Friday, October 3, 2008

പക്ഷിക്കൂട്‌ സൂപ്പ്‌ ഒളിമ്പിക്‌സ്‌ സ്വര്‍ണം നേടിത്തരുമോ

മോഹമരുന്നുകളുടെ പട്ടികയിലാണ്‌ പക്ഷിക്കൂട്‌ സൂപ്പിന്റെ സ്ഥാനം. ഈ സൂപ്പിന്‌ ആരോഗ്യവും ലൈംഗീക ഉത്തേജനവും നല്‍കാനാകുമെന്ന്‌ പലരും വിശ്വസിക്കുന്നു. എന്നാല്‍, രാസവിശകലനങ്ങളില്‍ പക്ഷിക്കൂട്‌ സൂപ്പിന്‌ എന്തെങ്കിലും പോഷക, ഔഷധ ഗുണങ്ങളുണ്ടെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ല.
ആതന്‍സില്‍ ഭാരോദ്വഹന മത്സരത്തില്‍ തായ്‌ലന്‍ഡിനുവേണ്ടി ഒളിമ്പിക്‌സ്‌ സ്വര്‍ണം നേടിയ ഉഡോമ്പോണ്‍ പോള്‍സാക്ക്‌ തന്റെ വിജയത്തിന്റെ രഹസ്യമായി രണ്ടു സംഗതികള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷിക്കൂട്‌ സൂപ്പും (നെസ്റ്റ്‌ സൂപ്പ്‌) ചോക്കലേറ്റും. പ്രലോഭനീയമായ ഒരു വെളിപ്പെടുത്തലാണ്‌ ഇതെന്നതില്‍ സംശയമില്ല. ഒളിമ്പിക്‌സ്‌ ചാമ്പ്യന്റെ പാത പിന്തുടര്‍ന്ന്‌ കരുത്തുനേടാന്‍ കൂടുതല്‍ പേര്‍ പക്ഷിക്കൂട്‌ സൂപ്പ്‌ കഴിച്ചു തുടങ്ങിയാല്‍ അത്ഭുതമില്ല. ചൈന, തായ്‌ലന്‍ഡ്‌ മുതലായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആയിരങ്ങളുടെ ഇഷ്ടവിഭവമായ പക്ഷിക്കൂട്‌ സൂപ്പിന്‌ പക്ഷേ, കരുത്തും ആരോഗ്യവും നല്‍കാന്‍ കഴിയുമോ ?

ഇന്ത്യയിലും ബാംഗ്ലൂര്‍ പോലുള്ള വന്‍ നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പക്ഷിക്കൂട്‌ സൂപ്പ്‌ ഒരു അപൂര്‍വ വിഭവമായി വിളമ്പാറുണ്ട്‌. ഈ വിഭവത്തിനുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന ഔഷധശേഷിയും വാജീകരണ ഗുണവുമാണ്‌ വന്‍ വിലകൊടുത്ത്‌ ഇത്‌ വാങ്ങിക്കഴിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്‌. ഈ സൂപ്പിന്‌ അത്ഭുതസിദ്ധികളുണ്ടെന്ന്‌ പലരും വിശ്വസിക്കുന്നുണ്ടെങ്കിലും രാസവിശകലനത്തിന്‌ വിധേയമാക്കി നടത്തിയ പഠനങ്ങളിലൊന്നും പക്ഷിക്കൂട്‌ സൂപ്പിന്‌ എന്തെങ്കിലും ഔഷധശേഷിയോ പോഷക ഗുണങ്ങളോ ഉള്ളതായി തെളിഞ്ഞിട്ടില്ല. കരിങ്കുരങ്ങ്‌ രസായനം പോലൊരു ഏര്‍പ്പാടാണിതെന്നു സാരം.

പക്ഷിക്കൂട്‌ സൂപ്പെന്നാണ്‌ പേരെങ്കിലും എല്ലാ പക്ഷികളുടെയും കൂട്‌ സൂപ്പുണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. പനങ്കൂളന്റെ (പാം സ്വിഫ്‌റ്റ്‌) വര്‍ഗത്തില്‍പ്പെട്ട ചിത്രകൂടന്‍ ശരപ്പക്ഷികളുടെ (സ്വിഫ്‌റ്റ്‌ലെറ്റ്‌സ്‌) കൂടുകളാണ്‌ സൂപ്പുണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌. കൊളോക്കാലിയ (Collocalia) ജനുസില്‍പ്പെട്ട പക്ഷികളാണിവ. നേര്‍ത്ത തൂവലുകളും അപ്പൂപ്പന്‍താടിപോലെ മൃദുവായ വസ്‌തുക്കളുമുപയോഗിച്ച്‌ ഈ പക്ഷികള്‍ നിര്‍മിക്കുന്ന കൂടുകള്‍ക്ക്‌ കോപ്പയുടെ ആകൃതിയാണുള്ളത്‌. കൂടിനെ ഈ ആകൃതിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പക്ഷികള്‍ അവയുടെ വായില്‍നിന്ന്‌ ഊറിവരുന്ന പശയടങ്ങിയ ദ്രാവകമാണ്‌ ഉപയോഗിക്കുന്നത്‌. ചെങ്കുത്തായ പാറപ്പുറങ്ങളിലും ഗുഹകളിലുമൊക്കെ ചിത്രകൂടന്‍ പക്ഷികള്‍ അവയുടെ കൂടുകള്‍ ഒട്ടിച്ചുവെക്കുന്നു.
പക്ഷിക്കൂടുപയോഗിച്ച്‌ സൂപ്പുണ്ടാക്കുന്ന രീതി ഏതാണ്ട്‌ ആയിരം വര്‍ഷം മുമ്പ്‌ ചൈനക്കാരാണ്‌ ആദ്യം പരീക്ഷിച്ചത്‌. ഈ സൂപ്പിന്‌ അസാധാരണ സിദ്ധികളുണ്ടെന്ന്‌ അവര്‍ ഇന്നും വിശ്വസിക്കുന്നു. പല പരമ്പരാഗത ചൈനീസ്‌ ഔഷധങ്ങളിലും പക്ഷിക്കൂടുകള്‍ ഒരു പ്രധാന ഘടകമാണ്‌. ലൈംഗീകശേഷി വര്‍ധിപ്പിക്കാന്‍ ഇതിനു കഴിവുണ്ടെന്ന വിശ്വാസത്താല്‍ ചൈനയിലും തായ്‌ലന്‍ഡിലുമുള്ള അനേകം പേര്‍ ഇതുപയോഗിക്കാറുണ്ട്‌. ഇത്തരം വിശ്വാസങ്ങള്‍ മുതലെടുത്താണ്‌ ഹോങ്കോങ്ങിലും മറ്റുമുള്ള വന്‍കിട ഹോട്ടലുകള്‍ പക്ഷിക്കൂട്‌ സൂപ്പ്‌ വന്‍ലാഭം കൊയ്യാനുള്ള ഉപാധിയാക്കി മാറ്റുന്നത്‌. അവിടെ ചില ഹോട്ടലുകളില്‍ ഇത്തരം ഒരു കപ്പ്‌ സൂപ്പിന്‌ 60 ഡോളറിലേറെ (2700 രൂപ) വില നല്‍കണം.

വന്‍വില കൊടുത്ത്‌ മോഹമരുന്നുകള്‍ വാങ്ങി ആരോഗ്യം വര്‍ധിപ്പിക്കാനുള്ള ആളുകളുടെ പ്രവണതയെ ചൂഷണം ചെയ്യുന്നതിനൊപ്പം പക്ഷിക്കൂട്‌ സൂപ്പ്‌ വിപണി ഒരു വന്‍പരിസ്ഥിതി പ്രശ്‌നം കൂടിയാണ്‌. കൂടുകള്‍ ആളുകളുടെ തീന്‍മേശയിലെത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത്‌ ചിത്രകൂടന്‍ ശരപ്പക്ഷിയുടെ നിലനില്‍പ്പാണ്‌. ഹോങ്കോങില്‍ 1992-1998 കാലയളവില്‍ മാത്രം 70 കോടി ഡോളര്‍ വിലമതിക്കുന്ന 985 ടണ്‍ പക്ഷിക്കൂടുകള്‍ ഇറക്കുമതി ചെയ്‌തതായി വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ ഫോര്‍ നേച്ചര്‍ (ഡബ്ല്യു. ഡബ്ല്യു. എഫ്‌) പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വിലയാണ്‌ ഇത്തരം പക്ഷിക്കൂടിനുള്ളത്‌. ഒരു കിലോ പക്ഷിക്കൂടിന്‌ ഒരുകിലോ വെള്ളിയുടെ വില കിട്ടുമെന്ന്‌ സാരം. ബോര്‍ണിയോ ദ്വീപുകളിലെ ആളുകളുടെ മുഖ്യ വരുമാനമാര്‍ഗങ്ങളിലൊന്ന്‌ തന്നെ സൂപ്പിനുള്ള പക്ഷിക്കൂടുകള്‍ ശേഖരിച്ച്‌ കയറ്റിയയ്‌ക്കുക എന്നതാണ്‌. ചിത്രകൂടന്‍ ശരപ്പക്ഷികള്‍ വന്‍തോതില്‍ കൂടുകൂട്ടുന്ന ഗുഹകള്‍ ബോര്‍ണിയോ അധികൃതര്‍ ലേലം ചെയ്‌ത്‌ കൊടുക്കാറുമുണ്ട്‌.

പക്ഷിക്കൂട്‌ സൂപ്പിനോടുള്ള ആളുകളുടെ ഭ്രമം കൂടുന്നതിനനുസരിച്ച്‌ ചിത്രകൂടന്‍ ശരപ്പക്ഷികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നതാണ്‌ വാസ്‌തവം. 1962-1990 കാലയളവില്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ ഈ പക്ഷികളുടെ സംഖ്യ 73 ശതമാനം കുറഞ്ഞതായി സിങ്കപ്പൂര്‍ നാഷണല്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കി. ഇക്കാരണങ്ങളാല്‍ പക്ഷിക്കൂടിന്റെ വിപണനം വംശനാശം നേരിടുന്ന വന്യജീവികളുടെ വിപണനം തടയാനുള്ള 'സൈറ്റ്‌സ്‌' (CITES) പ്രകാരം നിരോധിച്ചിട്ടുള്ളതാണ്‌.

കേരളത്തില്‍ വയനാട്ടില്‍നിന്ന്‌ ചിത്രകൂടന്‍ ശരപ്പക്ഷികളുടെ കൂടുകള്‍ വന്‍തോതില്‍ കൊള്ളയടിക്കപ്പെടുന്നുണ്ട്‌. തിരുനെല്ലിക്കടുത്തുള്ള പക്ഷിപാതാളത്തില്‍ നിന്നാണ്‌ പക്ഷിക്കൂടുകള്‍ മോഷ്ടിക്കപ്പെടുന്നത്‌. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ പക്ഷിക്കൂടുകള്‍ പക്ഷിപാതാളത്തില്‍നിന്നുള്ളതായിരുന്നു. മഹാരാഷ്ട്രയില്‍ വെങ്കുര്‍ളാ പാറകളിലും ചിത്രകൂടന്‍ ശരപക്ഷികള്‍ ധാരാളമായി കൂടുകൂട്ടുന്നുണ്ട്‌.

പക്ഷിക്കൂട്‌ സൂപ്പ്‌ മനുഷ്യന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നു മാത്രമല്ല, അത്‌ ഭൂമിയുടെ ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യുന്നു എന്നാണ്‌ ഈ മേഖലയില്‍ നടക്കുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌.

-മാതൃഭൂമി ആരോഗ്യരംഗം, ആഗസ്‌ത്‌ 22, 2004

1 comment:

Joseph Antony said...

വന്‍വില കൊടുത്ത്‌ മോഹമരുന്നുകള്‍ വാങ്ങി ആരോഗ്യം വര്‍ധിപ്പിക്കാനുള്ള ആളുകളുടെ പ്രവണതയെ ചൂഷണം ചെയ്യുന്നതിനൊപ്പം പക്ഷിക്കൂട്‌ സൂപ്പ്‌ വിപണി ഒരു വന്‍പരിസ്ഥിതി പ്രശ്‌നം കൂടിയാണ്‌. കൂടുകള്‍ ആളുകളുടെ തീന്‍മേശയിലെത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത്‌ ചിത്രകൂടന്‍ ശരപ്പക്ഷിയുടെ നിലനില്‍പ്പാണ്‌.