‌ധര്‍ പറയുന്നു. അതുപോലെ തന്നെയാണ്‌, തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ വനത്തിനേല്‍പ്പിക്കുന്ന പരിക്കും. മാത്രമല്ല, തമിഴ്‌നാട്‌ അതിര്‍ത്തിയില്‍, കാട്ടിനുള്ളില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ നടക്കുന്ന കഞ്ചാവ്‌ കൃഷി മൂലവും അമൂല്യമായ ഈ മഴക്കാടുകള്‍ ശോഷിക്കാന്‍ ഇടവരുന്നു. തേനും വയനത്തൊലിയും പോലുള്ള ചെറുവനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തുന്നവര്‍ സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതല്ല. ഇതിനൊക്കെ പുറമെയാണ്‌ കാട്ടുതീ വിതയ്‌ക്കുന്ന നാശം. ഡിസംബര്‍-മെയ്‌ കാലയളവില്‍, പശ്ചിമഘട്ടിത്തിലാകമാനം നാശം വിതയ്‌ക്കുന്ന കാട്ടുതീ പെരിയാര്‍ വന്യജീവിസങ്കേതത്തെയും വെറുതെ വിടാറില്ല.
ഇത്തരം ഭീഷണികള്‍ വഴി എന്നന്നേക്കുമായി നഷ്ടമാവുക, ഒരുപക്ഷേ മനുഷ്യന്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, പഠിച്ചുകഴിഞ്ഞിട്ടില്ലാത്ത, അമൂല്യ സസ്യങ്ങളോ ജീവികളോ ആകാം. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനുതകുന്ന ഒരു മരുന്നോ, ഭക്ഷ്യവസ്‌തുവോ ഈ വനപ്രദേശത്താകാം ഉള്ളത്‌. എന്തൊക്കെ ഇവിടെ ഉണ്ടെന്ന്‌ അറിഞ്ഞു വരുന്നതേയുള്ളൂ. എന്തിനൊക്കെ അവ പ്രയോജനപ്പെടുമെന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടാണ്‌, പെരിയാര്‍ കാടുകളുടെ സംരക്ഷണം 40 കടുവകളുടെ കാര്യം മാത്രമല്ലാതാകുന്നത്‌.

ആഗോളതലത്തില്‍, വനസംരക്ഷണത്തെ സംബന്ധിച്ച്‌ സമീപകാലത്തുണ്ടായ വീക്ഷണ വ്യതിയാനം ഈ കടുവാസങ്കേതത്തിന്റെ കാര്യത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്‌. വനത്തെ ആശ്രയിച്ച്‌, വനത്തിനുള്ളില്‍ ചെറുസെറ്റില്‍മെന്റുകളിലായി കഴിയുന്ന ആദിവാസികളെ കുടിയൊഴിപ്പിച്ചു നീക്കി, വനം സംരക്ഷിക്കുന്ന രീതിയാണ്‌ വനപാലകര്‍ അടുത്തകാലം വരെ അനുവര്‍ത്തിച്ചു പോന്നത്‌. ഈ കാഴ്‌ചപ്പാട്‌ മെല്ലെ മാറിവരികയാണ്‌. വനത്തെ ആശ്രയിച്ചു ജീവിക്കുന്ന പ്രാദേശിക ജനവിഭാഗങ്ങളെ അവിടെത്തന്നെ നിലനിര്‍ത്തിക്കൊണ്ട്‌, എന്നാല്‍ ഉപജീവനത്തിനായി അവര്‍ വനത്തെ അമിതമായി ആശ്രയിക്കുന്നത്‌ ഒഴിവാക്കി, വനസംരക്ഷണം സാധ്യമാക്കുകയാണ്‌ ഇപ്പോള്‍ പ്രബലമായിട്ടുള്ള രീതി. വനസംരക്ഷണത്തില്‍ ആദിവാസികള്‍ അടക്കമുള്ള പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമീപനമാണിത്‌.

പെരിയാര്‍ വന്യജീവിസങ്കേതത്തിലെ മുഖ്യവനമേഖലയില്‍ നിന്ന്‌ 1950-കളില്‍ മാറ്റിപ്പാര്‍പ്പിച്ച, എന്നാല്‍ ഇപ്പോഴും ഈ വനസങ്കേതത്തിന്റെ പരിധിക്കുള്ളില്‍ തന്നെ താമസിക്കുന്ന, നാല്‌ ആദിവാസി കോളനികളുണ്ട്‌. പതിറ്റാണ്ടുകളായി ഇടനിലക്കാര്‍ വഴി പുറമെ നിന്നുള്ളവര്‍ നടത്തുന്ന ചൂഷണത്തിന്റെ ഇരകളായി കഴിഞ്ഞവരാണ്‌ ഇവര്‍. ഇവരുടെ കുരുമുളക്‌ പോലുള്ള കാര്‍ഷികാദായം മുഴുവന്‍ ഒറ്റിക്കും പാട്ടത്തിനുമെടുത്ത്‌ നാട്ടുകാരാണ്‌ കൈകാര്യം ചെയ്‌തുവന്നത്‌. അതിനാല്‍, ഉപജീവനത്തിനായി ആദിവാസികള്‍ക്ക്‌ കാടിനെ കൂടുതലായി ആശ്രയിക്കേണ്ടി വന്നു. ഈ ആശ്രിതത്വം ഒരു പരിധിവരെ കാടിനെ പരിക്കേല്‍പ്പിക്കുന്ന തരത്തിലായിരിക്കുമെന്ന്‌ വ്യക്തമാണല്ലോ. ആദിവാസികളുടെ ഈ സ്ഥിതി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി വനംവകുപ്പ്‌. അന്യാധീനപ്പെട്ട കാര്‍ഷിക വിളകള്‍ വീണ്ടെടുത്തു നല്‍കി, കാടിന്റെ ആശ്രിതത്വത്തില്‍ നിന്ന്‌ ആദിവാസികളെ പരമാവധി മുക്തരാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇതിനായി, ആദിവാസികളെ സംഘടിപ്പിച്ച്‌ അവര്‍ക്കുവേണ്ട സാമ്പത്തിക പിന്തുണ പുറമെ നിന്ന്‌ ചെയ്യുക എന്നതാണ്‌ രീതി. അതോടൊപ്പം, വനസംരക്ഷണത്തില്‍ ആദിവാസികളുടെ ക്രിയാത്മകമായ പിന്തുണ ആര്‍ജിക്കുക. ആദിവാസികളെയും അവരുടെ സംസ്‌കാരത്തെയും കാടിന്റെ ഭാഗമായി കണ്ടുകൊണ്ടുള്ള ഈ സമീപന രീതി ഇനിയും പൂര്‍ണമായി വിജയിച്ചിട്ടില്ലെങ്കിലും, പ്രോത്സാഹജനകമായ ഫലമാണ്‌ പദ്ധതിയുടെ ആദ്യവര്‍ഷങ്ങളിലുണ്ടായതെന്ന്‌ വനംവകുപ്പ്‌ അധികൃതര്‍ പറയുന്നു.

കടുവാസങ്കേതത്തിന്‌ വെളിയില്‍, കാടിനോട്‌ ചേര്‍ന്നുള്ള രണ്ട്‌ കിലോമീറ്റര്‍ പരിധിയില്‍ ഏതാണ്ട്‌ രണ്ടേകാല്‍ ലക്ഷം ഗ്രാമീണര്‍ താമസിക്കുന്നുവെന്നാണ്‌ കണക്ക്‌. വിറകിനും കാലിവളര്‍ത്തലിനും മറ്റുമായി ഇത്രയും പേര്‍ ഒരു കാടിനെ ആശ്രയിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചില്ലറയല്ല. ബോധവത്‌ക്കരണം വഴി, വനസംരക്ഷണ പ്രവര്‍ത്തനത്തില്‍ ഗ്രാമീണരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യത്തില്‍ വനംവകുപ്പ്‌ ഇനിയും വിജയിച്ചിട്ടില്ല. പ്രാദേശികതല പദ്ധതികള്‍ ജനകീയാസൂത്രണം വഴിയാണ്‌ ഇപ്പോള്‍ നടപ്പാക്കുന്നത്‌. ഇതു മനസിലാക്കി, കാടിനോട്‌ ചേര്‍ന്നുള്ള ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം പങ്കാളികളാകാനും വനംവകുപ്പ്‌ അധികൃതര്‍ക്ക്‌ സാധിച്ചിട്ടില്ല.

ഇതൊക്കെയാണെങ്കിലും, ഈ മഴക്കാടുകള്‍ അടുത്ത നൂറ്റാണ്ടിനായി അവശേഷിപ്പിച്ചവരോട്‌ വരുംതലമുറകള്‍ നന്ദിയുള്ളവരായിരിക്കും. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന കുടിയേറ്റങ്ങളെയും, ഗ്രോമോര്‍ഫുഡ്‌ കാമ്പയിനെയും, വനംകൊള്ളയെയും, സാമൂഹ്യവനവത്‌ക്കരണമെന്ന വനനശീകരണത്തെയും, എത്രയോ തവണ ആവര്‍ത്തിച്ച കാട്ടുതീയെയും ഒക്കെ അതിജീവിച്ചാണ്‌ ഈ വനസങ്കേതം, അതിന്റെ അമൂല്യമായ ജനിതക കലവറ നിലനിര്‍ത്തിക്കൊണ്ട്‌, അവശേഷിക്കുന്നതെന്ന്‌ പറയുമ്പോള്‍ പ്രത്യേകിച്ചും.

-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ഒക്ടോബര്‍ 17-23, 1999

6 comments:

Joseph Antony said...

ഈ മഴക്കാടുകള്‍ അടുത്ത നൂറ്റാണ്ടിനായി അവശേഷിപ്പിച്ചവരോട്‌ വരുംതലമുറകള്‍ നന്ദിയുള്ളവരായിരിക്കും. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന കുടിയേറ്റങ്ങളെയും, ഗ്രോമോര്‍ഫുഡ്‌ കാമ്പയിനെയും, വനംകൊള്ളയെയും, സാമൂഹ്യവനവത്‌ക്കരണമെന്ന വനനശീകരണത്തെയും, എത്രയോ തവണ ആവര്‍ത്തിച്ച കാട്ടുതീയെയും ഒക്കെ അതിജീവിച്ചാണ്‌ ഈ വനസങ്കേതം, അതിന്റെ അമൂല്യമായ ജനിതക കലവറ നിലനിര്‍ത്തിക്കൊണ്ട്‌, അവശേഷിക്കുന്നതെന്ന്‌ പറയുമ്പോള്‍ പ്രത്യേകിച്ചും.

SHYAM said...
This comment has been removed by the author.
SHYAM said...

അഞ്ചു പോസ്റ്റു ആയി ഈ ബ്ലോഗ്ഗില്‍ ഇതു വരെ ഒരു കമന്റ് പോലും വന്നിട്ടില്ല
അഗ്രിഗേറ്റര്‍ എടുക്കാത്തത് കൊണ്ടാണോ ആരും കാണാത്തത് ?
അതോ താങ്കള്‍ക്ക് കമന്റിനോട് പൊതുവെ താല്‍പ്പര്യം കുറവാണെന്ന് തോന്നിയിട്ടോ ?

അഞ്ചല്‍ക്കാരന്‍ said...

റിം പോച്ചേ,
വായിയ്ക്കപ്പെടുന്നതും കമന്റുകള്‍ വരുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്നു തോന്നുന്നില്ല. കമന്റുകള്‍ കുറവാണ് എന്ന് കരുതി ഈ ബ്ലോഗിലെ പോസ്റ്റുകള്‍ വായിയ്ക്കപ്പെടുന്നില്ല എന്നും അര്‍ത്ഥം ആക്കേണ്ട. അറിവിന്റെ കുഞ്ഞു നുറുങ്ങുകളുമായി വരുന്ന ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിയ്ക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ കമന്റ് അങ്ങിനെ എഴുതാറില്ല. വായിയ്ക്കുന്ന ഒരു പോസ്റ്റിനോട് നമ്മുടേതായ എന്തെങ്കിലും അഭിപ്രായം ചേര്‍ത്തു വെയ്ക്കണം എന്നു തോന്നുമ്പോഴോ അല്ലെങ്കില്‍ ആ പോസ്റ്റിനു വന്നൊരു കമന്റിനോട് പ്രതികരിയ്ക്കണം എന്നു തോന്നുമ്പോഴോ അല്ലേ അനുവാചകന്റേതായ ഒരു കമന്റിനു സാധ്യതയുള്ളൂ.

ബ്ലോഗില്‍ വന്നു:
“കൊള്ളാം.”
“കിടിലന്‍”
“:)“
“അടിപൊളി”
“ഠേ..”
“തേങ്ങ”
ഇങ്ങിനെയൊക്കെ എഴുതി പോകുന്നതല്ല കമന്റ്. കമന്റെന്നാല്‍ ഒരു പോസ്റ്റിനോടുള്ള നമ്മുടെ ആസ്വോദനത്തിന്റെ ഒരു കുഞ്ഞു രൂപം എഴുതി പോകുക എന്നതാണ്.

കമന്റുകള്‍ ഈ ബ്ലോഗില്‍ കാണുന്നില്ല എന്നു കരുതി ഈ ബ്ലോഗ് വായിയ്ക്കപ്പെടുന്നില്ല എന്ന് അര്‍ത്ഥമാക്കേണ്ട എന്നു തോന്നുന്നു.

Pongummoodan said...

അഞ്ചൽക്കാരൻ പറഞ്ഞത് വാസ്തവം.
റിമ്പോച്ചയുടെ ചോദ്യത്തിലുള്ള ആത്മാർത്ഥതയും നല്ലാ കാര്യമാണ്.

പഴയ താളുകൾ നന്നാവുന്നുണ്ട്.

Joseph Antony said...

'പഴയ താളുകളി'ല്‍ ആദ്യമായി കമന്റിടാനെത്തിയ റിംപോച്ചേ, അഞ്ചല്‍ക്കാരന്‍, പോങ്ങുമ്മൂടന്‍...അഭിവാദ്യങ്ങള്‍. റിംപോച്ചേയുടെ ആത്മാര്‍ഥമായ സംശയത്തിന്‌, എല്ലാ അര്‍ഥത്തിലും പോസിറ്റാവായി അഞ്ചല്‍ക്കാരന്റെ കമന്റ്‌, പോങ്ങുമ്മൂടന്റെ പ്രതികരണവും...